Video Stories
സംസ്കാര സംഗമ ഭൂമിയില്‍ സാഭിമാനം
ചരിത്രമുഹൂര്‍ത്തമാണിത്്. ബഹുഭാഷാ-സംസ്കാരങ്ങളുടെ സംഗമഭൂമിയായ പാലക്കാട്ടുനിന്ന് ചന്ദ്രിക പ്രസിദ്ധീകരണമാരംഭിച്ചിരിക്കുന്നു. ചന്ദ്രികയുടെ പതിമൂന്നാമത് എഡിഷനായി, പാലക്കാട്ടുകാരുടെ സ്വന്തം ചന്ദ്രികയായി. ടിപ്പുസുല്‍ത്താന്റെയും, കുഞ്ചന്‍നമ്പ്യാരൂടെയും എം.ടിയൂടെയും ഒ.വി വിജയന്റെയും ജീവിത യാത്രയുടെ മുദ്രകള്‍ പതിഞ്ഞ മലയാണ്മയുടെ ഹൃദയ ഭൂമിയില്‍, ആശയ സമ്പത്തിന്റെയും ആത്മാഭിമാനത്തിന്റെയും അക്ഷരത്തലയെടുപ്പോടെ ചന്ദ്രിക വീണ്ടുംവരുന്നു, കൂടുതല്‍ ഉള്ളടക്കത്തോടെയും പുതുമോടിയോടെയും. കൂടുതല്‍ അരികത്തേക്ക്, കൂടുതല്‍ ആത്മവിശ്വാസത്തോടെ. അന്യായങ്ങളോട് കലഹിച്ചും സമൂഹത്തിന് അര്‍ഹമായത് നേടിക്കൊടുക്കുമെന്നുള്ള ദൃഢപ്രതിജ്ഞ പുതുക്കിക്കൊണ്ടും ആ വിശ്വാസം പരസ്പരം പകര്‍ന്നുനല്‍കിക്കൊണ്ടും.
എട്ടരപതിറ്റാണ്ടോളംമുമ്പ്് 1934 മാര്‍ച്ച് 26 ലെ ബലിപെരുന്നാള്‍ സുദിനത്തില്‍ തലശ്ശേരിയില്‍ ഉദയം ചെയ്ത അധ:സ്ഥിത-പിന്നാക്ക പതിതകോടികളുടെ ജിഹ്വ ഇപ്പോള്‍ കേരളത്തിന്റെ നെല്ലറകൂടിയായ പാലക്കാട്ടേക്ക് വരുമ്പോള്‍ ഇതിഹാസഭൂമിയില്‍ മറ്റൊരു ചരിത്രദൗത്യംകൂടിനിറവേറപ്പെടുകയാണ്. ബലിപെരുന്നാളിന്റെ രണ്ടാംദിനത്തില്‍ അത്യന്തം ലളിതവും അതേസമയം പ്രൗഢഗംഭീരവുമായി മലപ്പുറം പാണക്കാട്ട് നടന്ന ഊഷ്മളമായ ചടങ്ങിലാണ് മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷനും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ പാലക്കാട് -കോയമ്പത്തൂര്‍ പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചന്ദ്രികയുടെ ആശയഗംഭീരവും വിവരസാങ്കേതികവുമായ കുതിപ്പിന്റെ പാന്ഥാവിലെ പുതുനാഴികക്കല്ലാണിത്. എഴുപത്തൊന്നാം സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടുവെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന പരിപാടി സംസ്ഥാനം നൂറ്റാണ്ടിനിടെ നേരിട്ട കൊടുംപ്രളയത്തിന്റെ, ഇരുന്നൂറില്പരം മനുഷ്യരുടെ ജീവഹാനിയുടെ പശ്ചാത്തലത്തില്‍ കേരള നാടിന്റെ പുനര്‍നിര്‍മാണത്തിന് കൈകോര്‍ക്കാനുള്ള ആഹ്വാനം കേട്ട് ആഘോഷപ്പൊലിമയാര്‍ന്ന ചടങ്ങുകളും പ്രചാരണ ഘോഷങ്ങളും മാറ്റിവെച്ച് അതീവ ലളിതമായി നിര്‍വഹിക്കുകയായിരുന്നു. ചന്ദ്രികയുടെ അഭ്യുദയകാംക്ഷികളെല്ലാം ഈ സാഹചര്യത്തിലെ പരിപാടി മാറ്റത്തെ ഔചിത്യപൂര്‍വം ഉള്‍ക്കൊള്ളുകയും അഭിവാദ്യം നേരുകയും ചെയ്തു. ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ-സാമൂഹികപൊതുമണ്ഡലങ്ങളിലെ പ്രമുഖരുടെയും പഴയതും പുതിയതുമായ തലമുറകളുടെയും സംഗമവേദിയായി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ലുല്പാദിപ്പിക്കുന്ന ജില്ല എന്നതിനുപുറമെ പരമ്പരാഗതമായ കാരണങ്ങളാലും ഭൂശാസ്ത്രപ്രത്യേകതകള്‍കൊണ്ടും വിവിധ സമുദായങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അന്നമൂട്ടിയ മണ്ണാണ് പാലക്കാട്. മാപ്പിളമാരും റാവുത്തര്‍മാരും പഠാണികളും തമിഴ് ബ്രാഹ്മണരുമൊക്കെ തോളോടുതോള്‍ ചേര്‍ന്ന് വിയര്‍പ്പൊഴുക്കിയ നിളാനദിക്കര. അവിഭക്തപാലക്കാട് ജില്ല ഉള്‍പെടുന്ന മലബാര്‍ പ്രവിശ്യയില്‍നിന്നാണ് ഇന്നത്തെ തമിഴ്നാടായ പഴയ മദ്രാസ് നിയമസഭയിലേക്ക് മതന്യൂനപക്ഷസമുദായത്തില്‍നിന്ന് നിരവധി അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. മുസ്്ലിംലീഗിനെ ഇന്ത്യയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതിനുശേഷം ആദ്യമായി ഖാഇദേമില്ലത്ത് ഇസ്്മായില്‍സാഹിബ് പാലക്കാടിന്റെ അതിര്‍ത്തിപ്രദേശമായ പുതുനഗരത്തില്‍ വന്ന് ഉയര്‍ത്തിയ ഹരിതപതാക ഇന്ന് അതിരുകളില്ലാതെ കേരളത്തിലും രാജ്യത്താകെയും പാറിപറക്കുന്നു. ഇവിടെതന്നെയാണ് തൊഴിലാളി യൂണിയനടക്കമുള്ള കരുത്തുറ്റ പ്രസ്ഥാനങ്ങള്‍ നട്ടുപിടിപ്പിച്ചതും. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മതിയായ അക്ഷരജ്ഞാനംപോലുമില്ലാതിരുന്ന നിര്‍ഭാഗ്യരും നിത്യദരിദ്രരുമായ സമൂഹത്തെ പ്രബുദ്ധമാക്കിയും സ്വപ്ന സാക്ഷാല്‍ക്കാരങ്ങളിലേക്കുയര്‍ത്തിയുമാണ് അവരുടെ പരിദേവനങ്ങളെയൊക്കെയും വെളുത്ത പ്രതലത്തിലെ കറുത്ത മഷിയിലാക്കിക്കൊണ്ട് അധികാരത്തിന്റെ കോട്ടകൊത്തങ്ങളിലേക്ക് ചന്ദ്രിക തൂലിക ചലിപ്പിച്ചത്. അക്ഷരങ്ങള്‍ അഗ്നിസ്ഫുലിംഗങ്ങളായ ദിനരാത്രങ്ങള്‍. ഈ പത്രം മുസ്്ലിംലീഗ് അടക്കമുള്ള പിന്നാക്ക ന്യൂനപക്ഷ പ്രസ്ഥാന നേതാക്കളുടെ പടവാളും പടച്ചട്ടയുമായതും കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ നിര്‍ണായകമായ ഭാഗഭാക്കായതും മറ്റൊന്നും കൊണ്ടല്ല. കേരള നവോത്ഥാന നായകരിലൊരാളായ സീതിസാഹിബ് അടക്കം പലരും നേരിട്ടും ചന്ദ്രികയുടെ പുറങ്ങളിലൂടെയും പതിതജനകോടികളുമായി ഹൃദയത്തിന്റെ ഭാഷയില്‍ സംവദിച്ചു. വെള്ളപ്പട്ടാളത്തിന്റെയും ഭൂ ജന്മിമാരുടെയും നുകങ്ങള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടതു മുതല്‍ മലബാര്‍ കലാപാനന്തരകാലത്ത് പിറന്ന മണ്ണുപോലും അന്യാധീനപ്പെട്ട പശ്ചാത്തലത്തില്‍ ദരിദ്ര ലക്ഷങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ആശ്രയബിന്ദുവായി ചന്ദ്രിക. പിന്നീട് തൊഴില്‍ തേടി അവര്‍ മണലാരണ്യങ്ങളിലേക്ക് പോയപ്പോഴും വിരല്‍തുമ്പില്‍ പിടിച്ച് കൂടെനിന്നു, നില്ക്കുന്നു.
തനിക്ക് ആദ്യമായി കിട്ടിയ എഴുത്തിന്റെ പ്രതിഫലം ചന്ദ്രികയില്‍നിന്നാണെന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ജ്ഞാനപീഠജേതാവ് എം.ടി വാസുദേവന്‍നായര്‍ മുതല്‍ സാംസ്കാരിക-മാധ്യമലോകത്തെ പല പ്രമുഖരുടെയും എഴുത്തുതൊട്ടിലുമായിരുന്നു ചന്ദ്രിക. എണ്ണമറ്റ രചനകളുടെയും പ്രതിഭകളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പൊതുമണ്ഡലത്തിലെയും മതസാമൂഹികരംഗങ്ങളിലെയും സ്ഥാപനങ്ങളുടെയും ഇന്ധനമായി അത് നിലകൊള്ളുന്ന പതിതകോടികളുടെ പുനരുത്ഥാനത്തിനുള്ള നിലപാട് തറയായി ചന്ദ്രിക. മലപ്പുറം ജില്ലയും കോഴിക്കോട് ഫാറൂഖ്കോളജും കാലിക്കറ്റ് സര്‍വകലാശാലയും കരിപ്പൂര്‍ വിമാനത്താവളവുമൊക്കെ ആ നീണ്ട പട്ടികയിലെ വിരലിലെണ്ണാവുന്നവ മാത്രം. തീവ്രവര്‍ഗീയതയുടെ സമകാലികത്തിലും ചന്ദ്രികയുടെ പ്രതിരോധമാണ് വൈകാരിക വിക്ഷോഭങ്ങളിലേക്ക് ഇടംതിരിഞ്ഞു പോകുമായിരുന്ന ഒരു സമൂഹത്തെ സംയമനത്തിന്റെ നേര്‍വഴിയില്‍ പിടിച്ചുനിര്‍ത്തിയത്. ഇതിനൊക്കെ പ്രതിഭയും പ്രയത്നവും പകര്‍ന്ന കെ.എം. സീതി സാഹിബ്, സത്താര്‍ സേട്ട് സാഹിബ്, സി.പി. മമ്മുക്കേയി, എ.കെ. കുഞ്ഞിമായിന്‍ ഹാജി, സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സി.എച്ച്. മുഹമ്മദ്കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങി ചന്ദ്രികയുടെ സാരഥ്യം വഹിച്ച അസംഖ്യം പൂര്‍വസൂരികളെ നന്ദിപൂര്‍വം സ്മരിക്കട്ടെ. തൊട്ടടുത്ത തമിഴ്നാട്ടിലെ കോയമ്പത്തൂരടക്കമുള്ള വ്യാവസായികപട്ടണങ്ങളിലേക്കുകൂടിയാണ് പാലക്കാട്ടെ ചന്ദ്രിക ഇനിയെത്തുക. മതന്യൂനപക്ഷപിന്നാക്ക ജനതയുടെ ആവേശമായ ചന്ദ്രികയുടെ ചിരപ്രശോഭിതമായ ഉന്നതിക്ക്് സര്‍വവിധ അകമഴിഞ്ഞ പിന്തുണയും പാലക്കാട്ടെയും തമിഴ്നാട്ടിലെയും രാജ്യത്തും ലോകത്താകെയുമുള്ള മതേതര ജനവിഭാഗങ്ങളില്‍ നിന്ന് പത്രബന്ധുക്കളില്‍ നിന്ന് തുടര്‍ന്നും ലഭിക്കുമെന്ന ശുഭപ്രതീക്ഷയോടെ.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

