Football
ബാഴ്‌സ നാണക്കേടിന്റെ പടുകുഴിയില്‍; 75 വര്‍ഷത്തിന് ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി- കോച്ച് പുറത്തേക്ക്
ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ബയേണിനെതിരെ ക്ലബ് ഏറ്റുവാങ്ങിയത്. അതും സാക്ഷാല്‍ ലയണല്‍ മെസ്സി നായകനായിരിക്കെ.

ലിസ്ബണ്‍: ഏതു ടീമിനും തോല്‍പ്പിക്കാവുന്ന ടീമായി ബാഴ്‌സ മാറിയെന്ന നായകന്‍ മെസ്സിയുടെ വാക്കുകള്‍ അച്ചട്ടായി. ഏതെങ്കിലും ടീമിനെതിരെയല്ല, ജര്‍മന്‍ ലീഗിലെ അതികായരായ ബയേണ്‍ മ്യൂണിക്കിനോടായിരുന്നു തോല്‍വി. തോല്‍വിയല്ല, വാങ്ങിയ ഗോളും കളിച്ച കളിയുമാണ് ബാഴ്‌സയുടെ നെഞ്ചു പിളര്‍ക്കുന്നത്. ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ബയേണിനെതിരെ ക്ലബ് ഏറ്റുവാങ്ങിയത്. അതും സാക്ഷാല്‍ ലയണല്‍ മെസ്സി നായകനായിരിക്കെ. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റ ഈ തോല്‍വി ക്ലബിനെ ഏറെക്കാലം വേട്ടയാടുമെന്ന് തീര്‍ച്ച.
സ്പാനിഷ് ലീഗില്‍ ഒസാസുനയ്‌ക്കെതിരെയുള്ള തോല്‍വിക്കു ശേഷമാണ് നന്നായി കളിക്കുന്ന ഏതു ടീമിനും തോല്‍പ്പിക്കാവുന്ന സംഘമായി ബാഴ്‌സ മാറിയെന്ന് നായകന്‍ പരിഭവപ്പെട്ടിരുന്നത്. ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട് എന്ന് കൃത്യമായി ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ബയേണിനെതിരെയുള്ള മത്സരം. മെസ്സി, സുവാരസ്, ഗ്രീസ്മാന്‍, പിക്വെ…. സൂപ്പര്‍ താരങ്ങളില്‍ ആരും ചിത്രത്തിലില്ലാത്ത മത്സരം.
മറുനിരയില്‍ ലവന്‍ഡോസ്‌കി, തോമസ് മുള്ളര്‍, ഫിലിപ്പോ കുട്ടിനോ… എല്ലാവരും നിറഞ്ഞു കളിച്ചു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടു ഗോള്‍ നേടുന്ന ആദ്യ ടീമായി. ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന താരമായി ലവന്‍ഡോസ്‌കി മാറുകയും ചെയ്തു. ബാഴ്‌സയില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ ബയേണിലെത്തിയ താരമാണ് കുടിഞ്ഞോ. ബ്രസീല്‍ താരം നേടിയത് രണ്ട് ഗോളുകള്‍.
ആദ്യ പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ നാലും എന്നതായിരുന്നു ബയേണിന്റെ കണക്ക്. തോമസ് മുള്ളറും കുടിഞ്ഞോയും രണ്ടു വീതം ഗോള്‍ നേടി. ഇവാന്‍ പെരിസിച്ച്, സെര്‍ഗെ നാബ്രി, ജോഷ്വ കിമ്മിച്ച്, റോബര്‍ട്ട് ലവന്‍ഡോസ്‌കി എന്നിവര്‍ ഓരോന്നു വീതവും. ബാഴ്‌സയ്ക്കായി ആശ്വാസ ഗോള്‍ നേടിയത് സുവാരസ്. ഒരു ഗോള്‍ ബയേണിന്റെ ദാനവും.
കോച്ച് ക്വിക്കെ
1946ലാണ് ബാഴ്‌സ ഇതിനു മുമ്പ് ഇത്രയും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. കോപ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെവിയ്യയ്ക്ക് എതിരെ ആയിരുന്നു ഏകപക്ഷീയമായ എട്ടു ഗോളുകളുടെ തോല്‍വി. മുക്കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ബാഴ്‌സ വീണ്ടും അത്തരമൊരു നാണക്കേടിലെത്തുന്നത്. കളിക്കു ശേഷം ജെറാദ് പിക്വെ കണ്ണീരോടെ പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. ‘ഈ ക്ലബില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ട്. മാനേജറെയോ ഏതെങ്കിലും കളിക്കാരനെയോ അല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. ആരെയും പേരെടുത്തു പറയുന്നില്ല. മാറ്റങ്ങള്‍ വേണം’
‘ഈ ക്ലബില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ട്. മാനേജറെയോ ഏതെങ്കിലും കളിക്കാരനെയോ അല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. ആരെയും പേരെടുത്തു പറയുന്നില്ല. മാറ്റങ്ങള്‍ വേണം’
ജെറാദ് പിക്വെ
പുതിയ രക്തങ്ങളില്ലാതെ പുതിയ ബാഴ്‌സ കെട്ടിപ്പടുക്കുക സാദ്ധ്യമല്ല എന്നാണ് ഫുട്‌ബോള്‍ പണ്ഡിതരുടെ വിലയിരുത്തല്‍. ടീമിന്റെ നെടുന്തൂണുകളായ മെസ്സിക്കും പിക്വെയ്ക്കും സുവാരസിനും വിദാലിനും 33 വയസ്സായി. ബുസ്‌ക്വെറ്റ്‌സിന് 32ഉം. കോച്ച് ക്വിക്വെ സെതീനും പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നേരത്തെ, മെസ്സി അടക്കമുള്ള താരങ്ങള്‍ കോച്ചിനെതിരെ രംഗത്തു വന്നിരുന്നു.
Football
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്

സാവോപോളോ: കരുത്തരായ പാരഗ്വായെ കീഴടക്കി ബ്രസീൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയപ്പോൾ സ്വന്തം ഗ്രൌണ്ടിൽ കൊളംബിയക്കെതിരെ സമനില വഴങ്ങി അർജന്റീന.
പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി.
അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2024 നവംബറിനു ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി പ്ലെയിങ് ഇലവനിൽ വന്നെങ്കിലും കൊളംബിയക്കെതിരെ ജയം കാണാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ ലൂയിസ് ഡിയാസ് കൊളംബിയക്കു വേണ്ടിയും രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ ആതിഥേയർക്കു വേണ്ടിയും ഗോൾ നേടി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.
കരുത്തുകാട്ടി ബ്രസീൽ
ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നിവരെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു.
മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.
മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
തിരിച്ചുവന്ന് അർജന്റീന
ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മനോഹരമായ ഒരു സോളോ ഗോളിലാണ് അർജന്റീനയക്കെതിരെ കൊളംബിയ മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.
77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.
പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം കണ്ടത്.
Football
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.
പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പരാജയപ്പെടുത്തി യുവേഫ നേഷന്‍സ് ലീഗ് നേടിയപ്പോള്‍ 40 കാരനായ അദ്ദേഹം അടുത്തിടെ തന്റെ മൂന്നാം അന്താരാഷ്ട്ര കിരീടം ആഘോഷിച്ചു. രണ്ടാം പകുതിയില്‍ റൊണാള്‍ഡോ തന്റെ 138-ാം അന്താരാഷ്ട്ര ഗോള്‍ നേടി, 2-2 സമനിലയ്ക്ക് ശേഷം ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചു. അപ്പോഴേക്കും പകരക്കാരനായി ഇറങ്ങിയിരുന്നെങ്കിലും, അഞ്ച് സ്‌പോട്ട് കിക്കുകളും ട്രോഫി ഉയര്‍ത്തുന്നതിനായി പോര്‍ച്ചുഗല്‍ ഗോളാക്കി മാറ്റുന്നത് വെറ്ററന്‍ ഫോര്‍വേഡ് സൈഡില്‍ നിന്ന് നോക്കിനിന്നു.
വിജയത്തിന് പിന്നാലെ സൗദി പ്രോ ലീഗ് ക്ലബ്ബില്‍ തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. ‘എന്റെ ഭാവി? അടിസ്ഥാനപരമായി ഒന്നും മാറാന്‍ പോകുന്നില്ല,’ അദ്ദേഹം പറഞ്ഞു. അല്‍-നസറില്‍ തുടരുമോ എന്ന് നേരിട്ട് ചോദിച്ചപ്പോള്‍, ‘അതെ’ എന്ന് റൊണാള്‍ഡോ പ്രതികരിച്ചു.
യൂറോ 2016, 2019 നേഷന്‍സ് ലീഗ് മെഡലുകള്‍ക്കൊപ്പം റൊണാള്‍ഡോയുടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ബഹുമതികളുടെ ശേഖരത്തിലേക്ക് നേഷന്‍സ് ലീഗ് കിരീടം ചേര്‍ക്കുന്നു. അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ താരത്തെ കണ്ണീരിലാഴ്ത്തിയാണ് വികാരഭരിതമായ വിജയം.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജൂണ്‍ 14 മുതല്‍ ആരംഭിക്കുന്ന 32 ടീമുകളുടെ ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ മത്സരിക്കാന്‍ നിരവധി ടീമുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, താന്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകില്ലെന്ന് റൊണാള്‍ഡോ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചു.
യുഎസിലെ ക്ലബ്ബുകളില്‍ നിന്ന് ഒന്നിലധികം ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി, അതേസമയം അല്‍-നസറിന്റെ കായിക ഡയറക്ടര്‍ ഫെര്‍ണാണ്ടോ ഹിയേറോ അടുത്തിടെ റൊണാള്‍ഡോയുമായി കരാര്‍ വിപുലീകരണത്തെക്കുറിച്ച് ചര്‍ച്ചയിലാണെന്ന് സമ്മതിച്ചു.
2022 ഡിസംബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍-നസറില്‍ ചേര്‍ന്നതിന് ശേഷം റൊണാള്‍ഡോ 111 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ നേടിയിട്ടുണ്ട്.
Football
യുവേഫ നേഷന്‍സ് ലീഗ്; സ്‌പെയിന്‍ യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍
ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുകല്‍ ജയം നേടിയത്.

യുവേഫ നേഷന്‍സ് ലീഗ് കിരീടം അടിച്ചെടുത്ത് പോര്‍ചുഗല്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിനിനെ പോര്‍ചുഗല്‍ തകര്‍ത്തത്. ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുകല്‍ ജയം നേടിയത്. ആവേശപ്പോരിലെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ, 25ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. ഇതോടെ മത്സരം സമനിലയിലായി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്‌പെയിനിന്റെ മെക്കല്‍ ഒയാര്‍സബാല്‍ ലീഡ് നേടി. രണ്ടാ പകുതിയും ലീഡ് നിലനിര്‍ത്തി മുന്നേറിയ സ്‌പെയിനിന് 61ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി.
120 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒന്നിന് പിറകെ ഒന്നായി വല കുലുക്കി. എന്നാല്‍ നാലാമതായി വന്ന അല്‍വെരോ മൊറാട്ടയുടെ കിക്ക് പൊര്‍ച്ചൂഗീസ് ഗോളി ഡിയോഗ കോസ്റ്റ തടഞ്ഞു. പിന്നാലെ വന്ന റൂബെന്‍ നെവെസ് അഞ്ചാം ഗോള്‍ നേടിയതോടെ 53 നിലയില്‍ പോര്‍ചുഗല്‍ വിജയം ഉറപ്പിച്ചു.
-
News3 days ago
ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്
-
kerala3 days ago
മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
-
News1 day ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala2 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
GULF2 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി
-
kerala2 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
More2 days ago
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം