Connect with us

Video Stories

ഈ ഒറ്റുകൊടുപ്പിന് കാലം കണക്കുചോദിക്കും

Published

on

‘ഒരു ബിഷപ്പ് കേസില്‍ ഉള്‍പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്…കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവില്‍ ബി.ജെ.പിയും ആര്‍.എസ്.എസും കുത്തിയിളക്കുന്ന വര്‍ഗീയതക്കും എല്‍.ഡി.എഫ് വിരുദ്ധതക്കും വളമിടാന്‍ കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും ഒരുവിഭാഗവും അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയവും സാമൂഹികവുമായ അപഥസഞ്ചാരമാണ്.’ ‘ബിഷപ്പ് കേസും സ്ത്രീസുരക്ഷാനയവും’ എന്ന തലക്കെട്ടില്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ 2018 സെപ്തംബര്‍ 21ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിലെ വാചകങ്ങളാണ ്‌മേലുദ്ധരിച്ചത്. ലത്തീന്‍ കാത്തോലിക്കാസഭയുടെ പഞ്ചാബ് ജലന്ധര്‍ രൂപതാബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിലെ ഒരു കന്യാസ്ത്രീ ജൂണ്‍ 27ന് കേരള പൊലീസിന് നല്‍കിയ ലൈംഗിക പീഡന പരാതിയുടെമേല്‍ കഴിഞ്ഞ എണ്‍പത്താറു ദിവസം അടയിരുന്നശേഷം അറസ്റ്റ് നടപ്പാക്കുന്ന ദിവസമാണ് കോടിയേരി ബാലകൃഷ്ണന്റേതായി മേല്‍പ്രസ്താവന പുറത്തുവന്നത്. ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കന്യാസ്ത്രീയും അവരുടെ നിര്‍ധന കുടുംബവും നടത്തിവന്ന പോരാട്ടമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇത്രയും കാലം കണ്ടില്ലെന്ന് നടിച്ചതും ഒടുവില്‍ ഗത്യന്തരമില്ലാതെ നടപടിയെടുക്കേണ്ടിവന്നതും. ഇതിനെയാണ് സി.പി.എം നേതാവും സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ ഉത്തരവാദപ്പെട്ട വക്താവുമായ കോടിയേരി ബാലകൃഷ്ണന്‍ വക്രീകരിച്ച് തനിക്കാക്കാന്‍ ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ ഹൈക്കോടതിക്ക് മുന്നിലെ കന്യാസ്ത്രീകളുടെ സമരവും അതിന് കിട്ടിയ കേരളത്തിന്റെ പൊതുപിന്തുണയും മാധ്യമ സമൂഹമൊട്ടാകെ നല്‍കിയ കവറേജുമാണ് ഇടതുസര്‍ക്കാരിനെക്കൊണ്ട് ഈയൊരു നിയമനടപടിക്ക് നിര്‍ബന്ധിതസാഹചര്യമൊരുക്കിയത്. അതിന്റെ ജാള്യം മറയ്ക്കാനും അറസ്റ്റിന്റെ പേരില്‍ ക്രിസ്തീയ സഭയുടെ ഭാഗത്തുനിന്ന് അനിഷ്ടം ഉണ്ടാകാതിരിക്കാനും വേണ്ടിയുള്ള ട്രപ്പീസ് കളിയാണ ് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്.
പ്രശ്‌നത്തില്‍ ക്രിസ്തീയ സഭയെ അവഹേളിക്കാന്‍ പരിശ്രമിച്ചത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും സി.പി.എമ്മും തന്നെയാണ്. സുപ്രീംകോടതി പോലും വ്യക്തമായി നിര്‍ദേശം നല്‍കിയിട്ടും ലൈംഗിക പീഡനക്കേസില്‍ ഇത്രയും കാലതാമസം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത് എന്തിനായിരുന്നു. അഭയ കേസാനന്തരമുള്ള 2013ലെ സ്ത്രീ ലൈംഗിക പീഡന നിരോധന നിയമത്തില്‍ വ്യക്തമായി പറയുന്നതാണ്, ഇരയാക്കപ്പെട്ട സ്ത്രീയുടെ മൊഴി മാത്രം മതി ആരോപണവിധേയനെ അറസ്റ്റു ചെയ്യാനെന്ന്. പ്രതിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് ഒന്നര മാസത്തിലധികം മുമ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടും അറസ്റ്റ് ഇത്രയും വൈകിച്ചത് എന്തിനായിരുന്നു. ഇരയുടെ സഹോദരിയടക്കം അഞ്ചു കന്യാസ്ത്രീകള്‍ റോഡരികില്‍ ഒരാഴ്ചയിലധികമായി നടത്തിവന്ന സത്യഗ്രഹ സമരത്തെ അവഹേളിക്കുന്നതിനും കോടിയേരിയെപോലുള്ളൊരു കമ്യൂണിസ്റ്റ് നേതാവ് മുന്നോട്ടുവന്നു. ഇതിനെ അടിസ്ഥാന വര്‍ഗ സിദ്ധാന്തത്തിന്റെ ഏതു തുലാസിലിട്ടാണ് അളക്കേണ്ടത്. ലോകത്താകെ സമരത്തിനും പ്രതിഷേധത്തിനും മാതൃക തങ്ങളാണെന്ന് നാഴികക്ക് നാല്‍പതുവട്ടം വീമ്പിളക്കുന്ന കമ്യൂണിസ്റ്റുകളുടെ നേതാവാണ് കന്യാസ്ത്രീകളുടെ സമരം കോലാഹലമാണെന്ന് പൊതുവേദിയില്‍ കയറി അപഹസിച്ചത്. രണ്ടര മാസമായിട്ടും പൊലീസും സര്‍ക്കാരും അനങ്ങാതിരുന്നതിനാലാണ് കന്യാസ്ത്രീകള്‍ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് എന്ന പേരില്‍ സ്വന്തം ജീവിതവും ജീവന്‍ പോലും തൃണവല്‍ഗണിച്ച് ധൈര്യസമേതം തെരുവിലേക്ക് ഇറങ്ങിയത്. ഇതിനെ രണ്ടുകൈയും നീട്ടി കേരളീയ പൊതുസമൂഹം സ്വീകരിച്ചത്് ലോകമാകെ കണ്‍തുറന്നുകണ്ടു. അങ്ങ് വത്തിക്കാനില്‍നിന്നുവരെ ബിഷപ്പിനെതിരെ നടപടി വന്നു. സത്യത്തില്‍ ലോകത്ത് ആദ്യമായാണ് കന്യാസ്ത്രീകള്‍ പരസ്യമായി സമരരംഗത്തിറങ്ങാന്‍ തയ്യാറായത്. ഇത്് നിര്‍ബന്ധിതമാക്കിയത് ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും സര്‍ക്കാരിനോടുള്ള അവിശ്വാസവുമാണ്. കേരളത്തിന്റെ പൊതുമനസ്സിലായിരുന്നു ഈ മാലാഖമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഏകപ്രതീക്ഷ. പാര്‍ട്ടിയുടെയോ അതിന്റെ സഹസംഘടനകളുടെയോ ഒരാളെപോലും, എന്തിനേറെ സംസ്ഥാന വനിതാകമ്മീഷനെ പോലും ഇരയുടെയോ കുടുംബത്തിന്റെയോ സഹപ്രവര്‍ത്തരുടെയോ ഏഴയലത്തോ സമരവേദിക്കടുത്തേക്കുപോലുമോ അടുപ്പിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നുവെന്ന്കൂടി കോടിയേരി മറുപടി പറയണം. പാര്‍ട്ടി പി.ബിയിലെ വനിതാതീപ്പൊരിയെയും ഈ ചരിത്ര സമര വേദിയില്‍ കണ്ടില്ല.
കാത്തോലിക്കരുടെയും ക്രിസ്തീയ വിശ്വാസികളുടെയും നേരെ ആക്രോശിച്ചും ആക്രമിച്ചും നടന്നവര്‍ ഇപ്പോള്‍ ലൈംഗികാരോപിതന്റെ പേരില്‍ സഭയുടെ രക്ഷക്കും മാനത്തിനും വേണ്ടി വാദിക്കുന്നത് വിചിത്രമായിരിക്കുന്നു. ആയിരം അപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണ് നീതിന്യായ വ്യവസ്ഥ സംബന്ധിച്ചുള്ള ആഗോള സിദ്ധാന്തമെന്നിരിക്കെ, കോടതി സ്വീകരിക്കേണ്ട വിലയിരുത്തലും നടപടിയും എന്തിനാണ് സര്‍ക്കാരും പൊലീസും നടത്തിയതെന്ന് കോടിയേരി വെളുപ്പെടുത്തേണ്ടിയിരുന്നു. മുമ്പ് താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് പിണറായി വിജയന്‍ വിളിച്ചപ്പോഴും സ്വാശ്രയ കോളജ് വിഷയത്തില്‍ ‘രൂപതാ’ എന്നുവിളിച്ച് മുന്‍മുഖ്യമന്ത്രി അച്യുതാനനന്ദന്‍ അവരെ അവഹേളിച്ചപ്പോഴുമൊന്നും കാണാത്ത സഭാഅവഹേളനത്തെക്കുറിച്ച് എവിടുന്നാണ് കോടിയേരിക്ക് ഇപ്പോള്‍ ബോധോദയമുണ്ടായത്? മതവിശ്വാസികളെയെല്ലാം അന്ധവിശ്വാസികളെന്ന് അധിക്ഷേപിച്ചും അവരുടെ വിശ്വാസാവകാശത്തെ ചോദ്യം ചെയ്തും ആരാധനാലയങ്ങള്‍ തകര്‍ത്തും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ സോവിയറ്റ് യൂണിയനിലും മറ്റും നടത്തിയ ഭരണകൂടവിഡ്ഢിത്തരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ലോകത്ത് ക്രിസ്തീയവിശ്വാസത്തിന്റെ മുഖ്യശത്രുവാണ് കമ്യൂണിസം. സോവിയറ്റ് യൂണിയന്റെ ചാരത്തിനെത്രയോമേലെ ഉയര്‍ന്നുനില്‍ക്കുകകയാണ് ക്രിസ്തീയപള്ളിഗോപുരങ്ങള്‍. വിശ്വാസത്തെ വര്‍ഗീയതയായും അന്ധവിശ്വാസമായും വിശേഷിപ്പിച്ച് പള്ളിക്കും പാട്ടക്കാര്‍ക്കുമെതിരെ വിമോചന സമരത്തെ അപസിച്ചവര്‍ നാലുവോട്ടിനായി ഇന്ന് ഒഴുക്കുന്ന മുതലക്കണ്ണീരില്‍ ആരും അലിയാന്‍ പോകുന്നില്ല. അത്രക്ക് വളര്‍ന്നുകഴിഞ്ഞു, മനുഷ്യാവകാശത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും രംഗത്ത് പുരോഗമനേച്ഛുക്കളുടെ കേരളം. സ്ത്രീസുരക്ഷയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും പ്രകടനപത്രികയില്‍ അതെഴുതിവെക്കുകയും ചെയ്തവര്‍ ലൈംഗിക പീഡകര്‍ക്കുവേണ്ടി വക്കാലത്തെടുക്കുന്ന കാഴ്ച അപമാനമാണ്. ഇനിയെത്രതന്നെ കഴുകിത്തുടച്ചാലും കാലം രേഖപ്പെടുത്തിവെച്ച ഒരു വീരേതിഹാസസമരത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകള്‍ക്ക് ചരിത്രം മാപ്പുനല്‍കാന്‍ പോകുന്നില്ല, തീര്‍ച്ച.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending