kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനും വര്‍ഗ്ഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്ത്: മുസ്‌ലിം ലീഗ്

By webdesk17

December 16, 2025

തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ സംസ്ഥാന വ്യാപകമായി സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. അധികാരത്തിന്റെ അഹന്തയിലാണ് സി.പി.എം അഴിഞ്ഞാടിയത്. കണ്ണൂരിലെ പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചതും സി.പി.എമ്മുകാരാണ്. കണ്ണൂരിലെ പാറാട് വടിവാളുമായി വീടുകളിൽ കയറി വാഹനങ്ങൾ നശിപ്പിക്കുകയും പ്രവർത്തകർക്ക് നേരെ വാളോങ്ങുകയും ചെയ്ത ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കോഴിക്കോട് വടകര താലൂക്കിൽ വ്യാപകമായ അക്രമം നടത്തി. ഏറാമല, ചേമഞ്ചേരി, പൂക്കാട് പ്രദേശങ്ങളിൽ സി.പി.എമ്മുകാർ അഴിഞ്ഞാട്ടം നടത്തി. യു.ഡി.എഫ് പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് അമ്പേ പരാജയപ്പെട്ടു. വടിവാളും ബോംബുമായി യു.ഡി.എഫ് പ്രവർത്തകരെ നേരിടാമെന്ന് കരുതേണ്ട. അധികാരം നഷ്ടപ്പെടുമ്പോൾ സി.പി.എം കയ്യാങ്കളിയുമായി രംഗത്തിറങ്ങുന്നത് ആദ്യത്തെ സംഭവമല്ല. അക്രമ രാഷ്ട്രീയത്തെ യു.ഡി.എഫ് കൈയും കെട്ടി നോക്കി നിൽക്കില്ല. രാവും പകലും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരെയും സംരക്ഷിക്കാൻ മുസ്ലിംലീഗ് രംഗത്തുണ്ടാകും. വാളും കുന്തവുമായി ജനങ്ങളെ പേടിപ്പിച്ച് നിർത്തി വോട്ട് ചെയ്യിക്കുന്ന കാലം കഴിഞ്ഞിട്ടുണ്ട്. ജനം തോൽപിച്ചിട്ടും പാഠം പഠിക്കാത്ത സി.പി.എം പശ്ചിമബംഗാളിലെ ചരിത്രം പഠിക്കുന്നത് നല്ലതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.