ഇന്ത്യൻ മുസ്ലീങ്ങളുടെ ഭരണഘടനാപരവും ന്യൂനപക്ഷവുമായ അവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്ന സമീപകാല സംഭവവികാസങ്ങളിലേക്ക് റൂൾ 377 പ്രകാരം ലോക്സഭയുടെ ശ്രദ്ധ ക്ഷണിച്ച് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. വഖഫ് നിയമ ഭേദഗതി ഉൾപ്പെടെയുള്ള ഒട്ടേറെ പ്രധാന വിഷയങ്ങളിൽ ന്യൂനപക്ഷ ജന വിഭാഗങ്ങൾക്ക് ഇത്തരം അതികഠിനമായ ആശങ്കകൾ രൂപപ്പെട്ട് വന്നിട്ടുണ്ടെന്നും എംപി പാർലമെന്റിൽ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തുടനീളമുണ്ടായ നിരവധി സംഭവങ്ങൾ നിയമപരവും ഭരണപരവും സാമൂഹികവുമായ സമ്മർദ്ദങ്ങൾ ഇന്ത്യൻ മുസ്ലീം സമൂഹത്തെ വലിയ തോതിൽ ബാധിക്കുന്നതായി എംപി പറഞ്ഞു.
2025 ലെ വഖഫ് (ഭേദഗതി) നിയമം നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നതായും, മതസ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും സമുദായം പരമ്പരാഗതമായി കൈകാര്യം ചെയ്തുവരുന്ന സ്വത്തുക്കളിൽ അമിതമായ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നുവെന്ന ആശങ്ക സമുദായ സംഘടനകൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ചില പ്രദേശങ്ങളിൽ വലിയ പ്രതിസന്ധികളുടെയും നിയമ നടപടികളുടെയും സാഹചര്യങ്ങളിലേക്ക് വഴിമാറി. ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായും എംപി വ്യക്തമാക്കി. ഇതോടൊപ്പം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗ സംഭവങ്ങളിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി സ്വതന്ത്ര നിരീക്ഷണ ഗ്രൂപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ അറിയിച്ചു. സ്ഥാപനപരമായ പക്ഷപാതവും ഭരണഘടനാ സംരക്ഷണത്തിനുള്ള ഇടം ചുരുങ്ങുന്നതുമെന്ന തോന്നലിൽ നിരവധി സമുദായ നേതാക്കൾ പരസ്യമായി ദുഃഖം പ്രകടിപ്പിക്കുന്നുണ്ടെന്നും എം.പി പറഞ്ഞു.