Connect with us

Views

ഇടുക്കിയില്‍ കുട ചൂടുന്നത് കയ്യേറ്റക്കാര്‍ക്കു തന്നെ

Published

on

ഇടുക്കിയിലെ മുവ്വായിരത്തിലധികം ഹെക്ടര്‍ ഭൂമിയില്‍ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് നടത്തിവരുന്ന കുടിയൊഴിപ്പിക്കല്‍ നടപടികളിന്മേല്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ഇടപെട്ട് പൂട്ടിട്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലെ തീരുമാനങ്ങളും ഏതാണ്ട് ഇതേ മാര്‍ഗത്തില്‍ തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആരോപണവിധേയരായ സി.പി.എം സ്വതന്ത്ര എം.പി ജോയ്‌സ് ജോര്‍ജും സി.പി.എം നേതാക്കളും രക്ഷപ്പെടുന്നതിനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. സാധാരണക്കാരുടെ പേരു പറഞ്ഞാണ് എം.പിയുടേതടക്കമുള്ള അനധികൃത ഭൂമിയില്‍ തൊടാതിരിക്കാനുള്ള സി.പി.എം നീക്കം. ഇത് യഥാര്‍ഥത്തില്‍ റവന്യൂവകുപ്പിനെയും സി.പി.ഐയെയും തങ്ങളുടെ കാല്‍കീഴില്‍ ചുരുട്ടിക്കൂട്ടാനുള്ള ശ്രമമായേ വിലയിരുത്താനാകൂ. 2006 മുതല്‍ നിലനില്‍ക്കുന്ന കുറിഞ്ഞി ഉദ്യാനപ്രശ്‌നം തീര്‍പ്പാക്കുന്നതിനുപകരം വിസ്തൃതി രണ്ടായിരം ഹെക്ടറായി ചുരുക്കാനുള്ള തീരുമാനമാണ് വ്യാഴാഴ്ചത്തെ യോഗം കൈക്കൊണ്ടിരിക്കുന്നതെന്നത് അത്യന്തം ഗൗരവമുള്ളതാണ്.

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട നടപടികളില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ വെള്ളം ചേര്‍ക്കലുകള്‍ നടക്കുന്നുവെന്ന പരാതി ഉയര്‍ന്നിട്ട് കൃത്യമായി പറഞ്ഞാല്‍ ഒന്നര വര്‍ഷമായി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അതുവരെ നടന്നുവന്നിരുന്ന നിയമനടപടികള്‍ പൊടുന്നനെ നിലയ്ക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ജനങ്ങള്‍ക്ക് ഉത്തരോത്തരം ബോധ്യമാകുകയാണ്. കള്ളനെ താക്കോല്‍ ഏല്‍പിക്കുന്ന പണിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതീവപരിസ്ഥിതി പ്രാധാന്യമുള്ള പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മൂന്നാറിന്റെ വിനോദ സഞ്ചാര രംഗത്തെ പ്രാധാന്യമാണ് ഇവിടെയുള്ള ഭൂമി കയ്യേറ്റങ്ങള്‍ക്കൊക്കെ പിറകിലുള്ളത്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുടെ മറവിലും രാഷ്ട്രീയ കക്ഷിനേതാക്കളും വരെ അമൂല്യമായ മൂന്നാറിലെ റവന്യൂ ഭൂമിയിലാണ് കണ്ണുവെക്കുന്നതും തരംകിട്ടിയാല്‍ കയ്യേറി കീശയിലാക്കുന്നതും. ഇതുസംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിരിക്കുന്നത് പ്രമുഖ ഭരണകക്ഷിയായ സി.പി.എമ്മിന്റെ മന്ത്രിമാര്‍ മുതല്‍ ഉന്നത രാഷ്ട്രീയനേതാക്കള്‍ വരെയാണെന്നത് സംഭവത്തിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്.

കയ്യേറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചതിന് മൂന്നാര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ എം.ജെ തോമസിനെ കഴിഞ്ഞദിവസവും മൂന്ന് ഉദ്യോഗസ്ഥരെ രണ്ടാഴ്ചക്ക് മുമ്പും സഥലം മാറ്റി. റവന്യൂവകുപ്പ് സ്വീകരിക്കുന്ന നടപടികളെ തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി അട്ടിമറിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നാണ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി. ഐയുടെ പരാതി. റവന്യൂമന്ത്രി അറിയാതെയാണ് ഇപ്പോള്‍ ഇടുക്കിയിലെ റവന്യൂ കാര്യങ്ങള്‍ നടക്കുന്നതെന്ന അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗവുമായ നേതാവാണ് പാര്‍ട്ടിക്ക് വേണ്ടി ഇടുക്കിയിലെ കയ്യേറ്റ കാര്യങ്ങള്‍ നീക്കുന്നതെന്നത് ഘടകക്ഷിയായ സി.പി.ഐയുടെയും അവരുടെ വകുപ്പിന്റെയും പൊതുസമ്പത്തിന്റെയും മേലുള്ള കൈയേറ്റമായേ കാണാനാകൂ. ചെറിയ ചില പ്രതിഷേധ സ്വരങ്ങള്‍ക്കപ്പുറം പ്രായോഗികമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സി.പി.ഐ തയ്യാറല്ല എന്നത് ഗുരുതരമായ കൃത്യവിലോപവും. മൂന്നാര്‍ സംരക്ഷണസമിതി എന്ന പേരില്‍ കഴിഞ്ഞദിവസം സി.പി.എം നടത്തിയ ഹര്‍ത്താലില്‍നിന്ന് സി.പി.ഐ വിട്ടുനിന്നെങ്കിലും കാര്യങ്ങള്‍ അവരുടെ കൈപ്പിടിയിലല്ലെന്ന് വ്യക്തമാണ്. വകുപ്പ് ആരുടെ കയ്യിലാണെങ്കിലും ഭരണം തങ്ങള്‍തന്നെ എന്നതാണ് സി.പി.എമ്മിന്റെ തീരുമാനം. മുഖ്യമന്ത്രി വിളിക്കുന്ന ചര്‍ച്ചകള്‍ വിപരീതഫലം കാണുന്നതും അതുകൊണ്ടുതന്നെ.

ജില്ലയുടെ മന്ത്രിയായ എം.എം മണിയുടെ സഹോദരനുതന്നെ കയ്യേറ്റ ഭൂമിയുണ്ടെന്ന പരാതി പുറത്തുവന്നിട്ട് മാസങ്ങളായി. ഇതിന്മേല്‍ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. പാര്‍ട്ടി എം.പിയുടെയും എം.എല്‍.എയുടെയും മതത്തിന്റെ പേരിലും നടന്ന റവന്യൂഭൂമി കയ്യേറ്റങ്ങള്‍ വേറെയും. ജോയ്‌സ് ജോര്‍ജ് എം.പിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനെ സി.പി.എം പരസ്യമായാണ് തള്ളിപ്പറഞ്ഞത്. ഇക്കാര്യത്തില്‍ തങ്ങളുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് റവന്യൂവകുപ്പ് നടപടികള്‍ തുടര്‍ന്നുവരവെയാണ് മൂന്നാറിലെ സ്‌പെഷല്‍ തഹസില്‍ദാര്‍ എം.ജെ തോമസ് അടക്കമുള്ളവര്‍ക്കെതിരെ വൈരനിര്യാതന ബുദ്ധിയോടെ സി.പി.എം അധികാര ദണ്ഡ് പ്രയോഗിച്ചിരിക്കുന്നത്. കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് അയച്ചുവെന്നതാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റം. പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി കുരിശുസ്ഥാപിക്കുകയും ശാല കെട്ടുകയും ചെയ്തതിനെതിരെ രാത്രി ജെ.സി.ബി ഉപയോഗിച്ച് നടപടിയെടുത്തതിനെ പരസ്യമായി തള്ളിപ്പറയുകയും തന്റെ കീഴിലുള്ള പൊലീസിനെയും റവന്യൂവകുപ്പിനെയും കുറ്റപ്പെടുത്തുകയും ചെയ്ത മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നത് എന്നത് വലിയ അത്ഭുതത്തിന് അവസരം തരുന്നില്ല. പച്ചയായ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയും പാവപ്പെട്ടവരുടെ പേരുപറഞ്ഞ് വന്‍കിട കയ്യേറ്റക്കാരെ സഹായിക്കുകയും ചെയ്യുന്നതിനെ ഒരു നിലക്കും ന്യായീകരിക്കാനാകില്ല. കഴിഞ്ഞ രണ്ടാഴ്ചയോളമായി ദേവികുളം തഹസില്‍ദാര്‍ ഓഫീസില്‍ മതിയായ ഉദ്യോഗസ്ഥരില്ല. സ്ഥലം മാറ്റിയവര്‍ക്കുപകരം സ്വന്തക്കാരെയും വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റുന്നതിലുള്ള ചക്കളത്തിപ്പോരാണ് ഇപ്പോള്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ നടക്കുന്നത്.
ദേവികുളം സബ്കലക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ആര്‍ജവമുള്ള യുവ ഐ.എ.എസുകാരനെ വകുപ്പിന്റെ താല്‍പര്യത്തിന് വിരുദ്ധമായി സ്ഥലംമാറ്റിയ അതേ നിലപാടാണ് പുതുതായി കൊണ്ടുവന്ന ഉദ്യോഗസ്ഥനെതിരെയും മന്ത്രിയും സി.പി.എമ്മും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്്. മൂന്നാറില്‍ നടപടിക്ക് മുതിര്‍ന്നാല്‍ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവാണ് ഇപ്പോള്‍ മന്ത്രിക്കസേരയിലിരുന്ന് സബ്കലക്ടര്‍ പ്രേംകുമാറിനെ വട്ടന്‍ എന്നുവിളിക്കുന്നത്. ഉദ്യോഗസ്ഥരോട് നിര്‍മമതയോടെ പെരുമാറേണ്ട മന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് ഇതുവഴി നടത്തിയിരിക്കുന്നത്.

നിലമ്പൂരില്‍ ഇടതു എം.എല്‍.എ കയ്യേറിയ വനം-ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിലും പരിസ്ഥിതി സംരക്ഷിക്കുന്നതിലും ഈ മുന്നണിക്കും സര്‍ക്കാരിനും ഒരു കുലുക്കവുമില്ല. കുട്ടനാട്ടെ കായല്‍-വയല്‍ കയ്യേറ്റത്തിന്റെ കാര്യത്തില്‍ അവസാനനിമിഷം വരെയും മന്ത്രി തോമസ്ചാണ്ടിയുടെ രാജി പിടിച്ചുവെച്ച മുഖ്യമന്ത്രിയില്‍നിന്നും ഇതിലപ്പുറം പ്രതീക്ഷിക്കാനില്ല. തൊഴിലാളിവര്‍ഗ സിദ്ധാന്തത്തെ സ്വന്തം സ്ഥാപിത താല്‍പര്യത്തിന് ദുരുപയോഗിച്ച ചരിത്രമാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് എന്നുമുള്ളത്. ഇടുക്കിയുടെ കാര്യത്തില്‍ പ്രകടമാകുന്നതും മറ്റൊന്നല്ല.

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending