Video Stories
വിലക്കയറ്റം തടയാന്‍ ഇവിടെ ആളില്ലേ
അനിയന്ത്രിതമായ വിലക്കയറ്റത്താല്‍ പൊറുതിമുട്ടുകയാണ് രാജ്യവും കേരളവും. രാജ്യത്തെ സമ്പദ്രംഗം കീഴ്പോട്ട് കുതിക്കുകയാണെന്ന കണക്കുകള്‍ക്കിടെയാണ് കേരളത്തില്‍ നിത്യോപയോഗസാധനങ്ങളുടെ വിലയില്‍ ഇപ്പോള്‍ വന്‍കുതിപ്പ് അനുഭവപ്പെട്ടുവരുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമാണ് ഇതിന്റെ ഇരകള്‍ എന്നറിയാമായിരുന്നിട്ടും കേന്ദ്രസംസ്ഥാനഭരണകൂടങ്ങള്‍ വിലക്കയറ്റത്തിനെതിരെ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, നാള്‍ക്കുനാള്‍ പുതിയ സാമ്പത്തികബാധ്യതകള്‍ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണവര്‍. അരിക്കും പലചരക്കിനും പച്ചക്കറി, മാംസ ഇനങ്ങള്‍ക്കും വന്‍തോതിലുള്ള വിലവര്‍ധനയാണ് ഏതാനും നാളായിസംഭവിക്കുന്നത്. വില കയറുമ്പോള്‍ സാധാരണയായി ജനങ്ങള്‍ ആശ്രയിക്കാറുള്ളത് താരതമ്യേന വിലകുറഞ്ഞ കടല്‍മല്‍സ്യവിഭവങ്ങളെയാണ്. എന്നാല്‍ സാധാരണക്കാരന്റെ മല്‍സ്യമായ അയലക്കും മത്തിക്കുംപോലും വിലകള്‍ മുന്നൂറും നാനൂറും ഇരട്ടിയായിരിക്കുന്നു.
തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ കഴിഞ്ഞദിവസം മത്തി വില്പന നടത്തിയത് കിലോക്ക് 500 രൂപക്കാണ്. അയലയുടെ വിലയും ഇതോടൊപ്പമെത്തി. നെയ്മീനിന്റെ വില കിലോക്ക് 1000 രൂപ. സാധാരണക്കാരന് ആശ്രയിക്കുന്ന മീന്‍ഇനങ്ങള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ആകോലി, ഐക്കോര പോലുള്ള മുന്തിയമല്‍സ്യങ്ങളുടെ വിലയെക്കുറിച്ച് പറയാനില്ല. കാലവര്‍ഷം ആരംഭിച്ചതും ട്രോളിംഗ ്നിരോധനവുമാണ് മല്‍സ്യവിലക്കയറ്റത്തിന് കാരണമായി പറയുന്നതെങ്കില്‍ മറ്റുനിത്യോപയോഗ ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ വിലവര്‍ധനവിന് സര്‍ക്കാരിന് എന്ത് ന്യായീകരണമാണുള്ളത്. ഇതരസംസ്ഥാനങ്ങളിലെ വരള്‍ച്ചയും പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ചയും കേരളത്തിന്റെ പ്രത്യേകഅവസ്ഥക്ക് കാരണമായി പറയപ്പെടുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് സര്‍ക്കാരിന് ഇതിനെതിരെ ചെറുവിരലനക്കാന്‍ കഴിയാത്തത്. രണ്ടുവര്‍ഷത്തേക്ക് 600 കോടിരൂപയുടെ പ്രളയസെസ് ഏര്‍പെടുത്തിയതാണ് കേരളത്തിലെ വിലക്കയറ്റത്തിന് ഒരുകാരണം. കൂനി•േല്‍കുരു പോലെ ഇന്നത്തെഅവസ്ഥയില്‍ ഇത് അഭികാമ്യമാണോ എന്ന് പുന:പരിശോധിക്കണം. അഞ്ചുശതമാനത്തിന് മുകളില്‍ ചരക്കുസേവനനികുതി ഈടാക്കുന്ന കച്ചവടക്കാരില്‍നിന്നാണ് ജൂണ്‍ മുതല്‍ പ്രളയസെസ് ഈടാക്കാന്‍ ആരംഭിച്ചിരിക്കുന്നത്. 40 കോടിയോളം പേര് ആശ്രയിക്കുന്ന ഹോട്ടലുകള്‍ ഉള്‍പെടെയുള്ള ചെറുകിടവ്യാപാരമേഖലയുടെ കഴുത്തറുക്കുകകൂടിയാണ് ഇതിലൂടെ സര്‍ക്കാരുകള്‍. മൂന്നുവര്‍ഷംമുമ്പ് അധികാരത്തിലേറിയ ഇടതുമുന്നണിസര്‍ക്കാരിന്റെ പ്രകടനപത്രികയിലെ വിലക്കയറ്റം അഞ്ചുവര്‍ഷത്തേക്ക് പിടിച്ചുനിര്‍ത്തുമെന്ന വാഗ്ദാനം ഏട്ടിലെ പശുവായിരിക്കുകയാണ്. തൊട്ടതെല്ലാംപാഴാകുന്ന പിണറായി സര്‍ക്കാരിന്റെ അവസ്ഥയാണ് വിലയുടെകാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്നര്‍ത്ഥം.
റമസാനിലും പെരുന്നാളിലും ഉണ്ടാകാറുള്ള സിവില്‍സപ്ലൈസ് ചന്തകള്‍ പോലും ഇല്ലാതാക്കിയതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ പരിഷ്കാരം. ഇത് മൂലം പൊതുവിപണിയില്‍നിന്ന് അവര്‍ പറയുന്ന വില നല്കി സാധാനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണ് ജനത്തിന്. റമസാന്‍, ശബരിമല വ്രതക്കാലത്ത് പച്ചക്കറിക്കും മാംസഇനങ്ങള്‍ക്കും ഉണ്ടായ വിലക്കയറ്റം അതുകഴിഞ്ഞും തുടരുന്നതിന്റെ കാരണമെന്താണ്. പച്ചക്കറിയും കോഴിയും മറ്റും തമിഴ്നാട്ടില്‍നിന്നാണ് പ്രധാനമായും വരുന്നത്. പെരുന്നാള്‍ കഴിഞ്ഞതോടെ കോഴിവില നൂറുരൂപയില്‍നിന്ന് വീണ്ടും ഉയര്‍ന്ന് പാലക്കാട്ട് ഇന്നലെ 130 രൂപയിലെത്തിനില്‍ക്കുന്നു. ഇതിനനുസരിച്ച് ആട്ടിറച്ചിയുടെ വിലയിലും വ്യാപാരികള്‍ 50 രൂപ കൂട്ടി കിലോക്ക് 600 രൂപയാക്കി. അരിയുടെ വിലയിലും താരതമ്യേന മൂന്നും നാലും രൂപയുടെ വര്‍ധന വന്നിരിക്കുകയാണ്. 50 രൂപയാണ് എറണാകുളത്ത് കിലോഅരി. പഞ്ഞകാലമായ കര്‍ക്കിടകത്തില്‍ അരിക്കുപോലും വില വര്‍ധിക്കുന്നത് പാവപ്പെട്ടവരുടെ ജീവന് ഭീഷണിയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം 25ഓളം കുരുന്നുകളാണ് മരിച്ചത്. ഇത് തുടരാനാണ് ഇന്നത്തെ അവസ്ഥയില്‍ സാധ്യത. കേന്ദ്ര ജി.എസ്.ടി കൗണ്‍സില്‍ നികുതി എടുത്തുകളഞ്ഞപ്പോള്‍ കോഴിയിറച്ചി കിലോക്ക് 80 രൂപക്ക് വില്ക്കാന് നടപടിയെടുക്കുമെന്ന് പറഞ്ഞ കേരളധനമന്ത്രി തോമസ് ഐസക്കിന് ഈ വിലക്കുതിപ്പിലും വ്യക്തമായ മറുപടിയില്ല. കഴിഞ്ഞദിവസം നിയമസഭയില്‍ കോണ്‍ഗ്രസ്അംഗം എം.വിന്‍സന്റ് പറഞ്ഞതുപോലെ ലോക്സഭയിലെ യു.ഡി.എഫ് വിജയത്തിന് സഹായിച്ചത് ഭക്ഷ്യവകുപ്പുമന്ത്രി തിലോത്തമന് മാത്രമല്ല ഐസ്ക്കൂടിയാണെന്ന് ഈ അവസരത്തില്‍ സമ്മതിക്കണം. ജനങ്ങളുടെ ജീവനും സ്ത്രീകളുടെ മാനത്തിനുപോലും ഭീഷണിയാകുന്ന കമ്യൂണിസ്റ്റുകാരെസംബന്ധിച്ച് ജനങ്ങളുടെ ആരോഗ്യത്തിലും വിലക്കയറ്റത്തിലുമൊക്കെ ശ്രദ്ധിക്കാന്‍ അവര്‍ക്കെവിടെനേരം?
ഇക്കാര്യത്തിലുള്ള കേന്ദ്രത്തിന്റെ ആലസ്യം തിരഞ്ഞെടുപ്പുകഴിഞ്ഞിട്ടും തുടരുകയാണെന്നതാണ് അതിലും ഖേദകരം. വോട്ടെടുപ്പുകാലത്ത് ഏതാണ്ട് സ്തംഭിച്ചിരുന്ന പെട്രോളിയം ഉല്‍പന്നവിലവര്‍ധന വീണ്ടും പൂര്‍വാവസ്ഥയിലേക്ക് കുതിക്കുകയാണ്. 2014നുശേഷം 120 ശതമാനമാണ് ഈയിനത്തില്‍ വില വര്‍ധിപ്പിച്ചത്. ഇതുവഴി കോടികള്‍ ലാഭമായി എണ്ണക്കമ്പനികള്‍ ഈടാക്കുന്നു. രാജ്യത്ത് ചെലവാകുന്ന പട്രോളിയത്തിന്റെ 40 ശതമാനവും ഉല്പാദിപ്പിക്കുന്നത് അകത്തുനിന്നുതന്നെയാണ് എന്നറിയുമ്പോഴാണ് അന്താരാഷ്ട്രവിപണിയുടെ പേരില്‍ നാള്‍തോറും കൂട്ടുന്ന പെട്രോള്‍.ഡീസല്‍വില. ഡീസല്‍വിലയിലെ കയറ്റം നിത്യോപയോഗസാധനങ്ങളുടെ വിലയെ പ്രതികൂലമായി ബാധി്ക്കുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. രാജ്യത്തെ 76 ശതമാനം പേരും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് കഴിഞ്ഞവര്‍ഷം അര്‍ജുന്‍ഗുപ്ത കമ്മീഷനാണ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ തോത് കൂടുന്നുവെന്നാണ് ജി.ഡി.പി നിരക്ക് പെരുപ്പിച്ചുകാട്ടിയെന്ന മോദിസര്‍ക്കാരിലെ മുന്‍സാമ്പത്തികഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍ നല്കുന്ന സൂചന. സകലരംഗത്തും നിശ്ചലാവസ്ഥയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്. ഇതിലൊന്നും ശ്രദ്ധയില്ലാത്ത ഭരണാധികാരികള്‍ക്ക് വോട്ടും അധികാവും നേടാന്‍ അതിര്‍ത്തികളില്‍ ഭീകരര്‍ ഇട്ടുകൊടുക്കുന്ന ബോംബുകള്‍ മതിയായേക്കും. ജനാധിപത്യത്തില്‍ ജനത്തിന്റെ യാഥാര്‍ത്ഥ്യബോധമാണ് അവരുടെ ജീവിതത്തെ നിര്‍ണയിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ അഭാവത്തില്‍ മുതലെടുപ്പുനടത്തുകയാണ് ഭരണകൂടങ്ങളിപ്പോള്‍.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

