Connect with us

Video Stories

ഇനിയില്ല; ഇങ്ങനെയൊരാള്‍

Published

on

നജീബ് കാന്തപുരം

സ്ഫടിക സമാനമായ നിലപാടുകളായിരുന്നു ഇ.അഹമ്മദിന്റെ സവിശേഷത. അത് രൂപപ്പെട്ടതാവട്ടെ, മുസ്്ലിംലീഗിന്റെ സ്ഥാപക നേതാക്കളോടൊപ്പമുള്ള സഹവാസംകൊണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ തുടങ്ങിയ ആ ബന്ധം, ഇ.അഹമ്മദ് എന്ന സമ്പൂര്‍ണനായ ഒരു രാഷ്ട്രീയ നേതാവിനെ നിര്‍മിക്കുന്നതില്‍ ഒട്ടൊന്നുമല്ല സ്വാധീനം ചെലുത്തിയത്. ഖാഇദേമില്ലത്തിനെയും കെ.എം.സീതി സാഹിബിനെയും അനുസ്മരിക്കാത്ത പ്രസംഗം തന്നെ അത്യപൂര്‍വമായിരുന്നു. അതൊരിക്കലും ബോധപൂര്‍വമായിരുന്നില്ല. രണ്ടു കാലങ്ങളെ കണ്ണിചേര്‍ത്ത ഒരാള്‍ എന്നത് അഹമ്മദബിന് മാത്രം ലഭിച്ച മഹാസുകൃതമാണ്. മുസ്്‌ലിംലീഗില്‍ മറ്റൊരാള്‍ക്കുമില്ലാത്ത ഒട്ടേറെ സവിശേഷതകളും അതുകൊണ്ടുതന്നെ അദ്ദേഹത്തിനുണ്ട്. ഇനിയൊരാള്‍ക്കും ഇങ്ങനെയാകാനാവില്ല. ഇനി ഇങ്ങനെയൊരാള്‍ ഉണ്ടാവുകയുമില്ല.

ഖാഇദേമില്ലത്തിനൊപ്പം പ്രവര്‍ത്തനം തുടങ്ങി, കെ.എം സീതി സാഹിബിന്റെ അരുമ ശിഷ്യനായി, സി.എച്ചിന്റെ സഹപ്രവര്‍ത്തകനായി, ശിഹാബ് തങ്ങളുടെ ഉറ്റതോഴനായി, ഹൈദരലി തങ്ങളുടെ കാലത്തിലേക്കും ഒഴുകിപ്പടര്‍ന്ന ആ രാഷ്ട്രീയ സാന്നിധ്യം സമാനതകളില്ലാത്തതാണ്. പഴയ കാലത്തിന്റെ ആ ഓര്‍മ പെരുക്കങ്ങളില്‍ വീര്‍പ്പുമുട്ടിയ ഒരു നേരത്താണ് ഇ.അഹമ്മദ് ‘മലബാര്‍ പാലസി’-ലേക്ക് വിളിപ്പിച്ചത്. അന്നദ്ദേഹം പാര്‍ലമെന്റ് അംഗം മാത്രമാണെങ്കിലും ഇന്ത്യയാകെ സഞ്ചരിക്കുന്ന തിരക്കുപിടിച്ച കാലം. ‘ഞാനറിയുന്ന നേതാക്കളെക്കുറിച്ച് എനിക്ക് എഴുതണമെന്നുണ്ട്’. അദ്ദേഹം പറഞ്ഞു.

ഞാനന്ന് ചന്ദ്രിക വാരാന്തപ്പതിപ്പിന്റെ ചുമതലയിലാണ്. ‘സാര്‍ നോട്ട്‌സ് തന്നാല്‍ മതി, നമുക്കത് തുടങ്ങാം.’ വലിയ സന്തോഷത്തോടെ എന്നെ ചേര്‍ത്തുപിടിച്ച് അത് നമുക്ക് തുടങ്ങാമെന്ന് പറഞ്ഞു. പത്തിരുപത് ലക്കങ്ങളെങ്കിലും വേണ്ടിവരുമെന്ന് പറഞ്ഞ ആ ലേഖനപരമ്പര, എഴുപത്തഞ്ചാഴ്ചകള്‍ പിന്നിട്ടത് കുഴിച്ചാലും തീരാത്ത അക്ഷയഖനിയായ ഓര്‍മകളുടെ ആഴംകൊണ്ട് തന്നെയായിരുന്നു.

99ല്‍ പാര്‍ലമെന്റ് അംഗമായ ശേഷം ഒന്നര വര്‍ഷക്കാലം നീണ്ട ആ എഴുത്തനുഭവം പകരം വെക്കാനില്ലാത്തതായിരുന്നു. ചന്ദ്രികയില്‍ പത്രപ്രവര്‍ത്തകനായി പൊതുജീവിതം തുടങ്ങിയ അഹമ്മദ് എന്ന സര്‍ഗധനനായ എഴുത്തുകാരന് വേണ്ടി കേട്ടെഴുത്തുകാരനാവേണ്ടി വന്നില്ല. ആദ്യലക്കം മുതല്‍ അവസാന ലക്കം വരെയും ആ കയ്യെഴുത്തില്‍ തന്നെയാണ് ഞാനറിയുന്ന നേതാക്കള്‍ പിറന്നത്. എഡിറ്റ് ചെയ്ത് ഒഴിവാക്കാന്‍ പോലുമില്ലാത്ത ആ കുറിപ്പുകള്‍ക്ക് തലക്കെട്ടെഴുതുകയും ലേഖനം സംഘടിപ്പിക്കലും മാത്രമായിരുന്നു എന്റെ ജോലി. അതാവട്ടെ അത്യന്തം ശ്രമകരവുമായിരുന്നു. ആകാശത്തുവെച്ചാണ് എഴുത്തുകളേറെയും പിറന്നത്. യു.പി.എ. സര്‍ക്കാര്‍ നിലവില്‍ വരും മുമ്പായിരുന്നു ആ കാലം. വാജ്‌പേയി ആയിരുന്നു അന്ന് പ്രധാനമന്ത്രി.

വിദേശമന്ത്രിയായിരുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം ഒരുപാട് വിദേശയാത്രകള്‍ അന്ന് പതിവായിരുന്നു. പലപ്പോഴും വിമാനത്തിലെ ജീവനക്കാരും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായിരുന്നു ലേഖനത്തിന്റെ വാഹകരായിരുന്നത്. ഒരുപാട് തവണ കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ലേഖനമെത്തിയത്. ഒരിക്കല്‍ അഹമ്മദ് വിളിച്ചുപറഞ്ഞു. ഈ ലക്കം ഞാന്‍ കൊടുത്തയക്കുന്നത് എയര്‍ ഇന്ത്യയുടെ പൈലറ്റിന്റെ കൈവശം തന്നെയാണ്. ഒരു ലക്കം പോലും മുടങ്ങാതെ ആ എഴുത്ത് പൂര്‍ത്തീകരിച്ചു എന്നത് ഇപ്പോള്‍ഓര്‍ക്കുമ്പോള്‍ ഒരു മഹാത്ഭുതമാണ്. എഡിറ്റ് ചെയ്യുന്നതിനിടയില്‍ ഒരു പേര് വിട്ടുപോയാല്‍ പിന്നെ ശക്തമായ ശകാരമായിരുന്നു. അദ്ദഹത്തിന്റെ ശകാരത്തേക്കാള്‍ സൗന്ദര്യമുള്ള മറ്റൊരു ഭാവവും കണ്ടിട്ടില്ല. (കണ്ണൂര്‍കാരുടെ ഭാഷയിലെ കലമ്പല്‍). ഒന്നര വര്‍ഷം നീണ്ട ആ എഴുത്തുകാലത്തിനിടയില്‍ ആത്മബന്ധവും വളര്‍ന്നു. മുസ്്‌ലിംലീഗിന്റെ പഴയകാല നേതാക്കളുമായി അദ്ദേഹത്തിനുണ്ടായിരുന്ന തീവ്രമായ ബന്ധം, അദ്ദേഹം ഒറ്റക്കിരിക്കുമ്പോള്‍ കഥകളായി പറഞ്ഞുതരും. ത്യാഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും ആ കാലം. ഒരു തലമുറ ചെയ്ത നിഷ്‌കാമ കര്‍മങ്ങള്‍, ഓരോ കഥകളിലും വിസ്മയങ്ങളായി ജനിക്കും. ചന്ദ്രികയുടെ പഴയകാലവും സി.എച്ചുമായുള്ള ആത്മബന്ധവുമെല്ലാം കഥകളായി പിറന്ന എത്ര രാത്രികള്‍. രാവേറെ ചെന്നാലും മലബാര്‍ പാലസില്‍ വിളക്കണയാതെ കഥ തുടര്‍ന്ന ആ കഥാകാരന്‍ ഇനിയില്ല. ഒരു ഷര്‍ട്ട് മാറ്റിയിടാന്‍ പോലുമില്ലാത്ത കാലം അന്നത്തെ നേതാക്കള്‍ക്കുണ്ടായിരുന്നു.

75 ലക്കങ്ങളിലായി എഴുതിയ ആത്മകഥാംശം നിറഞ്ഞ ആ ലേഖന പരമ്പര പുസ്തകമാക്കുകയായിരുന്നു അടുത്ത ദൗത്യം. പല പ്രസാധകരുടെയും പേരു നിര്‍ദേശിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഒരേയൊരു നിര്‍ബന്ധം മാത്രമായിരുന്നു. ചന്ദ്രികയുടെ പ്രസിദ്ധീകരണ വിഭാഗം പുനര്‍ജനിക്കണം. പണ്ട് മുസ്്ലിംലീഗിന്റെ നിരവധി പുസ്തകങ്ങള്‍ ചന്ദ്രിക പുറത്തിറക്കിയിരുന്നു. അത് പുനഃരാരംഭിക്കണം. എന്റെ പുസ്തകം തന്നെ ആദ്യത്തേതാവണം. അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സില്‍ ചന്ദ്രിക എന്ന വികാരം അത്രയേറെ ആത്മാര്‍ത്ഥവും സത്യസന്ധവുമായിരുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending