Connect with us

Video Stories

കനല്‍പഥങ്ങളിലെ വന്‍മതില്‍

Published

on

ലുഖ്മാന്‍ മമ്പാട്

1997 നവംബറിലെ അവസാന ദിനങ്ങള്‍; കോയമ്പത്തൂര്‍ കത്തിയെരിയുകയാണ്. അവിടെ ട്രാഫികിലെ പൊലീസുകാരന്‍ ശെല്‍വരാജ് കൊല്ലപ്പെട്ടതാണ് തീപൊരി. അല്‍ ഉമ്മ പ്രവര്‍ത്തകരാണ് കൊലക്കു പിന്നിലെന്ന് ആരോപിച്ച് തെരുവീഥികള്‍ കയ്യടക്കിയവര്‍ മുസ്്‌ലിം ഭവനങ്ങളും ഫ്‌ളാറ്റുകളും കടകളും തിരഞ്ഞുപിടിച്ച് കൊള്ളയും കൊള്ളിവെപ്പും നടത്തുന്നു. പൊലീസും അക്രമികളും ഒരേ മനസ്സോടെ മുസ്‌ലിം വേട്ടയുടെ തേര്‍വാഴ്ചയിലാണ്. ആക്രമണങ്ങളിലും പൊലീസ് വെടിവെപ്പിലും 18 ജീവനുകള്‍ പൊലിഞ്ഞിരിക്കുന്നു.

നഗരമധ്യത്തില്‍ വൈകിട്ട് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ പോലും പ്രാണഭയത്താല്‍ ഒരു മുസ്‌ലിമും പുറത്തിറങ്ങുന്നില്ല. രാത്രി പെയ്ത മഴയില്‍ കുതിര്‍ന്ന് മയ്യത്തുകളും നിസ്സഹായതയുടെ ഇരുട്ടുമുറികളില്‍ കണ്ണീരില്‍ കുതിര്‍ന്ന് ഉറ്റവരും.
പുലര്‍ച്ചെ പട്ടാളബൂട്ടിന്റെ ചവിട്ടടി ശബ്ദം കേട്ടാണ് കോയമ്പത്തൂര്‍ ഉണര്‍ന്നത്. ഭയപ്പാടോടെ ജാലകപ്പഴുതിലൂടെ പുറത്തേക്ക് കണ്ണയക്കുമ്പോള്‍ പട്ടാളക്കാരുടെ മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ശിരസുമായി ഒരാള്‍ കടന്നുവരുന്നു. തലേന്ന് ജീവന്‍ നഷ്ടപ്പെട്ട് മഴയില്‍ കുതിര്‍ന്ന മയ്യിത്തുകള്‍ക്ക് മുമ്പിലെത്തിയപ്പോള്‍ രോഷവും കണ്ണീരും കലര്‍ന്ന ഭാവം ഗര്‍ജ്ജനമായി.

‘ഐ ആം ഇ അഹമ്മദ്, മെമ്പര്‍ ഓഫ് പാര്‍ലമെന്റ്, ജനറല്‍ സെക്രട്ടറി ഓഫ് ഐ.യു.എം.എല്‍. വേര്‍ ഇസ് ഡിസ്റ്റിട്രിക് കലക്ടര്‍…’ ആ ചങ്കൂറ്റത്തിന് അരികിലേക്ക് പ്രാണ രക്ഷാര്‍ത്ഥം ഓടിയൊളിച്ചവര്‍ ഒരാളായി, രണ്ടാളായി വന്ന് വന്ന് ചുറ്റിലും നിറഞ്ഞു. അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. ഇന്ദ്രപ്രസ്ഥത്തിലേക്ക് വിളിച്ച് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുന്നു. ഓടിയെത്തിയ ജില്ലാ കലക്ടറര്‍ നിന്നു പരുങ്ങി. ”ഇവര്‍ എന്റെ ആളുകളാണ്. മണിക്കൂറുകളായി മയ്യിത്തുകള്‍ നടുറോഡില്‍ കിടക്കുന്നു. നിങ്ങള്‍ക്ക് എന്താണിവിടെ ജോലി…’ ഇ അഹമ്മദിന് മുമ്പില്‍ ആലിലപോലെ വിറച്ച ജില്ലാകലക്ടറില്‍ നിന്ന് അവര്‍ക്ക് നീതി ലഭ്യമാക്കി, മുസ്‌ലിം രാഷ്ട്രീയത്തിന്റെ അസ്ഥിത്വം അടയാളപ്പെടുത്തിയാണ് ഇ അഹമ്മദ് മടങ്ങിയത്.

വര്‍ഗീയകോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന കനല്‍പഥങ്ങളിലൂടെ മനുഷ്യത്വത്തിന്റെ സംരക്ഷണകവചമായി മൂന്നു പതിറ്റാണ്ടോളം അദ്ദേഹം സാന്ത്വനത്തിന്റെ കുളിര്‍തെന്നലായി ഒഴുകി. ഗുജറാത്ത് വംശഹത്യകാലത്ത് എല്ലാ വിലക്കുകളെയും വെല്ലുവിളികളെയും അതിജീവിച്ച് അവിടെ ഓടിയെത്തി മുഖ്യമന്ത്രി നരേന്ദ്രമോദിയോട് പൊട്ടിത്തെറിച്ചത് 54 ഇഞ്ച് നെഞ്ചളവിനെയും തോല്‍പ്പിക്കാനുള്ള നെഞ്ചൂക്കുമായായിരുന്നു. ഗുജറാത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇഹ്‌സാന്‍ ജിഫ്രിയെ വരെ ചുട്ടുകൊന്ന വറച്ചട്ടിയിലേക്ക് പോകാനുള്ള ആ മനോധൈര്യം ഏതു മാപിനികൊണ്ടാണ് അളക്കാനാവുക.

ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ഒന്നിച്ചു നില്‍ക്കേണ്ടവരെ ഭിന്നിപ്പിക്കാന്‍ പെടാപാട് പെടുകയായിരുന്നു സമുദായ ലേബലിലെ പലരും. എന്നാല്‍, ബാബരി മസ്ജിദ് ധ്വംസനാന്തര കലാപങ്ങളില്‍ അതിലേറെ നഷ്ടം സഹിച്ച് വെന്തുരുകയായിരുന്നു രാജ്യത്തെ മുസ്‌ലിംകള്‍. കാണ്‍പൂരിലും മീററ്റിലും മുംബൈയിലുമൊക്കെ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അത്താണിയായി ആദ്യം ഓടിയെത്തിയ അദ്ദേഹമായിരുന്നു. കേന്ദ്രമന്ത്രി പദവിയിലെത്തിയപ്പോഴും ഭരണകൂട ചെയ്തികളോട് സമരസപ്പെട്ട് സമുദായത്തിന്റെ വേദനകള്‍ക്ക് നേരെ ഒരിക്കല്‍പോലും അദ്ദേഹം കണ്ണടച്ചില്ല.

വ്യാജ ഏറ്റുമുട്ടല്‍ കൊലളുടെ ആദ്യ എപ്പിസോഡുകളിലൊന്നായ ബട്‌ലഹൗസ് സംഭവത്തിന് ദേശീയ പ്രാധാന്യവും ശ്രദ്ധയും ലഭിച്ചത് കേന്ദ്രമന്ത്രിയായ ഇ അഹമ്മദ് സാഹിബിന്റെ സന്ദര്‍ശനത്തോടെയായിരുന്നു. ന്യൂനപക്ഷ-ദളിത് വേട്ടയുടെയും മനുഷ്യാവകാശ ധ്വംസനത്തിന്റെയും വാര്‍ത്തകള്‍ പലപ്പോഴും പുറം ലോകം അറിഞ്ഞത് പോലും ചോരകിനിയുന്ന ഭൂമികയില്‍ ഇ അഹമ്മദ് സന്ദര്‍ശിക്കുമ്പോഴായിരുന്നു.അനീതിക്കെതിരെ കൊടുങ്കാറ്റായും വിമോചനത്തിന്റെ പോരാളിയായും വിശ്വാത്തര ഖ്യാതിയാണ് അദ്ദേഹത്തിനുള്ളത്.

ഇ അഹമ്മദ് കേന്ദ്രവിദേശകാര്യ സഹമന്ത്രിയായത് ചങ്കില്‍കുത്തലോടെ എതിരേറ്റവര്‍ വീഴ്ചകള്‍ക്ക് ഭൂതകണ്ണാടി വെച്ച് കാത്തിരുന്ന ആദ്യ നാളുകളിള്‍ ഇറാഖിലെ കലാപഭൂമിയിലെ സാന്ത്വന ദൗത്യം രാജ്യം ഏല്‍പിച്ചത് ആ കൈകളിലായിരുന്നുവെന്നത് കാവ്യനീതിയായി. ലോകത്തെവിടെയും നേരിട്ടെത്തി അടിച്ചമര്‍ത്തപ്പെടുന്നവരോടൊപ്പം അദ്ദേഹം കൈകോര്‍ത്തു. ഇറാഖില്‍ അല്‍ഖാഇദയുടെ തടവിലായ ഇന്ത്യന്‍ െ്രെഡവര്‍മാരെ സുരക്ഷിതമായി തിരിച്ചെത്തിച്ച് രാജ്യത്തിന്റെ ‘ഖാണ്ഡഹാര്‍ ചരിത്രത്തിന്’ മറുകുറിയുടെ ഇതിഹാസം തീര്‍ത്തു അദ്ദേഹം. ലിബിയന്‍ കലാപ ഭൂമിയിലും ഇന്ത്യക്കാര്‍ക്ക് രക്ഷകനായി. ഇസ്രാഈല്‍ ബോംബ് വര്‍ഷത്തെ വകവെക്കാതെ പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവും സഹായ ധനവുമായി യാസര്‍ അറഫാത്തിന്റെ ചാരത്തെത്തി അദ്ദേഹം.

ആണവായുധങ്ങളുടെ പേരില്‍ അമേരിക്കയുടെ കപ്പല്‍പട ഇറാനിലേക്ക് കുതിക്കുമ്പോഴാണ് പ്രസിഡന്റ് അഹമ്മദ് നെജാദിനെ പോയി ഇ അഹമ്മദ് കാണുന്നത്. ചേരി ചേരാ നയത്തില്‍ നിന്ന് അമേരിക്കന്‍ വിധേയത്വത്തിലേക്ക് ഇന്ത്യ മാറിയെന്നും ലോകത്തെ അറുകൊലകളുടെ ചാലകശക്തിയായ യാങ്കികള്‍ക്ക് മുമ്പില്‍ നമ്മുടെ അഭിമാനം പണയപ്പെടുത്തിയെന്നുമുള്ള ആക്ഷേപം അതോടെ ചാരമായി.

1982 മുതല്‍ തുടര്‍ച്ചയായ ആറു വര്‍ഷം ഉള്‍പ്പെടെ 10 തവണ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലും 1993ല്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സിലും 2000ല്‍ ജോര്‍ദാന്‍ ലോക പാര്‍ലമെന്ററി കോണ്‍ഫറന്‍സിലും നാലു തവണ അറബ് ലീഗിലും ജി-77 സമ്മേളനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചപ്പോഴെല്ലാം ഇന്ത്യന്‍ മുസ്‌ലിം എന്ന സ്വത്വവും പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരുടെ അവകാശവും ഉയര്‍ത്തിപ്പിടിച്ചുവെന്നത്, അവിടങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഒരാവര്‍ത്തി വായിച്ചാല്‍ മതി.

ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിംകളുള്ള രാജ്യമാണ് തന്റേതെന്ന് പാക്കിസ്ഥാനോടും ലോക രാജ്യങ്ങളോടും അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. അറബ് രാജ്യങ്ങളുമായി സൗഹൃദത്തിന്റെ പാലം ദൃഢമാക്കാനും അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും ഉപകാരപ്പെട്ടപ്പോഴും തന്റെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ സുരക്ഷിതത്വവും ജീവനക്കാളേറെ അദ്ദേഹം ദൗത്യമായെടുത്തു. യുദ്ധവും വര്‍ഗീയതയും കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം തീര്‍ക്കുന്ന മനംമടുപ്പിക്കുന്ന അന്തരീക്ഷത്തിലേക്ക് ആദ്യം ഓടിയെത്താന്‍ ഒരാള്‍ ഉണ്ട് എന്നത് എത്ര വലിയ ആശ്വാസമായിരുന്നു.

എല്ലാ കനല്‍പഥങ്ങളിലും ജനാധിപത്യത്തിന്റെ മൂല്ല്യങ്ങളാണ് അദ്ദേഹം ആയുധമാക്കിയത്. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍, രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്ത സമ്മേളനത്തില്‍ ഉപരാഷ്ട്രപതി- പ്രധാനമന്ത്രി തുടങ്ങി പാര്‍ലമെന്റംഗങ്ങള്‍ മുഴുവന്‍ സന്നിഹിതരായ യോഗത്തെ രാഷ്ട്രപതി അഭിസംബോധനം ചെയ്തു കൊണ്ടിരിക്കെ അവസാനശ്വാസം വരെ ‘പോരാടി’ അദ്ദേഹം. കൊന്നും കൊല്ലിച്ചും സംഹാരതാണ്ഡവമാടുന്ന ഫാഷിസം അദ്ദേഹത്തിന്റെ മരണം പോലും ഭയപ്പെടുന്നത് വെറുതെയല്ല.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending