Connect with us

Video Stories

രാജ്യത്തിന്റെ ആധിയേറ്റുന്ന ആര്‍.സി.ഇ.പി കരാര്‍

Published

on

അമേരിക്ക-ചൈന വ്യാപാര ഉപരോധവും ഇറാനുമായുള്ള യുദ്ധഭീഷണിയും പെട്രോളിയം വിലക്കയറ്റവുമൊക്കെ വരുത്തിവെച്ച ആഗോള മാന്ദ്യത്തിനിടെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വന്തമായി നോട്ടുനിരോധനവും ചരക്കുസേവന നികുതിയുംപോലെ തലതിരിഞ്ഞ സാമ്പത്തിക നടപടികള്‍കൂടി ഇന്ത്യയുടെ തലയിലേക്ക് കയറ്റിവെച്ചത്. ഇതോടെ ഇറക്കുമതി വര്‍ധനവും കാര്‍ഷിക വിലത്തകര്‍ച്ചയും വ്യാപക തൊഴില്‍ നഷ്ടവും റിയല്‍എസ്റ്റേറ്റ് മാന്ദ്യവുമൊക്കെകൊണ്ട് ജനങ്ങള്‍ക്ക് പണവും ഉല്‍പന്നങ്ങളും കിട്ടാക്കനിയായി മാറിയിരിക്കുന്നു. അതിനിടെയാണ് യാതൊരു തരത്തിലുള്ള മുന്നൊരുക്കവും നടത്താതെ പുതിയൊരു അന്താരാഷ്ട്ര സാമ്പത്തിക കരാറിലേക്കുകൂടി ജനതയെ സര്‍ക്കാര്‍ വലിച്ചുകൊണ്ടുപോകുന്നത്. മേഖലാസമഗ്ര സാമ്പത്തിക സഹകരണം അഥവാ ആര്‍.സി.ഇ.പി എന്ന പേരില്‍ ഇതിനകം ചര്‍ച്ചാവിഷയമായ കരാര്‍വഴി രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് ഇതേക്കുറിച്ച് പഠിച്ചവര്‍ ഒന്നടങ്കം ആശങ്കപ്പെടുന്നത്. പത്ത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന് പുറമെ ചൈന, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ആസ്‌ട്രേലിയ തുടങ്ങിയ ആറ് രാജ്യങ്ങള്‍കൂടി ഉള്‍പെട്ട കരാറിനാണ് ഇന്നലെ ബാങ്കോക്കില്‍ ചര്‍ച്ചക്ക് തുടക്കമായിരിക്കുന്നത്. പ്രയോഗത്തില്‍വന്നാല്‍ യൂറോപ്യന്‍ യൂണിയനേക്കാള്‍ വലിയ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മയാണ് ഇതിലൂടെ രൂപപ്പെടുക. ഇന്നും നാളെയുമായി ചൈനീസ് പ്രസിഡന്റ് ഷീപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ നടത്തുന്ന അനൗദ്യോഗിക കൂടിക്കാഴ്ചയിലും ആര്‍.സി.ഇ.പി കരാര്‍ ചര്‍ച്ചാവിധേയമാകുമെന്നാണ് കരുതപ്പെടുന്നത്. സൈനികമായല്ലാതെ എങ്ങനെ മറ്റു രാജ്യങ്ങളെ വരുതിയിലാക്കാം എന്നു പരീക്ഷിക്കുന്ന വികസിത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര കരാറുകള്‍ക്ക് വലിയ പ്രസക്തിയാണുള്ളത്.
അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇറക്കുമതി തീരുവ കുറച്ച് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുക എന്നതാണ് മുഖ്യമായും കരാര്‍ കൊണ്ട് ലക്ഷ്യമിടുന്നത്. വ്യവസായ സാമഗ്രികളുടെ കാര്യത്തില്‍ മാത്രമല്ല, കാര്‍ഷിക ഉല്‍പന്നങ്ങളുടെ കാര്യത്തിലും പൂര്‍ണമായും തീരുവ ഇല്ലാതാക്കി സാമ്പത്തികരംഗം അംഗരാജ്യങ്ങള്‍ക്കായി തുറന്നുകൊടുക്കുക എന്നതാണ് കരാര്‍ കൊണ്ട് സംഭവിക്കുന്നത്. ഇന്ത്യയെപോലെ 70 ശതമാനവും കാര്‍ഷിക-കാര്‍ഷികാനുബന്ധിതമായ രാജ്യത്തിന് ഇത് ഗുണത്തേക്കാളേറെ ദോഷമേവരുത്തൂ എന്നാണ് ഇതിനകം ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. ചൈന പോലുള്ള രാജ്യങ്ങളുടെ ഡമ്പിങ് കേന്ദ്രമായി ഇന്ത്യ മാറുമെന്നാണ് ഈ കരാറിലൂടെ സംഭവിക്കാന്‍ പോകുന്നത്. വിവിധ കര്‍ഷക സംഘടനകളും വ്യവസായ-കാര്‍ഷിക സ്ഥാപനങ്ങളും കാര്‍ഷികവിദഗ്ധരും കരാറിനെതിരെ രംഗത്തുവന്നിരിക്കവെ, കരാറിനെ ആഗോള സഹകരണത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കാനാണ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് വിജയദശമി ആഘോഷച്ചടങ്ങിനിടെ സ്വദേശി മുദ്രാവാക്യംപോലും ആര്‍.എസ്.എസ് ഉപേക്ഷിച്ചുവെന്ന രീതിയിലാണ് സംസാരിച്ചത്. സ്വദേശി പ്രസ്ഥാനം എന്നാല്‍ സ്വന്തം ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കലല്ല, വിദേശ വസ്തുക്കളെ നമ്മുടെ താല്‍പര്യത്തിനനുസരിച്ച് വാങ്ങി ഉപയോഗിക്കുകയാണ് വേണ്ടതെന്നാണ് ആര്‍.എസ്.എസ് തലവന്റെ പുതിയ വാദം. ഇതിനെതിരെ ആര്‍.എസ്.എസ് അനുകൂലസംഘടനകളും വ്യവസായ പ്രമുഖരുമടക്കം പരസ്യമായി രംഗത്തുവന്നുവെന്നത് ശുഭസൂചനയാണ്. പ്രധാനമായും കാര്‍ഷിക-പാല്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ തിരിച്ചടി കരാറുണ്ടാക്കുമെന്ന് ആര്‍.എസ്.എസ്സിനെയും ബി.ജെ.പിയെയും പിന്താങ്ങുന്ന സ്വദേശി ജാഗരണ്‍ മഞ്ചിന്റെ വക്താക്കള്‍ കുറ്റപ്പെടുത്തുന്നു. അതിനാല്‍ കഴിഞ്ഞദിവസം ആര്‍.എസ്.എസ് തന്നെ ഇക്കൂട്ടരുടെ യോഗം വിളിച്ച് സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കുകയുണ്ടായില്ല. പാല്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും ആസ്‌ട്രേലിയയും ന്യൂസിലാന്‍ഡും. ഇവരുടെ കുത്തക അനുവദിച്ചാല്‍ ഇന്ത്യയിലെ ക്ഷീര കര്‍ഷകരുടെയും ബന്ധപ്പെട്ട വ്യവസായവ്യാപാര മേഖലയുടെയും അന്ത്യമായിരിക്കും ഫലം. നിലവില്‍തന്നെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചുകൊടുത്തതിനാല്‍ രാജ്യത്തെ കര്‍ഷകര്‍ മിക്ക ഉത്പന്നങ്ങള്‍ക്കും മതിയായ വില കിട്ടാതെ പൊറുതിമുട്ടുകയാണ്. ഗാട്ട്, ആസിയാന്‍ കരാറുകള്‍ ഇക്കഴിഞ്ഞ ആണ്ടുകളില്‍ വരുത്തിവെച്ച ഛേതവും നമുക്ക് ചില്ലറയല്ല.
ഇറക്കുമതി വ്യവസായികളെയും കുത്തകകളെയും വിദേശരാഷ്ട്രത്തലവന്മാരെയും ഭരണാധികാരികള്‍ക്ക് സുഖിപ്പിക്കാമെന്നതില്‍ കവിഞ്ഞ് രാജ്യത്തോടും നാട്ടിലെ കര്‍ഷകജനതയോടും കൂറില്ലാത്തതാണ് ഇതിനൊക്കെ കാരണം. പറഞ്ഞത് പാതി കേട്ടത് പാതി എന്ന കണക്കിലാണ് 2016 നവംബറില്‍ നോട്ടുനിരോധനവും 2017 ജൂലൈയില്‍ ചരക്കുസേവന നികുതിയും മോദി സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചത്. ഇവ നടപ്പായാല്‍ രാജ്യം പതിന്മടങ്ങ് കുതിക്കുമെന്നായിരുന്നു ഭരണക്കാരുടെ വാഗ്ദാനം. അതുപോയിട്ട് ഏഴു ശതമാനത്തിനുമുകളില്‍ വികാസം പ്രതീക്ഷിച്ചിരുന്ന രാജ്യം ഇന്ന് അഞ്ചിലും താഴേക്ക് കൂപ്പുകുത്തുകയാണ്. ഇതിനെ ആര്‍.എസ്.എസ് തലവന്‍ വ്യാഖ്യാനിച്ചത് വളര്‍ച്ച മൈനസിലേക്ക് പോയാല്‍ മാത്രമേ രാജ്യം മാന്ദ്യത്തിലകപ്പെട്ടെന്ന് പറയാനാകൂ എന്നാണ്. ഇതിലും വലിയ തമാശ വേറെയില്ല. രാജ്യത്തെ തൊഴിലില്ലായ്മ രണ്ടു കോടി കവിഞ്ഞിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. മാന്ദ്യത്തില്‍ ഇന്ത്യയായിരിക്കും കൂടുതല്‍ തിരിച്ചടി നേരിടേണ്ടിവരുന്നതെന്ന് ഐ.എം.എഫും വ്യക്തമാക്കിക്കഴിഞ്ഞു. ആഗോള സാമ്പത്തികമാന്ദ്യം അനുഭവിക്കേണ്ടിവന്ന 2008ല്‍പോലും ഇന്ത്യ അതിന്റെ ബാങ്കിങ് ശൃംഖലയുടെയും പൊതുമേഖലയുടെയും കരുത്തുകൊണ്ട് പിടിച്ചുനില്‍ക്കുകയുണ്ടായി. ഇന്നാകട്ടെ അതിനെപോലും ആന കയറിയ കരിമ്പിന്‍ തോട്ടത്തിന്റെ അവസ്ഥയിലെത്തിച്ചിരിക്കുകയാണ്.
രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയും സാമ്പത്തികമായി തകര്‍ക്കുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍, ഡോ. അരുണ്‍കുമാര്‍, പ്രൊഫ. പ്രഭാത് പട്‌നായിക്, മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍സിങ് തുടങ്ങിയവര്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടും തരിമ്പുംകൂസലില്ലാതെ അജ്ഞതപോലും ആഭരണമാക്കി, ആറു പതിറ്റാണ്ടിലധികംകാലം പ്രയാസപ്പെട്ട് രാഷ്ട്രശില്‍പികള്‍ പടുത്തുയര്‍ത്തിയ ഇന്ത്യന്‍ സമ്പദ്‌മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. എന്നിട്ടും പുതിയ നശീകരണ കരാറുമായി മുന്നോട്ടുപോകുകയെന്നാല്‍ ഇങ്ങിനി തിരിച്ചുവരാത്തവണ്ണം കൊടും പ്രയാസത്തിലേക്ക് ഇടത്തര-ഗ്രാമീണ ഇന്ത്യ നിപതിക്കുകയായിരിക്കും ഫലം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending