kerala
‘കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകം; രാജിവെച്ച് പുറത്തു പോകണം’; സന്ദീപ് വാര്യർ
കെ. സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുകയല്ല ചെയ്യേണ്ടതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കുകയാണ് വേണ്ടതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
പാലക്കാട് അടക്കമുള്ള ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് സന്ദീപ് വാര്യർ. കെ. സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുകയല്ല ചെയ്യേണ്ടതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കുകയാണ് വേണ്ടതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
ഏതൊരു രാഷ്ട്രീയ പാർട്ടിയിലെയും നേതൃത്വം ഉത്തരവാദിത്തം കാണിക്കുക എന്ന ജനാധിപത്യത്തിന്റെ കാതലാണ്. രാജിവെക്കുമെന്ന് പറയുമ്പോൾ സ്വന്തം ആളുകളെ കൊണ്ട് ‘അയ്യോ അച്ഛാ പോകല്ലേ’ എന്ന് പുറകിൽ നിന്ന് പറയിപ്പിക്കുന്നതും ശരിയല്ല. തുടർച്ചയായ പരാജയത്തിൽ നേതൃത്വം ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനിൽക്കുകയാണ് വേണ്ടത്. രാജി സന്നദ്ധത ഉന്നയിച്ച് രാജി വെക്കാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സന്ദീപ് പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കെ. സുരേന്ദ്രന്റെ രാജി ആവശ്യപ്പെടുന്നവർ ലക്ഷ്യമിടുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയാണ്. ബി.ജെ.പിക്കുള്ളിലെ ചക്കുളത്തി പോരാട്ടത്തോട് തനിക്ക് യോജിപ്പില്ല. അതിന്റെ ഭാഗമായി മാറാനോ ആരുടെയെങ്കിലും കൈകോടാലിയായി നിന്ന് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളായി മാറി സംസാരിക്കാനും തന്നെ കിട്ടില്ല. പലരും ഇത്തരത്തിൽ ശ്രമിക്കുന്നുണ്ടാകാം. ബി.ജെ.പിയെ അതിന്റെ വഴിക്ക് വിടുന്നുവെന്നും അവരെ നന്നാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
പാലക്കാട്ടെ കനത്ത തോൽവിയുടെയും ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കാൻ കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സന്നദ്ധത അറിയിച്ചെന്ന വാർത്തയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെ രാജിസന്നദ്ധത അറിയിച്ച സുരേന്ദ്രൻ, പാലക്കാട്ടെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് വിവരം.
പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രനാണെന്ന് വിമതവിഭാഗം ആരോപിക്കുന്നു. പാലക്കാട്ട് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ കൗൺസിലംഗം എൻ. ശിവരാജനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നെങ്കിലും സുരേന്ദ്രൻ സ്വന്തം താൽപര്യപ്രകാരമാണ് സി. കൃഷ്ണകുമാറിനെ ഗോദയിലേക്കിറക്കിയത്. ഇതോടെ സുരേഷ് ഗോപി അടക്കം പ്രമുഖ നേതാക്കൾ പ്രചാരണരംഗത്ത് സജീവമായതുമില്ല.
2021ൽ 12 റൗണ്ട് വോട്ടെണ്ണിയപ്പോഴാണ് യു.ഡി.എഫിന് ആശ്വാസ ലീഡ് പിടിക്കാനായതെങ്കിൽ ഇത്തവണ മൂന്നാം റൗണ്ടിൽ തന്നെ പാർട്ടി കോട്ടകൾ തരിപ്പണമായി. സുരേന്ദ്രനിൽ അടിയുറച്ച് വിശ്വസിച്ച ആർ.എസ്.എസിനും പാലക്കാട്ടുകാർ വോട്ടുകൊണ്ട് മറുപടി നൽകി. തോറ്റത് സിറ്റിങ് സീറ്റിലല്ലെന്ന് സുരേന്ദ്രൻ പക്ഷം വിശദീകരിക്കുമ്പോഴും നഗരസഭയിലെ വോട്ട് ചോർച്ചയിലാണ് എതിർപക്ഷം പിടിമുറുക്കുന്നത്.
kerala
സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.
ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര് 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര് 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം
kerala
തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്ക്കൊപ്പം പരാതിക്കാരന് ധനേഷ് കുമാറും ഹാജരായിരുന്നു.
വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന് ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന് ഒഴിവാക്കിയത്.
എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
kerala
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര് പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.
ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala12 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala11 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

