Connect with us

Video Stories

വിശ്വാസ്യത ചോര്‍ന്ന ബജറ്റ്

Published

on

വിശ്വാസ്യത ചോര്‍ന്നുപോയ ബജറ്റാണ് ധനമന്ത്രി ഡോ.തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. ബജറ്റവതരണത്തിന് മുമ്പ് തന്നെ ബജറ്റ് പ്രസംഗത്തിന്റെ പൂര്‍ണ രൂപം സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവം ചരിത്രത്തില്‍ ആദ്യമാണ്. അങ്ങേയറ്റം രഹസ്യാത്മകത പാലിക്കേണ്ട രേഖയാണ് ബജറ്റ്. ധനമന്ത്രിയുടെ ഓഫീസ് ഒട്ടും ഗൗരവത്തിലല്ല ബജറ്റിനെ കൈകാര്യം ചെയ്്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ നല്‍കുന്ന സൂചന. ഒരു ദിവസം മുമ്പേ ബജറ്റ് ചോര്‍ന്നതായാണ് അനുമാനിക്കേണ്ടത്. ബജറ്റിലെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒരു മലയാള പത്രം ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ജനാധിപത്യ ഭരണസംവിധാനത്തില്‍ ബജറ്റിനുള്ള പ്രാധാന്യത്തെ നിസ്സാരമാക്കുകയാണ് ധനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നത്. ധനമന്ത്രിയുടെ ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കുന്നതോടെ മൂടിവെക്കാനാകുന്നതല്ല, വീഴ്ചയുടെ ആഴം. വിവരങ്ങള്‍ ചോര്‍ന്നതിനാല്‍ ധനമന്ത്രി അവതരിപ്പിച്ചത് ബജറ്റല്ല, വെറും കടലാസ് കെട്ടു മാത്രമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുനിഷ്ഠമാണെന്ന കാഴ്ചപ്പാടാണ് ബജറ്റ് മേഖലയിലെ വിദഗ്ധര്‍ക്കുള്ളത്. ബജറ്റ് ചോര്‍ന്നതായി പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിഷേധിച്ച ധനമന്ത്രി പിന്നീട് കുറച്ചുഭാഗം ചോര്‍ന്നതായി സമ്മതിച്ചത് നല്ല കാര്യമാണ്. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയ ശേഷവും മന്ത്രി പഴയ നിലപാടില്‍ ഉറച്ചുനിന്നിരുന്നുവെങ്കില്‍ അത് അദ്ദേഹത്തെ കൂടുതല്‍ പരിഹാസ്യനാക്കിയേനെ. ചോര്‍ന്ന ബജറ്റിന്റെ നിമയസാധുത കോടതിയില്‍ ചോദ്യം ചെയ്താല്‍ ഉണ്ടാകുന്ന നിയമപ്രശ്‌നം, നിലവിലുള്ള ഭരണ സ്തംഭനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ എന്ത് തീരുമാനമുണ്ടാകുമെന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്. സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തേക്കുള്ള കണക്കുപുസ്തകം മാത്രമല്ല, ജനാധിപത്യത്തിന്റെ അന്ത:സത്ത കൂടി ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ്. ഭരണഘടനാപരമായ വീഴ്ച ഉണ്ടായെന്ന് സര്‍ക്കാറിന് തന്നെ സമ്മതിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഗൗരവപൂര്‍വമായ തിരുത്താണ് സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടത്. അത് ചെയ്യാനുള്ള വകതിരുവാണ് സര്‍ക്കാരില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നതും. പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന പ്രതിപക്ഷാവശ്യം പ്രസക്തമാണു താനും.
ഡോ.തോമസ് ഐസകിന്റെ എട്ടാമത്തെ ബജറ്റാണ് അവതരിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ബജറ്റുകളുടെ പ്രത്യേകത, സ്വപ്‌ന പദ്ധതികളുടെ ബാഹുല്യമാണ്. ഇടതുപക്ഷ കാഴ്ചപ്പാടെന്ന് തോന്നുമെങ്കിലും സാധാരണ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ഷിക്കാന്‍ കാര്യമായതൊന്നും ഉണ്ടാകാറുമില്ല. ക്ഷേമ പെന്‍ഷനുകളില്‍ നാമമാത്ര വര്‍ധനവാണ് എടുത്തുപറയാനുള്ള ഒരു പ്രഖ്യാപനം. ഒരാള്‍ക്ക് 1100 രൂപയുടെ ഒരു പെന്‍ഷന് മാത്രമേ അര്‍ഹത. രണ്ട് പെന്‍ഷനുകള്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600 രൂപ എന്ന പഴയനിരക്കിലേ ലഭിക്കു. ഈ നിബന്ധന ഇല്ലാതെ യു.ഡി.എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഫലത്തില്‍ ഏറെ പേര്‍ക്കും ക്ഷേമപെന്‍ഷനില്‍ കുറവുവരും എന്നതാണ് സ്ഥിതി. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കാരുണ്യ, റബ്ബര്‍ വിലസ്ഥിരതാ പദ്ധതികളും തുടരും. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി റേഷന്‍ സബ്‌സിഡിക്ക് 900 കോടിയും സപ്ലൈകോക്ക് 200 കോടിയും
കണ്‍സ്യൂമര്‍ഫെഡിന് 150 കോടിയും ഹോര്‍ട്ടികോര്‍പ്പിന് 100 കോടിയും അനുവദിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് പര്യാപ്തമല്ല. റേഷന്‍ സബ്‌സിഡി കഴിച്ചാല്‍ വിപണി ഇടപെടലിന്450 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ ഇത് ഒട്ടും പര്യാപ്തമല്ല. അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നിറുത്തലാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് ഇത്തവണയും ബജറ്റില്‍ പരാമര്‍ശമില്ല. 60 വയസു കഴിഞ്ഞ രണ്ടേക്കറില്‍ താഴെയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന യു.ഡി.എഫ് തീരുമാനം ഈ ബജറ്റില്‍ പൊളിച്ചെഴുതിയിട്ടുണ്ട്.
നോട്ട് നിരോധന കാലത്തെ ബജറ്റെന്ന പരിഗണന എവിടെയുമില്ല. ധനകാര്യ വിദഗ്ധനായ മന്ത്രി, ബജറ്റില്‍ പ്രൊഫഷണലിസം കൊണ്ടുവരുമെന്ന പ്രതീക്ഷ അസ്ഥാനത്താകുകയും ചെയ്തു. ബജറ്റില്‍ നിന്നും കിഫ്ബി കുറച്ചാല്‍ ഒന്നുമില്ലാത്ത സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്റെ വരവ് ചെലവ് കണക്കായി ബജറ്റ് മാറി. 25,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം പൂര്‍ണമായും കിഫ്ബിയെ അടിസ്ഥാനപ്പെടുത്തിയാണ്. തീരദേശ, മലയോര ഹൈവേകളാകട്ടെ കെ.എസ്.എഫി.ഇയുടെ പ്രവാസ ചിട്ടികളില്‍ നിന്നാണ് പണം കണ്ടെത്തുന്നത്.
ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാല്‍ നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കിയതിനാല്‍ ബജറ്റില്‍ വരുമാനസമാഹരണത്തിന് പദ്ധതികളില്ല. നികുതിയിതര വരുമാനം കൂട്ടിയും സാധാരണ ധനസമാഹരണം നടത്താറുണ്ട്. എന്നാല്‍ പുതിയ ബജറ്റില്‍ നികുതിയിതര മാര്‍ഗങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വ്യാപാരികള്‍ക്ക് മൂല്യവര്‍ധിതനികുതിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചാണ് പണം കണ്ടെത്താന്‍ ആകെ ശ്രമം നടത്തിയിട്ടുള്ളത്. 93,584 കോടി രൂപ റവന്യൂ വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റില്‍ 1,09,627 കോടി രൂപയാണ് റവന്യൂ ചെലവായി പ്രതീക്ഷിക്കുന്നത്. റവന്യൂകമ്മി 16,043 കോടി രൂപയാണ്(2.14%). മൂലധന ചെലവ് 9,057 കോടി രൂപയും. അടുത്ത സാമ്പത്തിക വര്‍ഷം ശമ്പളം നല്‍കാനായി 31,909 കോടി വേണം. പെന്‍ഷന് 18,174 കോടിയും പലിശക്ക് 13,631 കോടിയും വേണം. ആകെ വരുമാനത്തിന്റെ 68.08 ശതമാനവും പെന്‍ഷനും പലിശക്കുമാണ് ചെലവിടുന്നത്.
സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടുതല്‍ മോശമാകുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് ബജറ്റ്് അടിവരയിടുന്നത്. ചെലവുകള്‍ നിയന്ത്രിച്ച് ധനസ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയണം. വന്‍ പദ്ധതികളുടെ പ്രഖ്യാപനമെന്ന കണ്‍കെട്ടു വിദ്യ കൊണ്ട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടില്ല. ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കാന്‍ റവന്യൂ വരുമാനത്തിന്റെ 68 ശതമാനം ചെലവിടുന്ന സംസ്ഥാനത്തിന്റെ പുരോഗതിക്ക് മാര്‍ഗങ്ങള്‍ ആരായാന്‍ ബജറ്റില്‍ കഴിഞ്ഞിട്ടില്ല. എല്ലാ ചോദ്യങ്ങള്‍ക്കും കിഫ്ബിയെന്ന് ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ് കേരളത്തെ കബളിപ്പിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending