Connect with us

Views

കണ്ണീര്‍ സാഫല്യം

Published

on

കമാല്‍ വരദൂര്‍

ഒരു വലിയ സ്വപ്‌നം സത്യമാവുകയാണ്….ഉഷ എന്ന രണ്ടക്ഷരത്തില്‍ ഇന്ത്യന്‍ കായിക നഭസിനെ ലോകത്തേക്ക് ഉയര്‍ത്തിയ പ്രിയപ്പെട്ട താരത്തിന്റെ വിയര്‍പ്പിനും വേദനക്കും കണ്ണീരിനും പ്രതിഫലമായി ഒരു സിന്തറ്റിക് മൈതാനം. 77 ല്‍ തുടങ്ങിയ കായിക യാത്രയുടെ ഓരോ പുലരിയിലും ഉഷ സ്വപ്‌നം കണ്ട മൈതാനം. ലോകം സിന്തറ്റിക്കിലൂടെ പറക്കുമ്പോള്‍ പൊടി ഉയരുന്ന, നിരപ്പില്ലാത്ത, കല്ലും മുള്ളും നിറഞ്ഞ ഗ്രൗണ്ടുകളും വഴിയോരങ്ങളും പാതകളുമെല്ലാം ട്രാക്കാക്കി മാറ്റിയാണ് മോസ്‌ക്കോ (1980) ലോസാഞ്ചലസ് (1984), സിയോള്‍ (1988), ബാര്‍സിലോണ (1992), അറ്റ്്‌ലാന്റ (1996) ഒളിംപിക്‌സുകളെല്ലാം ഉഷ പിന്നിട്ടത്. മോസ്‌ക്കോയിലെ കൊച്ചുകുട്ടി, ലോസാഞ്ചലസിലെത്തിയപ്പോള്‍ നാലാം സ്ഥാനക്കാരിയായി-അപ്പോഴും പഴയ ട്രാക്കിലുടെയാണ് ഉഷ പരിശീലിച്ചതും ഓടിയതും. കാലമേറെ കഴിഞ്ഞിട്ടും അതിന് മാറ്റമുണ്ടായില്ല. ഉഷയിലെ അത്‌ലറ്റ് പരിശീലകയുടെ കുപ്പായമണിഞ്ഞ ശേഷം ഒളിംപിക്‌സുകള്‍ സിഡ്‌നിയിലും (2000), ഏതന്‍സിലും (2004), ബെയ്ജിംഗിലും (2008) കഴിഞ്ഞു. ഉഷയുടെ പ്രിയപ്പെട്ട ശിഷ്യ ടിന്റു ലൂക്ക ലണ്ടന്‍ (2012,) റിയോ (2016) ഒളിംപിക്‌സുകളില്‍ പങ്കെടുത്തു. കൊച്ചു ശിഷ്യ ജിസ്‌ന മാത്യു റിയോയിലുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം സിന്തറ്റിക് ടര്‍ഫ് എന്നത് സ്വപ്‌നം മാത്രമായി മാറിയപ്പോള്‍ ആരും കാണാതെ ഉഷ പലവട്ടം കണ്ണ തുടച്ചു. പല വാതിലുകള്‍ മുട്ടി. കരഞ്ഞപേക്ഷിച്ചു…. കായികതയെ സ്‌നേഹിക്കുന്നവര്‍ ഉഷക്കൊപ്പം നിന്നു. പക്ഷേ കളിയറിയാത്ത, മൈതാനമറിയാത്ത കായിക സംഘാടകരും ഭരണക്കാരും മുഖം തിരിച്ചു…. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യാവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ഉഷയുടെ നിരന്തര പരിശ്രമങ്ങള്‍ക്കൊപ്പം നിന്നു. വ്യവസായ വകുപ്പിന്റെ ബാലുശ്ശേരി കിനാലൂരിലെ 30 ഏക്കര്‍ ഉഷക്ക് കായിക സ്‌ക്കൂള്‍ സ്ഥാപിക്കാന്‍ അനുവദിച്ചു. കൊയിലാണ്ടിയിലെ ഇടുങ്ങിയ മുറിയില്‍ നിന്നും അങ്ങനെ മോചനം. സിന്തറ്റിക് മൈതാനമെന്ന യാത്ര അപ്പോഴും അഭംഗുരം തുടര്‍ന്ന ഉഷക്ക് അജയ് മാക്കന്‍ എന്ന കേന്ദ്ര കായികമന്ത്രി തണലായി. അദ്ദേഹം കോഴിക്കോട് വന്നു. സ്‌ക്കൂള്‍ സന്ദര്‍ശിച്ചു. സിന്തറ്റിക് ടര്‍ഫിനുളള വാഗ്ദാനം നല്‍കി. പിന്നെയും എതിര്‍പ്പായിരുന്നു. മൈതാനത്തിന്റെ നിര്‍മാണം തുടങ്ങിയതിന് ശേഷം രണ്ട് ഒളിംപിക്‌സുകള്‍ പിന്നിട്ടു. ടിന്റുവും ജിസ്‌നയും ജെസ്സി ജോസഫും ഷഹര്‍ബാന സിദ്ദിഖും അബിദ മേരി മാനുവലും സ്‌നേഹയും സൂര്യമോളും അതുല്യയും ബിസ്മിയുമെല്ലാം നിരവധി ദേശീയ-രാജ്യാന്തര മേളകള്‍ പിന്നിട്ടു. സ്‌ക്കൂള്‍ മീറ്റുകളും ദേശീയ മീറ്റുകളും ദേശീയ ഗെയിംസുകളും ഏഷ്യന്‍ ഗെയിംസുകളും കോമണ്‍വെല്‍ത്ത് ഗെയിംസുകളും ഒളിംപിക്‌സുകളും കടന്നു പോയി. മെഡലുകളും ബഹുമതികളും ഉഷയുടെ കുട്ടികള്‍ വാരിക്കൂട്ടി. കായികതയുടെ കരുത്തുറ്റ ഊര്‍ജ്ജമായിരുന്നു അവരുടെ കൈമുതല്‍. കേരലം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് വന്നപ്പോള്‍ കിനാലൂരിലെ സ്‌ക്കൂളില്‍ നിന്നും ഒംനി വാനില്‍ ടിന്റുവും സംഘവും മഴയും വെയിലും നോക്കാതെ ഉഷക്കൊപ്പം പരിശീലന യാത്ര തുടര്‍ന്നു. ഉഷയും ഉഷാ സ്‌ക്കൂളും നേടിയ മെഡലുകള്‍ക്ക് കണക്കില്ല. എല്ലാ മെഡലുകള്‍ക്കും വേദനയുടെയും വിയര്‍പ്പിന്റെയും ഗന്ധമാണ്. കുട്ടിക്കാലത്ത് തുടങ്ങിയ കായിക യാത്രയില്‍ വിശ്രമം എന്തെന്ന് ഉഷക്കറിയില്ല. കൂടെ ഓടിയവര്‍ ജോലിയും കുടുംബവുമായി പോയപ്പോഴും ഉഷ ട്രാക്കിനെ മാത്രം പ്രണയിച്ചു. ശ്രീനിവാസനും ഉജാലുമെല്ലാം ആ പ്രണയത്തിനൊപ്പം നിന്നു. ഉഷയെന്ന ഇതിഹാസത്തിന്റെ കായിക യാത്രയിലെ വലിയ വാതിലാണ് വ്യാഴാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തുറക്കുന്നത്. സിന്തറ്റിക് മൈതാനത്തേക്ക് ഉഷയും കുട്ടികളും ഇറങ്ങുന്നു. കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും സംഘവും വലിയ ചടങ്ങിനെത്തുന്നുണ്ട്. ഉഷയുടെ കുട്ടികള്‍ക്കിനി ആ ഒംനി വാനില്‍ യാത്ര ചെയ്യേണ്ട…. നല്ല ഊഷ്മള ശ്വാസത്തില്‍ സ്വന്തം ട്രാക്കില്‍ പരിശീലനം നടത്താം. ഉയരങ്ങളിലേക്കുളള സിന്തറ്റിക് പ്രയാണം അവര്‍ തുടങ്ങുമ്പോള്‍ ആ മൈതാനത്തെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ ഇനി സ്‌റ്റേഡിയം വേണം, താരങ്ങള്‍ക്കുള്ള താമസസൗകര്യം വേണം, കോഴിക്കോട് നഗരത്തില്‍ നിന്നും അല്‍പ്പമകലെ ആയതിനാല്‍ നല്ല റോഡും സൗകര്യങ്ങളും വേണം-കായികതക്കൊപ്പം നില്‍ക്കുന്നയാളാണ് പ്രധാനമന്ത്രി. റിയോ ഒളിംപിക്‌സിനും ശേഷം ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ ഉണര്‍ത്താന്‍ സത്വര നടപടികളുമായി മുന്നോട്ട് പോവുന്ന അദ്ദേഹത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചാല്‍ കോഴിക്കോടിന്റെ കായിക തിലകക്കുറിയായി ഈ മൈതാനം മാറും. ഇങ്ങനെ ഒരു മൈതാനത്തിന് ജന്മം നല്‍കുക വഴ ഉഷ വീണ്ടും ചരിത്രമാവുകയാണ്. ലോകത്തെവിടെയുമില്ല ഒരു കായികതാരത്തിന്റെ നാമധേയത്തില്‍ ഒരു സിന്തറ്റിക് ട്രാക്ക്. ലോകത്തെവിടെയും ഒരു താരവും ഇത്തരത്തില്‍ ഒരു സിന്തറ്റിക് ട്രാക്കിനായി ഇത്ര വെയില്‍ കൊണ്ടിട്ടില്ല. ഇത്രയധികം വാതിലുകള്‍ മുട്ടിയിട്ടില്ല. സ്വപ്‌നത്തിന്റെ കണ്ണീര്‍ സാഫല്യമാണിത്-ഉഷക്കൊപ്പം എല്ലാവരുമുണ്ടാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending