Connect with us

More

ബിനോയ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്

Published

on

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ദുബായില്‍ കാത്തിരിക്കുന്നത് വീണ്ടും രണ്ട് കേസുകള്‍. പത്തുലക്ഷം ദിര്‍ഹത്തിന്റെ (1.72 കോടി) കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ബിനോയിക്കെതിരെ രണ്ടു കേസുകള്‍ കൂടി ഉടന്‍ ചാര്‍ജ് ചെയ്‌തേക്കുമെന്ന വിവരം പുറത്തുവരുന്നത്.

കേരളത്തിലെ പ്രമുഖനായ ഒരു പ്രവാസി വ്യവസായിയുടെ മധ്യസ്ഥതയില്‍ 1.72 കോടി ജാസ് കമ്പനിക്ക് നല്‍കി കേസ് അവസാനിപ്പിച്ച് യാത്രാവിലക്ക് നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനൊപ്പം മറ്റ് രണ്ട് കേസുകള്‍ കൂടി ഉണ്ടായാല്‍ വീണ്ടും യാത്രാ വിലക്ക് നിലനില്‍ക്കും. ഈസാഹചര്യത്തില്‍ ബിനോയിക്ക് കുരിക്ക് മുറുകാനാണ് സാധ്യത. സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്‍പ് മകന്റെ ഇടപാടുകള്‍ തീര്‍ത്ത് നാട്ടിലെത്തിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്.

നല്‍കാനുള്ള പണം പൂര്‍ണമായി അടക്കാതെ ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്നാണ് അറിയുന്നത്. രണ്ട് കേസുകള്‍ കൂടി ചാര്‍ജ് ചെയ്യപ്പെട്ടാല്‍ അഞ്ചര കോടി രൂപ നല്‍കാതെ ബിനോയിക്ക് ഇന്ത്യയിലേക്ക് മടങ്ങാനാവില്ല. കഴിഞ്ഞ ഞായറാഴ്ചയാണു ദുബായ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. പത്തുലക്ഷം ദിര്‍ഹത്തിന്റെ കേസാണു ഇപ്പോള്‍ ഒത്തുതീര്‍പ്പ് സാധ്യതയിലുള്ളത്. വീണ്ടും 20 ലക്ഷം ദിര്‍ഹത്തിന് മര്‍സൂഖി കോടതിയെ സമീപിക്കുമ്പോള്‍ ബിനോയിയുടെ നില പരുങ്ങലിലാകും.

പത്തുലക്ഷം രൂപ കാസര്‍കോട് സ്വദേശിയായ വ്യവസായിയാണ് നല്‍കുന്നതെന്നാണു സൂചന. ഇദ്ദേഹം ഉന്നത സി.പി.എം നേതാവിന്റെ ബന്ധുവാണ്. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കും 49 ശതമാനം മലയാളിയായ രാഖുല്‍ കൃഷ്ണക്കുമാണ്. കമ്പനിയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന രാഖുല്‍ കമ്പനിയുടെ പേരില്‍ വായ്പയെടുത്താണ് ബിനോയിക്കു നല്‍കിയത്. എന്നാല്‍ പണം തിരികെ കിട്ടാതെ വന്നതോടെ മര്‍സൂഖി നേരിട്ടു കാര്യങ്ങള്‍ ഏറ്റെടുത്തു. പലിശയടക്കം 13 കോടി രൂപ ബിനോയ് നല്‍കാനുണ്ടെന്നാണു കമ്പനി പറയുന്നത്.

ഇടപാടുകള്‍ തീര്‍ത്ത് മകന്‍ തിരിച്ചെത്തുന്നതിനേക്കാള്‍ കോടിയേരി ബാലകൃഷ്ണന് തലവേദനയാകുന്നത് സംസ്ഥാന സമ്മേളനവും തുടര്‍ന്നു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസുമാണ്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും കോടിയേരിയെ പരോക്ഷമായെങ്കിലും വിമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നുവരാനിടയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ സംസ്ഥാന സെക്രട്ടറി പതറുന്ന സ്ഥിതിയുണ്ടാകും. പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടുപക്ഷത്തെ അടിക്കാനുള്ള വടിയായി ബംഗാള്‍ ഘടകം ഉപയോഗിക്കാനിരിക്കുന്നത് കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പാണ്. സംഭവം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ബംഗാള്‍ ഘടകം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

News

എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്

ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Published

on

ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.

Continue Reading

Money

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്; സെന്‍സെക്സ് 86,000 കടന്നു

നിഫ്റ്റി 26,000ന് മുകളില്‍

Published

on

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 86,000 പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് ഇന്ന് മറികടന്നത്.

അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.

ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ബാരലിന് 63 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. പ്രധാനമായി ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ആന്റ്ടി ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടുശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.

Continue Reading

india

യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

Published

on

ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.

ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്‌ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.

ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നൽകിയ ഹർജിയിലാണ് വിമർശനം. സമിതിയുടെ എക്‌സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്. ജനാധിപത്യ പ്രക്രിയയൊന്നുമില്ലാതെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ എന്തിന് സഹകരണസംഘം എക്‌സ് ഒഫീഷ്യോ പ്രസിഡന്റാക്കണമെന്ന് കോടതി ചോദിച്ചു. പൊതുസംവിധാനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നയിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Continue Reading

Trending