Connect with us

Video Stories

ഇത് എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രീ

Published

on


മുഖ്യമന്ത്രി പിണറായി വിജയന്‍ തമാശ പറയുമെന്ന് ആരും കരുതുന്നില്ല. ഇന്നലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവണ്‍മെന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം പക്ഷേ ഫലിതമായേ കാണാന്‍ കഴിയൂ. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് മുഖ്യമന്ത്രി അഴിമതിക്കെതിരെ ഘഠോരമായ പ്രസംഗം നടത്തിയിട്ടുള്ളത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ളതല്ലെന്ന് സര്‍ക്കാരും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും വാദിക്കുമെങ്കിലും അരിയാഹാരം കഴിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നതില്‍ തര്‍ക്കമില്ല.
അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്നും അഴിമതിക്കാര്‍ ജയിലില്‍ വസിക്കേണ്ടിവരും എന്നൊക്കെയായിരന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ സാരാംശം. മാത്രമല്ല, ഉയര്‍ന്ന തലങ്ങളിലും ഭരണതലത്തിലും ഭരണ നേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയേ ഇല്ലെന്ന് കൂടി അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അഴിമതിയില്ലെന്ന് ഇത്ര ആത്മവിശ്വാസത്തോടെ പറയണമെങ്കില്‍ കുറഞ്ഞ നിലക്കൊന്നും നുണപറയാനുള്ള ശേഷി പോര. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് നടന്ന അനേകമനേകം ആരോപണങ്ങള്‍, അതില്‍ മിക്കതും സാമ്പത്തിക ആരോപണങ്ങളാണെന്ന് തിരിച്ചറിയാത്ത ആളല്ല മുഖ്യമന്ത്രി. വോട്ടെടുപ്പിന്റെ ഇരുപത്തിനാലാം യാമത്തില്‍ തന്റെ പ്രസ്താവനയില്‍ ആരെങ്കിലും തെന്നിവീണ് വിശ്വസിച്ചാലോ എന്ന കുബുദ്ധിയല്ലാതെ മറ്റൊന്നും മുഖ്യമന്ത്രിയുടെ മനസ്സില്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല.
സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സാമ്പത്തിക ആരോപണങ്ങളാണ് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ഉയര്‍ന്നുവന്നിട്ടുള്ളത്. ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ടും ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ടും ഗുരുതര സാമ്പത്തിക ആരോപണമാണ് സര്‍ക്കാരിന് നേരെ ഉന്നയിക്കപ്പട്ടത്. എല്ലാ നിയമവും കാറ്റില്‍ പറത്തി ബ്രൂവറി അനുവദിച്ചത് പിന്നീട് റദ്ദാക്കി. നാടുനീളെ ബിയര്‍ പാര്‍ലറുകളും ബാറുകളും അനുവദിച്ചപ്പോഴും സര്‍ക്കാരിന് നേരെ അഴിമതി ആരോപണം ഉയര്‍ന്നു. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങള്‍ പോലുമുണ്ടായി. എന്നാല്‍ ഒരു ആരോപണത്തിലും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനൊപ്പം മന്ത്രിമാര്‍ നടത്തിയ സ്വജനപക്ഷ നിയനമനങ്ങള്‍ വേറെ. പി.എസ്.സിയുടേയും സര്‍വകലാശാലയുടേയും വിശ്വാസ്യത നശിപ്പിക്കുന്ന നടപടികള്‍ മറ്റൊരു വശത്ത്. ബന്ധുവിന് ജോലി നല്‍കിയതിന്റെ പേരില്‍ മന്ത്രിസഭയിലെ രണ്ടമനായിരുന്ന ഇ.പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇതേ കുറ്റം ചെയ്ത കെ.ടി ജലീലിന്റെ കസേരക്ക് ചെറിയ ഇളക്കം പോലുമുണ്ടായില്ല. ഇതിന്റെ തുടര്‍ച്ചയായാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഇപ്പോള്‍ കെ.ടി ജലീല്‍ അകപ്പെട്ടിരിക്കുന്നത്. ആദ്യം മന്ത്രിബന്ധുവിന് അര്‍ഹരെ മാറ്റി നിര്‍ത്തി ജോലി നല്‍കിയതാണ് വിവാദമായതെങ്കില്‍ ഇപ്പോള്‍ മന്ത്രിയുടെ പി.എസിന്റെ അയല്‍ക്കാരന് മാര്‍ക്ക് ദാനം നടത്തിയതാണ് വിവാദം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ നിരാശപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ അശേഷം തെറ്റില്ലെന്നാണ് മന്ത്രി ജലീലിന്റെ പുതിയ നിലപാട്. മുഖ്യമന്ത്രി അഴിമതി വിരുദ്ധ പ്രസംഗം നടത്തുന്ന അതേസമയത്ത് തന്നെയാണ് മന്ത്രി ജലീല്‍ തന്റെ വഴിവിട്ട നടപടിയെ വ്യാഖ്യാനിച്ച് ന്യായീകരിക്കാന്‍ ശ്രമിച്ചത്. മാര്‍ക്ക്ദാനത്തിലൂടെ പി.എസിന്റെ തോറ്റ അയല്‍ക്കാരനെ ജയിപ്പിച്ച നടപടി ശരിയെന്നാണ് ജലീലീന്റെ വാദം. താന്‍ ചെയ്യുന്ന മനുഷ്യത്വം ചട്ടവിരുദ്ധമാണെങ്കില്‍ അത് ആവര്‍ത്തിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് ജലീല്‍.
മുഖ്യമന്ത്രി അഴിമതി വിരുദ്ധ പ്രസംഗം നടത്തുമ്പോള്‍ തന്റെ മന്ത്രിസഭയിലെ അംഗം ചട്ടം ലംഘിച്ചും സ്വജനപക്ഷപാതം കാട്ടുമെന്ന് വിളിച്ചു പറയുകയാണ്. ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളര്‍ന്നാലും ചട്ടം ലംഘിക്കുമെന്ന് ആണയിടുന്ന മന്ത്രിയെ കൂടെകൂട്ടിയാണ് മുഖ്യമന്ത്രി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അന്വേഷണത്തിന് നടപടിയെടുക്കാത്ത മുഖ്യമന്ത്രി നടത്തുന്ന വാചക കസര്‍ത്തുകള്‍ സ്വന്തം അണികള്‍ക്ക് പോലും വിശ്വാസ്യ യോഗ്യമാകില്ലെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ ഒരു ഉപദേശകനെ കൂടി നിയമിച്ചാല്‍ പോലും കേരളം സഹിക്കും. അത്രമാത്രം അസംബന്ധജടിലമായിപ്പോയി മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ യുദ്ധപ്രഖ്യാപനം.
അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് മുമ്പ് സിയാലിലേയും കിഫ്ബിയിലെയും കണക്കുകള്‍ സി.എ.ജിക്ക് ഓഡിറ്റ് ചെയ്യാനുള്ള അവസരമെങ്കിലും ഇടതുസര്‍ക്കാര്‍ ചെയ്യേണ്ടതുണ്ടായിരുന്നു. കേരള ബാങ്ക് രൂപീകരണത്തിന്റെ പേരില്‍ റബ്‌കോയുടെ കടമെഴുതി തള്ളിയും വേണ്ടപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളില്‍ പരിവാര സമേതം നിയമിച്ചതും അഴിമതിയുടെ ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തേണ്ടത്. സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടിയും വിലകൂടിയ കാറുകള്‍ വാങ്ങിയും കോടികള്‍ പൊടിക്കുമ്പോള്‍ ധാര്‍മികതയുടെ കണിക പോലും പ്രദര്‍ശിപ്പിക്കാത്ത മുഖ്യമന്ത്രി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ചിരിക്കാനുള്ള വകയെന്നല്ലാതെ ആരും ഗൗരവത്തോടെ കാണുമെന്ന് കരുതാനാകില്ല.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പൂര്‍ണമായി ഇല്ലാതാക്കിയെന്നതാണ് ഇടതുസര്‍ക്കാരിന്റെ നേട്ടം. സംസ്ഥാനത്തിന്റെ പദ്ധതി നടത്തിപ്പ് പൂര്‍ണമായി ബജറ്റില്‍ നിന്ന് അടര്‍ത്തിമാറ്റി കിഫ്ബിയെ ഏല്‍പിച്ച്, കിഫ്ബിയെ ഓഡിറ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ രഹസ്യം കെ.എസ്.ഇ.ബി നല്‍കിയ കരാറില്‍ വെളിപ്പെട്ടു കഴിഞ്ഞു. കോടികളുടെ അഴിമതിയാണ് കെ.എസ്.ഇ.ബി കരാറുമായി ബന്ധപ്പെട്ടു ഉയര്‍ന്നിരിക്കുന്നത്.
അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ ഓര്‍മ ശക്തിക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമായാണ് മാറിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് ഇടതുസര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ ഓര്‍മകളുണ്ടാകുമെന്ന ബോധ്യമാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടാകേണ്ടത്. സ്വജനപക്ഷക്കാരെ ഒപ്പമിരുത്തി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങളുടെ മനസ്സിലെ ചോദ്യം മുഖ്യമന്ത്രി കേള്‍ക്കാതെ പോകരുത്: ‘ഇത് എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രി….’?

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending