Connect with us

Video Stories

കൊട്ടാരത്തില്‍ നിന്ന് തടവറയിലേക്ക്

Published

on

കെ.പി ജലീല്‍

1989 മാര്‍ച്ച് 25. തമിഴ്‌നാട് നിയമസഭയില്‍ 27 സീറ്റുമായി അണ്ണാ ഡി.എം.കെ പ്രതിപക്ഷത്ത്. നിയമസഭക്കകത്ത് ജയലളിതയുടെയും ഭരണകക്ഷിയായ ഡി.എം.കെയുടെയും വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. സാരി വലിച്ചുകീറപ്പെട്ട നിലയില്‍ ജയലളിത മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. അപ്പോള്‍ അവരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: മുതലമൈച്ചറാകാമേ നാനിന്ത ശട്ടമണ്‍റത്ത്ക്ക് വറമാട്ടേന്‍. (മുഖ്യമന്ത്രിയായിട്ടല്ലാതെ ഞാനിനി തമിഴ്‌നാട് നിയമസഭയിലേക്ക് വരികയില്ല.) ഈ ശപഥം ഇരുപത്തെട്ട് വര്‍ഷത്തിനുശേഷം ഇന്ന് പലരും ഓര്‍ക്കുന്നുണ്ടാകും. പ്രവചിച്ചതുപോലെ രണ്ടു വര്‍ഷത്തിനുശേഷം സെല്‍വി ജയലളിത 1991ല്‍ നിയമസഭയില്‍ ഭൂരിപക്ഷം നേടി മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. തമിഴ്‌നാട്ടില്‍ അതേ ജയലളിതയുടെ തോഴി ശശികല നിയമസഭാകക്ഷി നേതൃ സ്ഥാനത്തുനിന്ന് നേരെ ജയിലിലേക്ക് പോകുമ്പോള്‍ ഇപ്പോള്‍ ശശികലക്ക് അങ്ങനെയൊരു ശപഥം എടുക്കാനാവില്ലെന്നുമാത്രമല്ല, തമിഴ് ജനതയുടെ വെറുപ്പിന്റെ ചേറിലിറങ്ങിയാണ് സ്വന്തം കര്‍മഫലം കാത്തുവെച്ച തടവറയിലേക്ക് ഈ അറുപത്തൊന്നുകാരി ഒരിക്കല്‍കൂടി യാത്രയാകുന്നത്. മൂന്നു വര്‍ഷത്തിനുശേഷം രണ്ടാമതും. സ്വകാര്യ ജീവിതത്തിലും പൊതു ജീവിതത്തിലും പയറ്റിത്തെളിഞ്ഞവരാണ് നാളിതുവരെയും തമിഴകത്തെ മുഖ്യമന്ത്രിമാരായിരുന്നതെങ്കില്‍ മലയാള സിനിമയിലെ നായകന്റെ ഡയലോഗ് പോലെയാണ് വിവേകാനന്ദ കൃഷ്ണവേണി ശശികലയുടെ മുഖ്യമന്ത്രിസ്വപ്‌നം. അതിമോഹമാണ് മോളേ, അതിമോഹം!
2011ല്‍ തമിഴ്‌നാട് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി ജയലളിതക്ക് ഒരു രഹസ്യ റിപ്പോര്‍ട്ട് നല്‍കി. വൈകാതെ മുഖ്യമന്ത്രി പദം തോഴി ശശികലയും കുടുംബവും തട്ടിയെടുത്തേക്കുമെന്നായിരുന്നു രഹസ്യ വിവരം. ഇതോടെ ക്ഷുഭിതയായ പുരട്ചി തലൈവി ശശികലയെയും ഭര്‍ത്താവ് നടരാജനെയും മറ്റും പാര്‍ട്ടിയില്‍ നിന്നും പോയസ് ഗാര്‍ഡനിലെ വേദനിലയത്തുനിന്നും പുറത്താക്കി. ഇത് കനത്ത അടിയാണ് മണ്ണാര്‍കുടി കുടുംബത്തിലേല്‍പിച്ചത്. തങ്ങളുടെ മോഹങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാകുന്നത് അവര്‍ക്കും പ്രത്യേകിച്ച് ശശികലക്കും താങ്ങാന്‍ പറ്റാവുന്നതിലപ്പുറമായിരുന്നു. അവര്‍ ആറു മാസത്തോളം സ്വയം സഹിച്ചു. ഒടുവില്‍ ക്ഷമ എഴുതിനല്‍കി. ആരോഗ്യം മോശമാകുകയും ഭരണത്തില്‍ നിയന്ത്രണം നഷ്ടമാകുന്നുവെന്ന തോന്നലുളവാകുകയും ചെയ്തതോടെ ശശികലയുടെ മാപ്പപേക്ഷ സ്വീകരിച്ച് അവരെ തിരികെ വിളിച്ചു. എന്നിട്ടും നടരാജനെ അവര്‍ അകറ്റിത്തന്നെ നിര്‍ത്തി. പിന്നീട് ജയലളിതയുടെ മരണത്തിനു ശേഷമാണ് നടരാജനെയും മറ്റും ജയയുടെ മരണ ശയ്യക്കരികെ ജനം കാണുന്നത്.
66.65 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീം കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങി ജയിലിലേക്ക് പോകുന്ന ശശികലയുടെ പിറകെ മറക്കാനാകാത്ത നിരവധി ഓര്‍മകളുടെ ചങ്ങലക്കെട്ടുകളുണ്ടാകുമെന്നത് തീര്‍ച്ചയാണ്. വീഡിയോഗ്രാഫറായി വന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ, ഏറ്റവും നീണ്ടകാലയളവിലെ അധികാര കേന്ദ്രമായി നിന്ന് പോയസ് ഗാര്‍ഡനിലെ അണിയറക്കാരിയായി തിളങ്ങിയ ശശികല എന്ന മണ്ണാര്‍കുടി കുടുംബാംഗത്തിന് ഇനി കാത്തുവെക്കാന്‍ ഈ സ്മരണകള്‍ മാത്രം. ചരിത്രത്തിലെ ഏറ്റവും വലിയ ചതിയുടെ ആരോപണക്കറ കൂടി പേറിയാണ് ഇവര്‍ അഴിക്കുള്ളിലേക്ക് കുനിഞ്ഞുകടക്കുന്നത്.
അനധികൃത സ്വത്തു സമ്പാദനക്കേസ് ഒരു വശത്തെങ്കില്‍ ജയയുടെ അധികാര കാലം മുഴുവന്‍ നീണ്ട നാല്‍പതിലധികം അഴിമതിക്കേസുകള്‍ കൂടിയാണ് ശശികല സ്വയം ഏറ്റുവാങ്ങുന്നത്. എല്ലാത്തിനും പുറമെയാണ് തന്റെ യജമാനത്തിയെ തന്നെ കൊലക്കുകൊടുക്കാന്‍ കൂട്ടുനിന്നെന്ന അപഖ്യാതി.
തമിഴ് രാഷ്ട്രീയം എന്നും അങ്ങനെയാണ്. തമിഴ് സിനിമ പോലെ ക്ലൈമാക്‌സ് രംഗങ്ങളുടെ സസ്‌പെന്‍സ് ത്രില്ലറുകള്‍. തെന്നിന്ത്യയിലെ ദ്രാവിഡ രാഷ്ട്രീയത്തിന് എന്നും ഇത്തരം വൈകാരിക തലങ്ങള്‍ കാണാം. കാമരാജും തന്തൈപെരിയാറും അണ്ണാദുരൈയും ഖാഇദേമില്ലത്തും മുത്തുവേല്‍ കരുണാനിധിയും എം.ജി.ആറും നേതൃത്വം വഹിച്ച മണ്ണില്‍ ജനതക്ക് എന്നും പ്രിയം ഇവരുടെ ആശയാദര്‍ശങ്ങളോടായിരുന്നു. തമിഴ് രാഷ്ട്രീയം മൂന്നു പതിറ്റാണ്ടിനുശേഷം വീണ്ടും ജനാധിപത്യത്തിന്റെയും ആശയദാര്‍ഢ്യത്തിന്റെയും ആശയക്കോട്ടയിലേക്ക് തിരിച്ചുവരികയാണ്. കഴിഞ്ഞ മുപ്പതോളം വര്‍ഷം സിനിമാസ്‌ക്രീനിലെ മായിക ലോകത്തായിരുന്നു തമിഴ് രാഷ്ട്രീയവും അവിടുത്തെ ജനതയും. അഴിമതിയുണ്ടായെങ്കിലും ഇതില്‍ നിന്ന് അല്‍പമെങ്കിലും അപവാദം കരുണാനിധിയും ഡി.എം.കെയുമായിരുന്നുവെന്നുപറയാം.
അമ്മ കാന്റീന്‍, അമ്മ സിമന്റ്, അമ്മ തണ്ണീര്‍, അമ്മ ഗ്രൈന്‍ഡര്‍ തുടങ്ങിയ ചിന്ന ചിന്ന ആനുകൂല്യങ്ങളുടെ ഗിമ്മിക്കുകള്‍ കൊണ്ട് പാവപ്പെട്ട ജനതയെ കയ്യിലെടുത്തമ്മാനമാടുകയായിരുന്നു എം.ജി.ആറും ജയലളിതയും. വെള്ളിത്തിരയിലെ വില്ലാളി പരിവേഷങ്ങള്‍ യഥാര്‍ഥ ലോകത്തും അവര്‍ ഇവരില്‍ കണ്ടു. കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ എം.ജി രാമചന്ദ്രന്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ല. അദ്ദേഹം തമിഴരുടെ ഏഴൈതോഴനും പുരട്ചി തലൈവരുമായി കാല്‍ നൂറ്റാണ്ടോളം വാണു. കരുണാനിധിക്ക് ഇടക്ക്ചില്ലറ ഭരണകാലം കിട്ടിയെന്നുമാത്രം. ഇതിനിടെയായിരുന്നു 1987ല്‍ പൊടുന്നനെയുള്ള എം.ജി.ആറിന്റെ മരണം. ഇതോടെ അനിശ്ചിതത്വത്തിലായ തമിഴ ജനത പുതിയ നേതാവിനെ മനസ്സില്‍ കണ്ടു. അത് മറ്റാരുമായിരുന്നില്ല; ജയലളിതയായിരുന്നു- പുരട്ചിതലൈവരുടെ ഇദയക്കനി.
1984 ലാണ് വീഡിയോ ഗ്രാഫര്‍ ജോലിയേറ്റെടുത്ത് ജയയുടെ അടുത്തയാളായി ശശികല പോയസ് ഗാര്‍ഡനിലെത്തുന്നത്. ബന്ധുക്കളെല്ലാം വേര്‍പിരിഞ്ഞ് അമ്മയുടെ അന്ത്യനാളുകള്‍ മാത്രമോര്‍ത്തു കഴിഞ്ഞിരുന്ന ജയക്ക് എല്ലാം തലൈവരായിരുന്നു. പക്ഷേ എം.ജി.ആറിന് രണ്ടു ഭാര്യമാരുണ്ടായിരുന്നുവെന്നത് ഇദയക്കനിയുടെ മോഹങ്ങളെ കരിപ്പിച്ചുകളഞ്ഞു. ഇതോടെയാണ് ശശികല ജയയുടെ ഹൃദയനഭസ്സില്‍ ചേക്കേറുന്നത്. പോയസ് ഗോര്‍ഡനിലെ ഓരോ ചുവരിനും പിന്നീട് ശശികലയായിരുന്നു നിഴലായത്. അതിവേഗം ക്ഷീണിക്കുന്ന ജയയുടെ ആരോഗ്യം ശശികല ഏറ്റെടുത്തു. പാര്‍ട്ടിയിലെയും ഭരണത്തിലെയും ഇഷ്ടാനിഷ്ടങ്ങള്‍ ജയയുടേതില്‍ നിന്ന് പതുക്കെ ശശികലയുടേതായി മാറി. 2001 ആകുമ്പോഴേക്ക് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും മുന്നണി നേതാക്കള്‍ക്കുമെല്ലാം ജയയെയല്ല ശശികലയെയാണ് സമീപിക്കേണ്ടത് എന്ന അവസ്ഥ വന്നു. ഇതോടെ ജയയുടെ ആരോഗ്യം തീര്‍ത്തും തകര്‍ന്നു. പ്രമേഹവും കടുത്ത രക്തസമ്മര്‍ദവും അവരെ വേട്ടയാടി. അമിതമായ കൊഴുപ്പടിഞ്ഞ് നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ പലപ്പോഴും അടുത്തുള്ളവരോട് കയര്‍ത്തു. ഈ സമയത്തെല്ലാം പുതിയ അധികാരക്കസേര സ്വപ്‌നം കാണുകയായിരുന്നു ശശികല. ജയയുടെ പാര്‍ട്ടി പ്രചാരണത്തിന് വീഡിയോ കരാറെടുത്ത്് അടുത്തുകൂടിയ ശശികലയും ഭര്‍ത്താവ് നടരാജനും കുടുംബവും ജയയുടെ എല്ലാ കാര്യത്തിലും താങ്ങും തണലുമായി നിന്നു. ഇതിനിടെയായിരുന്നു ഭരണ നഷ്ടവും കൂട്ട അഴിമതിക്കേസുകളും.
തമിഴ്‌രാഷ്ട്രീയത്തില്‍ എം.ജി.ആറിന്റെ മരണശേഷം പാര്‍ട്ടിക്കകത്തെ നീണ്ട വഴക്കുകള്‍ക്കൊടുവിലാണ് ജയയുടെ അധികാരാരോഹണം നടക്കുന്നത്. എം.ജി.ആര്‍ മരിച്ച് നാലു വര്‍ഷങ്ങള്‍ക്കകം 1991ല്‍ ജയലളിത സംസ്ഥാന മുഖ്യമന്ത്രിയായി. അന്നു മുതല്‍ ഒടുക്കം വരെയും ഒരുതരം ഏകാധിപത്യ ശൈലിയിലായിരുന്നു ജയലളിതയുടെ ഭരണം. രാജ ഭരണ കാലത്തെ ഓര്‍മിപ്പിക്കുമാറ് തന്റെ മൂന്നു തവണത്തെ ഭരണത്തിലും നേതാക്കളും പ്രവര്‍ത്തകരും പുരട്ച്ചി തലൈവിയുടെ മുന്നില്‍ കിടന്നാണ് വണങ്ങിയത്. ശശികലയായിരുന്നു ഈ സമയത്തെല്ലാം ജയയുടെ അടുത്ത സഹായി. ജയയുടെ അധികാര കാലത്തെല്ലാം നിഴല്‍ പോലെ നടന്ന ശശികലക്ക് മാത്രമാണ് അവരുടെ നിരവധി അഴിമതിക്കേസുകളിലെല്ലാം പങ്ക് എന്ന് ജനം പറയുന്നത് വെറുതെയല്ല.
തങ്ങളുടെ തലൈവിയെ അവര്‍ ചതിക്കുകയായിരുന്നുവെന്ന് ജനം ഇപ്പോള്‍ തിരിച്ചറിയുന്നു. അപ്പോളോ ആസ്പത്രിയില്‍ 2016 സെപ്തംബര്‍ 22 ന് രാത്രി പ്രവേശിപ്പിക്കപ്പെട്ട ജയലളിതയുടെ ആരോഗ്യ നിലയെക്കുറിച്ചോ ചികില്‍സയെക്കുറിച്ചോ ശശികല പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് കൂടി വിവരം നല്‍കിയില്ല. അമ്മാവുക്ക് ഒടമ്പ് ശരിയല്ലൈ എന്ന മറുപടി മാത്രമാണ് തങ്ങള്‍ക്ക് എപ്പോഴും ശശികലയില്‍ നിന്ന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വം പോലും പറയുമ്പോള്‍ വിശ്വസിക്കുന്നത് ശശികലയെക്കാളും പനീരിന്റെ വാക്കുകളെയാണെന്നതില്‍ അത്ഭുതമില്ല. രണ്ടു തവണ ജയിലില്‍ പോയപ്പോഴും ജയലളിത കൈമാറിയ തന്റെ മുഖ്യമന്ത്രിക്കസേര പൊന്നുപോലെ കാത്ത പനീര്‍ശെല്‍വത്തിന് ഇന്നമാതിരി ഗതി വന്നുവോ എന്ന ്‌വിലപിക്കുന്ന ജനതയാണ് തമിഴ് നാട്ടിലിപ്പോള്‍. ശശികലയും കൂട്ടരും മുഖ്യമന്ത്രിക്കസേര പിടിച്ചെടുത്തിരുന്നെങ്കില്‍ തീര്‍ച്ചയായും തങ്ങളുടെ നാടിനെ അവര്‍ മുടിച്ചില്ലാതാക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്. ആദ്യമായി ഒരു തമിഴ് സ്ത്രീ മുഖ്യമന്ത്രിക്കസേരക്ക് അവകാശം ഉന്നയിച്ചിട്ടും തമിഴ് പെണ്ണുങ്ങളില്‍ മുക്കാലും അതിനെ തള്ളിപ്പറഞ്ഞത് അവര്‍ക്ക് തങ്ങളുടെ തലൈവിയോടുള്ള അടങ്ങാത്ത കൂറും ശശികലയോടുള്ള കൊടും വിരോധവും മൂലമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Features

അത്തോളിയിലെ അഗ്നിപുഷ്പം

രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്‍മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്‍ക്കു പൊരുതുന്ന പടയാളി.

Published

on

സി.പി സൈതലവി

റേഷന്‍ കാര്‍ഡും സഞ്ചിയുമായി കടയിലേക്കുവന്ന എം.എല്‍.എ യെ കണ്ട് പഴയ ദേശീയ പ്രസ്ഥാനക്കാരനായ ഷോപ്പ് മാനേജര്‍ മൂലക്കണ്ടി ഗോപാലന്‍ ചാടിയെണീറ്റു:സാറെന്തിനാ വന്നത്‌ റേഷന്‍ വാങ്ങാന്‍,വല്ല കുട്ടികളെയും അയച്ചാല്‍ പോരായിരുന്നോ?.
ഇരുപത്തൊമ്പതുകാരനായ എം.എല്‍.എയുടെ തമാശകലര്‍ന്ന മറുപടി: ഇവിടത്തെ കാര്യങ്ങളൊക്കെ എനിക്കുമൊന്നറിയണ്ടേ?.
അന്നശ്ശേരി ന്യായവില ഷോപ്പിലുണ്ടായിരുന്നവർ കൗതുകത്തോടെ ആളെ നോക്കി. പത്രങ്ങളില്‍ പതിവായി പടവും പ്രസംഗവും വരുന്ന, റേഡിയോ വാര്‍ത്തകളില്‍ സ്ഥിരമായി കേള്‍ക്കുന്ന സി.എച്ച് മുഹമ്മദ് കോയ. ഈ മണ്ണിന്റെ മകന്‍. അത്തോളിയുടെ പുത്രന്‍.
രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്‍മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്‍ക്കു പൊരുതുന്ന പടയാളി. മുഖ്യമന്ത്രി ഇ.എം.എസ്, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, അച്യുതമേനോന്‍, പി.ടി ചാക്കോ തുടങ്ങി സഭക്കുള്ളിലെ വന്‍മരങ്ങളോട് കിടയൊത്ത് നില്‍ക്കാന്‍ കരുത്താര്‍ന്ന യൗവനം.
അതിര്‍ത്തിയിലെ സൈനികന്റെ ജാഗ്രതയോടെ സ്വന്തം ജനതയുടെ അവകാശങ്ങള്‍ക്കു കാവലിരുന്നും സമുദായത്തിനര്‍ഹതപ്പെട്ടത് പിടിച്ചുവാങ്ങിയും മുന്നേറുകയാണ്‌ സി എച്ച്‌.
വാക്കിന്റെ വജ്രസൂചികളാൽ എതിർവാദങ്ങളുടെ മസ്തകം തകർത്ത്‌ നിയമ സഭയിൽ കൊടി പറത്തുമ്പോൾ തന്നെ ‌ പ്രസംഗപ്പെരുമഴയുമായി വേദികളിൽ നിന്നു വേദികളിലേക്കുള്ള രാപ്രയാണങ്ങൾ. ഒപ്പം ചന്ദ്രികയുടെ താളുകളെ കിടയറ്റതാക്കുന്ന അക്ഷരപ്പയറ്റും. അതിനിടെ വീണുകിട്ടുന്ന ദുർലഭമായ ഇടവേളകൾക്കു മധുരം പകരുന്ന നാട്ടിലെ ഇടത്താവളങ്ങളിലൊന്നായ അണ്ടിക്കോട്ടെ പൂതപ്പള്ളി മമ്മദ് കോയയുടെ നാലുകാലോല ഷെഡ്ഡില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ സി.എച്ച് പറഞ്ഞു ‘റേഷന്‍ വാങ്ങാന്‍ പോകണം. ബാപ്പാക്ക് നല്ല സുഖമില്ല. അതുകൊണ്ട് ഞാന്‍ തന്നെ പോന്നു. ശനിയാഴ്ചയല്ലേ; ഇന്നു വാങ്ങിയില്ലെങ്കില്‍ ഈ ആഴ്ചത്തേത് ഒഴിഞ്ഞുപോകും’.മമ്മദ് കോയക്ക് ഒരു വല്ലായ്ക തോന്നി. ചായക്കടക്കുമുന്നില്‍ ചക്രമുരുട്ടിക്കളിക്കുകയായിരുന്ന കുട്ടിയെ അരികില്‍ വിളിച്ചു പറഞ്ഞു. ‘മോനേ, മൂപ്പരിപ്പോ പണ്ടത്തെ പോലെയല്ലല്ലോ. എം.എല്‍.എയൊക്കെയല്ലേ?. റേഷന്‍ഷാപ്പ് വരെ ഒന്നു കൂടെ ചെല്ല്. അരി തൂക്കി കഴിഞ്ഞാല്‍ സഞ്ചി നീ പിടിച്ചോ; കോയയെക്കൊണ്ട്‌‌ എടുപ്പിക്കേണ്ട”. റോഡുകടന്ന് വയല്‍വരമ്പിലൂടെ സി.എച്ചിനു പുറകെ കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ അദ്ദേഹം സഞ്ചി വാങ്ങി തിരിച്ചയച്ചുവെന്ന് അണ്ടിക്കോട്ടെ പ്രാദേശിക മുസ്്‌ലിംലീഗ് നേതാവ് കൂടിയായ എന്‍.ടി ബീരാന്‍ കോയ തന്റെ കുട്ടിക്കാലമോര്‍ക്കുന്നു. ഒരു കുടുംബത്തിന് ആഴ്ചയില്‍ കിട്ടുന്ന മൂന്ന് ലിറ്റര്‍ അരിക്കുവേണ്ടിയാണ്, നാടെങ്ങും കീര്‍ത്തിയുള്ള ഈ എം.എല്‍.എ മടിയൊട്ടും കൂടാതെ റേഷന്‍കട തേടിച്ചെല്ലുന്നത്.

അധികാരവും പദവികളും സമ്മതിദാനാവകാശം പോലും സമ്പന്നര്‍ക്കു മാത്രമായി പതിച്ചുകൊടുത്തിരുന്ന കാലത്ത്, രാഷ്ട്രീയത്തിന്റെ മുഖ്യധാരാ പ്രവേശം സാധാരണക്കാരനു അപ്രാപ്യമായിരുന്ന ഘട്ടത്തില്‍ ആ പൊതുനിയമങ്ങളെയെല്ലാം മുറിച്ചുകടന്ന് കുതിച്ചുയര്‍ന്ന് ഒരു ദരിദ്ര ബാലന്‍ കേരളത്തിന്റെ മുഖ്യഭരണാധികാരിയായി മാറിയ അത്ഭുതത്തിന്റെ അടിവേര് തേടിയാല്‍ കോഴിക്കോട്ടെ അത്തോളിയിലെത്തും. അതിരറ്റ ഇച്ഛാശക്തിയിലൂട്ടിയ പ്രതിഭ കൊണ്ട് പ്രതികൂല സാഹചര്യങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയ ജേതാവ് പിറന്ന ഭൂമി.
ഒരിക്കല്‍, ഒരിക്കല്‍ മാത്രമെങ്കിലും ആ അഗ്നിപുഷ്പം വിടർന്ന അത്തോളിയുടെ ഉള്‍വഴികളിലൂടെ നടക്കണം. സി.എച്ച് ചുവടുവെച്ചു തുടങ്ങിയ ഗ്രാമത്തിന്റെ ഞരമ്പുകളിലൂടെ.

കാലം കണ്ണാടി നോക്കുന്ന കോരപ്പുഴയുടെ ഓരങ്ങളിലൂടെ.
ആഗ്ര കോട്ടയ്ക്കുള്ളിലെ ഇടനാഴിയില്‍ നില്ക്കുന്ന സഞ്ചാരിയുടെ കാതില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ പാദുക ശബ്ദം അടുത്തടുത്ത് വരുന്നതു പോലൊരു അനുഭൂതി, അത്തോളിയിലെ-അന്നശ്ശേരിയിലെ മണ്ണിൽ തൊടുമ്പോൾ ഉള്ളിലുണരുന്നു. ദരിദ്രനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച്, അധികാരത്തിന്റെ ഉന്നതങ്ങളിൽ വിരാജിച്ച്‌ , ഒടുവിൽ അനന്തര തലമുറക്കായി ഒരു ചില്ലിക്കാശുപോലും നീക്കിയിരിപ്പില്ലാതെ വിടചൊല്ലിയ മറ്റൊരു ചക്രവർത്തിയുടെ കാൽപെരുമാറ്റം.
കണ്‍മറഞ്ഞു നാല് പതിറ്റാണ്ടായിട്ടും ഓര്‍മയുടെ മുറ്റത്ത് മാരിവില്ലഴകോടെ മന്ദഹസിച്ചു നില്‍ക്കുന്നു സി.എച്ച് മുഹമ്മദ് കോയാ സാഹിബ് എന്ന സ്നേഹസാമ്രാജ്യത്തിലെ സുൽത്താൻ.

പ്രസിദ്ധ മലയാള കവി യൂസുഫലി കേച്ചേരി സി.എച്ച് പൊയ്‌‌പോയ ദുഃഖത്തിലൊരുനാള്‍ ‘അത്തോളി മണ്ണ്’ല്‍ എഴുതുന്നുണ്ടിത്.
‘പുണ്യം ലഭിച്ചതാണിന്നെനിയ്ക്കത്തോളി മണ്ണിലൊന്നാമതായ് പാദങ്ങളൂന്നുവാന്‍ ധന്യമാണീ ദിനം; കാല്‍കളീ ഭൂമിയില്‍ വിന്യസ്തമാവതിന്‍ മുമ്പെന്‍ കരങ്ങളേ അഞ്ജലിയർപ്പിയ്ക്ക!- വിപ്ലവച്ചൂടാര്‍ന്നൊരംഗാര പുഷ്പം വിടര്‍ന്നതാണീ സ്ഥലം….. ചത്തകുതിരയ്ക്കുയിരേകുമത്ഭുത തത്വവിജ്ഞാനം വിളഞ്ഞതാണീ സ്ഥലം’
ആ പൊള്ളുന്ന യൗവ്വനത്തെ തൊട്ടരികിൽനിന്നു കണ്ട സ്വദേശിതലമുറക്കും വയസ്സേറുകയാണ്. ഓര്‍മകള്‍ പിടി വിട്ടോടുന്നു.

ഡ്രൈവറും അറ്റൻഡറുമായി രണ്ടുപതിറ്റാണ്ട് സി.എച്ചിനൊപ്പമുണ്ടായിരുന്ന മല്ലിശ്ശേരി ഇബ്രാഹിം,എന്‍.ടി ബീരാന്‍ കോയ, കാഞ്ഞിരോളി മുഹമ്മദ് കോയ, സി.എച്ചിന്റെ ഭാര്യാസഹോദരന്‍ മുന്‍ കെ.എം.സി.സി ഭാരവാഹി കമ്മോട്ടില്‍ അബ്ദുല്‍ അസീസ്, കമ്മോട്ടില്‍ അബൂബക്കര്… സി.എച്ചിനെ അനുയാത്ര ചെയ്ത ആ കാലമോര്‍ത്തു: മുപ്പത്തിനാലു വയസ്സിന്റെ നിറയൗവ്വനത്തിനുള്ളില്‍ ചന്ദ്രിക മുഖ്യപത്രാധിപർ, എം.എല്‍.എ, സ്പീക്കര്‍, പാര്‍ലമെന്റ് മെമ്പര്‍ പദവികളുടെ തൊപ്പിയണിഞ്ഞപ്പോഴും വെറുമൊരു അന്നശ്ശേരിക്കാരനായി,വേഷത്തില്‍പോലും ധാരാളിത്തമില്ലാതെ, ഏതോ ചിന്തയില്‍ മുഴുകി റോഡരികിലൂടെ അലസമായി നടന്നു പോകുന്ന സി.എച്ച്. ആരും കൊതിക്കുന്ന മുഖശ്രീ.

കണ്ണടയുവോളം കാത്തുവെച്ച പ്രസിദ്ധമായ ആ പുഞ്ചിരിയും. ഉടുതുണിയുടെ ഒരറ്റം കൈകൊണ്ട് കക്ഷത്തിറുക്കി, കാലന്‍കുട തോളില്‍ കൊളുത്തി, മറുകൈ പൊക്കി മത്സ്യപ്പൊതിയും പിടിച്ച് ആ പോകുന്നത് ഇന്ത്യൻ പാര്‍ലമെന്റ് മെമ്പര്‍. ‘കോയ എവിടന്നാ വരുന്നെ’ന്ന ചോദ്യത്തിന് ചിലപ്പോഴുത്തരം ‘ഡല്‍ഹീന്ന്’.
സ്പീക്കറുടെ ‘ചലിക്കുന്ന കൊട്ടാരത്തില്‍’ കൊടിവെച്ച് പറക്കുമ്പോഴും, ലോകരാഷ്ട്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും മനത്താംകണ്ടി വീട്ടിലെത്താന്‍ പദയാത്ര തന്നെ ശരണം. എലത്തൂരില്‍ ബസ്സിറങ്ങി, പുതിയോട്ടില്‍ കടവില്‍ തോണി കടന്ന്, അണ്ടിക്കോട് വഴി നാല് കിലോമീറ്റര്‍ നടത്തം. പാതിരാ പ്രസംഗങ്ങള്‍ കഴിഞ്ഞാവും മിക്കവാറും മടക്കം. തോണിക്കാരന്‍ റാന്തല്‍ തിരിതാഴ്ത്തി ഉറക്കമായിട്ടുണ്ടാകും. അര്‍ധ രാത്രിയിലെ ഈ ഏകാന്ത യാത്രയും സി.എച്ച് ഏറെ ആസ്വദിച്ചു കാണും. 1965ല്‍ കോഴിക്കോട് നടക്കാവിലേക്ക് താമസം മാറ്റുംവരെ ഈ പതിവിന് മുടക്കം വന്നില്ല. ഈ കാലത്തു തന്നെയാണ് ചാലിയാര്‍ തീരത്തെ സുഹൃത്ത് സി.എച്ചിന് ഒരു യാത്രാവാഹനം സമ്മാനമായി നല്‍കുന്നത്. ഒരു കടത്തുതോണി.

ദ്വീപ് പോലെ കിടന്ന സ്വദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ പുറക്കാട്ടിരിയില്‍ പാലം കൊണ്ടുവന്നു സി.എച്ച്. 1961ല്‍ സ്പീക്കറായിരിക്കെയാണ് തറക്കല്ലിടല്‍. തന്റെ പാര്‍ട്ടിക്ക് ആളും അര്‍ത്ഥവും കുറവായ കാലം. കരപ്രമാണിമാരില്‍ ചിലര്‍ക്ക് സി.എച്ചിനെ അത്ര പഥ്യമല്ല. അവര്‍ക്കൊത്ത തറവാട്ട് മഹിമയുടെ എടുപ്പുകളില്ലാത്തതുകൊണ്ട്. അടിത്തട്ടില്‍ നിന്നൊരാള്‍ ഉയര്‍ന്നു വരുന്നതിലുള്ള സഹിക്കായ്ക പലേടത്തും പ്രകടമായി. കുടിയോത്തും മരുന്നുവില്പനയുമായി നടക്കുന്ന ദരിദ്രനായ പയ്യംപുനത്തില്‍ ആലി മുസ്‌ല്യാരുടെ മകന്, ചെറിയാരന്‍കണ്ടിയിലെ കൂരയില്‍ പിറന്നവന്, അവന്റെ തരത്തിനൊത്ത നാവല്ലെന്ന് വരേണ്യരുടെ പുച്ഛം.സ്‌കൂളില്‍ പല സമ്പന്ന കുമാരന്മാരെക്കാളും ശ്രദ്ധനേടി മുഹമ്മദ് കോയ. പുസ്തകം വാങ്ങാന്‍ പണമില്ലെങ്കിലും പഠനത്തിലും പ്രസംഗത്തിലും ബഹുമിടുക്കനായി.

ഉമ്മയുടെയും ബാപ്പയുടെയും കുടുംബത്തിന്റെ മതപണ്ഡിത പാരമ്പര്യം സി.എച്ചിന്റെ അറിവുകള്‍ക്ക് അസ്തിവാരമായി. കൊങ്ങന്നൂര്‍ എലിമെന്ററി സ്‌കൂള്‍ 1932ല്‍ സ്ഥാപിതമായതിന്റെ പിറ്റേവര്‍ഷമാണ്‌ സി എച്ചിനെ ചേർത്തത്‌.പാച്ചര്‍ മാസ്റ്റര്‍ ആദ്യാക്ഷരം കുറിച്ച ഒന്നാം ക്ലാസില്‍ തന്നെ പഠനത്തില്‍ സമര്‍ത്ഥനായി. അടുത്തകൊല്ലം വേളൂര്‍ മാപ്പിള സ്‌കൂളില്‍ ചേര്‍ന്നു. ‘അത്തോളിയിലെ സര്‍ സയ്യിദ്’ എന്ന് സി.എച്ച് വിശേഷിപ്പിച്ച ഈസക്കുട്ടി മാസ്റ്റര്‍ പ്രവേശന രജിസ്റ്ററിൽ ചെറിയാരന്‍ കണ്ടി മുഹമ്മദ് കോയ എന്ന് ഇംഗ്ലീഷില്‍ എഴുതിയിടത്ത് വിധി നിശ്ചയിച്ച അശ്രദ്ധയാല്‍ വീട്ടുപേരില്‍ ‘കെ’യുടെ സ്ഥാനത്ത് ‘എച്ച്’ എന്നു ചേര്‍ത്തുപോയി. സി.കെ മുഹമ്മദ് കോയ ആകേണ്ടിയിരുന്നയാള്‍ ‘സി.എച്ച്’ എന്ന മുഴങ്ങുന്ന ശബ്ദമായി ഒരു ജനതയുടെ അഭിമാന മുദ്രാവാക്യമായി മാറുന്നതിവിടെ.

ആത്മവിദ്യാസംഘത്തിന്റെ പ്രചാരണവുമായി വന്ന വാഗ്ഭടാനന്ദ സ്വാമികള്‍ അണ്ടിക്കോട് അങ്ങാടിയില്‍ പ്രസംഗിക്കുന്നതുകേട്ട് ആവേശഭരിതനായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് കോയ ‘എനിക്കും പ്രസംഗിക്കണ’മെന്ന് വിളിച്ചുപറഞ്ഞു. ഇതുകേട്ട് ആളുകള്‍ ചിരിച്ചു. എന്താണ് ആവശ്യമെന്നാരാഞ്ഞ വാഗ്ഭടാനന്ദന്‍ കുട്ടിയെ വേദിയില്‍ വിളിച്ചു വരുത്തി പ്രസംഗിപ്പിച്ചു.

ആ തല്‍ക്ഷണ പ്രസംഗത്തിലെ അറിവിന്റെ വ്യാപ്തിയും ആരോഹണാവരോഹണവും കണ്ട് ജനം കയ്യടിച്ചു. ഇവന്‍ ഭാവിയിലൊരു മഹാവാഗ്മിയായി മാറുമെന്ന് വാഗ്ഭടാനന്ദന്‍ ആശീർവദിച്ചു. ബാല്യത്തിലേയുള്ള അസൂയാര്‍ഹമായ ഈ പ്രകടനങ്ങള്‍ കുടിലുകളിലും കൊട്ടാരങ്ങളിലും സി.എച്ചിനെ ചര്‍ച്ചാ വിഷയമാക്കി കഴിഞ്ഞിരുന്നു. നാടിന്റെ സ്‌നേഹം സി.എച്ചിലേക്ക് ഒഴുകിത്തുടങ്ങി.

പാലം തറക്കല്ലിടാനെത്തുന്ന സ്പീക്കറെ സ്റ്റേറ്റ്‌കാര്‍ സഹിതം അക്കരെ കൊണ്ടുപോകാന്‍ ചങ്ങാടമൊരുക്കിയിരുന്നു. മോട്ടോർ വാഹനങ്ങള്‍ കടന്നുവരാത്ത ജന്മനാട്ടിലൂടെ ദേശീയപതാക വെച്ച ഔദ്യോഗിക കാറില്‍ സി.എച്ച് സഞ്ചരിക്കുന്നതും അസഹിഷ്ണുക്കൾ അതുകാണുന്നതും മനസ്സില്‍ കണക്കുകൂട്ടിയ ഇളം പ്രായക്കാര്‍ ആവേശത്തിലായി. അധികാര നാട്യങ്ങളെ എന്നും തിരസ്കരിച്ച സി.എച്ച് പക്ഷെ, അക്കരെ കാര്‍ നിര്‍ത്തി പുഴകടന്ന് ഒരാള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ നടന്നുപോയി. എവിടെയായിരുന്നാലും ആശ്രയം അര്‍ഹിക്കുന്നവനിലേക്ക് അദ്ദേഹത്തിന്റെ കണ്ണെത്തും.

അണ്ടിക്കോട് വി.കെ റോഡിലുള്ള റാത്തീബ് പള്ളി (ഇപ്പോള്‍ മസ്ജിദു തഖ്‌വ)യില്‍ റമസാനില്‍ തറാവീഹിനു ശേഷം ഉറുദി പറയാന്‍ മുസ്്‌ല്യാരുകുട്ടികള്‍ വരും. പ്രബോധനത്തിനൊപ്പം പ്രസംഗ പരിശീലനവും ചെറിയൊരു പോക്കറ്റ് മണിയും ഇത്തരം ഉറുദികളുടെ ഘടകങ്ങളാണ്. വേണ്ടത്ര പ്രസംഗം വശമില്ലാത്ത ഒരുകുട്ടി ഉറുദി പറയാനെത്തി. പാര്‍ലമെന്റില്ലാത്ത സമയമായതിനാല്‍ സി.എച്ചും പള്ളിയിലുണ്ട്. അന്ന്‌ ‘ഉറുദി’ സി.എച്ച് പറഞ്ഞു. പിരിഞ്ഞുകിട്ടിയ തുക കുട്ടിക്കു കൈമാറുകയും ചെയ്തു. ഇതോടെ ഉറുദിക്ക്‌ സി എച്ച്‌ മതിയെന്നായി.എം പി യുടെ ഉറുദിക്ക്‌ ശ്രോതാക്കളേറി.സി എച്ചിനതൊരു പതിവുമായി. മന്ത്രിയാകുമ്പോഴും അല്ലാത്തപ്പോഴും ഏത് പാതിരാവില്‍ വന്നുകിടന്നാലും ആളുകള്‍ വിളിച്ചാല്‍ ഉടനെഴുന്നേല്‍ക്കും. പരിഹാരവും നല്‍കും.

1980ലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടില്‍ ഉറങ്ങാന്‍ കിടന്നത് പുലര്‍ച്ചെ രണ്ടുമണിക്ക്. നാല് മണിക്കു കുടകില്‍ നിന്നൊരു സംഘം ആവലാതിയുമായെത്തി. അവിടെ മലയാളികളെ കുടിയിറക്കുകയാണ്‌. അറസ്റ്റ് ഭയന്ന് പുരുഷന്മാര്‍ ഒളിവിൽ. വീടുകള്‍ക്കു നേരെ ആക്രമണം നടക്കുന്നു. ആ നിമിഷം തന്നെ ഉണര്‍ന്നിരുന്ന്‌ സി.എച്ച് ആവശ്യമായത് ചെയ്തു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്പീക്കറും ആഭ്യന്തര, വിദ്യാഭ്യാസ, ധനകാര്യമുൾപ്പെടെ സകല വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയും എം.എല്‍.എയും എം.പിയുമെല്ലാമായിരുന്നപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നവനും അവഗണിക്കപ്പെടുന്നവനും നില്‍ക്കകള്ളിയുണ്ടാക്കുകയായിരുന്നു. സി എച്ച്‌ എന്നുമെപ്പോഴും പറഞ്ഞത്‌ “നിങ്ങളാരുടേയും അടിമകളാകരുത്‌; ആരുടേയും വിറകുവെട്ടികളും വെള്ളംകോരികളുമാകരുത്‌,സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത്‌ നേടണം” എന്നായിരുന്നു.തന്നെ തേടിവന്ന നിരാലംബരുടെ കൈകളൊന്നും മരണംവരേയും വെറുതെ മടക്കിയില്ല. ഒരു വിലാപവും കേള്‍ക്കാതെ പോയില്ല.’എന്റെ സമുദായം’ എന്ന് അഭിമാനത്തോടെ ഉറക്കെയുറക്കെ പറഞ്ഞു.

അവസാനമായി 1983 സെപ്തംബര്‍ 25ന് ജന്മനാട്ടില്‍ ഔദ്യോഗിക പരിപാടികള്‍ക്കെത്തി ഉമ്മയോടൊപ്പം ഏറെനേരമിരുന്നു. പിറ്റേന്ന് ഹൈദരാബാദിലേക്ക് പോയത് അഹമ്മദ് സാഹിബിന് പകരമായി വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രമല്ല; പ്രധാന ലക്ഷ്യം മറ്റൊന്നായിരുന്നു. മുസ്്‌ലിംകള്‍ക്കെതിരെ അവിടെ നടക്കുന്ന കലാപത്തിന് അറുതി വരുത്താന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിനെ നേരില്‍കണ്ട് സംസാരിക്കാന്‍, കേരള ഉപമുഖ്യമന്ത്രിയുടെ, ഇന്ത്യന്‍ മുസല്‍മാന്‍മാരുടെ നേതാവിന്റെ യാത്ര. സെപ്തംബര്‍ 27ന് ആ കൂടിക്കാഴ്ച നടന്നു. “എന്റെ സമുദായം ഇവിടെ വേട്ടയാടപ്പെടുകയാണ്. ഭരണകൂടമുണരണം. അവര്‍ക്കു രക്ഷ നല്‍കണം’ സി എച്ച്‌ ആവശ്യപ്പെട്ടു.

കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട്,കുടിലുകള്‍ വെണ്ണീറായി, ഉപജീവനമാർഗ്ഗങ്ങൾ കൈവിട്ട്‌ എങ്ങോട്ട് പോകുമെന്നറിയാതെ പെരുവഴിയില്‍ വിങ്ങിപ്പൊട്ടി നിന്ന സാധുമനുഷ്യരെ മാറോടണച്ചു ചേര്‍ത്ത്, ഞാനുണ്ട് കൂടെ എന്നാശ്വസിപ്പിച്ചാണ് ആ രാത്രി ഹൃദയവേദനയോടെ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന്‌ ഒരിക്കലുമുണരാത്ത നിത്യനിദ്രയിലേക്കാഴ്‌ന്നു പോയതും.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Trending