columns
ഗ്യാന്‍വാപിയും നിയമത്തിന്റെ സൂത്രദ്വാരങ്ങളും- സുഫ്‌യാന്‍ അബ്ദുസ്സലാം
സര്‍വ്വേയില്‍ എന്തു കണ്ടെത്തുന്നു എന്നത് ആരാധനാലയ സംരക്ഷണ നിയമത്തില്‍ പ്രസക്തമേ അല്ല. കണ്ടെത്തിയാലും ഇല്ലെങ്കിലും 1947 ആഗസ്ത് 15 ലെ തല്‍സ്ഥിതി സംരക്ഷിക്കപ്പെടാനുള്ള നടപടികളാണ് കോടതിയുടെ ഭാഗത്ത്‌നിന്നും ഉണ്ടാവേണ്ടത്. അല്ലാത്തപക്ഷം ബാബരി വിധിന്യായത്തിലൂടെ രാജ്യത്തിന്റെ പരമോന്നത കോടതി നല്‍കിയ ഉറപ്പുകള്‍ക്ക് കുറുപ്പിന്റെ ഉറപ്പുകളുടെ അത്രപോലും വിലയില്ലാത്ത അവസ്ഥയായിരിക്കും സംജാതമാകുക.

സുഫ്‌യാന്‍ അബ്ദുസ്സലാം
മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തെ പൊലിപ്പിച്ച് ലക്ഷ്യം നേടാനുള്ള ഭഗീരഥ യത്‌നത്തിലാണ് സംഘ്പരിവാര്‍. ഹൈന്ദവസ്‌നേഹമല്ല മറിച്ച് രാജ്യത്തെ വെട്ടിപ്പിടിക്കുന്നതിന് വേണ്ടി ഇന്ത്യാവിരുദ്ധ ശക്തികള്‍ നടത്തുന്ന ഭയപ്പെടുത്തലിന്റെ രാഷ്ട്രീയമാണ് ഇതിന്റെ പിന്നിലെന്ന് ഏവര്‍ക്കും ബോധ്യമാണ്. ചരിത്രപരമായോ പുരാവസ്തു ശാസ്ത്രപരമായോ ബാബരി മസ്ജിദ് ഹൈന്ദവ ക്ഷേത്രമായിരുന്നു എന്ന് തെളിയിക്കാന്‍ കോടതിയിലും പുറത്തും സാധിക്കാതിരിന്നിട്ടും ലക്ഷ്യം നേടാനായത് അവരുടെ അഹങ്കാരം വര്‍ധിപ്പിച്ചു.
ഗ്യാന്‍വാപി മസ്ജിദിനു മേലുള്ള സംഘ്പരിവാര്‍ അവകാശവാദമാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അയോധ്യയില്‍നിന്നും 220 കിലോമീറ്റര്‍ തെക്കു സ്ഥിതിചെയ്യുന്ന വാരാണസി പട്ടണത്തിലാണ് ഗ്യാന്‍വാപി മസ്ജിദ്. 1664 ലാണ് ഗ്യാന്‍വാപി മസ്ജിദ് മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബ് പണിതത് എന്നാണ് ഔദ്യോഗിക രേഖ. മൂന്നര നൂറ്റാണ്ടിലധികം മുസ്‌ലിംകള്‍ ആരാധന നിര്‍വഹിച്ചുവന്ന പള്ളിയുടെമേല്‍ സംഘ്പരിവാര്‍ അവകാശവാദം ഉന്നയിച്ചുതുടങ്ങിയത് 1984 മുതല്‍ മാത്രമാണ്. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് രാജ്യമൊട്ടുക്കും ബാബരി, ഗ്യാന്‍വാപി, കാശി, മഥുര തുടങ്ങി അനേകം മുസ്‌ലിം പള്ളികള്‍ക്കുമേല്‍ അവകാശവാദമുന്നയിച്ച് രംഗത്തുവന്നത്. എന്നാല്‍ അന്ന് നിയമനീക്കങ്ങളിലേക്ക് വി.എച്ച്.പി കടന്നുവന്നിരുന്നില്ല. 1991 ഒക്ടോബര്‍ 15 നാണ് ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലം ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അവര്‍ വാരാണസി ജില്ലാ കോടതിയെ സമീപിക്കുന്നത്. രാജ്യത്താകമാനം ഹൈന്ദവ വികാരം ഇളക്കിവിട്ട് അതിലൂടെ രാഷ്ട്രീയ മേല്‍ക്കോയ്മ നേടിയെടുക്കുക എന്നതു മാത്രമാണ് ഇതിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിട്ടിരുന്നത് എന്ന കാര്യം വളരെ വ്യക്തമാണ്.
മുഗളന്മാരുടെ കാലം കഴിഞ്ഞ് പോര്‍ച്ചുഗീസ്, ഫ്രഞ്ച,് ബ്രിട്ടീഷ് അധിനിവേശ കാലഘട്ടവും കഴിഞ്ഞ് സ്വതന്ത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോള്‍ മൂന്നര നൂറ്റാണ്ടോളം പിന്നിട്ടു കഴിഞ്ഞിട്ടുണ്ട് എന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. ഈ കാലങ്ങളിലെല്ലാം ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, സ്വകാര്യ സ്വത്തുക്കളുടെയും സര്‍ക്കാര്‍ ഭൂമികളുടെയും കാര്യങ്ങളിലെല്ലാം പല തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. ആരാധാനാലയങ്ങളുടെ കാര്യത്തില്‍ വൈകാരികമായ സ്ഥിതിവിശേഷം ഉണ്ടാകുമെന്നതിനാല്‍ അവയെകുറിച്ചുള്ള കാര്യത്തില്‍ രാഷ്ട്രത്തിന്റെ പൊതുവായ തീരുമാനമാണ് ഉണ്ടാവേണ്ടത്. അത്തരം തീരുമാനങ്ങളുണ്ടാക്കേണ്ടത് രാജ്യത്തിന്റെ നിയമനിര്‍മാണ സഭകളാണ്. അത് ഇന്ത്യ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ഇന്ത്യ ഉണ്ടാക്കിയത് രാജ്യത്തിന്റെ ജനാധിപത്യ മനനിരപേക്ഷ സ്വഭാവത്തെ നിലനിര്‍ത്താനും ഏതെങ്കിലും ഒരു മതത്തിന് മറ്റൊരു മതത്തിന്റെ മേല്‍ അധീശത്വം ഇല്ലാതിരിക്കുന്നതിനും വേണ്ടിയാണ്. പഴയകാലങ്ങളിലെ ഏതെങ്കിലും ശിലയോ ഫലകമോ മറ്റെന്തെങ്കിലും വസ്തുക്കളോ അല്ല ഒരു ആരാധനാലയത്തിന്റെ അസ്തിത്വം നിര്‍ണയിക്കേണ്ടത്, മറിച്ച് ഇന്ത്യ ഒരു പരാമാധികാര സ്വതന്ത്ര രാഷ്ട്രമായ 1947 ആഗസ്ത് 15 ന് പ്രസ്തുത ആരാധനാലയം ആരുടെ അവകാശത്തിലായിരുന്നോ ആ അവകാശത്തെ നിലനിര്‍ത്തുകയാണ് വേണ്ടത് എന്നതാണ് 1991 ജൂലൈ 11 ന് നിലവില്‍ വന്ന ആരാധനാലയ സംരക്ഷണ നിയമത്തിന്റെ നാലാം ഭാഗം എന്ന കാതലായ വശം.
2019 നവംബര്‍ 9 ന് ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമ വിധിയില്‍ ചീഫ് ജസ്റ്റിസ് വളരെ വ്യക്തമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അയോധ്യാവിധിയെ രാജ്യത്തെ മറ്റുള്ള മസ്ജിദുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കീഴ്‌വഴക്കമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മറ്റു മസ്ജിദുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1947 ആഗസ്ത് 15 നെ കട്ട് ഓഫ് ഡേറ്റ് ആയി നിജപ്പെടുത്തിയിട്ടുള്ള ആരാധനാലയ സംരക്ഷണ നിയമം (1991) ആയിരിക്കും ബാധകമാകുക എന്നും സുപ്രീംകോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും പ്രമുഖ പാര്‍ലമെന്റേറിയനുമായിരുന്ന ഗുലാം മഹ്മൂദ് ബനാത്‌വാലയായിരുന്നു 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്. ബാബരി മസ്ജിദ് അടക്കമുള്ള പള്ളികളുടെ കാര്യത്തില്‍ രാജ്യത്താകമാനം അതിവൈകാരിക സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരുന്ന, പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സംഘ്പരിവാറിന്റെയും ഇതര തീവ്രവാദ സംഘടനകളുടെയും കുല്‌സിത ശ്രമങ്ങള്‍ക്ക് കത്രികപ്പൂട്ടിട്ട് കൊണ്ട് വളരെ സമര്‍ഥമായി നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് ബനാത്‌വാല വിജയിച്ചത്. ഒരു നിലക്കും അതിജയിക്കാന്‍ കഴിയാത്ത വിധമാണ് നിയമം തയ്യാര്‍ ചെയ്തിട്ടുള്ളത് എന്നതാണ് സംഘപരിവാറിന് ഏറ്റവും വലിയ തലവേദനയായി നില്‍ക്കുന്നത്. ആരാധനാലയ സംരക്ഷണ നിയമം 1991 ജൂലൈ 11 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം അതേവര്‍ഷം ഒക്ടോബറില്‍ മാത്രമായിരുന്നു വി.എച്ച്.പി ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് വാരാണസി കോടതിയില്‍ അപ്പീല്‍ പോയിരുന്നത്. ഏഴു വര്‍ഷത്തിന് ശേഷം 1998 ല്‍ കോടതി അവരുടെ അപ്പീല്‍ തള്ളിയത് ഇതേ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടിയായിരുന്നു. വി.എച്ച്.പി റിവിഷന്‍ ഹരജി നല്‍കിയെങ്കിലും മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്തു.
നിയമത്തിന് സൂത്രദ്വാരങ്ങള്‍ വല്ലതുമുണ്ടോ എന്ന ഗവേഷണത്തിലാണ് സംഘ് ബുദ്ധിജീവികള്‍. അയോധ്യ വിധി വന്നപ്പോള്‍ മറ്റു മസ്ജിദുകള്‍ക്കുമേല്‍ തങ്ങള്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞത് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് തന്നെയായിരുന്നു. എന്നാല്‍ അതൊരു കബളിപ്പിക്കല്‍ മാത്രമായിരുന്നുവെന്ന് അയോധ്യാവിധി വന്ന് ആറു മാസത്തിനകം അവര്‍ തെളിയിച്ചു. 2020 ജൂണില്‍ വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ് ആരാധനാലയ സംരക്ഷണ നിയമത്തിലെ നാലാം ഭാഗം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ സുപ്രീംകോടതി പരാതിക്കാര്‍ക്ക് അനുകൂലമായി ചലിച്ചില്ല. നോട്ടീസ് പോലും നല്‍കേണ്ടെന്നായിരുന്നു കോടതിയുടെ തീരുമാനം.
കീഴ്‌ക്കോടതികളിലൂടെ രംഗം ചൂടാക്കാനായിരുന്നു പിന്നീട് ഹിന്ദുത്വ ശക്തികളുടെ ശ്രമം. അതിനായി അവര്‍ 2021 ഏപ്രിലില്‍ വാരാണസി സിവില്‍ കോടതിയെ സമീപിച്ചു. വാരാണസി കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് (എ.എസ്.ഐ) പ്രദേശത്ത് പുരാവസ്തു പഠനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ട് ഹിന്ദുക്കള്‍, രണ്ട് മുസ്‌ലിംകള്‍, ഒരു എ.എസ്.ഐ പ്രതിനിധി എന്നിങ്ങനെ അഞ്ചംഗ കമ്മിറ്റിയെ കോടതി നിയോഗിച്ചു. യഥാര്‍ഥത്തില്‍ ആരാധനാലയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലൊരു പഠനം ആവശ്യപ്പെടാന്‍ പാടില്ലായിരുന്നു എന്നത് വ്യക്തമാണ്. ഇങ്ങനെയുള്ള അവകാശവാദങ്ങളാണ് ബാബരി മസ്ജിദിന്റെ ചരിത്രത്തിലും സംഘ് ശക്തികള്‍ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവന്നത്. ആദ്യം വിഗ്രഹം സ്ഥാപിച്ചും പിന്നീട് പ്രദേശത്ത് ഹൈന്ദവ അടയാളങ്ങളുണ്ടെന്ന് ഉറപ്പിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ നിക്ഷേപിച്ചും അവര്‍ ഗൂഢമായി പ്രവര്‍ത്തിച്ചു. അതിനെ തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ‘കണ്ടെത്തലുകളും’ വന്നു. വളരെ ആസൂത്രിതമായി നിയമങ്ങളുടെ സൂത്രദ്വാരങ്ങള്‍ തന്നെയായിരുന്നു അവിടെയും ഉപയോഗപ്പെടുത്തിയത്. 2019 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ കാശി വിശ്വനാഥ് മഹാക്ഷേത്രത്തിന്റെ കോറിഡോര്‍ പദ്ധതിയുടെ ശിലാസ്ഥാപനത്തിനായി എത്തിയപ്പോള്‍ പശുവിന്റെ മാതൃകയിലുള്ള വിഗ്രഹത്തെ ഗ്യാന്‍വാപി പള്ളിയുടെ വടക്കേ മതിലിനടുത്ത് മറവ് ചെയ്യാന്‍ ചില സംഘ് പ്രവര്‍ത്തകര്‍ ശ്രമിക്കുകയുണ്ടായി. മസ്ജിദ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതുകൊണ്ട് മാത്രം അത് പിടിക്കപ്പെട്ടു.
1991 ലെ ആരാധനാലയ നിയമത്തെ പരാജയപ്പെടുത്താന്‍ സംഘ്പരിവാര്‍ കണ്ടെത്തിയ മറ്റൊരു സൂത്രദ്വാരം 1983 ലെ ഉത്തര്‍പ്രദേശ് കാശി വിശ്വനാഥ ക്ഷേത്ര നിയമമാണ്. ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ മാത്രം വിശദമാക്കുന്ന നിയമമാണിത്. ഇതിന് ഗ്യാന്‍വാപി മസ്ജിദുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ നിയമത്തിലെ നാലാം അധ്യായത്തിന്റെ ഒമ്പതാം ഉപവകുപ്പിലെ വാചകത്തെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള വൃഥാശ്രമം നടത്തുകയാണവര്‍. ഗ്യാന്‍വാപി മസ്ജിദിനെ അവര്‍ ജ്യോതിര്‍ലിംഗ ആരാധനാലയമായി കണക്കാക്കുകയും അത് ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് ഒമ്പതാം ഉപവകുപ്പ് പറയുകയും ചെയ്തിട്ടുണ്ട് എന്നാണവരുടെ കണ്ടെത്തല്‍. നിയമങ്ങള്‍ക്കുള്ളിലെ ദുര്‍ബലമായ നൂലുകളിലും അഭയം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുകയാണ്.
സുപ്രീംകോടതിയില്‍ ഇതുസംബന്ധമായി വന്ന വാദങ്ങള്‍ക്കിടയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയ പരാമര്‍ശം മറ്റൊരു സൂത്രദ്വാരം തുറന്നുകൊടുക്കുന്നതാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് ഇത് സംബന്ധമായി പഠനം നടത്താന്‍ ആവശ്യപ്പെട്ട വാരാണസി കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകനോട് അദ്ദേഹം പറഞ്ഞത് 1991 ലെ ആരാധനാലയ സംരക്ഷണ നിയമം സര്‍വ്വേ നടത്താന്‍ പാടില്ലെന്ന് പറയുന്നില്ല എന്നായിരുന്നു. സ്വകാര്യമാക്കി വെക്കേണ്ട സര്‍വ്വേ പോലും ‘ശിവലിംഗം’ കണ്ടെത്തി എന്ന വിധത്തില്‍ പരസ്യമാക്കി ഹൈന്ദവ സമൂഹത്തില്‍ വൈകാരികത സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പരാമര്‍ശം ആശ്ചര്യജനകമാണ്. സര്‍വ്വേയില്‍ എന്തു കണ്ടെത്തുന്നു എന്നത് ആരാധനാലയ സംരക്ഷണ നിയമത്തില്‍ പ്രസക്തമേ അല്ല. കണ്ടെത്തിയാലും ഇല്ലെങ്കിലും 1947 ആഗസ്ത് 15 ലെ തല്‍സ്ഥിതി സംരക്ഷിക്കപ്പെടാനുള്ള നടപടികളാണ് കോടതിയുടെ ഭാഗത്ത്‌നിന്നും ഉണ്ടാവേണ്ടത്. അല്ലാത്തപക്ഷം ബാബരി വിധിന്യായത്തിലൂടെ രാജ്യത്തിന്റെ പരമോന്നത കോടതി നല്‍കിയ ഉറപ്പുകള്‍ക്ക് കുറുപ്പിന്റെ ഉറപ്പുകളുടെ അത്രപോലും വിലയില്ലാത്ത അവസ്ഥയായിരിക്കും സംജാതമാകുക.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘ബിജെപി സംസ്ഥാനങ്ങള്‍ എല്ലാ പരിധികളും ലംഘിക്കുന്നു’; ബംഗാള്‍ സ്വദേശികള്‍ക്ക് NRC നോട്ടീസ് നല്‍കുന്നതിനെതിരെ മമതാ ബാനര്‍ജി
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
india3 days ago
’73 ദിവസത്തിനുള്ളില്‍ 25 തവണ’: ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ അവകാശവാദത്തില്‍ കോണ്‍ഗ്രസ്