Connect with us

kerala

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് കസ്റ്റംസില്‍ നിന്നും ദുരനുഭവം; സൈബര്‍ ആക്രമണം, പരാതി നല്‍കി പി കെ നവാസ്

Published

on

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. യുഎഇയിലെ കെഎംസിസി പരിപാടി കഴിഞ്ഞ് ഇന്ന് വൈകുന്നേരം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നവാസിന് കസ്റ്റംസില്‍ നിന്ന് ദുരനുഭവമുണ്ടായത്.

റാസല്‍ഖൈമ – കാലിക്കറ്റ് എയര്‍അറേബ്യ ഫ്ളൈറ്റില്‍ നിന്നും പുറത്തിറങ്ങിയ നവാസ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസിലേക്ക് പ്രവേശിച്ചയുടനെ പെട്ടെന്ന് രണ്ട് ആളുകള്‍ വന്ന് പേരും പാസ്സ്‌പോര്‍ട്ടും ചോദിച്ചെന്ന് പറയുന്നു. അവരുടെ കയ്യിലെഴുതിയ നമ്പറും നവാസിന്റെ പാസ്സ്‌പോര്‍ട്ട് നമ്പറും ഒത്ത് നോക്കി ചോദ്യങ്ങള്‍ ചോദിച്ചെന്നും വെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടന്നും നവാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എവിടെ പോയതാണെന്നും എന്തിന് പോയതാണെന്നും ചോദിച്ച് നവാസിന്റെ കയ്യിലുണ്ടായിരുന്ന ഹാന്‍ഡ് ബാഗ് പരിശോധിച്ചെന്നും കുറിപ്പിലുണ്ട്. കാര്യമെന്താണെന്ന് ചോദിച്ചപ്പോള്‍ തര്‍ക്കമുണ്ടായെന്നും നവാസ് പറഞ്ഞു. തന്റെ ഡെസിഗ്‌നേഷന്‍ പറഞ്ഞപ്പോള്‍ പേരില്‍ ഒരു ഇന്‍ഫര്‍മേഷന്‍ വന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ മറുപടി. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് കസ്റ്റംസില്‍ വരുന്ന ഇന്‍ഫൊര്‍മേഷനെ കുറിച്ച് മുന്‍ധാരണയുള്ള നവാസ് തന്റെ ബാഗ് പരിശോധിക്കാന്‍ സമ്മതം നല്‍കുകയായിരുന്നു.

കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ നവാസിന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അല്‍ റെസിന്റെ സന്ദേശം ലഭിച്ചു. ഇടത് പ്രൊഫൈലില്‍ നിന്ന് തന്റെ ഫോട്ടോയും മൂന്ന് സ്വര്‍ണ ഗോള്‍ഡ് ക്യാപ്‌സ്യൂളിന്റെ ഫോട്ടോയും വെച്ച് കടത്താരോപണത്തിന്റെ പോസ്റ്റ് വന്നിട്ടുണ്ടെന്നായിരുന്നു സന്ദേശം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ കഴിഞ്ഞ ശേഷം കമ്മ്യൂണിസ്റ്റ് സൈബര്‍ ആക്രമണം കൂടുതലാണെന്ന് പി കെ നവാസ് വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ പത്രസമ്മേളനം നടത്തിയതിന് ശേഷം തനിക്കെതിരെയുള്ള സകല കേസ് ഫയലും പോലീസ് തപ്പി നടക്കുകയാണെന്നും ഇപ്പോള്‍ കസ്റ്റംസും ഇറങ്ങിയിരിക്കുകയാണെന്നും നവാസ് പറഞ്ഞു. പിണറായി പോലീസ് ഭരിക്കുന്നത് ആര്‍എസ്എസ് ആയതുകൊണ്ട് കാര്യമില്ലെങ്കിലും സൈബര്‍ ആക്രമികള്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും പി കെ നവാസ് പറഞ്ഞു.

 

പി കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

UAE യിലെ KMCC പരിപാടികള്‍ കഴിഞ്ഞ് ഇന്ന് വൈകുന്നേരമാണ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ തിരിച്ചെത്തിയത്.
റാസല്‍ഖൈമ – കാലിക്കറ്റ് എയര്‍അറേബ്യ ഫ്ളൈറ്റില്‍ ആദ്യ റോ സീറ്റിയിലായിരുന്നു ഞാനിരുന്നത്. അത് കൊണ്ട് തന്നെ സ്വാഭാവികമായി ആദ്യം പുറത്ത് വന്നത് ഞാനായിരുന്നു.

കാലിക്കറ്റ് എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസിലേക്ക് പ്രവേശിച്ചയുടനെ പെട്ടെന്ന് രണ്ടാളുകള്‍ വന്ന് പേര് ചോദിച്ചു; ഞാന്‍ പേര് പറഞ്ഞു. പാസ്സ്‌പോര്‍ട്ട് ചോദിച്ചു; പാസ്സ്‌പോര്‍ട്ട് കൊടുത്തു. പിന്നെ അവര്‍ കയ്യിലെഴുതിയ നമ്പറും എന്റെ പാസ്സ്‌പോര്‍ട്ട് നമ്പറും ഒത്ത് നോക്കി കുറച്ച് ചോദ്യങ്ങളായി, ഒന്ന് വെയ്റ്റ് ചെയ്യണമെന്നായി.
പിന്നീട് ചോദ്യ ശരങ്ങളായിരുന്നു,

എവിടെ പോയതാ..?? എന്തിന് പോയതാ..?? ഹാന്‍ഡ് ബാഗ് ഒന്ന് നോക്കട്ടെ..?? കാര്യമെന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍; അവിടം തര്‍ക്കമായി. ഞാന്‍ ഡെസിഗ്‌നേഷന്‍ പറഞ്ഞപ്പോ, അവര്‍ക്ക് തിരിഞ്ഞ് കളിയായി.
പിന്നീട് അതില്‍ ഒരാള്‍ പറഞ്ഞു; നിങ്ങളുടെ പേരില്‍ ഒരു ഇന്‍ഫര്‍മേഷന്‍ വന്നിട്ടുണ്ട്.. ഒന്ന് ചെക്ക് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്നായി. കാലിക്കറ്റ് എയര്‍പ്പോര്‍ട്ട് കസ്റ്റംസില്‍ വരുന്ന ഇന്‍ഫൊര്‍മേഷനെ കുറിച്ച് മുന്‍ധാരണ ഉള്ളതിനാല്‍, ചെക്ക് ചെയ്യാന്‍ ഞാനും പറഞ്ഞു.

കസ്റ്റംസിന്റെ സകല പരിശോധനയും കഴിഞ്ഞ് ‘എന്താപ്പം ഇങ്ങനെ’ എന്നാലോചിച്ച് പുറത്തിറങ്ങിയപ്പോഴാണ് msf സംസ്ഥാന സെക്രട്ടറി അല്‍ റെസിന്റെ ഒരു മെസേജ്. ഇടത് പ്രൊഫൈലില്‍ നിന്ന് എന്റെ ഫോട്ടോയും മൂന്ന് സ്വര്‍ണ ഗോള്‍ഡ് ക്യാപ്‌സ്യൂളിന്റെ ഫോട്ടോയും വെച്ച് കടത്താരോപണത്തിന്റെ പോസ്റ്റ് വന്നിട്ടുണ്ടെന്ന്..!
ഇപ്പൊ കാര്യങ്ങള്‍ ഏകദേശം റെഡിയായി വരുന്നുണ്ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ കഴിഞ്ഞ ശേഷം കമ്മ്യൂണിസ്റ്റ് സൈബര്‍ വെട്ട് കിളികളുടെ ശല്യം കുറച്ച് കൂടുതലാണ്.

വെട്ടുക്കിളി സഖാക്കളോടാണ്.. ഒരു വര്‍ഷം മുമ്പ് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ പത്രസമ്മേളനം നടത്തിയതിന് ശേഷം എനിക്കെതിരെയുള്ള സകല കേസ് ഫയലും പോലീസ് ഏമാന്മാര്‍ തപ്പി നോക്കിയിട്ട് ഒന്നും കിട്ടാതെ വിട്ട കേസാ.. ഇപ്പൊ ദാ കസ്റ്റംസും..! പിണറായി പോലീസ് ഭരിക്കുന്നത് RSS ആയത് കൊണ്ട് കാര്യമായൊരു കാര്യമില്ലെന്നറിയാം, എന്നാലും സൈബര്‍ വെട്ടുകിളികള്‍ക്കെതിരെ ഒരു പരാതി കൊടുത്തിടുന്നുണ്ട്.

_പികെ നവാസ്_

 

 

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending