Connect with us

india

ജിഹാദികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ഇന്ത്യയിലൊരു ഹിന്ദു പ്രധാനമന്ത്രി ഉണ്ടാവില്ല; ബിജെപി വിവാദ എംഎല്‍എ രാജ സിങ്‌

ജിഹാദികളുടെയും അവരുടെ നിയമസഭാംഗങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചാല്‍ അടുത്ത ഇരുപത്, മുപ്പത് വര്‍ഷത്തിനുള്ളില്‍ ഒരു ഹിന്ദു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടാവില്ലെന്നും ഗോവയിലെ കുര്‍ചോറമില്‍ ബജ്‌റംഗ്ദള്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Published

on

ലൗ ജിഹാദിനെതിരെ ഹിന്ദുക്കള്‍ക്കൊപ്പം ക്രിസ്ത്യാനികളും കൈകോര്‍ക്കണമെന്ന് തെലങ്കാനയിലെ വിവാദ ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്. ജിഹാദികളുടെയും അവരുടെ നിയമസഭാംഗങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചാല്‍ അടുത്ത ഇരുപത്, മുപ്പത് വര്‍ഷത്തിനുള്ളില്‍ ഒരു ഹിന്ദു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടാവില്ലെന്നും ഗോവയിലെ കുര്‍ചോറമില്‍ ബജ്‌റംഗ്ദള്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘ലൗ ജിഹാദികള്‍ ഒരിക്കലും ഹിന്ദുക്കളെ മാത്രമല്ല ലക്ഷ്യമിടുന്നത്. ഗോവയിലെ ക്രിസ്ത്യന്‍ സഹോദരന്മാരോട് എനിക്ക് പറയാനുള്ളത്, പൂര്‍ണമായി വ്യക്തമാക്കുന്നിലെങ്കിലും നിങ്ങള്‍ കേരള സ്‌റ്റോറി എന്ന സിനിമ കാണണം എന്നാണ്. മുസ്‌ലിം പുരുഷന്മാര്‍ മറ്റ് മതത്തിലെ സ്ത്രീകളെ വിവാഹത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ലൗ ജിഹാദ് നടത്തുന്നു,’അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദിന്റെ പേരില്‍ ഹിന്ദു, ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ എങ്ങനെ വശീകരിക്കുന്നുവെന്നാണ് കേരള സ്‌റ്റോറിയെന്ന സിനിമ കാണിക്കുന്നതെന്നും ലൗ ജിഹാദിനെതിരെ പോരാടാന്‍ ക്രിസ്ത്യന്‍സ് ഹിന്ദുക്കള്‍ക്കൊപ്പം കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ നിങ്ങള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും ഒന്നിച്ചാല്‍ നമ്മുടെ ശക്തി വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ജനസംഘ്യ വര്‍ദ്ധനവ് പരിശോധിച്ചാല്‍ അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ രാമനവമി, ഹനുമാന്‍ ജയന്തി തുടങ്ങിയ ഉത്സവങ്ങള്‍ക്ക് ഘോഷയാത്രകള്‍ സംഘടിപ്പിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിയില്ലെന്നും രാജ സിങ് പറഞ്ഞു.

‘ജിഹാദികളുടെ ജനസംഖ്യ വര്‍ദ്ധിക്കുകയും അവരുടെ എം.എല്‍.എ.മാരുടെയും എം.പി.മാരുടെയും എണ്ണം കൂടുകയും ചെയ്താല്‍, അടുത്ത ഇരുപത്, 25 വര്‍ഷത്തിനുള്ളില്‍ ഇവിടെ ഉണ്ടാവുക മുസ്‌ലിം പ്രധാനമന്ത്രിയായിരിക്കും. കുടുംബാസൂത്രണം തുടര്‍ന്നാല്‍ ഇരുപത്തഞ്ചു 30 വര്‍ഷത്തിനുള്ളില്‍ പാകിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥയായിരിക്കും ഇവിടുത്തെ ഹിന്ദുക്കള്‍ക്കും,’എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

അയല്‍രാജ്യത്ത് ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും അവരുടെ കടകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അദ്ദേഹം ബംഗ്ലാദേശിനെക്കുറിച്ചും പരാമര്‍ശിച്ചു. ബംഗ്ലാദേശികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയാണെന്നും ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കാനായി ‘ബജ്‌രംഗി’ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ ആരൊക്കെ വന്നാലും ഇതേ ഗതി തന്നെയാവുമെന്നും ബംഗ്ലാദേശിന്റെ പതാക വലിച്ചുകീറികൊണ്ട് രാജ സിങ് പറഞ്ഞു.

വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ നേരത്തെയും വിവാദങ്ങളുടെ ഭാഗമായ എം.എല്‍.എയാണ് ടി.രാജ സിങ്. ഹൈദരാബാദിലെ ഗോഷാമഹലില്‍ നിന്നുള്ള അദ്ദേഹം ചില കേസുകളിലും ഉള്‍പെട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന്‍ വെടിവെച്ചുകൊന്നു

അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.

Published

on

ഉത്തര്‍ പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന്‍ വെടിവെച്ചുകൊലപ്പെടുത്തി. അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.

സോനു പേയിങ് ഗസ്റ്റായി താമസിക്കുന്ന നോയ്ഡ ഫേസ് 2 ഏരിയയില്‍ വെച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ കൃഷ്ണയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സോനുവിന്റെ മുറിയില്‍ കൃഷ്ണ ചെല്ലുകയും ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ യുവതിക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് സെന്‍ട്രല്‍ നോയ്ഡ ഡിസിപി ശക്തി മോഹന്‍ അവസ്തി പറഞ്ഞു.

മുന്‍പ് ഒരു ഫാക്ടറിയില്‍ സോനുവും കൃഷ്ണയും ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും ആ സമയത്ത് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഈയടുത്ത് വീട്ടുജോലിക്കാണ് സോനു പൊയ്‌ക്കൊണ്ടിരുന്നത്. തന്നെ വിവാഹം കഴിക്കാന്‍ സോനുവിനോട് കൃഷ്ണ കുറച്ചുകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഈ ആവശ്യം സോനു നിരാകരിച്ചു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

IFFIയില്‍ പ്രേക്ഷക പ്രശംസ നേടി ‘സര്‍ക്കീട്ട്’; ബാലതാരം ഓര്‍ഹാന്‍ക്ക് മികച്ച പ്രകടനത്തിന് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്‍ഹാന്‍, തന്റെ ജെഫ്‌റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി

Published

on

ഗോവയില്‍ നടന്ന 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ആസിഫ് അലിയുടെയും സംവിധായകന്‍ താമറിന്റെയും ചിത്രം സര്‍ക്കീട്ട് വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്‍ഹാന്‍, തന്റെ ജെഫ്‌റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്.

പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം വിനായക അജിത് നിര്‍മ്മിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിലൂടെയാണ് പുറത്തിറങ്ങിയത്. സഹനിര്‍മ്മാണം ആക്ഷന്‍ ഫിലിംസും ഫ്‌ലോറിന്‍ ഡൊമിനിക്കും ചേര്‍ന്നായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് ലോകം കരുതുന്നൊരു മനോഹര സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആമിര്‍, ഓര്‍ഹാന്‍ അവതരിപ്പിച്ച ജെഫ്‌റോണ്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളെ വളരെ യാഥാര്‍ത്ഥ്യത്തോടെ സംവിധായകന്‍ താമര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

സര്‍ക്കീട്ട് താമറിന്റെ രണ്ടാം ചിത്രം കൂടിയാണ്. ആദ്യ ചിത്രം ആയിരത്തൊന്നു നുണകള്‍ നിരൂപകരും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. സോണി ലിവില്‍ റിലീസ് ചെയ്ത ആ ചിത്രം ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിലായി ചിത്രീകരിച്ച സര്‍ക്കീട്ട് സാങ്കേതികമായി ശക്തമായ ചിത്രമാണെന്ന് സംഘത്തിന്റെ ക്രെഡിറ്റുകള്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം-അയാസ് ഹസന്‍, സംഗീതം-ഗോവിന്ദ് വസന്ത, എഡിറ്റിംഗ്-സംഗീത് പ്രതാപ്, കല-അരവിന്ദ് വിശ്വനാഥന്‍, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സിങ്ക് സൗണ്ട്-വൈശാഖ് തുടങ്ങിയവരാണ് പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ് എന്നിവരാണ് നിര്‍വഹിച്ചത്. 2025 നവംബര്‍ 20ന് ഗോവയില്‍ ആരംഭിച്ച 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 28ന് സമാപിച്ചു.

Continue Reading

india

ഭക്ഷണം ചോദിച്ച് വീട്ടിലെത്തിയ മൂന്ന് തീവ്രവാദികള്‍ക്കായി ജമ്മുവില്‍ വന്‍ തിരച്ചില്‍

ബസന്ത്ഗഡിന്റെ ഉയര്‍ന്ന പ്രദേശമായ ചിംഗ്ല-ബലോത്തയിലെ ഒരു ബക്കര്‍വാള്‍ കുടുംബത്തിന്റെ വാതിലില്‍ രാത്രി മൂന്നു പേര്‍ എത്തി ഭക്ഷണം ചോദിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ ഭയന്ന് ഓടി രക്ഷപ്പെട്ടു;

Published

on

ജമ്മു-കശ്മീരിലെ ഉധംപുര്‍ ജില്ലയിലെ ബസന്ത്ഗഡ് പ്രദേശത്ത് ഭക്ഷണം ആവശ്യപ്പെട്ടെത്തിയ മൂന്ന് തീവ്രവാദികളെ തേടി സുരക്ഷാസേന വന്‍ തിരച്ചില്‍ തുടരുന്നു. ബസന്ത്ഗഡിന്റെ ഉയര്‍ന്ന പ്രദേശമായ ചിംഗ്ല-ബലോത്തയിലെ ഒരു ബക്കര്‍വാള്‍ കുടുംബത്തിന്റെ വാതിലില്‍ രാത്രി മൂന്നു പേര്‍ എത്തി ഭക്ഷണം ചോദിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ ഭയന്ന് ഓടി രക്ഷപ്പെട്ടു; പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.

സൈന്യം, ജമ്മു-കശ്മീര്‍ പൊലീസ്, സി.ആര്‍.പി.എഫ് എന്നിവയുടെ സംയുക്തസേന ഇടതൂര്‍ന്ന വനങ്ങളിലും ദുര്‍ഘടപ്രദേശങ്ങളിലും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് സംശയാസ്പദ നീക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചിംഗ്ല-ബലോത്തയില്‍ സംശയാസ്പദരുടെ നേരിട്ടുള്ള സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കി. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കത്വ സെക്ടറിലൂടെ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്ന പാതയിലാണ് ബസന്ത്ഗഡ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ പ്രദേശം നിരവധി ഏറ്റുമുട്ടലുകള്‍ക്കും ഒളിത്താവളങ്ങള്‍ തകര്‍ത്ത നടപടികള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

സ്‌നിഫര്‍ ഡോഗുകളും യുഎവികളും പ്രത്യേക സംഘങ്ങളും ഉപയോഗിച്ച് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്. സമീപ ഗ്രാമങ്ങളിലെ ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഉടന്‍ അറിയിക്കാനും നിര്‍ദ്ദേശം നല്‍കി. ഇതുവരെ ഏറ്റുമുട്ടലൊന്നും ഉണ്ടായിട്ടില്ലെങ്കിലും, തീവ്രവാദികള്‍ വനത്തിലൊളിച്ചിരിക്കാമെന്നതിനാല്‍ സേന അതീവ ജാഗ്രത തുടരുകയാണ്. പ്രതികളെ കണ്ടെത്തുന്നതുവരെ ഓപ്പറേഷന്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Continue Reading

Trending