Connect with us

india

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ വനസംരക്ഷണ ഫണ്ട് തിരിമറി; ഐഫോണുകളും ലാപ്‌ടോപ്പുകളും വാങ്ങിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്

നിയമങ്ങള്‍ ലംഘിച്ച്  ആരോഗ്യവകുപ്പും തൊഴിലാളി ക്ഷേമബോര്‍ഡും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുമതിയില്ലാതെ പൊതു ഫണ്ട് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 

Published

on

ഉത്തരാഖണ്ഡില്‍ വനസംരക്ഷണത്തിനായുള്ള ഫണ്ട് ഐഫോണുകളും ഓഫീസ് അലങ്കാര വസ്തുക്കളും വാങ്ങുന്നതിനായി വിനിയോഗിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്. നിയമങ്ങള്‍ ലംഘിച്ച്  ആരോഗ്യവകുപ്പും തൊഴിലാളി ക്ഷേമബോര്‍ഡും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുമതിയില്ലാതെ പൊതു ഫണ്ട് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

പണം ഉപയോഗിച്ച് കെട്ടിട നവീകരണം, കോടതി കേസുകള്‍ക്ക് പണം നല്‍കല്‍, ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, കൂളറുകള്‍ എന്നിവ വാങ്ങുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

2017 നും 2021 നും ഇടയില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ തൊഴിലാളി ക്ഷേമ ബോര്‍ഡ് 607 കോടി രൂപ ചെലവഴിച്ചതായും വനഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളും ലംഘിക്കപ്പെട്ടുവെന്നും ഉത്തരാഖണ്ഡ് നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കോമ്പന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് ആന്റ് പ്ലാനിങ് അതോറിറ്റിയില്‍ നിന്ന് ഏകദേശം 14 കോടി രൂപയുടെ ഫണ്ട് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വനഭൂമി സംരക്ഷണത്തിനായി സമാഹരിച്ച ഫണ്ട് ഇതര ആവശ്യങ്ങള്‍ക്കാണുപയോഗിച്ചതെന്നും ഫണ്ട് ലഭിച്ച് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ 37ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വനഭൂമി കൈമാറ്റ നിയമങ്ങളും അവഗണിക്കപ്പെട്ടുവെന്നും റോഡ്, വൈദ്യുതി ലൈനുകള്‍, ജലവിതരണ ലൈനുകള്‍, റെയില്‍വേ, ഓഫ്-റോഡ് ലൈനുകള്‍ തുടങ്ങിയ വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അനുമതിയില്ലാതെ കാര്യങ്ങള്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നട്ടുപിടിപ്പിച്ച മരങ്ങളുടെ അതിജീവന നിരക്ക് കുറവാണെന്നും സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. 2017-22 കാലയളവില്‍ ഇത് 33% മാത്രമായിരുന്നു, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദ്ദേശിച്ച 60-65% നേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

india

വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.

Published

on

തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്‌സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന്‍ ടി.എന്‍, ഗ്ലാഡിന്‍ എന്നിവര്‍ ഉള്‍പ്പെട്ടു.

Continue Reading

india

സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്‌പെന്‍ഷനില്‍

വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.

Published

on

ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്‌സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോഡ്‌വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്‌പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്‌സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്‌സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്‌മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്‍. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്‌മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Published

on

ബെംഗളൂരു: അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Continue Reading

Trending