Connect with us

Video Stories

സ്വാതന്ത്ര്യ സമരത്തിന്റെ വിഹിതംപറ്റുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

Published

on

റസാഖ് ആദൃശ്ശേരി
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചതിന്റെ നൂറാം വാര്‍ഷികം ആചരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന്റെ ഭാഗമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പാര്‍ട്ടി വഹിച്ച പങ്കിനെ പ്രത്യേകം എടുത്ത്പറഞ്ഞ്, ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമം നടത്തി നോക്കുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി പാര്‍ട്ടി ഏറ്റുമുട്ടിയെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചെന്നും അതിനെയെല്ലാം അതിജീവിച്ചാണ് പാര്‍ട്ടി വളര്‍ന്നതെന്നും അവകാശപ്പെടുന്നു. കൂടാതെ പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം രാജ്യത്ത് ആദ്യമായി ഉയര്‍ത്തിയതിന്റെ പിതൃത്വവും അവര്‍ സ്വയം ഏറ്റെടുക്കുന്നു.
ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊള്ളുന്ന കാലം, റഷ്യന്‍ വിപ്ലവത്തില്‍ ആകൃഷ്ടരായി മുപ്പത് പേര്‍ ഇന്ത്യയില്‍നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്തു. അവര്‍ ഇന്നത്തെ ഉസ്‌ബെക്കിസ്ഥാനില്‍പെട്ട താഷ്‌ക്കന്റിലെത്തി മാര്‍ക്‌സിസം പഠിക്കാനുള്ള യുണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളായി ചേര്‍ന്നു. ഇതേ കാലയളവില്‍ മോസ്‌കോയില്‍ നടന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ രണ്ടാം കോണ്‍ഗ്രസില്‍ മെക്‌സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി എം.എന്‍ റോയി പങ്കെടുത്തു. തുടര്‍ന്ന് മുഹാജിറുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ചേര്‍ത്ത് എം.എന്‍ റോയിയുടെ നേതൃത്വത്തില്‍ 1920 ഒക്ടോബര്‍ 17 ന് താഷ്‌ക്കന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായി. പി സാഫികായിരുന്നു പ്രഥമ സെക്രട്ടറി. ഇതാണ് സി.പി.എം പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ ചരിത്രം. എന്നാല്‍ സി.പി.ഐ പറയുന്നത് വേറൊരു ചരിത്രമാണ്. 1925 ഡിസംബര്‍ 26 ന് കാണ്‍പൂരില്‍ വെച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതെന്നും എസ്.വി ഘാട്ടെയായിരുന്നു പ്രഥമ സെക്രട്ടറിയുമെന്നാണ് അവരുടെ വാദം. സി.പി.ഐയും സി.പി.എമ്മും തമ്മില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ വര്‍ഷത്തില്‍പോലും ഏകാഭിപ്രായമില്ല. പാര്‍ട്ടിയുടെ രൂപവത്കരണം അവര്‍ തമ്മിലുള്ള തര്‍ക്ക വിഷയങ്ങളിലൊന്നായി ഇന്നും തുടരുകയാണ്.
രൂപീകരണ വര്‍ഷം ഏതായിരുന്നാലും സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് പ്രശംസിക്കപ്പെടേണ്ട രീതിയിലായിരുന്നില്ല. പാര്‍ട്ടിയുടെ നിലപാടുകള്‍ പലപ്പോഴും ഇന്ത്യക്ക് അപമാനം വരുത്തുന്ന രീതിയിലായിരുന്നു. മഹാത്മാഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ക്വിറ്റ്ഇന്ത്യാ സമരം സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന അധ്യായങ്ങളിലൊന്നാണല്ലോ. ഈ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒമ്പത് ദിവസം തുടര്‍ന്ന സമ്മേളനത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം പാസ്സാക്കിയ പ്രമേയമായിരുന്നു ഇംഗ്ലീഷുകാരോടു ഇന്ത്യ വിടുക – ക്വിറ്റ് ഇന്ത്യ – എന്നത്. എന്നാല്‍ ഈ ക്വിറ്റ്ഇന്ത്യാ പ്രമേയത്തെ ‘കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ ഒമ്പത് ദിവസത്തെ പ്രയത്‌ന ശേഷമുള്ള ഗര്‍ഭമലസിപ്പിക്കല്‍’ എന്നാണ് പാര്‍ട്ടി മുഖപത്രമായ ‘പീപ്പിള്‍സ് വാര്‍’ വിശേഷിപ്പിച്ചത്. അന്നത്തെ സി.പി.ഐ ജനറല്‍ സെക്രട്ടറിയായിരുന്ന പി.സി ജോഷി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ക്വിറ്റ്ഇന്ത്യാ സമരത്തെ അട്ടിമറിക്കാന്‍ ചെയ്ത ശ്രമങ്ങളെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഒളിവിലുള്ള സ്വാതന്ത്ര്യസമര സേനാനികളെ കണ്ടുപിടിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇന്‍ഫോര്‍മര്‍മാരായി അവര്‍ പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ അതിനുള്ള പ്രത്യുപകാരമായി തടവിലുള്ള കമ്യൂണിസ്റ്റുകളെ വിട്ടയച്ചു കോണ്‍ഗ്രസിന് എതിരെ പ്രവര്‍ത്തിക്കാന്‍ അവരെ നിയോഗിച്ചു. ആര്‍.എസ്. നിമ്പകര്‍, എസ്.ജി പട്കര്‍, ബി.ടി രണദിവെ തടങ്ങിയവര്‍ ഇങ്ങനെ വിട്ടയക്കപ്പെട്ടവരാണ്. തന്റെ ജീവിതത്തില്‍ ആദ്യമായി വലിയ നിരാശയും മോഹഭംഗവും സൃഷ്ടിച്ചത് ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തുകൊണ്ടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനമാണെന്നു പ്രമുഖ സ്വാതന്ത്ര്യസമര സേനാനി ഇ. മൊയ്തു മൗലവിയുടെ മകനും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന എം. റഷീദ് എഴുതിയത് സ്മരണീയമാണ്.
ഇത്തരം തീരുമാനങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാരെ പ്രേരിപ്പിച്ച ഘടകം സോവിയറ്റ് യൂണിയനോടുള്ള അന്ധമായ പ്രേമമായിരുന്നു. റഷ്യയില്‍ മഴ പെയ്താല്‍ ഇങ്ങ് ഇന്ത്യയില്‍ കുട പിടിക്കുന്ന ഒരു കാലമുണ്ടായിരുന്നല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തില്‍. ഓരോ കമ്യൂണിസ്റ്റുകാരനും സോവിയറ്റ് യൂണിയന്‍ എന്ന രാജ്യത്തിലെ സ്വര്‍ഗതുല്യമായ ജീവിതം സ്വപ്‌നം കണ്ടു. അവിടെയൊന്നു പോകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നു അതിയായി ആഗ്രഹിച്ചു. പിന്നീട് ഗോര്‍ബച്ചേവിന്റെ കാലത്ത് സോവിയറ്റ് യൂണിയന്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അവിടെ സ്വര്‍ഗമായിരുന്നില്ല, ഏറ്റവും കഠിനമായ നരകമായിരുന്നുവെന്നും ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ വെമ്പല്‍കൊള്ളുകയായിരുന്നുവെന്നും പുറംലോകം അറിഞ്ഞു.
1920 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായിട്ടും ഇന്ത്യയില്‍ എല്ലായിടത്തും സ്വാധീനമുള്ള ഒരു കക്ഷിയായി പാര്‍ട്ടി വളര്‍ന്നില്ല. പട്ടിണി പാവങ്ങള്‍ ഏറെയുള്ള ഒരു രാജ്യത്ത് പാവപ്പെട്ടവര്‍ക്ക്‌വേണ്ടിയുള്ള പാര്‍ട്ടിയായിരുന്നിട്ടുപോലും ജനങ്ങള്‍ അതിലേക്ക് അടുക്കാതെ പോയതിനു കാരണം അവരുടെ നയനിലപാടുകളായിരുന്നു. ആദ്യകാലങ്ങളില്‍ സോവിയറ്റ് ഇന്റര്‍ നാഷനലിന്റെ തീരുമാനമനുസരിച്ചു മാത്രം നയപരിപാടികള്‍ തീരുമാനിക്കുന്ന പാര്‍ട്ടിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. അവര്‍ക്ക് ഇന്ത്യയോടുള്ളതിനേക്കാള്‍ കൂറ് റഷ്യയോടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം അവരുടെ അജണ്ടയായിരുന്നില്ല. അത്‌കൊണ്ടുതന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് പാര്‍ട്ടി പുറംതിരിഞ്ഞുനിന്നു.
1934 – 39 കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് റഷ്യയിലെ ഭരണാധികാരി സ്റ്റാലിന്റെ ഏകാധിപത്യ ഭരണത്തിന്റെ കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. ഹിറ്റ്‌ലറെയും മുസ്സോളിനിയെയുമെല്ലാം കടത്തിവെട്ടുന്ന രീതിയിലുള്ള ക്രൂരമായ കൊലപാതകങ്ങളാണ് സ്റ്റാലിന്‍ നടത്തിയത്. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കുപോലും ജീവന്‍ നഷ്ടപ്പെട്ടു. തനിക്ക് സംശയം തോന്നുന്നവരെയെല്ലാം വര്‍ഗ ശത്രുവെന്നു മുദ്രകുത്തി സ്റ്റാലിന്‍ അവസാനിപ്പിച്ചു. പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ എഴുപത് ശതമാനത്തോളംപേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവും സഖാവ് ലെനിന്റെ പ്രിയപ്പെട്ട വനുമായിരുന്നു ട്രോട്‌സ്‌കി. അദ്ദേഹം ലെനിന്റെ പിന്‍ഗാമിയാവുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ബോള്‍ഷെവിക്കുകള്‍ അധികാരത്തിലേറിയപ്പോള്‍ ട്രോട്‌സ്‌കി വിദേശകാര്യ കമ്മീഷണറായിരുന്നു. എന്നാല്‍ ഭാവിയില്‍ ഇദ്ദേഹം തനിക്ക് ഭീഷണിയാകുമെന്നു കരുതി സ്റ്റാലിന്‍ ട്രോട്‌സ്‌കിക്കെതിരെ ചരടുവലികള്‍ നടത്തി. പിന്നീട് ഭരണരംഗത്ത്‌നിന്നും പാര്‍ട്ടി നേതൃസ്ഥാനത്ത്‌നിന്നും ട്രോട്‌സ്‌കി നിഷ്‌കാസിതനാവുന്നതാണ് കാണുന്നത്. 1929 ല്‍ ട്രോട്‌സ്‌കി തുര്‍ക്കിയിലേക്ക് നാടുകടത്തപ്പെട്ടു.1940 ല്‍ അദ്ദേഹം ദാരുണമായി വധിക്കപ്പെട്ടു.
ഇത്തരത്തിലുള്ള ധാരാളം മനുഷ്യാവകാശ ധ്വംസനങ്ങള്‍ സോവിയറ്റ് യൂണിയനില്‍ അരങ്ങേറുമ്പോഴും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സ്റ്റാലിന്‍ മഹാനായ ആചാര്യനായിരുന്നു, വഴികാട്ടിയായിരുന്നു, ലോക സോഷ്യലിസത്തിന്റെ നേതാവായിരുന്നു. ഹിറ്റ്‌ലര്‍ പോലും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് പ്രിയങ്കരനായ ഒരു കാലമുണ്ടായിരുന്നു. അദ്ദേഹത്തെ വാഴ്ത്തുന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. രണ്ടാം ലോക യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ജര്‍മ്മനിയും റഷ്യയും തമ്മില്‍ ഐക്യ കരാറില്‍ ഒപ്പിട്ടതോടുകൂടി സ്റ്റാലിനുമായി യുദ്ധകരാര്‍ ഉണ്ടാക്കിയ ഹിറ്റ്‌ലര്‍ കമ്യൂണിസ്റ്റുകള്‍ക്ക് വേണ്ടപ്പെട്ടവനായി മാറി. രക്തരൂക്ഷിതമായ നീക്കത്തിലൂടെ ജര്‍മ്മനി പോളണ്ടിനെ വിഭജിച്ചെടുത്തതിനെയും ഫിന്‍ലന്റിനെ സോവിയറ്റ് റഷ്യ ആക്രമിച്ചതിനെയുമെല്ലാം കമ്യൂണിസ്റ്റുകാര്‍ യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിച്ചു. സോവിയറ്റ് യൂണിയന്റെ താല്‍പര്യമാണ് മനുഷ്യവംശത്തിന്റെ താല്‍പര്യമെന്നായിരുന്നു അതിന് അവര്‍ നല്‍കിയ താത്വിക വിശദീകരണം.
രണ്ടാം ലോക യുദ്ധത്തില്‍ റഷ്യയുടെ എതിര്‍ ചേരിയിലായിരുന്നു ബ്രിട്ടന്‍. സോവിയറ്റ് യൂണിയന്‍ ജര്‍മനിയെ പിന്തുണച്ചതുകൊണ്ടുതന്നെ ബ്രിട്ടന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ കടുത്ത ശത്രുവായി. ബ്രിട്ടനും ഫ്രാന്‍സും ഒരു ഭാഗത്തും ജര്‍മ്മനി മറുഭാഗത്തുമായി നടത്തുന്ന യുദ്ധം സാമ്രാജ്യത്വ യുദ്ധമാണെന്നു കമ്യൂണിസ്റ്റുകള്‍ വ്യക്തമാക്കി. അതുകൊണ്ടു ബ്രിട്ടന്റെ യുദ്ധ ശ്രമങ്ങളെ പരാജയപ്പെടുത്തണം. ഇതിനായി ചില സ്ഥലങ്ങളില്‍ കമ്യൂണിസ്റ്റുകള്‍ ചെറിയ തോതില്‍ വിപ്ലവ സമരങ്ങള്‍ നടത്തി. ഇതിനെ ബ്രിട്ടീഷ് സൈന്യം അടിച്ചമര്‍ത്തുകയും ചെയ്തു. സി.പി.എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെടുന്ന പെഷാവര്‍, മീററ്റ്, കാണ്‍പൂര്‍ ഗൂഢാലോചന കേസുകളെല്ലാം ഇത്തരത്തിലുള്ളതായിരുന്നു. അവയെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്നു അവകാശപ്പെടുന്നത് എത്രമാത്രം അര്‍ത്ഥശൂന്യമാണ്? ഈ സമരങ്ങളെല്ലാം തങ്ങളുടെ പിതൃരാജ്യമായ സോവിയറ്റ് റഷ്യയെ ബ്രിട്ടന്‍ എതിര്‍ത്തതിന്റെ പ്രതികാരമായിരുന്നുവെന്നതാണ് വാസ്തവം.
യുദ്ധം രൂക്ഷമായപ്പോള്‍ ബ്രിട്ടന്‍ ഇന്ത്യയോടു സഹായം അഭ്യര്‍ത്ഥിച്ചു. 1939 ആഗസ്തില്‍ കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍, യുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കണമെങ്കില്‍ ആദ്യം ഭാരതത്തിനു സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഗാന്ധിജി ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. അഹിംസയിലധിഷ്ഠിതമായ സമരമുറകള്‍ തുടരുമെന്നും എന്നാല്‍ ബ്രിട്ടന്റെ യുദ്ധ ശ്രമങ്ങളെ എതിര്‍ക്കില്ലെന്നും ഗാന്ധിജി വ്യക്തമാക്കി. ഈ തീരുമാനം കമ്യൂണിസ്റ്റുകളെ രോഷാകുലരാക്കി. അവര്‍ ഗാന്ധിജിക്കെതിരെ ലഘുലേഖകള്‍ ഇറക്കി. കോണ്‍ഗ്രസ് ബൂര്‍ഷ്വകളുടെ പാര്‍ട്ടിയാണെന്നും ഗാന്ധിജി ബൂര്‍ഷ്വാ നേതാവാണെന്നും ആരോപിച്ചു. കോണ്‍ഗ്രസിനെകൊണ്ടു ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ സാധിക്കില്ലെന്നും അതിനു വേറെ വഴികള്‍ നോക്കണമെന്നും അവര്‍ പ്രഖ്യാപിച്ചു. പിന്നീട് ഗാന്ധിജിയോടുള്ള അരിശം മൂത്ത് ഗാന്ധിജിയെ ‘വഞ്ചകന്‍’ എന്നു വിളിക്കുന്നിടത്ത് വരെയെത്തി കമ്യൂണിസ്റ്റുകാര്‍. ഇതിനെല്ലാം ഇവരെ പ്രേരിപ്പിച്ച ഘടകം റഷ്യയുടെ സംഖ്യകക്ഷിയായ ജര്‍മ്മനിയുടെ എതിരാളിയായിരുന്നു ബ്രിട്ടന്‍ എന്നതല്ലാതെ മാതൃരാജ്യത്തിനു വേണ്ടിയുള്ള സ്വാതന്ത്ര്യദാഹമൊന്നുമായിരുന്നില്ല. പിന്നീട് റഷ്യയും ജര്‍മ്മനിയും തമ്മിലുള്ള സഖ്യം തകര്‍ന്നതും റഷ്യയെ ജര്‍മ്മനി ആക്രമിച്ചതും ബ്രിട്ടന്റെ യുദ്ധം ജനകീയ യുദ്ധമായി കമ്യൂണിസ്റ്റുകള്‍ക്ക് മാറിയതുമൊക്കെ ചരിത്രത്തിന്റെ ഭാഗം. 1941ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ യുദ്ധശ്രമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി നിരുപാധിക പിന്തുണ നല്‍കിയെന്നത് ചരിത്രത്തില്‍ വിസ്മയമായി നിലനില്‍ക്കുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെയും കമ്യൂണിസ്റ്റുകാര്‍ തിരിഞ്ഞിരുന്നു. 1942 ഒക്ടോബര്‍ നാലിന്റെ ദേശാഭിമാനിയില്‍ പി. കൃഷ്ണപിള്ള സുഭാഷ് ചന്ദ്രബോസിനെ ‘നിത്യനായ വഞ്ചകന്‍’ എന്നു വിശേഷിപ്പിച്ചു. ജപ്പാന്റെ കാല്‍ നക്കിയെന്നും അഞ്ചാം പത്തിയെന്നും ആരോപിച്ചു. ചുരുക്കത്തില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കമ്യൂണിസ്റ്റുകള്‍ പ്രധാന ഘടകമേ ആയിരുന്നില്ല. സോവിയറ്റ് യൂണിയനോടുള്ള ദാസ്യംമൂലം ചെറിയ ചെറിയ വിപ്ലവ സമരങ്ങള്‍ നടത്തിയെന്നത് അംഗീകരിക്കാമെങ്കിലും പലപ്പോഴും അവര്‍ ഇംഗ്ലീഷുകാരുടെ വാലാട്ടികളുമായിട്ടുണ്ട്. 1947 ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകാനുണ്ടായ കാരണം ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗമായി ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനഫലമാണെന്ന അവരുടെ വാദം മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ മോങ്ങലായി മാത്രം കരുതിയാല്‍ മതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending