Sports

ഫിഫ അണ്ടര്‍-17 ലോകകിരീടം പോര്‍ച്ചുഗലിന്

By webdesk18

November 28, 2025

ഫിഫ അണ്ടര്‍-17 ലോകകപ്പ് കലാശപ്പോരില്‍ ഓസ്ട്രിയയെ 1-0ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ കിരീടം സ്വന്തമാക്കി. ബെന്‍ഫിക്കയുടെ യുവതാരം അനീഷ്യോ കബ്രാള്‍ ആദ്യ പകുതിയുടെ 32ാം മിനിറ്റില്‍ നേടിയ ഗോളാണ് പോര്‍ച്ചുഗലിന്റെ വിജയകഥയെഴുതിയത്. പരിശീലകന്‍ ബിനോ മാസെയ്സ് നയിക്കുന്ന യുവസംഘം കഴിഞ്ഞ ആറുമാസമായി ഉജ്ജ്വല ഫോമിലാണ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ക്കു ശേഷം ലോകകപ്പും സ്വന്തമാക്കിയത് അതിന്റെ തുടര്‍ച്ചയായി. മികച്ച പ്രകടനം കാഴ്ചവെച്ച ഓസ്ട്രിയ ഉപവിജയികളായി തൃപ്തിപ്പെടേണ്ടിവന്നപ്പോള്‍, ബ്രസീലിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇറ്റലി മൂന്നാം സ്ഥാനം നേടി. ഈ ലോകകപ്പ് 48 രാജ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച ആദ്യ എഡിഷന്‍ ആയിരുന്നു.

അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ഇരു ടീമുകളും ആദ്യമായാണ് എത്തുന്നത്. സെമിഫൈനലില്‍ ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയെത്തിയ പോര്‍ച്ചുഗല്‍, ഫൈനലിലും കൃത്യമായ പാസിങ്ങുകളിലൂടെ കളിയുടെ നിയന്ത്രണം കൈവശം വെച്ചു. 32ാം മിനിറ്റില്‍ വിങ്ങര്‍ ദുവാര്‍ട്ടെ കുന്‍ഹ നല്‍കിയ പാസ് സ്വീകരിച്ച കബ്രാള്‍ ഓഫ്സൈഡ് കെണി മറികടന്ന് പന്ത് വലയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇംഗ്ലണ്ട്, ജപ്പാന്‍, ഇറ്റലി എന്നീ ശക്തരെ തോല്പിച്ച് ഫൈനലിലെത്തിയ ഓസ്ട്രിയ രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള ശ്രമം തുടര്‍ന്നുവെങ്കിലും, പോര്‍ച്ചുഗലിന്റെ പ്രതിരോധം അതിവിശ്വാസ്യതയോടെ എല്ലാതും ചെറുത്തു. മുഴുവന്‍ മത്സരവും ഓസ്ട്രിയന്‍ പ്രതിരോധത്തിന് നിരന്തര സമ്മര്‍ദ്ദമുണ്ടാക്കിയ മാറ്റിയസ് മൈഡ്, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടി. ‘ഇത് ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരം, പോര്‍ച്ചുഗീസ് യൂത്ത് സിസ്റ്റത്തിന്റെയും ടീം വര്‍ക്കിന്റെയും വിജയമാണ്,’ എന്ന് പരിശീലകന്‍ മാസെയ്സ് പ്രതികരിച്ചു. 1991ല്‍ സ്വന്തം മണ്ണില്‍ നേടിയ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിനുശേഷം പോര്‍ച്ചുഗല്‍ ഉയര്‍ത്തുന്ന ആദ്യ ഫിഫ കിരീടമാണിത്. മുന്‍പ് നടന്ന മൂന്നാംസ്ഥാനം നിര്‍ണയ മത്സരത്തില്‍, ഗോള്‍രഹിത സമനിലയ്ക്ക് പിന്നാലെ നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ 42ന് പരാജയപ്പെടുത്തി ഇറ്റലി വെങ്കലം നേടി.