Connect with us

Video Stories

ഉലയുന്ന സമ്പദ്‌രംഗം

Published

on

രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച ഒരു വാഗ്ദാനം 2024ല്‍ ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ സമ്പദ്‌വ്യവസ്ഥയാകുമെന്നാണ്. തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രമല്ല, അധികാരമേറ്റ ശേഷവും പ്രധാനമന്ത്രി ഈ അവകാശവാദം തുടര്‍ച്ചയായി ഉന്നയിച്ചുവരികയായിരുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധികളെ മറച്ചുവെച്ചു കൊണ്ടാണ് പ്രധാനമന്ത്രി വലിയ അവകാശ വാദങ്ങള്‍ നടത്തുന്നതെന്നാണ് രാജീവ് കുമാറിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുന്നത്.
നോട്ട് നിരോധനവും ജി.എസ്.ടിയും അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഏല്‍പിച്ച ആഘാതം സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നാണ് രാജീവ് കുമാര്‍ പറയുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിച്ച മൂന്ന് പരിഷ്‌കരണ നടപടികള്‍-നോട്ട് നിരോധനം, ജി.എസ്.ടി, പാപ്പര്‍ നിയമം- ഇവ ആലോചനകളോ, മുന്‍കരുതലുകളോ ഇല്ലാതെ നടപ്പാക്കിയതിന്റെ അനന്തരഫലമാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്നത്. നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ തന്നെ മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് അതിന്റെ അനന്തര ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പണ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ സാമ്പത്തിക മാന്ദ്യം സാധാരണ ജനങ്ങള്‍ക്ക് പോലും അനുഭവവേദ്യമായിരിക്കുകയാണ്. വന്‍കിട കമ്പനികള്‍ കൂട്ട പിരിച്ചുവിടല്‍ നടത്തുകയാണ്. ഓട്ടോമൊബൈല്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഈ മേഖല കടന്നു പോകുന്നത്. 2.30 ലക്ഷം തൊഴിലവസരങ്ങള്‍ ഈ വര്‍ഷം ഈ മേഖലയില്‍ ഇല്ലാതായത്. തുടര്‍ച്ചയായ പത്താം മാസവും വാഹന വില്‍പന കുറയുന്നു. ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്‌സിന്റെ കണക്കുപ്രകാരം ജൂലൈ മാസത്തില്‍ കാര്‍ വില്‍പനയില്‍ 30.9 ശതമാനത്തിന്റെ കുറവാണുണ്ടായത്. മോട്ടോര്‍ സൈക്കിളിന്റെയും സ്‌കൂട്ടറുകളുടെയും വില്‍പനയില്‍ 16.8 ശതമാനത്തിന്റെ കുറവാണുണ്ടായത്. വാഹനങ്ങളുടെ 300 ഡീലര്‍മാരെങ്കിലും പ്രവര്‍ത്തനം അവസാനപ്പിച്ചതായാണ് വ്യവസായ മേഖല തന്നെ പുറത്തുവിടുന്ന കണക്ക്.
വന്‍കിട വ്യവസായങ്ങള്‍ നേരിടുന്നതിനേക്കാള്‍ രൂക്ഷമാണ് ചെറുകിട വ്യവസായങ്ങളുടെ സ്ഥിതി. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ 30 ശതമാനത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു. ലക്ഷങ്ങള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യവും ചെറുകിട വ്യവസായികളെയും കച്ചവടക്കാരെയും തന്നെയാകും ഏറ്റവും കൂടുതല്‍ ബാധിക്കുക. നോട്ട് നിരോധനത്തിലൂടെ തകര്‍ന്നടിഞ്ഞ ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുളള പ്രതിസന്ധി മറികടക്കാന്‍ ലളിതമായ പരിഹാര ക്രിയകളേ വേണ്ടിവരുമായിരുന്നുള്ളൂ. എന്നാല്‍ വിദേശ നിക്ഷേപം കൊണ്ട് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുനിര്‍ത്താമെന്ന മിഥ്യാധാരണ സൃഷ്ടിച്ചതാണ് ഇപ്പോഴത്തെ രൂക്ഷ പ്രതിസന്ധി. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പൊടുന്നനെ തകരുന്നതിന് കാരണവും ഇതാണ്.
പ്രധാനമന്ത്രി അവകാശപ്പെടുംപോലെ 2024ല്‍ അഞ്ച് ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യ വളരണമെങ്കില്‍ പ്രതിവര്‍ഷം ശരാശരി 12 ശതമാനം വളര്‍ച്ച നേടണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജി.ഡി.പി വളര്‍ച്ച 6.8 ശതമാനമായിരൂന്നു. ഇപ്പോഴത് 5.8 ശതമാനമായി താഴ്ന്നിരിക്കുന്നു. ഇപ്പോഴത്തെ നിലക്ക് ജി.ഡി.പി വളര്‍ച്ച താഴേക്ക് പോകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2008ലും 2009ലും ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചിരൂന്നില്ല. 1930 കളിലെ ഗ്രേറ്റ് ഡിപ്രഷന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ആഗോള മാന്ദ്യമായിരുന്നു ലോകം നേരിട്ടതെന്ന് കൂടി പരിഗണിക്കേണ്ടതുണ്ട്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ആഗോള ജി.ഡി.പി രണ്ട് ശതമാനത്തിന് താഴെയായിരുന്നു. ആഗോള മാന്ദ്യം പ്രതികൂലമായല്ല, അനുകൂലമായാണ് ഇന്ത്യയെ അന്ന് ബാധിച്ചത്. 2003-11 കാലയളവില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ശരാശരി 8.4 ശതമാനമായിരുന്നു. സ്ഥിരതയുള്ള വളര്‍ച്ചാ നിരക്ക് ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ മൂല്യത്തിന്റെ കുത്തൊഴുക്കിന് ഇടയാക്കി. പ്രധാനമന്ത്രി അഞ്ച് ട്രില്ല്യന്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിക്കുന്നത് സ്ഥിരതയാര്‍ന്ന ഈ വളര്‍ച്ചാ നിരക്ക് 12 ശതമാനത്തിലേക്ക് ഉയരുമെന്ന കണക്കുകൂട്ടലിലാണ്. നോട്ടു നിരോധനവും ജി.എസ്.ടി.യും വളര്‍ച്ചാ നിരക്കിനെ പ്രതികുലമായി ബാധിച്ചത്. ജി.എസ്.ടി വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ കീഴ്‌പ്പോട്ടാണ് നീങ്ങുന്നത്. എണ്ണ വിലയിലുണ്ടാകുന്ന വര്‍ധനവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളുണ്ടായില്ലെങ്കില്‍ സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള ത്രാണി പോലും ഇല്ലാത്തവരായി നമ്മള്‍ മാറും.
സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയും രൂക്ഷമാക്കുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചു കഴിഞ്ഞു. രാജീവ് കൂമാറിന്റെ വെളിപ്പെടുത്തലിന് തൊട്ടു പിന്നാലെ സമ്പദ് വ്യവസ്ഥയെ ഉത്തേചിപ്പിക്കാനായി ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. മിക്കവയും കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച വിഡ്ഢിത്തപരമായ നിലപാടുകളില്‍ നിന്നുള്ള പിന്മാറ്റമാണ്. ജനങ്ങള്‍ വീടും വസ്തുകളും വില്‍ക്കുമ്പോള്‍ ഉള്ള സര്‍ചാര്‍ജ്ജ് ഒഴിവാക്കും, 2020 മാര്‍ച്ച് 20 വരെ വില്‍ക്കുന്ന ബിഎസ് 4 വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ തീരുന്നത് വരെ നിരത്തില്‍ ഓടിക്കാം, ഭവന വായ്പയുടെ പലിശ നിരക്കില്‍ കുറവ് വരുത്തും, പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപ, ഒക്ടോബര്‍ ഒന്ന് മുതല്‍ ആദായ നികുതി നോട്ടീസുകള്‍ ഇനി ഏകീകൃത രൂപത്തില്‍, ജിഎസ്ടി നികുതി പിരിവ് കൂടുതല്‍ ലളിതമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ കൂടുതല്‍ പ്രയത്‌നം വേണ്ടിവരും. പ്രത്യേകിച്ചും കയറ്റുമതി മേഖല ശുഷ്‌കമായ ഇന്ത്യന്‍ വിപണിയെ മുന്നില്‍ വെച്ച് അഞ്ച് ട്രില്ല്യന്‍ സമ്പദ്‌വ്യവസ്ഥ സ്വപ്‌നം കാണുമ്പോള്‍.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending