Connect with us

Culture

ഞാനൊരു സംഘിയാണ്, പക്ഷേ…..

Published

on

മിനേഷ് രാമനുണ്ണി

“ഞാനൊരു സംഘിയാണ്‌, പക്ഷേ….”

ബസ്സ്‌ ഇറങ്ങിയതും മുൻപിൽ കണ്ട ആദ്യ ഓട്ടോയിൽ കയറിയതാണ്‌. ഓട്ടോക്കാരൻ സ്നേഹത്തോടെ വർത്തമാനം തുടങ്ങി. പേരും നാടും വീടുമൊക്കെ ചോദിച്ചപ്പോൾ ഇയാൾ പാസ്പോർട്ട്‌ വെരിഫിക്കേഷൻ നടത്തുകയാണോ എന്നാണു ആദ്യം ആലോചിച്ചത്‌. പെട്ടെന്ന് ആശാന്റെ ഫോൺ ചിലച്ചു.

കക്ഷി ഓട്ടോ ഒരു സൈഡിൽ ഒതുക്കി നിർത്തിയിട്ട്‌ എന്നോട്‌ ചോദിച്ചു ‘ സാറിനു തിരക്കില്ലല്ലോ അല്ലേ? ‘ഞാൻ ഇല്ലെന്നു പറഞ്ഞു.

ഫോണെടുത്ത്‌ അപ്പുറത്തെ ആളോട്‌ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. ‘ജാമ്യം കിട്ടിയില്ലെന്നോ? അയാൾ ഒലത്തും. നമ്മുടെ ജിക്ക്‌ എന്തെങ്കിലും പറ്റിയാൽ കേരളം കത്തും’ എന്നൊക്കെപ്പറഞ്ഞ്‌ ഫോൺ വെച്ചു.

എന്നിട്ട്‌ എന്നോട്‌ സംസാരിക്കാൻ തുടങ്ങി.

“സാറു ഗൾഫിലാണെന്നല്ലേ പറഞ്ഞത്‌. നാട്ടിൽ നിൽക്കാത്തത്‌ നന്നായി, ശരണം വിളിച്ചാൽ അറസ്റ്റ്‌, ശബരിമലക്ക്‌ പോയാൽ ജയിൽ.. എന്തൊരു നാടാണു സാർ ഇത്‌?”

അതിനു ശേഷം അയാൾ ആ പ്രശസ്തമായ വാചകം ഉരുവിട്ടു.

” ഞാനൊരു ബി ജെ പിക്കാരനല്ല, പക്ഷേ…”

ഇനിയങ്ങാട്ട്‌ വരാനുള്ളതെന്താണു എന്നു നല്ല ബോധ്യമുണ്ടായിരുന്നു. എന്നാലും കേൾക്കാമെന്നു കരുതി.
വാട്സപ്പ്‌ വിദ്യാഭ്യാസത്തിൽ പി എച്‌ ഡി നേടിയ അയാൾ ദേവസ്വം ബോർഡിന്റെ പണം സർക്കർ കട്ട്‌ ശമ്പളം കൊടുക്കുന്നതിന്റേയും അത്‌ കൊണ്ട്‌ ഹജ്ജ്‌ സബ്സിഡി കൊടുക്കുന്നതിന്റേയും ശബരിമല നടപ്പന്തലിൽ വെള്ളം ചീറ്റിയ ക്രൂരന്മാരുടെ കാര്യവും ഇരുമുടിക്കെട്ടിലെ വിസ്പറിന്റെ കാര്യവുമൊക്കെ നിര നിരയായ്‌ അവതരിപ്പിച്ചു.

“സാറിനറിയാമോ? ആർത്തവമുള്ള സ്ത്രീകൾ അമ്പലത്തിൽ കയറിയാൽ കാന്തിക മണ്ഡലം തെറ്റും. അമരിക്കയിലെ ഡോക്റ്റർമ്മാർ വരെ സമ്മതിച്ച കാര്യമാണു അത്‌ ”

“ഓ മൈ പ്രസൂതി വായൂ..ഓട്ടോ ആണെന്നു കരുതി കയറിയത്‌ ചാണക വണ്ടിയിലാണല്ലോ എന്റെ പങ്കില വാസാ..”

നാലഞ്ച്‌ കിലോമീറ്റർ ഇനിയും പോകാനുണ്ട്‌. അത്രയും ദൂരം ആശാന്റെ ഈ ഡയലോഗും കേട്ട്‌ ഇരുന്നാൽ എന്റെ സമനില തെറ്റും. അറ്റാക്ക്‌ ഈസ്‌ ദ ബെസ്റ്റ്‌ ഡിഫൻസ്‌. ഞാൻ മുഖത്ത്‌ അൽപം വിഷമം വരുത്തി പറഞ്ഞു.

” ചേട്ടനൊരു കാര്യം അറിയാമോ”?

അയാൾ വണ്ടി ഓടിക്കുന്നതിനിടെ എന്നെ തിരിഞ്ഞു നോക്കി

” എന്താ?”

“ഞാനൊരു ബി ജെ പിക്കാരനാണ്‌, പക്ഷേ..”

അയാളുടെ മുഖം ആകാംഷാഭരിതമായി.

ഞാൻ ശോക ഭാവത്തോടെ ഫ്ലാഷ്‌ ബാക്കിന്റെ കെട്ടഴിച്ചു.

” മൻമോഹൻ സിംഗിന്റെ ഭരണം മോശമാണെന്ന് തോന്നിയപ്പോഴാണു ഞാൻ ചുറ്റും നോക്കിയത്‌. അപ്പോഴാണു ഗുജറാത്തിൽ നിന്ന് ഒരു സിംഹം ഡെൽഹിയിലേക്ക്‌ യാത്ര തുടങ്ങുന്നത്‌ കണ്ടത്‌. ആൾ എന്തുകൊണ്ടും യോഗ്യൻ. 56 ഇഞ്ച്‌ നെഞ്ചളവുള്ള ശക്തനായ വിരാട്‌ ഹിന്ദു. ഗുജറാത്തിനെ വികസിപ്പിച്ച ആൾ. എതിർത്തവന്മാരെയൊക്കെ പുഷ്പം പോലെ ഒതുക്കിയ ആൾ. എല്ലാം കണ്ടപ്പോൾ ഞാൻ കണ്ണും പൂട്ടി നമോ ബ്രിഗേഡിൽ ചേർന്നു. ”

ഞാൻ പറച്ചിൽ നിർത്തി ഓട്ടോചേട്ടനെ നോക്കി.
ആൾ ആകാംഷയുടെ മുൾ മുനയിലാണു.

“2013-14 കാലം. ലോക്സഭ ഇലക്ഷനു മുൻപേയാണു. ഞാൻ എല്ലാം മറന്ന് എന്നെ തന്നെ മോഡിജിയിൽ അർപ്പിച്ചു. ഫേസ്ബുക്കിൽ, ട്വിറ്ററിൽ, ഈ മെയിലിൽ ഒക്കെ മോഡിജിക്ക്‌ വേണ്ടി യുദ്ധം ചെയ്തു. രാഹുലിനെ പപ്പു എന്നു വിളിച്ചു. മന്മോഹനെ പാവ എന്നും സോണിയയെ മദാമ്മ എന്നും വിളിച്ചു. ഫെയിസ്ബുക്കിലും ട്വിറ്ററിലുമൊക്കെ കുറെ ഐഡികൾ ഉണ്ടാക്കി ഗുജ്ജറാത്തിലെ പാലം, റോഡ്‌ എന്നിവയൊക്കെ നാടു മുഴുവൻ എത്തിച്ചു. ഒന്നും പോരാഞ്ഞ്‌ ചൈനയിലെ പാലം ഫോട്ടോഷോപ്പിൽ അഹമ്മദാബാദിലെ പാലമാക്കിയും ജപ്പാനിലെ ബസ്‌ സ്റ്റാണ്ട്‌ ജാം നഗറിലെ ബസ്‌ സ്റ്റാന്റാക്കിയും പ്രചരിപ്പിച്ചു. ലക്ഷ്യം നല്ലതാണെങ്കിൽ ലേശം അധർമ്മൊക്കെ ആവാം എന്നാണല്ലോ ഗീതയിലൊക്കെ പറഞ്ഞിരിക്കുന്നത്‌. ബന്ധുക്കളോടും സുഹൃത്തുക്കളോടും നല്ല ദിനങ്ങൾ വരുമെന്നും അതിനായി നമോ ബ്രിഗേഡിൽ ചേരണമെന്നും പറഞ്ഞു. പെട്രോളിന്റെ വില, രൂപയുടെ മൂല്യം, കള്ളപ്പണം, കൃഷിക്കാരുടെ പ്രശ്നം, തൊഴിലില്ലായ്മ എന്നിവയൊക്കെ പറഞ്ഞു ബി ജെ പിക്കായി കാമ്പെയിൻ ചെയ്തു”

“പക്ഷേ…..”

” എന്തു പറ്റി സംഘ സഹോദരാ?”

ഓട്ടോ ചേട്ടൻ ചോദിച്ചു.

” എന്റെ കണക്കു കൂട്ടലുകൾ തെറ്റി ചേട്ടാ”

“എങ്ങനെ?”

“നമോ വൻ ഭൂരിപക്ഷത്തിൽ വന്നപ്പോൾ ഞാൻ കരുതി ഇനിയങ്ങോട്ട്‌ പെട്രൊൾ വില നിയന്ത്രണം സർക്കാർ തിരിച്ചെടുക്കുമെന്നു. കാരണം നമ്മൾ ജനക്ഷേമം മാത്രം ലക്ഷ്യമിട്ടാണല്ലോ ബ്രഹ്മചാരിയായ ആ പ്രധാന സേവകിനെ തിരഞ്ഞെടുത്തത്‌. പക്ഷേ ഡീസൽ വില നിർണ്ണയാവകാശവും എണ്ണക്കമ്പനികൾക്ക്‌ കൊടുക്കുകയാണു മോഡിജി ചെയ്തത്‌. രാജ്യത്തിന്റെ നന്മക്കാവും എന്നു കരുതി ഞാൻ സമാധാനിച്ചു. ഒന്നുമില്ലെങ്കിലും പ്രൈവറ്റ്‌ കമ്പനികൾ കൂടുതൽ കാര്യക്ഷമമാണല്ലോ”

“ഞാൻ ഏറെ കാത്തിരുന്നത്‌ മോഡിജി നൂറു ദിവസം തികക്കാനായിരുന്നു. നൂറു ദിവസത്തിനുള്ളിൽ വിദേശത്തുള്ള കള്ളപ്പണം തിരിച്ചു പിടിക്കുമെന്നാണല്ലോ നമ്മൾ പറഞ്ഞത്‌. പക്ഷേ ഇരുന്നൂറും മുന്നൂറും ദിവസം കഴിഞ്ഞിട്ടും അതു കഴിഞ്ഞില്ല. സർക്കാർ കാര്യം മുറപോലെ എന്നാണല്ലോ. അതു കൊണ്ട്‌ ഒന്നോ രണ്ടോ കൊല്ലം സമയമെടുത്താലും മോഡിജി സ്വിസ്‌ ബാങ്കിലെ കള്ളപ്പണം പിടിക്കുമെന്നും അത്‌ സാധാരണക്കാർക്ക്‌ വിതരണം ചെയ്യുമെന്നുമായിരുന്നു ഞാൻ കരുതിയത്‌. വിവാഹം പോലും വേണ്ടെന്നു വെച്ചയാൾ ഇറങ്ങിയത്‌ നമ്മളെ സേവിക്കാനാണല്ലോ.”

“അപ്പോഴാണു കമ്മികൾ അദാനിജിയുടേ സ്വത്ത്‌ വർദ്ധിക്കുന്നതും ജിക്ക്‌ വായ്പകൾ വാരിക്കോരി കൊടുക്കുന്നതുമൊക്കെ പറഞ്ഞത്‌. അദാനിജി ഒരു ഭാരത പൗരനാണല്ലോ. ഒപ്പം ഗുജറാത്ത്‌ സിറ്റിസണും. മോഡിജിക്ക്‌ തിരഞ്ഞെടുപ്പിൽ അദാനിജിയായിരുന്നല്ലോ യാത്ര ചെയ്യാൻ വിമാനം കൊടുത്തത്‌. തന്നെ സഹായിച്ച ഹിന്ദു സഹോദരനെ തിരിച്ചു സഹായിച്ചതായേ ഞാൻ കരുതിയുള്ളൂ.

” പക്ഷേ പിന്നീടാണു മിത്രമേ, കടമെടുത്ത്‌ ലളിത്‌ മോഡി നാട്‌ വിട്ട വാർത്ത കേട്ടത്‌. ഒരു മോഡി മറ്റൊരു മോഡിയെ സഹായിച്ചു എന്നേ ഞാൻ കരുതിയുള്ളൂ. ‘നമ്മുടെ നാട്ടിൽ ഒരു നായർക്ക്‌ മറ്റേ നായരെ കണ്ടു കൂടാത്ത അവസ്ഥയല്ലേ? അതിനൊക്കെ ഗുജറാത്തികളെ കണ്ടു പഠിക്കണം’ എന്നു പറഞ്ഞ്‌ സമാധാനിച്ചിരിക്കുമ്പോഴാണു ഒൻപതിനായിരം കോടി കട്ട വിജയ മല്യ നാടു വിടുന്നത്‌. അതിനെ എങ്ങനെ ന്യായീകരിക്കും എന്നു ആലോചിക്കുമ്പൊഴാണു നീരവ്‌ മോഡി, മേഹുൽ ചോസ്കി അങ്ങനെ പതിനായിരവും ഇരുപതിനായിരവും കോടി കോടിയുമൊക്കെ ബാങ്കിനെ വെട്ടിച്ചവർ ഒന്നൊന്നായി മുങ്ങുന്നത്‌.”

” നോട്ട്‌ നിരോധിച്ച രാത്രി ഞാൻ എത്രമാത്രം സന്തോഷിച്ചു എന്നറിയാമോ മിത്രമേ? അന്നു രാത്രി ഒടക്ക്‌ വർത്തമാനം പറഞ്ഞ ആ താടിക്കാരൻ തോമസ്‌ ഐസക്കിനെ ഞാൻ കണക്കിനു തെറിപറഞ്ഞു. മോഡിജി ഒന്നും കാണാതെ അതു ചെയ്യില്ല എന്നായിരുന്നു ഞാനും കരുതിയത്‌. നാലഞ്ച്‌ ലക്ഷം കോടിയുടെ കള്ളപ്പണം പിടിച്ചാൽ പിന്നെ നമ്മുടെ നാടിനെ പിടിച്ചാൽ കിട്ടില്ലല്ലോ. സുരേന്ദ്രൻ ജി പറഞ്ഞതു പോലെ ഞാനും സകലരോടും നാലഞ്ച്‌ മാസം കഴിഞ്ഞാൽ പെട്രോൾ 50 രൂപയാവും എന്നു പറഞ്ഞു നടന്നു. പക്ഷെ മിത്രമേ, കള്ളപ്പണം തിരിച്ചു വന്നില്ലെന്നു മാത്രമോ അതിന്റെ പിറ്റേ ആഴ്ച നടക്കേണ്ട അമ്മാവന്റെ മകളുടെ കല്യാണത്തിനു നോട്ടില്ലാതെ മൂക്കു കൊണ്ട്‌ ‘ക്ഷ’ വരച്ചത്‌ ബാക്കിയായി. നാട്ടിൽ ഭാര്യയും പിള്ളേരും ക്യൂ നിന്ന് വലഞ്ഞത്‌ മിച്ചം. എന്നിട്ട്‌ രണ്ട്‌ മൂന്നു മാസം മുൻപേ അതിന്റെ കണക്ക്‌ വന്നപ്പോൾ അറിഞ്ഞു 99% നോട്ട്‌ തിരികെ വന്നെന്ന്. നെഞ്ചു പൊട്ടിപ്പോയി സഹോദര, നെഞ്ച്‌ പൊട്ടിപ്പോയി”

” മോഡിജി അഴിമതി ചെയ്യില്ല എന്നായിരുന്നു എന്റെ ധാരണ. ഭാര്യയും മക്കളും ഇല്ലാത്തവർക്ക്‌ എന്തിനാ പണം? പക്ഷെ റഫേലിന്റെ കഥകൾ കോംഗികൾ പറയുന്നത്‌ കേൾക്കുമ്പോൾ തോലിയുരിയുന്നു. കൂടിയ വിലക്കാണത്രെ നമ്മൾ വിമാനം വാങ്ങിയത്‌. ഒപ്പം നമ്മുടെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കലിനെ മോഡിജി അംബാനിജിക്കു വേണ്ടി വെട്ടിയത്രേ”

” അതും പോരാഞ്ഞാണു ഉത്തരേന്ത്യയിലെ നമ്മുടെ നേതാക്കളുടെ പ്രസ്താവനകൾ. തൊലി ഉരിഞ്ഞു പോകും. ബീഫ്‌ കഴിച്ചതിനു ആളെ തല്ലിക്കൊന്നെന്നും പറഞ്ഞ്‌ ബഹളം. ഏതെങ്കിലും ഹോട്ടലിൽ നിന്ന് ബീഫ്‌ ഫ്രൈ ഓഡർ ചെയ്താൽ കൂടെയുള്ള കമ്മികൾ ഉള്ളിക്കറിയാണോ എന്നു ചോദിച്ച്‌ കളിയാക്കും. മനസമാധാനായിട്ട്‌ ഭക്ഷണം കഴിക്കാൻ വയ്യാതെയായി മിത്രമേ”

” അപ്പോഴാണു ശബരിമല വിധി വരുന്നത്‌. ആർ എസ്‌ എസ്‌ ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നതിനു അനുകൂലമായിരുന്നല്ലോ, അതു കൊണ്ട്‌ ഞാൻ നാട്ടിൽ വിളിച്ച്‌ ഭാര്യയോടും ബന്ധുക്കളോടും ഒക്കെ ഇത്തവണ നമുക്ക്‌ ഒന്നിച്ച്‌ മലക്ക്‌ പോകാം എന്നു പറഞ്ഞിരുന്നു. വിധി വന്ന അന്നു രാവിലെ മാനനീയ ഭയ്യാജിയും വി മുരളീധരനും ശ്രീധരൻ പിള്ളാജിയുമൊക്കെ അനുകൂലിച്ചതായിരുന്നല്ലോ. ആർത്തവം അശുദ്ധിയല്ല എന്നു സുരേന്ദ്രൻജിയും മുൻപ്‌ എഴുതിയതാണല്ലോ. ആ ത്രില്ലിൽ ഞാൻ പ്രമോദിന്റെ ട്രാവലർ ഡിസംബറിലേക്ക്‌ ബുക്ക്‌ ചെയ്തിരുന്നു. അപ്പോഴാണു മിത്രമേ നമ്മൾ നിലപാട്‌ മാറ്റുന്നതും നാമം ജപിക്കുന്നതും. ഭാര്യയോടും ബന്ധുക്കളോടും എന്തു പറയും? പ്രമോദിനോട്‌ എന്തു പറയും? അതാലോചിച്ചിരിക്കുമ്പോഴാണു പിള്ള സാറിന്റെ പ്രസംഗം പുറത്ത്‌ വരുന്നത്‌. “സുവർണ്ണാവസരമാണത്രേ.”
‘അങ്ങനെയെങ്കിൽ അങ്ങനെ ..പാർട്ടി വളരുമല്ലോ’ എന്നാലോചിച്ച്‌ ഒരു ചായ കുടിച്ച്‌ വന്നതാണു. അപ്പോഴാണു പിള്ള സാർ മാറ്റിപ്പറഞ്ഞത്‌. ‘സ്ത്രീകൾ വരുന്നത്‌ പ്രശ്നമല്ല, കമ്യൂണിസ്റ്റുകൾക്കെതിരെയാണത്രേ സമരം.’

പിറ്റേന്ന് പിന്നേം അഭിപ്രായം മാറ്റി.

“സ്ത്രീ പ്രവേശനം പ്രശ്നമാണത്രേ!”

ഇതിനിടക്ക്‌ തന്ത്രി വിളിച്ചു തന്ത്രി വിളിച്ചില്ല വിളിച്ചത്‌ തന്ത്രിയണോ എന്നു ഉറപ്പില്ല എന്നൊല്ലെ പിള്ളാജി ചാടിക്കളിച്ചുകൊണ്ടിരുന്നു
ആർത്തവം അശുദ്ധിയല്ലെന്നു പറഞ്ഞ സുരേട്ടൻ ഇരുമുടിക്കെട്ടുമായി വന്നപ്പോൾ ഞാൻ തളർന്നു പോയി . പോലീസ്‌ പിടിച്ചപ്പോൾ ഇരുമുടിക്കെട്ട്‌ താഴെയിട്ടത്‌ സി സി ടിവിയിൽ പിടിച്ചത്‌ കണ്ടില്ലേ? കേന്ദ്രമന്ത്രിയെ ആ പൊലീസുകാരൻ യതീഷ്‌ ചന്ദ്ര വാട്ടി വിട്ടത്‌ കണ്ടില്ലേ. അയ്യപ്പൻ പോലും നമ്മുടെ കൂടെയല്ലെന്നാണു എനിക്ക്‌ തോന്നുന്നത്‌.”

“എന്താ നമ്മുടെ നേതാക്കൾ ഇങ്ങനെയായത്‌? ആ പിണറായിയെ കണ്ടില്ലേ? അയാൾ എന്ത്‌ സാധനമാണു? ഇത്രയൊക്കെ നടന്നിട്ടും അയാൾ അഭിപ്രായം മാറ്റിയോ? ഞാൻ ഇപ്പോ എണീക്കുന്നത്‌ തന്നെ ശ്രീധരൻ പിള്ളാജി എന്ത്‌ അഭിപ്രായമാണു പുതിയതായി പറയുന്നത്‌ എന്നു പേടിച്ചാണു.”

“മോഡിജി വന്നാൽ വർഷം തോറും രണ്ട്‌ കോടി ജോലിയുണ്ടാവും എന്നു പറഞ്ഞ്‌ ഞാൻ സമാധാനിപ്പിച്ച്‌ നിർത്തിയിരുന്ന വല്യച്ചന്റെ മകൻ ഇപ്പോഴും നാട്ടിൽ തേരാ പാര നടക്കുകയാണു. മൂവായിരം കോടിയുടെ പട്ടേൽ പ്രതിമ ഉദ്ഘാടനം ചെയ്ത ദിവസം അവൻ എന്റെ തന്തക്ക്‌ വിളിച്ചില്ല എന്നേ ഉള്ളൂ. ഇന്നലെ മോഡിജി പ്രസംഗിച്ചത്‌ ഇന്ദിരാ ഗാന്ധിയാണു പ്രശ്നക്കാരി, നെഹ്രുവാണു പ്രശ്നക്കാരൻ എന്നൊക്കെയാണു. അഞ്ചു കൊല്ലം കിട്ടിയിട്ടും മോഡിജിക്ക്‌ ഒന്നും ചെയ്യാൻ പറ്റിയില്ലേ എന്നാണു നാട്ടുകാർ ചോദിക്കുന്നത്‌. ”

“ചേട്ടൻ ബി ജെ പി അല്ലായിരിക്കും, പക്ഷേ ബി ജെ പി ആണു എന്നു പറഞ്ഞാലുണ്ടല്ലോ ഒരു നിവൃത്തിയും ഇല്ലാത്ത അവസ്ഥയാണു ചേട്ടാ..”

ഓട്ടോ ചേട്ടൻ തല താഴ്ത്തി.

സംസാരിച്ചുകൊണ്ടിരിക്കേ ചേട്ടൻ വണ്ടി പമ്പിലേക്ക്‌ കയറ്റി. വണ്ടി ഇടക്ക്‌ വച്ച്‌ റിസർവ്വായിരുന്നു . ചേട്ടൻ ഡീസലടിച്ച്‌ അഞ്ഞൂറിന്റെ നോട്ട്‌ കൊടുത്തു. ഞാൻ ഓട്ടോ ചേട്ടനെ നോക്കി. ഒരു തുള്ളി ചോര ആ മുഖത്തുണ്ടായിരുന്നില്ല..

ഞങ്ങൾക്കിടയിൽ മൗനത്തിന്റെ ഒരു മതിൽ ഉയർന്നു കഴിഞ്ഞു. ഇറങ്ങാൻ നേരം ചേട്ടൻ പ്രണാമം ജി എന്നു മാത്രം പറഞ്ഞു.

ഞാൻ ‘ധ്വജ പ്രണാമം’ എന്ന് തിരിച്ചു പറഞ്ഞു.

സാവധാനം ആ സംഘിയല്ലാത്ത മനുഷ്യനും ഓട്ടോയും കാഴ്ചയിൽ നിന്നു മറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending