Video Stories
ജനതാദള്‍ (യു) മറുകണ്ടം ചാടുമ്പോള്‍ അണികളില്‍ നിറയുന്നത് ആശയക്കുഴപ്പം
പി. അബ്ദുല്‍ ലത്തീഫ്
വടകര: കാര്യമായ കാരണമേതുമില്ലാതെ ജതനാദള്‍ (യു) യു.ഡി.എഫ് വിട്ടപ്പോള്‍ പ്രാദേശിക നേതൃനിരയിലും അണികള്‍ക്കിടയിലും നിറയുന്നത് സര്‍വ്വത്ര ആശയക്കുഴപ്പം. എല്‍.ഡി.എഫ് അവഗണിക്കുന്നുവെന്ന പരാതിയുമായി യു.ഡി.എഫിനൊപ്പം ചേര്‍ന്ന ജനതാദള്‍ ഇപ്പോള്‍ മുന്നണി വിടുന്നതിന് വ്യക്തമായ കാരണം പോലും നല്‍കുന്നില്ല. ഇതാണ് അണികളെ പൂര്‍ണ്ണമായും ആശയക്കുഴപ്പത്തിലാക്കുന്നത്. മുന്നണി മാറുന്ന വിഷയം താഴെതട്ടില്‍ ചര്‍ച്ച ചെയ്യാതിരുന്നതില്‍ അണികള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ട്. പാര്‍ട്ടി തീരുമാനമെന്നാല്‍ വ്യക്തിയുടെ അല്ലെങ്കില്‍ ഏതാനും വ്യക്തികളുടെ തീരുമാനമാണോ എന്ന് പലരും ചോദിക്കുന്നു. അനവസരത്തിലുള്ള തീരുമാനം എന്നാണ് പ്രാദേശിക നേതാക്കളില്‍ പലരും മുന്നണി മാറ്റത്തെ കുറിച്ച് പ്രതികരിക്കുന്നത്. സോഷ്യലിസ്റ്റുകള്‍ക്ക് സ്വാധീനമുള്ളതായി വിലയിരുത്തപ്പെടുന്ന വടകരയിലെ പല കേന്ദ്രങ്ങളിലും ആശയക്കുഴപ്പം രൂക്ഷമാണ്.
വര്‍ഷങ്ങളായി ബന്ധം വിച്ഛേദിച്ചവരുമായി എങ്ങനെ ചേര്‍ന്നു പോകും എന്ന പരാതി പലരും ഉന്നയിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ത്തോളമായി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദളില്‍ വിഭാഗം യു.ഡി.എഫിലായിരുന്നു. എല്‍.ഡി.എഫ് അവഗണിക്കുന്നുവെന്ന പരാതിയുമായി യു.ഡി.എഫിനോട് ചേര്‍ന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ അങ്ങനെയൊരു പരാതിയില്ല എന്നത് ശ്രദ്ധേയമാണ്. എല്‍.ഡി.എഫ് വിട്ട് വീരേന്ദ്രകുമാര്‍ പാര്‍ട്ടി യു.ഡി.എഫിനൊപ്പം ചേരുന്നതായി പ്രഖ്യാപിച്ച സമയത്ത് പാര്‍ട്ടിക്ക് മുന്ന് എം.എല്‍.എമാരുണ്ടായിരുന്നു. എന്നാല്‍ ഒരു എം.എല്‍.എ പോലുമില്ലാതെയാണ് ജനതാദള്‍ യു എല്‍.ഡി.എഫ് പാളയത്തിലെത്തിയത്. എം.എല്‍.എമാരുണ്ടായിട്ടും കിട്ടുന്നതിനേക്കാള്‍ പരിഗണന എം.എല്‍.എയില്ലാത്ത സമയത്ത് കിട്ടുമോ എന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ചോദ്യങ്ങളുയരുന്നത്.
വ്യക്തിപരമായ ലാഭ-നഷ്ടങ്ങള്‍ മാത്രമാണ് മുന്നണികള്‍ മാറി മറുകണ്ടം ചാടുമ്പോള്‍ എം.പി വീരേന്ദ്രകുമാര്‍ പരിഗണിക്കാറുള്ളതെന്ന് പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളില്‍ പലര്‍ക്കും വ്യക്തമാണെങ്കിലും ഈ സമയത്ത് ഒരു മാറ്റം തികച്ചും അനവസരത്തിലാണെന്ന് പലരും വ്യക്തമാക്കുന്നു. ഒരു തരത്തിലുള്ള ഉറപ്പും ലഭിക്കാതെയാണ് ജനതാദള്‍ യു എല്‍.ഡി.എഫിന്റെ ഭാഗമായത്. ”ഇടതുപക്ഷ ചിന്താഗതിയുമായി വൈകാരികമായ ബന്ധമുള്ള പാര്‍ട്ടിയാണ് ഞങ്ങള്‍. ജനതാദള്‍ (യു) വിന്റെ രാഷ്ട്രീയ വിശ്വാസം എല്‍.ഡി.എഫുമായി ചേര്‍ന്നു പോകുന്നതാണ് ” എന്നുള്ള വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി മുന്നണി വിടുമ്പോഴുള്ള പ്രസ്താവനയെ പലരും തമാശയായിട്ടാണ് കാണുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷവും ഈ വൈകാരിക ബന്ധവും രാഷ്ട്രീയ വിശ്വാസവും എവിടെയായിരുന്നുവെന്ന് അണികളില്‍ പലരും ചോദ്യമുയര്‍ത്തുന്നു.
അതേസമയം വര്‍ഷങ്ങളായി എല്‍.ഡി.എഫിനൊപ്പമുള്ള ജനതാദള്‍ എസ് ജനതാദള്‍ യു മുന്നണിയിലേക്ക് വരുമ്പോള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. നിരവധി തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണമാറ്റത്തിന് ജനതാദള്‍ യു വിന്റെ തീരുമാനം കാരണമാകും. യു.ഡി.എഫിന് ചിലയിടങ്ങളില്‍ മേല്‍ക്കൈ നഷ്ടപ്പെടാന്‍ കാരണമാകുമെങ്കിലും സംസ്ഥാന ഗവണ്മെന്റിന്റെ നിരുത്തരവാദപരമായ നയങ്ങള്‍ മൂലം കുത്തഴിഞ്ഞ തദ്ധേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജനതാദളിന്റെ മുന്നണി മാറ്റം മൂലം കൂടുതല്‍ അപകടത്തിലാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
kerala
കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന് (74) ആണ് മരിച്ചത്.
ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
news
ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി
കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.
പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന് കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.
വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.
പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
kerala
വിമാനത്തില്‍ മലപ്പുറം സ്വദേശിയുടെ ധീരത
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീക്ക് അടിയന്തര സഹായം തേടിയുള്ള അനൗണ്‍സ്മെന്റ് കേട്ടതോടെ അനീസ് മുന്നോട്ട് വന്നു.
മലപ്പുറം: വിമാനത്തില്‍ ഉണ്ടായ പെട്ടെന്നുള്ള അടിയന്തരനിലയില്‍ മലപ്പുറം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി അനീസ് മുഹമ്മദ് കാട്ടിയ ധീരത ഉസ്ബെക്കിസ്ഥാന് ഔദ്യോഗികമായി അംഗീകരിച്ചു. തിരൂര്‍ പുറത്തൂര്‍ സ്വദേശിയായ അനീസിന് ‘ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാന്’ ബഹുമതി നല്കി.
താഷ്കെന്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അനീസ് നാല് മാസം മുന്‍പ് നടന്ന താഷ്കെന്റ്-ഡല്‍ഹി വിമാനയാത്രയിലാണ് ഉസ്ബെക്കിസ്ഥാന് സ്വദേശിനിയുടെ ജീവന് രക്ഷിച്ചത്. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീക്ക് അടിയന്തര സഹായം തേടിയുള്ള അനൗണ്‍സ്മെന്റ് കേട്ടതോടെ അനീസ് മുന്നോട്ട് വന്നു.
ഹൃദ്രോഗം മൂലം ഗുരുതരാവസ്ഥയില്‍ ആയിരുന്ന വനിതയ്ക്ക് അനീസ് നല്‍കിച്ച അടിയന്തര ചികിത്സ ജീവന് തിരിച്ചുപിടിക്കാന്‍ സഹായിച്ചു. സംഭവത്തില്‍ അനീസിന്റെ സമയോചിത നീക്കം പ്രശംസിച്ച് ഉസ്ബെക്കിസ്ഥാനിലെ അര്‍ധസര്‍ക്കാര്‍ സംഘടനയായ യുക്കാലിഷ് മൂവ്മെന്റ് അവനെ രാജ്യത്തിനുള്ള പ്രത്യേക ബഹുമതിയായ ‘ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാന്’ പുരസ്കാരത്തിന് തിരഞ്ഞെടുത്തു.
രാജ്യാന്തര വേദിയില്‍ മലയാളിയുടെ സേവനമനോഭാവം ഉയര്‍ത്തിക്കാട്ടിയ ഈ പുരസ്കാരം അഭിമാനകരമായ നേട്ടമായി മാറി. അനീസ് മുഹമ്മദ് യു.എ.ഇ.യില്‍ പ്രവാസിയായ പാടശ്ശേരി ഹുസൈനിന്റെയും റഹ്മത്തിന്റെയും മകനാണ്.
-
india22 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india21 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala19 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india20 hours agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി

