Connect with us

columns

ഏകാധിപതിയുടെ കൊടിയിറക്കം

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായ, കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകളില്‍പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഇതെഴുതുമ്പോള്‍ പിണറായി വിജയന്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലായിരുന്നു

Published

on

സി.പി സൈതലവി

‘ജനവിരുദ്ധരായ ഏകാധിപതികള്‍ക്ക് അധികാരം വിട്ടൊഴിയാന്‍ ഭയമായിരിക്കും. അതിനാല്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അവര്‍ ഏതറ്റംവരെയും പോകും. കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ് ഒരു പദവിയില്‍ ഒരാള്‍ അധികകാലം തുടരുന്നത്. അത് അയാളെയും അയാളുടെ പ്രസ്ഥാനത്തെയും ഒരുപോലെ ജീര്‍ണിപ്പിക്കും’ എന്നെഴുതിയത് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, ‘ഏകാധിപതികള്‍ അര്‍ഹിക്കുന്നത്’ എന്ന പുസ്തകത്തില്‍. പല ഏകാധിപതികളുടെയും അന്ത്യം ദയനീയമാണെന്ന് ജനലക്ഷങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറെയും മുസ്സോളിനിയെയും സുഹാര്‍ത്തോവിനെയുമെല്ലാം ഉദ്ധരിച്ചു കുഞ്ഞനന്തന്‍ നായര്‍ എത്തിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇത്തരം ഏകാധിപത്യ പ്രവണതകള്‍ തലപൊക്കിയതായി സമീപകാല ചരിത്രം തന്നെ സാക്ഷിനില്‍ക്കുന്നുവെന്ന് സ്ഥാപിച്ചാണ്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായ, കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകളില്‍പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഇതെഴുതുമ്പോള്‍ പിണറായി വിജയന്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലായിരുന്നു. ഈ തൊണ്ണൂറ്റഞ്ചാം വയസ്സില്‍ ആസ്പത്രിക്കിടക്കയില്‍ പിണറായിയോട് ഖേദപ്രകടനം നടത്തിയെങ്കിലും പറഞ്ഞതൊന്നും കുഞ്ഞനന്തന്‍ നായര്‍ പിന്‍വലിച്ചില്ല.

ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാളായ ഫ്രാന്‍സിലെ ലൂയി പതിനാലാമനോടാണ് ഈ കൃതിയില്‍ പിണറായിയെ ഉപമിച്ചത്. ‘യൂറോപ്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന ഈ രാജാവിന് താന്‍ കല്‍പിക്കുന്നത് മാത്രമായിരുന്നു നിയമം. എന്നാല്‍ മധ്യകാല രാജാക്കന്മാര്‍ വച്ചുപുലര്‍ത്തിയിരുന്ന ഇത്തരം ചിന്താഗതികള്‍ ഈ ആധുനിക ജനാധിപത്യ യുഗത്തിലും ചിലര്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ടോയെന്ന് തോന്നിപ്പിക്കുന്നവിധത്തിലാണ് സംഭവങ്ങള്‍. സംസ്ഥാന സര്‍ക്കാരിനു കോടികളുടെ നഷ്ടം വരുത്തിയ ‘ലാവ്‌ലിന്‍’ ഇടപാട് സംബന്ധിച്ച കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് ഇത് അന്വേഷിച്ച സി.ബി.ഐയോ കേസ് പരിഗണിച്ച കോടതിയോ ഇതുവരെ ഉത്തരവിട്ടിട്ടില്ല. എന്നാല്‍ ഇത്തരമൊരു കേസേ ഇല്ലെന്നും പിണറായി വിജയന്‍ കേസിലെ പ്രതിയേ അല്ലെന്നും സി.പി.എം തീരുമാനിച്ചിരിക്കുന്നു. ‘ലാവ്‌ലിന്‍’ എന്ന വാക്ക് ഇനിയാരും മിണ്ടിപോകരുത് എന്നാണ് സി.പി.എം ഉത്തരവിട്ടിരിക്കുന്നത്. സി.പി.എം എന്നു പറഞ്ഞാല്‍ പിണറായി വിജയന്‍. ‘ഞാനാണ് രാഷ്ട്രം’ എന്നു ലൂയി പതിനാലാമന്‍ വിശ്വസിച്ചിരുന്നതുപോലെ ഞാനാണ് പാര്‍ട്ടി എന്ന് പിണറായി വിജയനും വിശ്വസിക്കുന്നു. നട്ടുച്ചക്ക് ഇത് അര്‍ധരാത്രിയാണെന്നും പിണറായി വിജയന്‍ (അതായത് പാര്‍ട്ടി) പ്രഖ്യാപിച്ചാല്‍ അത് അണികള്‍ വിശ്വസിക്കണം. അതിനു തയ്യാറല്ലാത്തവര്‍ക്കു പാര്‍ട്ടിക്കു പുറത്തുപോകാം'(ഇതേ പുസ്തകം: പേജ് 168).

അവിടെനിന്നും കാലം കടന്നുപോയി. ആ പിണറായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. ചരിത്രത്തില്‍ ഒരു മന്ത്രിസഭയിലും ഇല്ലാത്തവിധം അധികാരത്തിന്റെ അകത്തളങ്ങളില്‍ നിശബ്ദത തളംകെട്ടി. വയോധികനായ വി.എസ് അച്യുതാനന്ദന്‍ കയറിവരുമ്പോള്‍ വേദി ഒന്നടങ്കം എഴുന്നേറ്റുനിന്നാലും ഇരിപ്പിടത്തിലൊന്നു ഇളകിയിരിക്കുകപോലും ചെയ്യേണ്ടതില്ലാത്ത പിണറായിയുടെ സ്വാതന്ത്ര്യം പിന്നെയാര്‍ക്കും കിട്ടിയിട്ടില്ല. അവസാനത്തെ സി.പി.എം മുഖ്യമന്ത്രി കടന്നുപോകുന്നതുവരെ വേദിയിലും വഴിയിലും ആബാലവൃദ്ധം പാര്‍ട്ടിക്കാര്‍, പാര്‍ട്ടി നേതാക്കള്‍ നില്‍പ് സമരംപോലെ നിന്നനിലയില്‍ തുടര്‍ന്നു. പാര്‍ട്ടിയില്‍ എല്ലായിടത്തും ഒരു സൈനിക അച്ചടക്കം കൈവന്നു.

സ്വന്തം സമ്മതിദായകര്‍ക്കുമുന്നില്‍വെച്ച് മുഖ്യമന്ത്രിയെ ഷാളണിയിക്കാനുള്ള യോഗ്യതപോലുമില്ലാത്തവരായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍പോലും. മുന്നണിയിലും പാര്‍ട്ടിയിലും അപസ്വരങ്ങള്‍ പുറത്തേക്കുവരാന്‍ ഭയന്നു. ഉള്ളതില്‍ ഭേദപ്പെട്ട മന്ത്രിമാരായിട്ടുപോലും തോമസ് ഐസക്കിനും ജി. സുധാകരനും ഇ.പി ജയരാജനും ഇത്തവണ ‘തുടര്‍മത്സരം’ വേണ്ടിവന്നില്ല. കോടിയേരി ബാലകൃഷ്ണനില്‍നിന്നു കൊടി വാങ്ങിവെച്ചു. പി. ജയരാജനെയും എം.എ ബേബിയെയും ആനത്തലവട്ടം ആനന്ദനെയുമെല്ലാം ചിലപ്പോള്‍ ചാനലുകളില്‍ കണ്ടാലായി.

പാര്‍ട്ടിയിലെ അച്ചടക്കം വാര്‍ത്താസമ്മേളനത്തിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ബന്ധമാക്കി. അപ്രിയമായതു ചോദിക്കുമ്പോള്‍ ‘കടക്ക് പുറത്ത്’ എന്ന് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി കല്‍പിച്ചു. അധികാരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങളുപേക്ഷിച്ച മുഖ്യമന്ത്രി, കോവിഡ് മഹാമാരിക്കാലത്ത് ഒരു ആരോഗ്യവകുപ്പുദ്യോഗസ്ഥന്‍ പുറത്തിറക്കേണ്ട കേവലം വാര്‍ത്താകുറിപ്പ് വായിക്കാന്‍ സന്ധ്യാ പത്രസമ്മേളനം ദിനചര്യയാക്കി. അവിടെയും തനിക്കിഷ്ടമുള്ളതേ ചോദിക്കാവൂ എന്ന നിബന്ധന വന്നു. ഇരുവശത്തും രണ്ടു മന്ത്രിമാരെ മൂക്കും വായും കെട്ടി ഇരുത്തിയതല്ലാതെ ഒരക്ഷരം ഉരിയാടാന്‍ അനുവദിച്ചില്ല. കുപ്രസിദ്ധമായ സ്വര്‍ണക്കടത്ത് അഴിമതിയാരോപണങ്ങളില്‍മുങ്ങിയ സ്വന്തം സെക്രട്ടറിക്കും സ്പീക്കര്‍ക്കും ഇനിയും പാര്‍ട്ടിക്കാരനായിട്ടില്ലാത്ത മന്ത്രിക്കും കിട്ടിയ സംരക്ഷണം പക്ഷേ, അത്രയും ഗൗരവമില്ലാത്ത ആരോപണങ്ങളില്‍പെട്ട പാര്‍ട്ടി നേതാക്കളായ മന്ത്രിമാര്‍ക്കു ലഭിച്ചില്ല.

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നു ഇ.പി ജയരാജന്‍ പറഞ്ഞത് അവഗണനയില്‍ മനംനൊന്താണ്. പിണറായിയെക്കാള്‍ അഞ്ചു വയസ്സു കുറവുള്ള, പാര്‍ട്ടിക്കുവേണ്ടി കഴുത്തില്‍ വെടിയുണ്ട ഏറ്റുവാങ്ങിയവനെന്ന് സി.പി.എമ്മുകാര്‍ വാഴ്ത്തിപ്പാടുന്ന ഇ.പി ജയരാജനു പക്ഷേ അതിനൊത്ത നീതി കിട്ടിയില്ല. എന്നാല്‍ തഴയപ്പെട്ടതിന്റെ നാണക്കേട് മറക്കാന്‍ ഇനി മത്സരിക്കാനില്ലെന്നു പറയാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടാലോ? അതായിരുന്നു ‘പാര്‍ട്ടി’ അഥവാ പിണറായി വിജയന്‍ അരുള്‍ചെയ്തത്: ”കമ്യൂണിസ്റ്റുകാര്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ അവസാന തീരുമാനം ‘പാര്‍ട്ടി’ എടുക്കും. ആ തീരുമാനം എല്ലാവരും അനുസരിക്കുകയും ചെയ്യും. ഇതാണ് കമ്യൂണിസ്റ്റ് രീതിയെന്നു മനസ്സിലാക്കിയാല്‍മതി.” ആ താക്കീതില്‍ എല്ലാം അവസാനിച്ചു. ഇനി ഇ.പി ജയരാജന്‍ എന്ന ശബ്ദം പൊങ്ങില്ല. ഇങ്ങനെയൊരു ഏകാധിപതിയുടെ അരിയിട്ടുവാഴ്ച ഇനിയും നടത്താന്‍ അസ്സല്‍ കമ്യൂണിസ്റ്റുകാര്‍പോലും ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നിട്ടല്ലേ കേരള ജനത.

കോവിഡ് കാര്യത്തില്‍ ഒരു തീരുമാനമാകാതെ കേരളം പകച്ചുനില്‍ക്കുന്ന നേരത്ത്, ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ അധികാരത്തിന്റെ അന്തഃപുരത്തില്‍ തിരക്കിട്ടു നടത്തിയ നീക്കങ്ങളിലൊന്ന് മന്ത്രിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് മുഖ്യമന്ത്രിയുടെ അധികാരം വര്‍ധിപ്പിക്കലായിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരമേല്‍പിച്ച മന്ത്രിമാരില്‍നിന്നു പിടിച്ചെടുക്കുന്ന അധികാരങ്ങള്‍ മുഖ്യമന്ത്രിയെ കൂടാതെ വകുപ്പു സെക്രട്ടറിമാരായ ഉദ്യോഗസ്ഥര്‍ക്കും പങ്കുവെക്കാനായിരുന്നു റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി. അതിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി. മുഖ്യമന്ത്രിക്കുവേണ്ടി സമിതിയുടെ നിയന്ത്രണം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍.

രഹസ്യമാക്കി നടത്തിയ സ്പ്രിംഗ്ലര്‍ ഇടപാടില്‍ ഘടകകക്ഷിയായ സി.പി.ഐക്കുള്ള പ്രതിഷേധം തണുപ്പിക്കാന്‍ എം.എന്‍ സ്മാരകത്തിലേക്കു മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രതിനിധിയായി അയച്ചത് ശിവശങ്കര്‍ എന്ന (തൊട്ടടുത്ത മാസം സ്വര്‍ണക്കടത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട) ഉദ്യോഗസ്ഥനെയായിരുന്നുവെന്നതിലുണ്ട് മന്ത്രിമാര്‍ക്കും ഘടകകക്ഷികള്‍ക്കുപോലും മുഖ്യമന്ത്രി കല്‍പിച്ച വില.

ഏറ്റവുമൊടുവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുയര്‍ത്തിയ വൈദ്യുതി ഇടപാട് അഴിമതിയാരോപണത്തിലും മുഖ്യന്ത്രിയും ഉദ്യോഗസ്ഥരും എന്ന കൂട്ടുകൃഷിയാണ് വെളിച്ചത്തുവന്നത്. തിരുവനന്തപുരമുള്‍പ്പെടെ രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളും വിവിധ തുറമുഖങ്ങളും അമ്പത് വര്‍ഷത്തേക്കു കൈപ്പിടിയിലാക്കിയ കുത്തകയാണ് അദാനി ഗ്രൂപ്പ്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റ് നാലു ദിവസം വൈകിയാല്‍ പട്ടിണി മരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ കേരളത്തിലാണ് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ഭരണം ഏറ്റവും വലിയ മുതലാളിക്ക് ആയിരം കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ നാടിനെ തീറെഴുതിയത്. അദാനിയുമായി കരാറില്ലെന്ന് വകുപ്പ് മന്ത്രി പറയുന്നുവെങ്കില്‍ അതിനര്‍ത്ഥം എല്ലാം ‘മുഖ്യമന്ത്രി’ എന്നു തന്നെയല്ലേ?

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിനുമാത്രം പരിചിതമായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കേരളത്തില്‍ പരമ്പരയായി അരങ്ങേറിയത് പിണറായി വിജയന്‍ എന്ന ആഭ്യന്തര മന്ത്രിയുടെ വാഴ്ചയിലാണ്. മാവോയിസ്റ്റ് വേട്ടയുടെ പേരിലാണെങ്കിലും നാലു സംഭവങ്ങളിലായി ഏഴു പേരാണ് കേരള മണ്ണില്‍ ഭരണകൂടത്തിന്റെ ആധുനിക പ്രതിക്രിയയായ ഏറ്റുമുട്ടല്‍ കൊലയ്ക്കിരയായത്. അതേ വകുപ്പിന്റെ കെടുകാര്യസ്ഥത വെളിപ്പെടുത്തി, കേരള പൊലീസിന്റെ 25 റൈഫിളുകളും 12061 വെടിയുണ്ടകളും കാണാനില്ലെന്ന ഗുരുതര ആരോപണവുമായി സി.എ.ജി പത്രസമ്മേളനം നടത്തുമ്പോഴും പിണറായി തന്നെ പൊലീസ് മേധാവി. പൊലീസ് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി വകമാറ്റിയതുള്‍പ്പെടെ ക്രമക്കേടുകളുടെ പൂരമായിരുന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പേരെടുത്ത് പറഞ്ഞ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ വാര്‍ത്താസമ്മേളനം.

പാവപ്പെട്ടവര്‍ക്കു വീടു നല്‍കാനുള്ള ലൈഫ് ഭവന പദ്ധതിയിലെ അഴിമതിയും പിന്‍വാതില്‍ നിയമനവും സര്‍വകലാശാലകളിലെ വഴിവിട്ട മാര്‍ക്കുദാനവും പി.എസ്.സി റാങ്ക്‌ലിസ്റ്റിലെ നഗ്‌നമായ അട്ടിമറികളും വാളയാറിലെതുള്‍പ്പെട പിഞ്ചുബാലികമാരെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയവരെപോലും പാര്‍ട്ടി പരിഗണനയില്‍ രക്ഷപ്പെടുത്തുന്നതും കേരളം ലജ്ജയോടെ, വേദനയോടെ കണ്ടു. കേരളത്തിന്റെ തീരദേശ ജനതയെയും നാടിന്റെ സമ്പദ്ഘടനയെയും തകര്‍ക്കുംവിധം ഇ.എം.സി.സിയുമായി നടത്തിയ ആഴക്കടല്‍ മത്സ്യബന്ധന കരാറും ബ്രൂവറിയും സ്പ്രിംഗ്ലറും പമ്പ മണല്‍ക്കടത്തും സഹകരണബാങ്കുകളിലെ കോര്‍ ബാങ്കിങ് സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കല്‍ കരാറുമെല്ലാം ചട്ടം ലംഘിച്ചും കോടികളുടെ സ്വകാര്യ ധനസമാഹരണം ലക്ഷ്യമാക്കിയുമായിരുന്നു. ഏകാധിപതിയെ തിരുത്താന്‍ മന്ത്രിസഭയിലും ഭരണമുന്നണിയിലും ആര്‍ക്കും ധൈര്യമില്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളെ തുടര്‍ന്നുള്ള ജനരോഷം ഭയന്ന് സര്‍ക്കാരിനു കരാറുകള്‍ റദ്ദാക്കേണ്ടിവന്നു. സിംസ് പദ്ധതിയും ഇ-മൊബിലിറ്റി പദ്ധതിയുമെല്ലാം ഇവ്വിധം പിന്മാറേണ്ടിവന്ന കച്ചവടങ്ങളാണ്. ഏതുസമയവും കുരുക്കുമുറുക്കാനിരിക്കുന്ന സി.ബി.ഐയെ ഭയന്നു ജീവിക്കുന്ന മുഖ്യമന്ത്രിക്ക് ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതാനുസരണം സംസ്ഥാനം ഭരിക്കേണ്ടിവന്നു.

ഇതിന് ഇടനിലക്കാരായി നില്‍ക്കുന്ന അദാനിക്ക് കേരളത്തിന്റെ സമ്പത്തും ശ്രീഎം പോലുള്ള സംഘ്പരിവാര്‍ ആത്മീയ വേഷങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഭൂമിയും വാരിക്കോരി കൊടുത്തു. സ്വര്‍ണക്കടത്തിലും കിഫ്ബി കമ്മീഷന്‍ തട്ടിപ്പിലുമെല്ലാം മുഖം നഷ്ടപ്പെട്ട ഭരണത്തില്‍ വിദ്യാഭ്യാസ യോഗ്യത നോക്കാതെ ആര്‍ക്കുമാരെയും ഏത് ഉന്നത തസ്തികയിലും ലക്ഷങ്ങളുടെ ശമ്പളത്തില്‍ നിയമിക്കാമെന്നായി. പ്രളയഫണ്ടിലും തട്ടിപ്പ് നടത്തിയവര്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ ഭക്ഷ്യകിറ്റില്‍പോലും കോടികള്‍ വെട്ടിച്ചു. പെന്‍ഷനുകള്‍ വെട്ടിക്കുറച്ചു. ആരോഗ്യരംഗം തകര്‍ന്നു. വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയെ എക്കാലവും താങ്ങിനിര്‍ത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ പാടെ തഴഞ്ഞു.

കോവിഡ് കാലത്ത് വിദേശങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ട പ്രവാസികള്‍ക്ക് സാന്ത്വനം പകരുകയോ നാട്ടിലെത്തിക്കുകയോ ചെയ്യുന്നതിനുപകരം അവരെ മരണത്തിന്റെ കച്ചവടക്കാരായി പരിഹസിച്ചു. സ്വന്തം വീട്ടുമുറ്റത്തുപോലും പ്രവാസികളെ തടയാനും ഭീഷണിപ്പെടുത്താനും ഭരണ കക്ഷിക്കാര്‍ മുന്നിട്ടിറങ്ങി. നാട്ടിലെത്തുന്ന പ്രവാസികളോട് ക്വാറന്റയിന്‍ മുതല്‍ സര്‍വകാര്യങ്ങളും സ്വന്തം ചെലവില്‍ നടത്താന്‍ കല്‍പിച്ചു.

വിശ്വാസികളുടെ പരമ്പരാഗതമായ ആചാരങ്ങളെ വെല്ലുവിളിച്ച് പൊലീസ് നടപടികളുണ്ടായി. ശബരിമല സന്നിധാനം യുദ്ധക്കളമാക്കി. ന്യൂനപക്ഷങ്ങള്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ പൊലീസിനാലും സംഘ്പരിവാറിനാലും വേട്ടയാടപ്പെട്ടു. ഒരേ കുറ്റത്തിന് രണ്ടുതരം ശിക്ഷയും നിയമപാലനവുമുണ്ടായി. മതസ്പര്‍ദ്ധയുളവാക്കിയ പ്രസംഗത്തിന്റെ പേരില്‍ ശംസുദ്ദീന്‍ പാലത്തിനു ജയിലാണെങ്കില്‍ ശശികല ടീച്ചര്‍ക്ക് സ്വസ്ഥം ഗൃഹഭരണം നല്‍കി അനുഗ്രഹിച്ചു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ സംഘ്പരിവാരത്തിന്റെ ‘ഹിന്ദുത്വ രാഷ്ട്രം’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയപ്പോള്‍ പ്രതിഷേധിക്കുന്ന ഇന്ത്യയുടെ ഇന്ധനമായി കേരളം നിലകൊണ്ടു. ആബാലവൃദ്ധം തെരുവിലിറങ്ങി. പലായനത്തിന്റെ ആശങ്കകള്‍ വന്നുമൂടിയ ആ മനുഷ്യരെ യോഗി ആദിത്യനാഥിന്റെ പൊലീസിനെപോലെ കൈകാര്യം ചെയ്തു പിണറായിയുടെ സര്‍ക്കാര്‍. മതനേതാക്കളും സാംസ്‌കാരിക, സാമൂഹിക, പൊതുപ്രവര്‍ത്തകരും ന്യൂനപക്ഷ പ്രസ്ഥാന നേതാക്കളുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ 518 കേസുകള്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തു.

സംവരണത്തെ വര്‍ഗീയവത്കരിച്ച് പിന്നാക്ക സമുദായ സംവരണ വ്യവസ്ഥ തന്നെ അട്ടിമറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവികള്‍ മറികടന്ന് മുന്നാക്ക സംവരണം നടപ്പാക്കി. സംസ്ഥാനത്തെ അനാഥശാലകളുടെ പ്രവര്‍ത്തനം എന്നെന്നേക്കുമായി തടയുന്ന ഉത്തരവുകള്‍ നടപ്പാക്കി. വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച പൊതുമേഖലയെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെയും സാരമായി ബാധിച്ചു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പഠനസംവിധാനത്തിനു സൗകര്യമില്ലാതെ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനംപോലും നിഷേധിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അയല്‍വീട്ടിലാണ്. ദലിത് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍ നീതി നിഷേധിക്കപ്പെട്ട് തെരുവിലലഞ്ഞു. ‘ജാതിരഹിത കേരളം’ മുദ്രാവാക്യമാക്കിയവരുടെ സര്‍ക്കാര്‍ വര്‍ണവിവേചനം അക്ഷരാര്‍ത്ഥത്തില്‍ കാണിച്ചു.

ആസ്പത്രി അധികൃതര്‍ തട്ടിക്കളിച്ച് യഥാസമയം ചികിത്സ നിഷേധിക്കപ്പെട്ട് മരണത്തിനു കീഴടങ്ങിയ പിഞ്ചു പൈതങ്ങളുടെ മൃതദേഹവുമായി നടന്നുനീങ്ങുന്ന മാതാപിതാക്കളെ കേരളം കണ്ടു. സര്‍ക്കാരിനെതിരെ നെറികെട്ട അഴിമതികളുടെയും കെടുകാര്യസ്ഥതയുടെയും ആരോപണങ്ങളുയര്‍ന്നപ്പോള്‍ ‘വ്യാജ വാര്‍ത്താ നിയന്ത്രണങ്ങള്‍’ എന്ന ചെല്ലപ്പേരില്‍ മാധ്യമങ്ങള്‍ക്കു മൂക്കുകയറിടാന്‍ ബി.ജെ.പി സര്‍ക്കാര്‍ മാതൃകയില്‍ പിണറായി നിയമം കൊണ്ടുവന്നു. ഉപജീവനത്തിനൊരു തൊഴിലിനായി അഭ്യസ്തവിദ്യരായ യുവലക്ഷങ്ങള്‍ കേരള തെരുവുകളില്‍ മുട്ടിലിഴഞ്ഞപ്പോള്‍ മന്ത്രിബന്ധുക്കള്‍ക്കും പാര്‍ട്ടി നേതാക്കളുടെ ആശ്രിതര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിര്‍ബാധം നിയമനം നല്‍കുന്ന മേളയായിരുന്നു. മുഖ്യമന്ത്രിക്ക് ഡസന്‍ കണക്കില്‍ ഉപദേഷ്ടാക്കളെ നിയമിച്ചും, മുഖം മിനുക്കുന്ന പി.ആര്‍ വര്‍ക്കിനു പാര്‍ട്ടി ചാനലിനു കോടികള്‍ നല്‍കിയും മാധ്യമ പ്രചാരണത്തിനായി ആയിരം കോടി വിതറിയും തൊഴിലാളി വര്‍ഗപാര്‍ട്ടി ഭരണം ആഘോഷിച്ചു. ഓഖിയും പ്രളയവുമൊക്കെ പാര്‍ട്ടിക്കാര്‍ക്ക് വരുമാനമാര്‍ഗമായി. പ്രളയത്തില്‍ കേരളം മുങ്ങിതാഴ്ന്നത് ഭരണകൂട വിവരക്കേടിന്റെ ഡാം തുറന്നുവിട്ടതിനാലാണെന്ന് ജനം തിരിച്ചറിഞ്ഞു.

നേതാക്കളുടെ മക്കളും മന്ത്രി ബന്ധുക്കളും മയക്കുമരുന്ന് കച്ചവടത്തിലും കള്ളക്കടത്തിലും കൊടിപറത്തി. 38 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഈ ഭരണ നിഷ്‌ക്രിയത്വത്തിലരങ്ങേറി. പകുതിയിലേറെയും സി.പി.എമ്മുകാര്‍ എതിരാളികളെ കൊന്നൊടുക്കിയതും. അരിയില്‍ ശുക്കൂറിന്റെയും ടി.പി ചന്ദ്രശേഖറിന്റെയും വഴിയേ ശുഹൈബും ശരത്തും കൃപേഷും അങ്ങനെ സി.പി.എം കൊത്തിയരിഞ്ഞ ജീവനുകള്‍ പലത്. സി.ബി.ഐക്കെതിരെ കൊലയാളികള്‍ക്കുവേണ്ടി കേസ് വാദിക്കാന്‍ സര്‍ക്കാരിന്റെ കോടികള്‍. സംസ്ഥാനത്തിന്റെ പൊതുകടം ഒന്നരക്കോടി രൂപയില്‍നിന്നു മൂന്നരക്കോടിയാക്കിയുയര്‍ത്തി ധൂര്‍ത്തും വഴികേടും കാണിച്ച ജനദ്രോഹത്തിന്റെ ഭരണം. വിലക്കയറ്റവും ദാരിദ്ര്യവും ഒപ്പം രോഗവും പ്രളയവും തളര്‍ത്തിയ ജനത. അതു മൂടിവെക്കാനാണ് നരേന്ദ്രമോദിയുടെ കേരളപ്പതിപ്പായി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നത്. നരേന്ദ്രമോദി എന്ന ദൈവവും പിണറായി എന്ന ക്യാപ്റ്റനും. രാഷ്ട്രീയമായി അത്രയ്ക്ക് അധഃപതിച്ചു ഈ കക്ഷികള്‍ രണ്ടും എന്നതിനു തെളിവാണീ വ്യക്തിപൂജ.

സി.പി.എമ്മിന്റെ ഭരണപരാജയം ഉന്നയിക്കുന്നതിനുപകരം ലൗ ജിഹാദും ഗോഹത്യയും മാത്രം പറഞ്ഞ് വോട്ടു തേടുകയാണ് ബി.ജെ.പി എന്നത് ഇരുകക്ഷികളും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെ സാക്ഷ്യപത്രമാണ്. കേരളത്തില്‍നിന്ന് ലൗ ജിഹാദ് കേസുകളൊന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് 2020 ഫെബ്രുവരി 4ന് ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി പാര്‍ലമെന്റില്‍ പ്രസ്താവിച്ചതാണ്. കേരള ഹൈക്കോടതിയും നേരത്തെ ഇത് വ്യക്തമാക്കി. എന്നിട്ടും ഇല്ലാകഥയുമായി ഊരുചുറ്റുന്ന നരേന്ദ്രമോദിയും അമിത്ഷായും ആദിത്യനാഥും പിണറായിയെ തലോടി ബി.ജെ.പിക്ക് സീറ്റ് ഉറപ്പിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും ഒരേ മുദ്രാവാക്യത്തില്‍ സന്ധിച്ചിരിക്കുന്നു. ഇരുവര്‍ക്കും വേണ്ടത് ‘കോണ്‍ഗ്രസ് മുക്ത കേരളം’. സി.പി.എം ധാരണയില്‍ ഇത്തവണ ആറേഴു സീറ്റുകള്‍, അടുത്ത തവണ കൂടുതല്‍. അതുവരെ തുടര്‍ഭരണത്തിന്റെ ആഢംബരത്തില്‍ പിണറായി പാര്‍ട്ടിയും.

അഞ്ചു വര്‍ഷംകൊണ്ടുതന്നെ കേരളത്തിന്റെ സര്‍വ പൗരാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിച്ച് സമ്പദ്ഘടനയും സാമൂഹിക ജീവിതവും തകര്‍ത്ത് കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ബ്രാഞ്ച് കമ്മിറ്റിയായി പ്രവര്‍ത്തിച്ച പിണറായി ഭരണത്തിന് ഇനിയൊരു തുടര്‍ച്ചയില്ലെന്ന് നാട് തീരുമാനിച്ചിരിക്കുന്നു. ഏകാധിപതിയുടെ അധികാരത്തുടര്‍ച്ചയില്‍ ഉന്മൂലനം ചെയ്യപ്പെടുന്നത് ഏതെല്ലാമായിരിക്കുമെന്ന് പ്രവചനാതീതമാണ്. അങ്ങനെയൊരു ദുരന്തത്തിന് പ്രബുദ്ധ കേരളം കൂട്ടുനില്‍ക്കില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് വിളംബരം ചെയ്യുന്ന ശക്തിപ്രകടനമായിരിക്കും ഈ ജനവിധി.
ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ അഭിമാനകരമായ അസ്തിത്വത്തിനായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന സംഘടിത രാഷ്ട്രീയ ശക്തിയെ സ്ഥാപിച്ച ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ വേര്‍പാടിന് 49 വര്‍ഷം തികയുന്ന ഈ ദിവസം ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതിജ്ഞാദിനമാണ്. നാട് തകര്‍ക്കുന്ന ഒരു ഭരണത്തെയും ഭാവികേരളത്തിനു ഭാരമാകുന്ന മാര്‍ക്‌സിസ്റ്റ് – ഫാസിസ്റ്റ് കൂറുകച്ചവടത്തെയും പൊറുപ്പിക്കില്ല ഈ പ്രബുദ്ധ ജനത എന്ന ദൃഢനിശ്ചയം. ഇന്ത്യന്‍ ഭരണഘടനാശില്‍പികളായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പതാകയും ഖാഇദേമില്ലത്തിന്റെ പതാകയും ഒന്നിച്ചുയര്‍ന്നുപറക്കുന്ന മണ്ണില്‍ വര്‍ഗീയ വിഭജനത്തിന്റെ കാവിയും ചുകപ്പും അധികാരമേറില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

പഞ്ചാബില്‍ വീണ്ടും ചോരപ്പുഴ ഒഴുകരുത്- എഡിറ്റോറിയല്‍

പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്.

Published

on

പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്. വിഭജനകാലത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയ മുറിവിനുശേഷം ഖലിസ്ഥാന്‍ വാദവുമായതോടെ ചോരപ്പുഴ ഒഴുകിയ നാളുകള്‍ക്കായിരുന്നു സംസ്ഥാനം സാക്ഷ്യംവഹിച്ചത്. തീവ്രവാദത്തെ ഒരുവിധം അടിച്ചമര്‍ത്തി സമ്പല്‍സമൃദ്ധിയിലേക്ക് നീങ്ങിയപ്പോഴാണ് മയക്കുമരുന്നിന്റെ രൂപത്തില്‍ മറ്റൊരു വിപത്ത് എത്തിയത്. പഞ്ചാബിന്റെ തെരുവോരങ്ങളില്‍ വീണ്ടും വിഘടനവാദികളുടെ ശബ്ദമുയരുന്ന കാഴ്ചയാണിപ്പോള്‍. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ‘വാരിസ് ദേ പഞ്ചാബി’ന്റെ നിലവിലെ തലവനെന്ന് അവകാശപ്പെട്ട് അമൃത്പാല്‍ സിങിന്റെ രംഗപ്രവേശം, അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമണം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഈയിടെയുണ്ടായ സ്‌ഫോടനങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ ഇതിലേക്കുള്ള വ്യക്തമായ സൂചനകളാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് അമൃത്‌സറിനടുത്ത് അജ്‌നാല പൊലീസ്‌സ്റ്റേഷന്‍ ആക്രമിച്ചപ്പോഴാണ് പഞ്ചാബിലെ ഖലിസ്ഥാന്‍ വാദത്തിന്റെ ശക്തി ലോകത്തിന് മനസ്സിലായത്. കൃപാണും കത്തിയും തോക്കുകളുമടക്കം കൈയില്‍ കിട്ടിയ മാരകായുധങ്ങളുമായി ഒരുകൂട്ടം പൊലീസ് സ്റ്റേഷന്‍ ലക്ഷ്യംവെച്ച് ഇരച്ചെത്തുകയായിരുന്നു. അമൃത്പാല്‍ സിങിന്റെ അടുത്ത അനുയായി ലവ്പ്രീത് എന്ന തൂഫാന്‍ സിങിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെയായിരുന്നു പൊലീസ് സ്റ്റേഷന്‍ ആക്രമണം. ജനം ഇളകിയതോടെ എണ്ണത്തില്‍ കുറവായ പൊലീസുകാര്‍ ആത്മരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. തൂഫാനെ മോചിപ്പിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കിയതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്. തന്നെ പിടികൂടാന്‍ പൊലീസ് തുനിയുന്നുണ്ടെന്ന വിവരം ചോര്‍ന്നുകിട്ടിയ അമൃത്പാലും സംഘവും മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. വാഹനവ്യൂഹത്തെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പൊലീസിനെ വെട്ടിച്ച് ഇയാള്‍കടന്നു.

1970-80കളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് അജ്‌നാല പൊലീസ്‌സ്റ്റേഷനില്‍ അരങ്ങേറിയത്. പഞ്ചാബിനെ ശരിക്കും വിറപ്പിക്കുകയാണ് അമൃത്പാല്‍ സിങ്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പരസ്യമായി പിന്താങ്ങി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു അടുത്തിടെ അമൃത്പാല്‍. വിഘടനവാദി നേതാവ് ഭിന്ദ്രന്‍വാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാലിനെ ‘ഭിന്ദ്രന്‍വാല രണ്ടാമന്‍’ എന്നാണ് അനുയായികള്‍ വിശേഷിപ്പിക്കുന്നത്. സിഖ് പുരോഹിതനും മതപ്രഭാഷകനുമായിരുന്ന ജര്‍നലി സിങ് ഭിന്ദ്രന്‍വാലയാണ് സ്വതന്ത്ര പരമാധികാര പഞ്ചാബെന്ന ആവശ്യവുമായി ഖലിസ്ഥാന്‍ വാദത്തിന് വിത്തുവിതച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ അമൃത്പാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസിന് കണ്ടെത്താനായിട്ടുണ്ട്. ഒപ്പം പ്രത്യേക യൂനിഫോമുകളും ജാക്കറ്റുകളും കണ്ടെത്തുകയുണ്ടായി. ഇയാള്‍ രൂപവത്കരിക്കുന്ന പ്രത്യേക സൈന്യത്തിനായി കരുതിവെച്ചിരുന്നതാണ് യൂണിഫോം എന്നാണ് സൂചന. ഒരു തീവ്ര സിഖ് മതപ്രഭാഷകന്റെ കാറില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിലും വെടിക്കോപ്പുകളിലും ‘എ.കെ.എഫ്’ എന്ന് അടയാളപ്പെടുത്തിയിരുന്നു എന്നതും സുരക്ഷാഏജന്‍സികളെ ഞെട്ടിച്ചിട്ടുണ്ട്. ഭിന്ദ്രന്‍ വാലയെപ്പോലെ അതിരൂക്ഷമാണ് അമൃത്പാലിന്റെ വാക്കുകളും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെയുമൊക്കെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ തടയാന്‍ ശ്രമിച്ചാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ ഗതി നേരിടേണ്ടിവരുമെന്നാണ് അമിത്ഷായെ അമൃത്പാല്‍ അടുത്തിടെ ഭീഷണിപ്പെടുത്തിയത്. അമിത്ഷായെ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുരുതരാവസ്ഥ കേന്ദ്രത്തിന് ബോധ്യപ്പെട്ടത്. അതോടെയാണ് എന്‍.ഐ.എ അടക്കം അന്വേഷണ ഏജന്‍സികള്‍ ഇയാളിലേക്ക് എത്തുന്നത്. കഴിഞ്ഞദിവസം ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഖലിസ്ഥാന്‍ വാദികള്‍ അക്രമം നടത്തുകയും ദേശീയപതാകയെ അപമാനിക്കുകയും ചെയ്ത സംഭവവുമുണ്ടായി. ഖലിസ്ഥാന്‍ പതാകയും അമൃത്പാല്‍ സിങിന്റെ ചിത്രമുള്ള പോസ്റ്ററുകളുമായാണ് അക്രമികള്‍ ഹൈക്കമ്മിഷന്‍ ഓഫീസിനുമുന്നിലെത്തിയത്. ഒരാള്‍ ഓഫീസിനുമുകളിലേക്ക് വലിഞ്ഞുകയറി കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ ദേശീയപതാകയുടെ കെട്ടഴിച്ചു. ബാക്കിയുള്ളവര്‍ താഴെനിന്ന് അതില്‍ തൂങ്ങി വലിച്ചിടുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഒരു സംഘം ഖലിസ്ഥാന്‍വാദികള്‍ ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു.
ഖലിസ്ഥാന്‍ വാദം വീണ്ടും തലപൊക്കിയതില്‍ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകക്ഷികള്‍ക്ക് പങ്കുണ്ടെന്നത് വസ്തുതയാണ്. കേന്ദ്രത്തിന്റെ ഹിന്ദുത്വ അജണ്ടകളിലും സാമൂഹിക മാധ്യമങ്ങളില്‍ സിഖുകാര്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തിലും സിഖ് സമൂഹം കടുത്ത അസംതൃപ്തരാണ്. സിഖുകാര്‍ക്കെതിരെ വംശഹത്യാ ആഹ്വാനങ്ങള്‍ വരെ വന്നിരുന്നു സാമൂഹിക മാധ്യമങ്ങളില്‍. ഇതെല്ലാം ഉയര്‍ത്തിയ വൈകാരികാന്തരീക്ഷത്തെ അമൃത്പാല്‍സിങ് അനുകൂലമാക്കിയെടുക്കുകയായിരുന്നു. 2022ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം സിഖ് മതത്തെ അവഹേളിച്ചവരെ പിടികൂടി ശിക്ഷിക്കും എന്നായിരുന്നു. സിഖ് മതവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ അവരെ അധികാരത്തിലെത്താന്‍ സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവികാസങ്ങളില്‍നിന്ന് ഭരണകക്ഷികള്‍ക്ക് കൈകഴുകാനാവില്ല.

പഞ്ചാബിനു വേണ്ടത് സമാധാനമാണ്. അവിടെ വിഘടനവാദം ഇല്ലാതാക്കേണ്ടതുണ്ട്. പൊലീസിന്റെയോ പട്ടാളത്തിന്റെയോ നടപടികള്‍കൊണ്ടുമാത്രം അവസാനിപ്പിക്കാവുന്ന ഒന്നല്ല അത്. പ്രതികാര നടപടികള്‍ ഒന്നിനും പരിഹാരമല്ല. വഴിതെറ്റിപ്പോയ യുവാക്കളെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. വിഘടനവാദത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് അവരെ ബോധവത്കരിക്കണം. ഇനിയും ചോരപ്പുഴ ഒഴുകാന്‍ പഞ്ചാബിനെന്നല്ല, രാജ്യത്തെ ഒരു സംസ്ഥാനത്തിനും ശേഷിയില്ല.

Continue Reading

columns

ദേവികുളത്തേറ്റ തിരിച്ചടി-എഡിറ്റോറിയല്‍

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

Published

on

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. അതിലുപരി സംവരണ മാനദണ്ഡങ്ങളെ ദുര്‍വ്യയം ചെയ്യുന്നവര്‍ക്ക് താക്കീതുകൂടിയാണ് വിധി. സി.പി.എം എം.എല്‍.എ എ. രാജയുടെ വിജയം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് ഹൈക്കോടതി പുറത്തിറക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹരജിയിലാണ് വിധി. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ. രാജ അര്‍ഹനല്ലെന്ന് കോടതി കണ്ടെത്തി. സംവരണ സീറ്റായ ദേവികുളത്തായിരുന്നു എ. രാജ മത്സരിച്ചത്. രാജ കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടയാളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന് പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാനുള്ള യോഗ്യതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സി.പി.എമ്മിനു പുതിയ തലവേദനയാകും സൃഷ്ടിക്കുക. പ്രതിസന്ധികളില്‍നിന്നു പ്രതിസന്ധികളിലേക്കു നീങ്ങുന്ന സി.പി.എമ്മിനു ഒരു എം.എല്‍.എ അയോഗ്യനാകുന്നു എന്നതുതന്നെ വലിയ ക്ഷീണമാണ്. ദീര്‍ഘകാലം എം.എല്‍.എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സി.പി.എം രാജയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനും എം.എം മണിയും തമ്മില്‍ വാക്‌പോര് രൂക്ഷമായിരുന്നു. രാജയെ സ്ഥാനാര്‍ഥിയാക്കിയതിനുപിന്നാലെ സി.പി.എം ജില്ലാ നേതൃത്വവുമായി രാജേന്ദ്രന്‍ ഇടഞ്ഞിരുന്നു. അതൃപ്തി പ്രകടിപ്പിച്ച രാജേന്ദ്രന്‍, തിരഞ്ഞെടുപ്പില്‍ രാജയെ േതാല്‍പിക്കാന്‍ നീക്കം നടത്തിയെന്നു പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആരോപണമുയര്‍ന്നിരുന്നു. അതു ശരിവച്ച് എം.എം മണി എം.എല്‍.എ രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മില്‍ കനത്ത വാക്‌പോരാണു നടന്നത്. രാജേന്ദ്രനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്കു സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ചലനങ്ങള്‍ക്കാകും ഇനിയുള്ള നാളുകള്‍ സാക്ഷ്യം വഹിക്കുക. അതു പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണേണ്ടിവരും.

സംവരണ മാനദണ്ഡങ്ങളെ ബാധിക്കുന്ന സുപ്രധാന വിധിയാണ് രാജയുടെ കാര്യത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ചത്. ഹിന്ദു സംവരണ വിഭാഗങ്ങളില്‍ ജനിച്ച നിരവധി പേര്‍ മതം മാറി പരിവര്‍ത്തിത ക്രൈസ്തവരായി ജീവിക്കുന്നുണ്ട്. ഇവര്‍ കൈവശംവെക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹിന്ദുവിന്റെതും സംവരണ ആനുകൂല്യങ്ങള്‍ ഉള്ളതുമാണ്. ക്രൈസ്തവ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സംവരണ പട്ടികയില്‍നിന്നും പുറത്താകും. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ജീവിക്കുന്നവരെങ്കിലും ജാതിയില്‍ ഹിന്ദു സംവരണ പട്ടികയിലാകും ഇത്തരക്കാര്‍. അതുകൊണ്ട്തന്നെ ജോലിയും ഗ്രാന്റുകളും മറ്റുള്ള ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. ക്രൈസ്തവ മതത്തിലേക്ക് മാറിയവരില്‍ മിക്കവരും ജാതി സര്‍ട്ടിഫിക്കറ്റ് മാറ്റിയിട്ടില്ല. ദലിത് ക്രൈസ്തവരായാല്‍ സംവരണ ആനുകൂല്യത്തിന്റെ ഫലം പറ്റാന്‍ കഴിയില്ല എന്നതിനാലാണത്. ഈ രീതിയില്‍ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഉപയോഗിക്കുന്ന ഒട്ടനവധി പേരുണ്ട്. ഹൈക്കോടതി വിധി വന്നതോടെ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ തുടരുന്ന ഇത്തരക്കാര്‍ ആശങ്കയിലാണ്. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടമാകുമോ എന്ന ഭീതിയാണ് ഇവരെ അലട്ടുന്നത്. ഏതെങ്കിലും കേസ് കോടതിയില്‍ എത്തുകയാണെങ്കില്‍ സംവരണംകൊണ്ട് ലഭിച്ച ആനുകൂല്യങ്ങള്‍ തിരികെ നല്‍കേണ്ടിവരും. സംവരണം വഴി ലഭിച്ച സര്‍ക്കാര്‍ ജോലി വരെ നഷ്ടമാവുകയും ചെയ്യും.

പട്ടികജാതിക്കാരോട് സി.പി.എം കാണിച്ച വഞ്ചനയാണ് ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം ഗൗരവമര്‍ഹിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി മത്സരിച്ച സി.പി.എം ജനങ്ങളോട് മാപ്പ് പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സി.പി.എമ്മും എ.രാജയും തീരുമാനിച്ചിരിക്കുന്നത്. അപ്പീല്‍ പരിഗണിക്കപ്പെട്ടിട്ടില്ലെങ്കില്‍ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. എല്ലാ നിലയിലും പരാജയമായ പിണറായി സര്‍ക്കാറിന് തിരിച്ചടി കൊടുക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരിക്കക്കും ഉപതിരഞ്ഞെടുപ്പ്. തുടര്‍ഭരണത്തില്‍ അഹങ്കാരം മൂത്ത സര്‍ക്കാര്‍ ജനങ്ങളെ പാടേ മറന്നാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാരുടെ ധൂര്‍ത്തില്‍ സാമ്പത്തികാടിത്തറ പാടേ തകര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ബജറ്റില്‍ അത് വ്യക്തമായതാണ്. ഇന്ധന വിലയില്‍ രണ്ട് രൂപയുടെ സെസ് ഏര്‍പ്പെടുത്തിയത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകും. പാവപ്പെട്ടവരെ ഒരു നിലക്കും ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍. ഇടതുസര്‍ക്കാറിനൊരു ഷോക്ട്രീറ്റ്‌മെന്റ് നല്‍കേണ്ടത് ആത്യാവശ്യമാണ്. ഉപതിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി മാറണം.

Continue Reading

columns

പ്രതിഛായ കപ്പല് കേറുമ്പോള്‍- പ്രതിഛായ

ഷംസീറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കൂറു പുലര്‍ത്തേണ്ടത് സ്പീക്കര്‍ പദവിയോടോ, അതോ സ്പീക്കറാക്കിയ പാര്‍ട്ടിയോടോ എന്ന കണ്‍ഫ്യൂഷനിലാണ് ഷംസീര്‍.

Published

on

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് സംസ്ഥാന സ്പീക്കറുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചതെന്നാണ് പ്രതിപക്ഷം പറയുന്നത്. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന് സ്പീക്കറാകും മുമ്പ് നിയമസഭയിലെ റോള്‍ പ്രതിപക്ഷം സംസാരിക്കുമ്പോഴെല്ലാം ബഹളം വെക്കുക എന്നതായിരുന്നു. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമൊക്കെ ഇപ്പോള്‍ ഏതാനും ചില സിനിമകളില്‍ മാത്രം ജീവിക്കുന്ന സംഘടനകള്‍ മാത്രമായി മാറിയിട്ട് നാളേറെയായി. ഈ സംഘടനകളില്‍ നിന്നും വരുന്ന എം.എല്‍.എമാര്‍ക്ക് സംഘടന ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ എന്തെങ്കിലും ബഹളമുണ്ടാക്കുക എന്ന റോളാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. ഇത് അക്ഷരം പ്രതി അനുസരിച്ചിരുന്നയാളാണ് സ്പീക്കര്‍.

ഇത്തരത്തില്‍ വികൃതി പയ്യനായ ഒരാളെ ഒരു ദിവസം പിടിച്ച് സി.പി.എം സ്പീക്കറാക്കി. അതോടെ കേരളം കരുതിയത് വികൃതിപ്പയ്യന്‍മാരെ നന്നാക്കാന്‍ അധ്യാപകര്‍ അവരെ പിടിച്ച് ലീഡറാക്കാറുള്ളതു പോലെ നന്നാക്കാനായുള്ള ശ്രമം നടത്തിയതാണെന്നായിരുന്നു. സ്പീക്കര്‍ പദവി സര്‍ക്കസിലെ ട്രപ്പീസ് കളി പോലെയാണെന്ന് അറിഞ്ഞിട്ടും സ്പീക്കറായി ആദ്യ ദിവസങ്ങളില്‍ ഭരണ പക്ഷത്തെ ബഹളങ്ങള്‍ക്കെതിരെ വടി എടുത്തപ്പോള്‍ ശ്ശെടാ ഇതെന്താ സംഭവിക്കുന്നതെന്ന് എല്ലാവരും മൂക്കത്ത് വിരല്‍വെച്ചു. പക്ഷേ പിന്നീടായിരുന്നു ട്വിസ്റ്റ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ചറപറാ ആരോപണങ്ങള്‍. ദിനേന എന്നവണ്ണം സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങളുടെ പെരുമ്പറ തീര്‍ത്തതോടെ പ്രതിപക്ഷം നിയമസഭയില്‍ മുഖ്യനും മന്ത്രിമാര്‍ക്കും ഇരിക്കപ്പൊറുതി കൊടുക്കാതായി. ഇതോടെ ഊരിപ്പിടിച്ച വടിവാളിനും പിച്ചാത്തിപ്പിടിക്കും നടുവിലൂടെ ഊര്‍ന്നു നടന്നെന്ന പതിവ് തള്ളൊക്കെ മതിയാക്കി സ്പീക്കര്‍ക്കെതിരെ ഭരണപക്ഷം കണ്ണുരുട്ടി. സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരക്കു മീതെ വളര്‍ന്നാല്‍ വെട്ടുക തന്നെ എന്ന പോളിസി. പിന്നീട് കണ്ടത് സര്‍ക്കാറിന്റെ യൂ ടേണിനേക്കാളും വലിയ യൂടേണായിരുന്നു ഷംസീറിന്റെ ഭാഗത്തു നിന്നും. ചെറിയ ഭൂരിപക്ഷത്തിന് സഭയിലെത്തിയവരൊക്കെ അടുത്ത തവണ തോല്‍ക്കുമെന്ന് സ്ഥാനം പോലും മാനിക്കാതെ പ്രതിപക്ഷത്തെ നോക്കി പറയാന്‍ സ്പീക്കര്‍ മടിച്ചില്ല. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അതായത് സഭയില്‍ ബി.ജെ.പി വന്നാലും വേണ്ടില്ല ഷാഫി വേണ്ടെന്ന് സാരം. ബ്രഹ്മപുരം തീപിടുത്തത്തില്‍ നിയമസഭയിലുണ്ടായ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ വെന്തുരുകുമ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം. പാലക്കാട് പിടിക്കാന്‍ നരേന്ദ്ര മോദിയും, അമിത് ഷായും, പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ സ്പീക്കര്‍.

ഷംസീറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കൂറു പുലര്‍ത്തേണ്ടത് സ്പീക്കര്‍ പദവിയോടോ, അതോ സ്പീക്കറാക്കിയ പാര്‍ട്ടിയോടോ എന്ന കണ്‍ഫ്യൂഷനിലാണ് ഷംസീര്‍. സഭാനാഥന്‍ മാത്രമായി ഭരണ പക്ഷത്തോട് റൂള്‍ ചോദിച്ചാല്‍ പിണറായി ഉള്‍പ്പെടെ പാര്‍ട്ടി കണ്ണുരുട്ടും, ഇനി പാര്‍ട്ടിക്കാരനായി സ്പീക്കര്‍ കസേരയില്‍ ഇരുന്നാല്‍ പ്രതിപക്ഷം പ്രശ്‌നമാക്കും. പ്രതിപക്ഷം എന്തു പറഞ്ഞാലും കുഴപ്പമില്ല സഖാക്കള്‍ കണ്ണുരുട്ടിയാല്‍ ഷാഫി തോല്‍ക്കുമെന്ന് പറഞ്ഞത് പോലെയാകില്ല കാര്യം. അടുത്ത തവണ ടിക്കറ്റ് പോലും കയ്യാലപ്പുറത്താകും. നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്ന മുഖ്യനും സംഘവും ഇങ്ങനെ തുറിച്ചു നോക്കിയാല്‍ പിന്നെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ പരിഗണന നല്‍കുന്ന സ്പീക്കറെന്ന പ്രതിഛായ തല്‍ക്കാലം അട്ടത്ത് വെക്കുക തന്നെ. പാര്‍ട്ടി നിലവാരത്തിലേക്ക് താഴേക്കിറങ്ങുക തന്നെ വഴി. സ്വന്തമായി പീഡന തീവ്രത വരെ അളക്കാന്‍ മാപിനിയുള്ള പാര്‍ട്ടിയായതിനാല്‍ കോടതിയും ജഡ്ജിയുമൊക്കെ അവിടെയുണ്ടാകും അതിനാല്‍ നീതിയും ന്യായവും തല്‍ക്കാലം നോക്കാനാവില്ല. ചട്ടവും റൂളുമൊന്നും നോക്കേണ്ട പ്രതിപക്ഷത്തിന്റെ നോട്ടീസിന് ചവറ്റുകുട്ട തന്നെ സ്ഥാനം. നമ്മള്‍ അധ്വാനിച്ചാല്‍ നമ്മള്‍ക്ക് ജീവിക്കാമെന്ന പൊതു തത്വം നോക്കി അവനവന്റെ തടി സലാമത്താക്കുക തന്നെ. ഭരണപക്ഷ നിരയിലെ പ്രശ്‌നക്കാരന്‍ എന്ന നിലിയില്‍ നിന്ന് സ്പീക്കര്‍ കസേരയില്‍ എത്തിയപ്പോള്‍ പാടേ മാറി ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ നല്ല സ്പീക്കര്‍ എന്ന ഖ്യാതി നേടിയെന്ന തോന്നല്‍ ഷംസീറുണ്ടാക്കിയിരുന്നു. എന്നാല്‍ കേരള മുഖ്യന്റെ ഒരൊറ്റ നോട്ടം കൊണ്ട് പ്രതിഛായ കപ്പല് കയറുന്ന സ്ഥിതിയിലായി. ഇനിയിപ്പോ സ്പീക്കര്‍ കസേരയില്‍ ഇരുന്ന് അങ്ങനെ നിഷ്പക്ഷ ഇമേജൊന്നും നേടേണ്ടെന്ന് ഷംസീറിനും തോന്നിയെങ്കില്‍ തെറ്റ് പറയാനൊക്കില്ല. അത്രമേല്‍ വലിയ ആരോപണ പ്രതിസന്ധിക്കകത്താണ് പാര്‍ട്ടി ചെന്നു പെട്ടിരിക്കുന്നത്. ഓരോ വിവാദങ്ങളും തീരുമ്പോള്‍ അടുത്തത് പൊങ്ങി വരും.

Continue Reading

Trending