kerala
സി.പി.എം നടത്തിയത് കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചരണം- വി.ഡി. സതീശൻ
തിരഞ്ഞെടുപ്പ് കാലത്ത് എന്തും ചെയ്യാന്‍ മടിക്കാത്ത തീവ്രവലതുപക്ഷ പിന്തിരിപ്പന് പാര്‍ട്ടിയാണെന്നുമാണ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം സി.പി.എം പുരപ്പുറത്ത് കയറി വിളിച്ചു പറയുന്നത്. ഇവരുമായാണല്ലോ മത്സരമെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
ദേശാഭിമാനിക്ക് നല്‍കാത്ത പരസ്യം മുസ് ലിം സംഘടനകളുടെ പത്രത്തിന് നല്‍കിയതിലൂടെ സി.പി.എം നടത്തിയത് കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിനെ പോലൊരു പാര്‍ട്ടിയെ കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നു. വടകരയില്‍ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാന്‍ കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയതു പോലെ പാലക്കാടും തെരഞ്ഞെടുപ്പിന്റെ തലേന്ന് മുസ് ലീം സംഘടകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അഡ്വട്ടോറിയല്‍ നല്കി വര്‍ഗീയ പ്രചരണത്തിനാണ് സി.പി.എം ശ്രമിച്ചിരിക്കുന്നത്.
സന്ദീപ് വാര്യര്‍ ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സി.പി.എം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലീം സംഘടനകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ കൊടുത്ത പരസ്യം സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലുമില്ല. എല്ലാ മതവിഭാഗങ്ങളും വായിക്കും എന്നതു കൊണ്ടാണ് സ്വന്തം പത്രത്തില്‍ കൊടുക്കാതിരുന്നത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ദീപിക പത്രത്തില്‍ ഒരു പരസ്യം നല്കി. മുസ്ലീം പത്രത്തില്‍ മറ്റൊരു പരസ്യവും കൊടുത്തു. എന്നാല്‍ അതിനേക്കാള്‍, വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സംഘ്പരിവാര്‍ പോലും സി.പി.എമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തും.
പാലക്കാട് മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഉറപ്പിച്ചിട്ടും ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനുള്ള ഹീനമായ തന്ത്രം നടപ്പാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എന്തുവന്നാലും യു.ഡി.എഫ് തോല്‍ക്കണമെന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് സര്‍ക്കാരിന് പത്ത് മിനിട്ടു കൊണ്ട് തീര്‍ക്കാന്‍ കഴിയുമായിരുന്ന മുനമ്പം വിഷയം പരിഹരിക്കാതെ ക്രൈസ്തവര്‍ക്കും മുസ് ലിംകള്‍ക്കും ഇടയില്‍ ഭിന്നതയുണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പ് നടത്താന്‍ സംഘ്പരിവാറിനും ബി.ജെ.പിക്കും അവസരമുണ്ടാക്കി കൊടുത്തത്. ബി.ജെ.പി -സി.പി.എം ബാന്ധവമാണ് പലക്കാട് തിരഞ്ഞെടുപ്പിന്റെ അവസാന ദിവസത്തെ ഹീനമായ വര്‍ഗീയ പ്രചരണത്തിലൂടെയും പുറത്തു വന്നിരിക്കുന്നത്.
ഒരാള്‍ ബി.ജെ.പിയുടെ രാഷ്ട്രീയം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ പിണറായി വിജയന് എന്താണ് കുഴപ്പം? കാലടി ഗോപിയുടെ ‘ഏഴു രാത്രികള്‍’ എന്ന നാടകത്തിലെ കഥാപാത്രമായ പാഷാണം വര്‍ക്കിയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലേക്ക് പിണറായി വിജയന് മാറിയിരിക്കുകയാണ്. പാഷാണം വര്‍ക്കി ഹിന്ദുവിന്റെ വീട്ടില്‍ പോകുമ്പോള്‍ കൃഷ്ണന്റെയും ക്രിസ്ത്യാനിയുടെ വീട്ടില്‍ പോകുമ്പോള്‍ യേശുക്രിസ്തുവിന്റെയും പടം വെക്കു.
ആളുകളെ കബളിപ്പിക്കുന്ന പാഷാണം വര്‍ക്കിയുടെ നിലയിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് തരംതാണിരിക്കുന്നത്. ഇതാണോ ഇടതുപക്ഷം? ഇവരാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി? ഇവരാണോ പുരോഗമന പാര്‍ട്ടി? ഇവര്‍ തീവ്രവലതുപക്ഷ പിന്തിരിപ്പന്മാരാണ്. ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലെന്നും ഞങ്ങള്‍ പുരോഗമന പാര്‍ട്ടിയല്ലെന്നും, തിരഞ്ഞെടുപ്പ് കാലത്ത് എന്തും ചെയ്യാന്‍ മടിക്കാത്ത തീവ്രവലതുപക്ഷ പിന്തിരിപ്പന് പാര്‍ട്ടിയാണെന്നുമാണ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം സി.പി.എം പുരപ്പുറത്ത് കയറി വിളിച്ചു പറയുന്നത്. ഇവരുമായാണല്ലോ മത്സരമെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
സന്ദീപ് വാര്യര്‍ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് കോണ്‍ഗ്രിസിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് ഇത്ര പ്രശ്നം? ആര്.എസ്.എസ് അക്രമി സംഘത്തിന് നേതൃത്വം നല്കിയെന്നു പറയുന്ന ഒ.കെ വാസുവിന്റെ കഴുത്തില്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടു വന്ന് മലബാര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനം നല്കിയ ആളാണ് പിണറായി വിജയന്. സന്ദീപ് വാര്യര്‍ ആരെയും കൊന്നിട്ടില്ല.
വ്യാജമായ കാര്യങ്ങള്‍ വരെ കുത്തിനിറച്ചുള്ള വര്‍ഗീയതയാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. അതിന് തിരിച്ചടി കിട്ടും. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ബി.ജെ.പിയും നാവും മുഖവും ആയിരുന്ന ആള് അത് ഉപേക്ഷിച്ചപ്പോള്‍ ബി.ജെ.പിയുടെ വീട്ടില്‍ നിന്നും കേള്‍ക്കുന്നതിനേക്കാള്‍ വലിയ കരച്ചിലാണ് സി.പി.എമ്മിന്റെ വീട്ടില്‍ നിന്നും കേള്‍ക്കുന്നത്. ഒ.കെ വാസുവിന് മാലയിട്ട പിണറായി വരെ കരയുകയാണ്. ഇനിയും പലരും വരാനിരിക്കുന്നതേയുള്ളൂ.
പാലാക്കട് യു.ഡി.എഫ് സ്ഥാനാർഥി പതിനായിരം വോട്ടിന് ജയിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇവര്‍ വൃത്തികേടുകള്‍ കാണിക്കുന്നതു കൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പതിനയ്യായിരം കടന്നാലും അദ്ഭുതപ്പെടാനില്ല. ചേലക്കരയില്‍ മൂവായിരത്തിനും അയ്യായിരത്തിനും ഇടയില്‍ വിജയിക്കും. വടകരയില്‍ കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയിട്ടും സി.പി.എമ്മിന് നാണംകെട്ട തോല്‍വിയുണ്ടായി.
സി.പി.എമ്മിന്റെ കപട പ്രീണന തന്ത്രം ആരും വിശ്വസിച്ചില്ല. പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം, ഇത് കേരളമാണെന്ന് ഒരിക്കല്‍ കൂടി ജനം പിണറായി വിജയനെയും സി.പി.എമ്മിനെയും ഓര്‍മ്മപ്പെടുത്തിക്കൊടുക്കും. ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാനുള്ള ധൈര്യം പോലും മുഖ്യമന്ത്രിക്കോ ഏതെങ്കിലും സി.പി.എം നേതാവിനോ ഇല്ല. പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ ധൈര്യമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന് റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്പ്പ്ലൈന് നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

