Connect with us

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

സാധനങ്ങള്‍ക്കുള്ള കരാർ എടുക്കാൻ ആളില്ല; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്

700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികൾക്ക് നൽകാനുള്ളത്.

Published

on

സാധനങ്ങള്‍ക്കുള്ള കരാർ എടുക്കാൻ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെൻഡറിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയർന്ന തുക ക്വോട്ട് ചെയ്തതിനാൽ ടെൻഡർ സപ്ലൈകോ നിരസിച്ചു.

700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികൾക്ക് നൽകാനുള്ളത്. ഈ കുടിശ്ശിക ഓണത്തിന് ശേഷം നൽകുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് തുക അനുവദിച്ചില്ല. ഇതോടെ കരാറുകാർ കൂട്ടത്തോടെ പിൻവാങ്ങി.

സപ്ലൈകോ ക്ഷണിച്ച ടെണ്ടറുകളിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കഴിഞ്ഞ രണ്ടുമാസത്തിനിടെ ഗണ്യമായി കുറഞ്ഞു. കുടിശ്ശിക നൽകാതെ ടെൻഡറിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. പങ്കെടുത്തവരാകട്ടെ ഉയർന്ന തുകയാണ് ക്വോട്ട് ചെയ്തത്. തുക ലഭിക്കുന്നതിലെ അനിശ്ചിതത്വമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

ഈ നിരക്കിൽ സാധനങ്ങൾ വാങ്ങാനാകില്ലെന്ന് സപ്ലൈകോ വ്യക്തമാക്കി. തുടർന്ന് ഈ ടെൻഡറുകൾ സപ്ലൈകോ നിരസിച്ചു. പരിപ്പ്, അരി, പഞ്ചസാര, ഏലം എന്നിവയ്ക്ക് നവംബർ 14ന് ടെൻഡർ ക്ഷണിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതേതുടർന്ന് വീണ്ടും ടെൻഡർ ക്ഷണിക്കാനാണ് നീക്കം. വ്യാപാരികൾ സഹകരിച്ചില്ലെങ്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ അടച്ചിടേണ്ട സ്ഥിതിയിലേക്ക് നീങ്ങും.

Continue Reading

Food

ഭക്ഷ്യസുരക്ഷ: ഒക്‌ടോബറിൽ 8703 പരിശോധനകള്‍, 157 സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു, 33 ലക്ഷം രൂപ പിഴ ഈടാക്കി

ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു.

Published

on

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒക്‌ടോബര്‍ മാസത്തില്‍ 8703 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ 564 സ്ഥാപനങ്ങളില്‍ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 30 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നല്‍കി. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

14 ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 817 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3582 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു. ഒക്‌ടോബര്‍ മാസത്തില്‍ 111 സാമ്പിളുകള്‍ അണ്‍സേഫ് ആയും 34 സാമ്പിളുകള്‍ സബ്സ്റ്റാന്‍ഡേര്‍ഡ് ആയും 18 സാമ്പിളുകള്‍ മിസ് ബ്രാന്‍ഡഡ് ആയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സാമ്പിള്‍ പരിശോധനകളില്‍ 91 സാമ്പിളുകളില്‍ അഡ്ജ്യൂഡിക്കേഷന്‍ നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനത്താകെ 89 പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിച്ചു.

ഭക്ഷണ ശാലകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ശക്തമായ നടപടികളാണ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്. മത്സ്യ മൊത്തവിതരണ ശാലകളിലും ചില്ലറ വില്പന കേന്ദ്രങ്ങളിലും പരിശോധനകള്‍ നടത്തി. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലും ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ആളുകള്‍ കൂട്ടമായെത്തുന്ന തട്ടുകടകളിലും നിരീക്ഷണം ശക്തമാക്കി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചു.

ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധനകള്‍ നടത്തി. ഇത്തരത്തില്‍ 371 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മയണൈസ് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. പാഴ്‌സലില്‍ തീയതിയും സമയവും രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Food

മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളുടെ ക്ഷാമം തുടരുന്നു

എറണാകുളത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ല.

Published

on

മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളുടെ ക്ഷാമം തുടരുന്നു. പതിമൂന്ന് ഇനം സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ല. ഔട്ട്‌ലെറ്റുകളിലെ പ്രതിദിനവരുമാനം മൂന്നിലൊന്നായി കുറഞ്ഞു. എറണാകുളത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ല. ഓണത്തിന് ശേഷം കൊച്ചിയിലെ മിക്ക ഔട്ട്‌ലെറ്റുകളിലും സബ്‌സിഡി സാധനങ്ങള്‍ എത്തിയിട്ടില്ല.

കൊച്ചിയിലെ പ്രധാന ഔട്ട്‌ലെറ്റായ കടവന്ത്ര സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സബ്‌സിഡി സാധനങ്ങളുടെ റാക്കുകള്‍ കാലിയാണ്. 13 ഇന സബ്‌സിഡി സാധനങ്ങളില്‍ അരി, കടല, ചെറുപയര്‍, വെളിച്ചെണ്ണ എന്നീ 4 സാധനങ്ങള്‍ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. പഞ്ചസാര തീര്‍ന്നിട്ട് മാസങ്ങളായി. വിലക്കയറ്റം താങ്ങാന്‍ ആകാതെയാണ് സാധാരണക്കാര്‍ സപ്ലൈകോ സ്റ്റോറുകളില്‍ എത്തുന്നത്. ലോഡ് വരുന്നില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്.

സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ ഉണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ആവര്‍ത്തിക്കുമ്പോഴും എറണാകുളത്തെ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങള്‍ കിട്ടാതായിട്ട് മാസങ്ങളായെന്ന് ജനങ്ങള്‍ പറയുന്നു. കോഴിക്കോട്ടെ മാവേലി സ്റ്റോറുകളിലും പരിപ്പ്, കടല, ചെറുപയര്‍, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ അഞ്ചിനങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പഞ്ചസാര മുളക് എന്നിവ ലഭിക്കാതായിട്ട് മാസം കഴിഞ്ഞു. ലഭിക്കുന്ന സാധനങ്ങളില്‍ പലതിനും ഗുണനിലവാരം ഇല്ലെന്നും തീവിലയാണെന്നുമുള്ള ആക്ഷേപവും ഉയര്‍ന്നു. എന്നാല്‍ സപ്ലൈകോ നടപടികളൊന്നും ഇതുവരെ കൈ കൊണ്ടിട്ടില്ല.

 

 

Continue Reading

Trending