Connect with us

india

നീറ്റ് വിഷയം ചർച്ചക്കെടുക്കാതെ സർക്കാർ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയിൽ പ്രതിഷേധം

എൻ.കെ. പ്രേമചന്ദ്രൻ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

Published

on

നീറ്റ് പരീക്ഷാ ക്രമക്കേട് പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. ചെറുപ്പക്കാരുടെ പ്രശ്നമാണിതെന്നും വിഷയത്തിൽ ചർച്ച വേണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു. പക്ഷേ വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായില്ല. ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ചു. രാജ്യസഭാ നടപടികൾ ഉച്ചവരെ നിർത്തിവെച്ചിരിക്കുകയാണ്.

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം നൽകിയെങ്കിലും സ്‌പീക്കർ അത് നിഷേധിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ സഭ പ്രഷുബ്ധമായി.

എൻ.കെ. പ്രേമചന്ദ്രൻ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ ഒഴിവാക്കിയതിന് പിന്നാലെ സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തി അദ്ദേഹം നോട്ടീസ് നൽകുകയായിരുന്നു.

വിദ്യാർഥികളെ ബാധിച്ച വിഷയമാണെന്നും ചർച്ച വേണമെന്നും രാഹുൽ ​ഗാന്ധി സഭയിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആശങ്ക ഉന്നയിക്കുന്നതിൽ സർക്കാരും പ്രതിപക്ഷവും ഒരുമിച്ചാണെന്ന സന്ദേശം പാർലമെൻ്റ് യുവാക്കൾക്ക് നൽകണമെന്നും രാഹുൽ പറഞ്ഞിരുന്നു.

യുവാക്കളുടെ പ്രശ്‌നമാണെന്നും വിഷയം മാന്യമായി ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രിയോട് രാഹുൽ അഭ്യർത്ഥിച്ചു. സർക്കാരും പ്രതിപക്ഷവും ഒരുമിച്ച് വിദ്യാർത്ഥികളെക്കുറിച്ച് സംസാരിക്കുന്നു എന്ന സന്ദേശം പാർലമെൻ്റിൽ നിന്ന് പുറത്തുപോകണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഇൻഡ്യ മുന്നണി യോഗത്തിൽ തീരുമാനമായിരുന്നു.

india

പൊലീസ് ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഡൽഹി വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വിദ്യാർഥിനികൾ‍

പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്, പുരുഷ പൊലീസുകാര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ ആരോപണമുന്നയിച്ചത്.

Published

on

ഡല്‍ഹിയിലെ വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥിനികളെ പൊലീസ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്, പുരുഷ പൊലീസുകാര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ ആരോപണമുന്നയിച്ചത്.

‘പീഡകരായ ഉദ്യോഗസ്ഥര്‍ സൈ്വരവിഹാരം നടത്തുമ്പോള്‍ 20 വയസുള്ള കുട്ടികളെ ഭീകരവാദികളാക്കുന്നുവെന്നും പൊലീസുകാര്‍ കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. പുരുഷ പൊലീസുകാര്‍ ഞങ്ങളെ ഉപദ്രവിച്ചു… മോശമായി സ്പര്‍ശിച്ചു… ലൈംഗികമായി ഉപദ്രവിച്ചു. വ്യാജ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി’ വിദ്യാര്‍ഥിനികള്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത 17 വിദ്യാര്‍ഥികളെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ഇവരില്‍ 11 പേരും പെണ്‍കുട്ടികളാണ്.

സന്‍സദ് മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലാണ് വിദ്യാര്‍ഥികള്‍!ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസുകാരുടെ ഉത്തരവ് അനുസരിക്കാതിരിക്കല്‍, അവരെ തടയാന്‍ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ആക്രമിക്കുകയോ ചെയ്യുക, ജോലി തടസപ്പെടുത്തല്‍, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലും 13 പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും റിമാന്‍ഡ് ചെയ്തു. വായുമലിനീകരണത്തിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ് പൊലീസിന്റെ ആരോപണം.

 

Continue Reading

india

ഡല്‍ഹിയിലെ വായുമലിനീകരണം; പരിഹരിക്കാന്‍ കോടതിയുടെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ല; സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമര്‍ശം.

Published

on

ഡല്‍ഹിയിലെ രൂക്ഷമായ വായുമലിനീകരണത്തില്‍ പ്രതികരണവുമായി സുപ്രിംകോടതി. ഡല്‍ഹി വായുമലിനീകരണം പരിഹരിക്കാന്‍ കോടതിയുടെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ലെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമര്‍ശം.

‘ഞങ്ങളും ഡല്‍ഹിയിലെ താമസക്കാരാണ്. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പക്ഷേ ഈ പ്രശ്‌നത്തിന് ആരും കാരണക്കാരല്ലെന്ന് നമ്മള്‍ അംഗീകരിക്കണം’ ബെഞ്ച് പറഞ്ഞു. ഡല്‍ഹി വായു മലിനീകരണ വിഷയത്തില്‍ കോടതി നിയമിച്ച അഭിഭാഷകയായ അപരാജിത സിങ് സമര്‍പ്പിച്ച ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.

‘ഒരു ജുഡീഷ്യല്‍ ഫോറത്തിന് എന്ത് മാന്ത്രിക വടിയാണ് പ്രയോഗിക്കാനാവുക? ഡല്‍ഹിക്ക് ഈ വായുമലിനീകരണം അപകടകരമാണെന്ന് ഞങ്ങള്‍ക്കറിയാം… ഉടനടി ശുദ്ധവായു ലഭിക്കാന്‍ കഴിയുന്ന എന്ത് പരിഹാരമാണ് നിര്‍ദേശിക്കാനാവുക?’ കോടതി ചോദിച്ചു.

ശൈത്യകാലത്ത് മാത്രം രൂക്ഷമായ മലിനീകരണം ഉണ്ടാകുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ദീപാവലി സീസണില്‍ അതൊരു ആചാരപരമായ രീതിയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ശൈത്യകാലം കഴിഞ്ഞാല്‍ അത് അപ്രത്യക്ഷമാകും. എന്തായാലും നമുക്ക് പതിവായി നിരീക്ഷണം നടത്താം’ ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി.

ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ചിന്റെ പ്രതികരണം. പരിഹാരങ്ങള്‍ കടലാസില്‍ ഒതുങ്ങുകയാണെന്നും അടിസ്ഥാനപരമായി ഒന്നും നടക്കുന്നില്ലെന്നും അപരാജിത സുപ്രിംകോടതിയെ അറിയിച്ചു.

Continue Reading

india

ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണത്തിന് സ്വതന്ത്ര സംവിധാനം വേണം: സുപ്രീംകോടതി

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കാന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനത്തിന്റെ ആവശ്യം സുപ്രീംകോടതി നിരീക്ഷിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാച്ചി എന്നിവരടങ്ങുന്ന ബെഞ്ച് പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലഹബാദിയയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്. ‘ ഇന്ത്യാസ് ഗോട്ട് ടാലന്റ് ‘ ഷോയിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു രണ്‍വീറിന്റെ ഹര്‍ജി. ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു. വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന കണ്ടന്റില്‍ ഉത്തരവാദിത്തക്കുറവും അശ്ലീലതയുമുളള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ കോര്‍ട്ടിനെ അറിയിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക്‌മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥ അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ഇരയാകുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണ സംവിധാനത്തിന്റെ നിര്‍മാണം അനിവാര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Continue Reading

Trending