Connect with us

india

കോവിഡ് വാക്‌സിനുകള്‍ക്ക് വരുന്ന ആഴ്ചകളില്‍ അനുമതി നല്‍കിയേക്കുമെന്ന് ആരോഗ്യ മന്ത്രാലയം

വാര്‍ത്താ സമ്മേളനത്തിനിടെ ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്

Published

on

ഡല്‍ഹി: ഏതാനും കോവിഡ് വാക്‌സിനുകള്‍ക്ക് വരുന്ന ആഴ്ചകളില്‍ രാജ്യം അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാര്‍ത്താ സമ്മേളനത്തിനിടെ ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.

കോവിഡ് 19 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ ഉത്പാദനത്തിനും അത് എല്ലാവര്‍ക്കും എത്തിക്കുന്നതിനുമുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. രാജ്യത്ത് 2.39 ലക്ഷം എഎന്‍എം (ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫ്) മാരാണുള്ളത്. ഇതില്‍ 1.54 ലക്ഷം എഎന്‍എം മാരുടെ സേവനം മാത്രമെ വാക്‌സിന്‍ വിതരണത്തിന് ഉപയോഗിക്കൂ. കോവിഡ് വാക്‌സിന്‍ വിതരണം ആരോഗ്യ രംഗത്തെ മറ്റുപ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണിത്. കോവിഡ് വാക്‌സിന്‍ ആദ്യം നല്‍കുന്ന മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും ആവശ്യമുള്ള വാക്‌സിന്‍ സംഭരിക്കാനുള്ള ശീതീകരണ സംവിധാനങ്ങള്‍ രാജ്യത്തുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര മന്ത്രാലയങ്ങളും തുടങ്ങിക്കഴിഞ്ഞു. വിവരങ്ങള്‍ കോവിന്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യും.

വാക്‌സിന്‍ വിതരണത്തിന് വേണ്ടിയുള്ള ദേശീയ തലത്തിലുള്ള വിദഗ്ധ സമിതി കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ രൂപവത്കരിച്ചു കഴിഞ്ഞു. വാക്‌സിന്‍ ആദ്യം നല്‍കേണ്ടത് ആര്‍ക്കൊക്കെ, വാക്‌സിന്‍ തിരഞ്ഞെടുപ്പ്, സംഭരണം, വിതരണം എന്നിവയെല്ലാം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിദഗ്ധ സമിതിയാണ് നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

india

ബിജെപി നേതാക്കളുടെ വിറളിപിടിച്ച പ്രസംഗങ്ങളിൽ തിരഞ്ഞെടുപ്പ് ഫലം എന്തെന്ന് വ്യക്തമാണ്; അഖിലേഷ് യാദവ്

പൊതുതിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് വര്‍ഗീയ കാര്‍ഡിറക്കി വോട്ട് നേടാനാണ് ബിജെപിയും മോദിയും ശ്രമിക്കുന്നതെന്നും ജനാധിപത്യ ബോധമുള്ള ഇന്ത്യന്‍ ജനത ഇതിനെ തള്ളിക്കളയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Published

on

രാജ്യത്തെ സ്വത്ത് കോണ്‍ഗ്രസ് കുടിയേറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും വിതരണം ചെയ്യുമെന്ന നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പൊതുതിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് വര്‍ഗീയ കാര്‍ഡിറക്കി വോട്ട് നേടാനാണ് ബിജെപിയും മോദിയും ശ്രമിക്കുന്നതെന്നും ജനാധിപത്യ ബോധമുള്ള ഇന്ത്യന്‍ ജനത ഇതിനെ തള്ളിക്കളയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിലേറിയാല്‍ രാജ്യത്തെ പാവപ്പെട്ട മനുഷ്യര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന റേഷന്‍ മാത്രമല്ല, പോഷക സമൃദ്ധ ഭക്ഷ്യവസ്തുക്കളും ലഭ്യമാകുമെന്നും അഖിലേഷ് പറഞ്ഞു.

അലിഗഢിലെയും ഹത്രാസിലെയും ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അഖിലേഷ് നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി എത്തിയത്. രാജ്യത്ത് ശരീഅത്ത് നിയമം നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തെയും അഖിലേഷ് വിമര്‍ശിച്ചു. ബിജെപി വര്‍ഗീയത പറയുമ്പോള്‍ നമ്മള്‍ ഭരണഘടനയെ കുറിച്ച് സംസാരിക്കും. ഭരണഘടനാ സംരക്ഷിക്കേണ്ട അടിയന്തര ഘട്ടത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍ നില്‍ക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. അലിഗഢില്‍ രണ്ടാം ഘട്ടമായ ഏപ്രില്‍ 26 നും ഹത്രസില്‍ മൂന്നാം ഘട്ടമായ മെയ് ഏഴിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ വിവാദ പ്രസംഗം. കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പരാമര്‍ശം.

‘അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്‌ലിംകള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?’ എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം.

Continue Reading

Trending