Video Stories
ശുഭ മംഗളം, ഈദിന് വന്ദനം
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ഒരു മഴക്കാലത്തിന്റെ നോമ്പനുഭവങ്ങളിലൂടെയാണ് ഈ വര്‍ഷം കേരളീയര്‍ റമസാന്‍ ദിനങ്ങള്‍ പിന്നിട്ടത്. മെയ് പാതിയോടെ റമസാന്‍ തുടങ്ങി. മഴക്കാലം വരവറയിച്ചതും അപ്പോള്‍ തന്നെ. ഇളം കുളിരും മഴത്തുള്ളികളുടെ നനവും ശരീരത്തെ തണുപ്പിച്ചു. നോമ്പിന്റെ ഉഷ്ണം അലിഞ്ഞമര്‍ന്നപ്പോള്‍ ക്ഷീണമറിയാതെ നോമ്പെടുക്കാനായി. ആ ശീതോഷ്ണം മനസ്സിനെ തലോടിയപ്പോള്‍ നോമ്പുമായി പൊരുത്തപ്പെടുക എന്ന മെയ്വഴക്കം ശരീരത്തിന് അനായാസമായി. എന്നാല്‍ ഉത്തരേന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും അത്യുഷ്ണത്തിന്റെ പൊടിപടലങ്ങളിലൂടെയാണ് മുസ്ലിം സഹോദരങ്ങള്‍ക്ക് വ്രതമനുഷ്ഠിക്കേണ്ടിവന്നത് എന്നു നമ്മള് ഓര്‍ക്കുക.
ചന്ദ്രമാസ നിലാവുകള്‍ ഹിജ്റ കാലഗണന തീര്‍ക്കുമ്പോള്‍ സൂര്യചലനങ്ങള്‍ കാലാവസ്ഥയെ മെരുക്കിക്കൊണ്ടുപോകുന്നു. അക്ഷാംശ, രേഖാംശങ്ങളില്‍ ചൂടും തണുപ്പും വെയിലും മഞ്ഞും നിര്‍ണയിക്കപ്പെടുന്നു. അതു ദേശങ്ങളുടെ ഋതുക്കളായി പരിണമിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഇങ്ങ് കേരളത്തിലും ചൂടുകാല നോമ്പനുഭവങ്ങളിലേക്ക് നമുക്കും പോകേണ്ടിവരും. ഇതെല്ലാം വ്രതാനുഷ്ഠാനത്തിന്റെ ഭൗതിക ഭാവങ്ങള്‍ മാത്രം. എന്നാല്‍ വ്രതം ആത്മീയ ശീലങ്ങളുടേത് കൂടിയാകുന്നു. അവിടെ കാലാവസ്ഥ ഒരു വെല്ലുവിളിയായി കടന്നുവരുന്നില്ല. ഋതുഭേദങ്ങള്‍ ശരീരത്തെ മാത്രമേ നേരിട്ടു ബാധിക്കുന്നുള്ളൂ. എന്നാല്‍ നോമ്പ് മനസ്സിന്റെ സ്ഥൈര്യവുമായി ബന്ധപ്പെട്ടതിനാല്‍ ശരീരത്തിന്റെ പഴക്കങ്ങള്‍ തടസ്സമാകുന്നില്ല.
വിശ്വാസമാണ് പരമപ്രധാനം. ആ വിശ്വാസമാണ് ഭക്തിയുടെ നിറവും ഭംഗിയും ആകുന്നത്. ശ്രേഷ്ഠ സ്മരണകള്‍ തന്നെയാണ് നോമ്പിനെ വഴി നടത്തിയത്. ഹിജ്റ രണ്ടാം വര്‍ഷത്തിലെ റമസാന്‍ മുതലാണ് വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. വിശുദ്ധ പ്രവാചകന് (സ) യും സഹാബികളും അത് അനുസരണയോടെ ഏറ്റെടുത്തു. മുന്‍കാല ജനതയെയും നോമ്പ് അനുഷ്ഠിച്ച് അല്ലാഹു മെരുക്കിയെടുത്തുവെന്നും ഭക്തി മാര്‍ഗത്തിലൂടെ ജീവിക്കുവാന്‍ പ്രേരിപ്പിച്ചു എന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു.
സൃഷ്ടിപ്പിന്റെ അഗാധ രഹസ്യങ്ങള്‍ സ്രഷ്ടാവിന്റെ സ്വന്തം അറിവാണ്. അത് വെച്ചുകൊണ്ട് അല്ലാഹു ‘നിങ്ങളില്‍ എളുപ്പത്തെയാണ് ഉദ്ദേശിക്കുന്നത്, ബുദ്ധിമുട്ടിക്കുവാനല്ല’ എന്ന് നോമ്പിനെ കുറിച്ചാണ് പറഞ്ഞത്. ദൃഢതരമായ വിശ്വാസ പ്രപഞ്ചത്തിലൂടെ വിശ്വാസിയെ സഞ്ചരിപ്പിക്കാനാണ് അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അത് സ്രഷ്ടാവിന്റെ സന്തോഷവുമായി ബന്ധപ്പെടുത്തി എന്നതും നോമ്പിന്റെ പവിത്രതയാണ്.
നമസ്കാരം മുസ്ലിം സമൂഹത്തിന്റെ പ്രതാപമാണ്. നമസ്കാരം ഉപേക്ഷിക്കുന്ന സമൂഹത്തില്‍ ഈ പ്രതാപം നഷ്ടപ്പെടുന്നുവെന്നോര്‍ക്കുക. സക്കാത്ത് സാമൂഹ്യ സമത്വത്തിലേക്കുള്ള സമ്പദ് വ്യവസ്ഥയാണ്. ഹജ്ജ് സാഹോദര്യവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുന്ന മാനവിക ഐക്യത്തിന്റെ ഉദ്ഘോഷമാണ്. ഈ നിര്‍ബന്ധ കര്‍മ്മങ്ങള്‍ സൃഷ്ടി വിശ്വാസികളുടെ കടമയും ബാധ്യതയും ആയി കടന്നുപോവുമ്പോള്‍ വ്രതം സൃഷ്ടാവിന് ആനന്ദം പകര്‍ന്ന് നല്കുന്ന അനുഷ്ഠാനമാകുന്നു. നോമ്പെനിക്കുള്ളതാണ്. നാമാണ് അതിന് പ്രതിഫലം നല്‍കുന്നത് എന്ന് അല്ലാഹു പറയുമ്പോള്‍ നോമ്പെടുക്കുന്നത് അടിമകള്‍, അതില്‍ ആനന്ദിക്കുന്നത് രാജാധിരാജനും സൃഷ്ടി കര്‍മ്മത്തിന്റെ ഉടമയുമായ അല്ലാഹുവും! സമാനമായ ഒരു പരാമര്‍ശം വരുന്നത് റഹ്മത്തുന്‍ ലില്‍ ആലമീനായ നബി (സ) യുടെ പേരില്‍ ‘അല്ലാഹുവും മാലാഖമാരും സ്വലാത്ത് ചൊല്ലുന്നു’ എന്ന ഖുര്‍ആന്റെ പ്രഖ്യാപനത്തിലാണ്. ഖുര്‍ആന്‍ പറയുന്നത് അല്ലാഹു പ്രസവിച്ചിട്ടില്ല. പ്രസവിക്കപ്പെട്ടിട്ടുമില്ല. പക്ഷെ നോമ്പെടുക്കുന്ന അടിമയെക്കുറിച്ചുള്ള അല്ലാഹുവിന്റെ സന്തോഷം, വാത്സല്യാതിരേകത്താല്‍, അദൃശ്യമായ ഒരു പൊക്കിള്‍കൊടി ബന്ധത്തിന്റെ ഊഷ്മളതയിലേക്ക് അടിമയെ അടുപ്പിച്ചുനിര്‍ത്തുന്നുണ്ട് എന്നതാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആനന്ദിക്കുന്നത് ആരാണ്? നിസ്സാരനായ അടിമ തന്നെയല്ലേ ആ ആനന്ദം ഏറ്റുവാങ്ങുന്നത്. അല്ലാഹു ആഹ്ലാദിക്കുന്നു എന്നു പറയുമ്പോള്‍ വിശ്വാസി തന്നെയാണ് ആഹ്ലാദം ഏറ്റുവാങ്ങുന്നത്.
മുസ്ലിമായി ജിവിക്കുമ്പോള്‍ അപകര്‍ഷതാബോധം വെടിഞ്ഞു ജീവിക്കാന്‍ നാം പ്രാപ്തരാവുന്നു. അതിന് റമസാന്‍ തന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം. ആ സാക്ഷ്യത്തിന്റെ വിശുദ്ധി അണിഞ്ഞുകൊണ്ടാണ് നാം പെരുന്നാളിലേക്ക് പ്രവേശിക്കേണ്ടത്. ഇത് കൃതജ്ഞതയുടെ ദിവസമാകുന്നു. നമ്മെ ശുചിയാക്കി എടുത്തതിലുള്ള നന്ദി പ്രകാശിപ്പിക്കേണ്ട ദിവസം. അല്ലാഹുവിന്റെ സാമീപ്യം ഭൂമിയോടടുപ്പിച്ച് നിര്‍ത്തിയും അസംഖ്യം മാലാഖമാരെ, അല്ലാഹുവിന് ആരാധനയെടുക്കുന്ന വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനായി ഭൂമിയിലേക്കയച്ചും, റമസാന്റെ ആത്മാവായ ഖദ്റിന്റെ രാത്രിയില്‍ നമസ്കരിച്ചും, ഖുര്‍ആന്‍ ഓതിയും, ദിക്റുകള്‍ ഉരുവിട്ടും കഴിഞ്ഞുകൂടിയ വിശ്വാസിയെ കുട്ടികളെ കുളിപ്പിക്കുന്ന പോലെ പാപക്കറകളില്‍ നിന്ന് കഴുകി വെളുപ്പിച്ച നാഥന്റെ കാരുണ്യത്തോടുള്ള നന്ദി അര്‍പ്പിക്കേണ്ടതിന്റെയും ദിനമാണ് ഇന്ന്. ഈ ദിനത്തില്‍ വിനീതനാവുക എന്നത് തന്നെയാണ് നമ്മുടെ ആഘോഷം. കാരണം പ്രവാചകന്മാരും സലഫുസാലിഹിങ്ങളും സൂഫികളും വലിയ്യുമാരും വിനീതരായിരുന്നു. അല്ലാഹു അവന്റെ വിനീത ദാസന്മാരെ ഇഷ്ടപ്പെടുന്നു എന്നത് കൊണ്ട്.
അല്ലാഹുവിന്റെ മഹാ സിംഹാസനത്തെയാണ് നോമ്പു കാലത്ത് നമുക്ക് സന്തോഷിപ്പിക്കുവാനായത്. ആ പ്രക്രിയ നമ്മളായിട്ടു ചെയ്തതല്ല. അതിനുവേണ്ടി നമ്മളെ തെരഞ്ഞെടുത്തതും പ്രയോഗിച്ചതും അല്ലാഹുവാണ്. ദിവ്യമായ ആ മഹദ് സത്യത്തെ ഓര്‍മ്മിക്കേണ്ട ദിനമാണിന്ന്. ഇനിയുള്ള ജീവിതത്തിലേക്ക് തിരികൊളുത്തുന്നതാവട്ടെ ആ ഓര്‍മ്മകള്‍. നമുക്ക് സന്തോഷിക്കുവാന്‍ രണ്ട് പെരുന്നാളുകളെക്കുറിച്ച് വിശുദ്ധ നബി (സ) പറഞ്ഞു. ശവ്വാല്‍ ഒന്ന് അതില്‍ പെട്ടതാണ്. ഒരു മാസം വ്രതമെടുത്ത് അല്ലാഹുവിനെ തൃപ്തിപ്പെടുത്തിയതിനുള്ള പാരിതോഷികമായി നമുക്ക് നല്കപ്പെട്ട പുണ്യദിനം. ഈ ഈദ് ദിനം. അല്ലാഹു വാത്സല്യപൂര്‍വം ഇഛിക്കുന്നു; ഇന്നെല്ലാവരും ഭക്ഷണം കഴിച്ചിരിക്കണം എന്ന് മാത്രമല്ല ഒരാള്‍ക്കും ഭക്ഷണം കിട്ടാതിരിക്കുന്നില്ല എന്നുറപ്പു വരുത്തുകയും വേണം എന്നും. (അതിനുവേണ്ടി ഫിത്റ് സക്കാത്ത് വ്യവസ്ഥ ചെയ്തു) അതിനര്‍ത്ഥം പെരുന്നാളിന്റെ ഭക്ഷണം അല്ലാഹുവിന്റെ സല്‍ക്കാരമാണ് എന്നു തന്നെയാണ്. ഹജ്ജാജി അല്ലാഹുവിന്റെ അതിഥിയാകുന്നത് പോലെ.
പെരുന്നാള്‍ നമസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെടുന്ന വിശ്വാസികള്‍ക്ക് സ്വീകരണമൊരുക്കി പാതക്കിരുവശവും അണിനിരക്കുന്ന മാലാഖമാരോട് അല്ലാഹു അഭിമാനത്തോടെ സംവദിക്കുന്നുണ്ട്. അവരെ ചൂണ്ടി പറയും ‘ആ പോകുന്നവര്‍ എനിക്ക് വേണ്ടി അരികത്ത് ആഹാരമുണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ചവരാണ്. എന്റെ പ്രതിഫലം അവര്‍ക്ക് തന്നെയാണ് എന്ന് പറയുമ്പോള്‍’ പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം അല്ലാഹു വിശ്വാസിക്ക് നല്കുന്ന ദിവ്യ ഭോജനമാണ് എന്ന് പറയാതെ പറയുകയാണ്. അങ്ങനെ അത് വിലമതിക്കാനാവാത്തതാകുന്നു. ആര്‍ഭാടം വേണ്ട. കാരണം അല്ലാഹു ലാളിത്യത്തെ ഇഷ്ടപ്പെടുന്നു എന്നത് തന്നെ.
തക്ബീര്‍ മധുരം നുണഞ്ഞു പള്ളിയില്‍ ഒത്തുചേരാനുള്ള തിടുക്കവുമായി തുടങ്ങുന്ന പെരുന്നാള്‍ ദിനം. നമസ്കാരത്തെ മുന്തിക്കുന്നു. കാരണം നന്ദി ചെയ്യാന്‍, ദൈവത്തിന്റെ മുമ്പില്‍ മനസ്സിനെ നമിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗം സുജൂദ് തന്നെയാണ്. അല്ലാഹുവിന് നന്ദി ചെയ്യുവാനുള്ളതാണ് ഈ ദിവസം എന്നതിന്റെ സൂചന കൂടിയാണിത്. ഇസ്ലാമിക ജീവിതത്തിലെ പ്രധാനമായ വെള്ളിയാഴ്ച ജുമുഅയില്‍ പോലും ഖുതുബ (പ്രസംഗം) ക്ക് ശേഷമാണല്ലോ നമസ്കാരം വരുന്നത്.
നീതിമാനായ അല്ലാഹുവും, പുണ്യ പ്രവാചകനും ആദ്യമായി നിങ്ങള്‍ കുടുംബത്തോട് നീതി ചെയ്യുക എന്ന് നിര്‍ദ്ദേശിക്കുന്നു. സ്വന്തം കുടുംബത്തില്‍ സ്നേഹം ഊട്ടിയുറപ്പിച്ച് തുടങ്ങുക; അടുത്ത ബന്ധുക്കള്‍, സ്നേഹിതര്‍, നാട്ടുകാര്‍ അങ്ങനെ സൗഹൃദത്തിന്റെ വലയങ്ങളെ തലോടി ഉണര്‍ത്തുക. നല്ല വാക്കുകളില്‍ ആശംസിച്ചും മധുരം പങ്കുവെച്ചും വിശ്വാസവും സാഹോദര്യവും ഒന്നുതന്നെയാണ് എന്ന സന്ദേശം അന്യോന്യം പങ്കുവെക്കുക.
അങ്ങനെ ഈദിന് തിരശ്ശീല വീഴുന്നില്ല. ഹൃദയം തരളിതമാവുമ്പോഴെല്ലാം ഈദിലേക്കാണ് നമ്മളെത്തുന്നത് എന്നറിയുക. ശുഭ മംഗളം.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News18 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports23 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

