crime

മകന്‍ ദിവസങ്ങളോളം പട്ടിണിക്കിട്ടതിനെ തുടര്‍ന്ന് അമ്മ മരിച്ചു; പരാതിയില്‍ പൊലീസ് കേസെടുത്തു

By web desk 1

December 02, 2020

കോഴിക്കോട്: മകന്‍ പട്ടിണിക്കിട്ടതിനെ തുടര്‍ന്ന് മകന്‍ മരിച്ചെന്ന് പരാതി. മകളും ഭര്‍ത്താവുമടങ്ങുന്ന ബന്ധുക്കളുടെ പരാതിയിലാണ് കേസ്. കോഴിക്കോട് ജയില്‍ റോഡ് സ്പാന്‍ ഹോട്ടലിനു സമീപം താമസിക്കുന്ന സുമതി വി കമ്മത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു. 70 വയസായ ഇവരുടെ മരണം മകന്‍ പട്ടിണിക്കിട്ടതിനെ തുടര്‍ന്നാണ് എന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇതേ തുടര്‍ന്ന് കസബ പൊലീസ് കേസെടുത്തു. അവശ നിലയിലായതിനെ തുടര്‍ന്ന് അമ്മയെ കഴിഞ്ഞ ദിവസം മകന്‍ രമേശനും മകള്‍ ജ്യോതിയും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനക്കിടെ അമ്മ സുമതി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് കണ്ടെത്തി.

മകന്‍ അമ്മയെ ദേഹോപദ്രവം ഏല്‍പിച്ചിരുന്നുവെന്നും ഭക്ഷണം നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മൂന്നു മാസം മുമ്പാണ് അമ്മയെ മകള്‍ ജ്യോതിയുടെ വീട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. കോവിഡ് കാരണം മറ്റു മക്കള്‍ക്ക് വന്നു കാണാനും കഴിഞ്ഞില്ല. ഫോണ്‍ സംഭാഷണത്തിനിടെ അമ്മക്ക് പ്രശ്‌നമുണ്ടെന്ന് തോന്നി കോഴിക്കോട്ടേക്കെത്തുകയായിരുന്നെന്ന് മകളും ഭര്‍ത്താവും പറയുന്നു. എന്നാല്‍ രമേശന്‍ ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.