X

സാറാ ജോസഫിനും യു.എ. ഖാദറിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; യു.കെ കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം മികച്ച നോവല്‍

തൃശൂര്‍: 2015-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും അവാര്‍ഡുകളും പ്രഖ്യാപിച്ചു. 2012, 13, 14 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കുള്ള 2015ലെ പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അക്കാദമിയുടെ ഏറ്റവും ഉന്നതമായ പുരസ്‌കാരമായ വിശിഷ്ടാംഗത്വം (ഫെലോഷിപ്പ്) നോവലിസ്റ്റുകളും കഥാകൃത്തുക്കളുമായ സാറാ ജോസഫിനും യു.എ. ഖാദറിനുമാണ് നല്‍കുന്നത്. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി. സുകുമാരന്‍, ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ. കെ. സുഗതന്‍ എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കും. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച അറുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നതെന്ന്  അക്കാദമി പ്രസിഡന്റ് വൈശാഖന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാഹിത്യകൃതികള്‍ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ 11 പേര്‍ക്ക് നല്‍കും. എസ്. രമേശന്‍ (കവിത-ഹേമന്തത്തിലെ പക്ഷി), യു.കെ. കുമാരന്‍ (നോവല്‍-തക്ഷന്‍കുന്ന് സ്വരൂപം), ജിനോ ജോസഫ് (നാടകം- മത്തി), അഷിത (ചെറുകഥ-അഷിതയുടെ കഥകള്‍), സി.ആര്‍. പരമേശ്വരന്‍ (സാഹിത്യവിമര്‍ശനം-വംശചിഹ്‌നങ്ങള്‍), കെ.എന്‍. ഗണേശ് (വൈജ്ഞാനിക സാഹിത്യം-പ്രകൃതിയും മനുഷ്യനും), ഇബ്രാഹിം വെങ്ങര (ജീവചരിത്രം/ആത്മകഥ-ഗ്രീന്‍ റൂം), വി.ജി. തമ്പി- യൂറോപ്പ്: ആത്മചിഹ്നങ്ങള്‍, ഒ.കെ. ജോണി-ഭൂട്ടാന്‍ ദിനങ്ങള്‍ (യാത്രാവിവരണം), ഗുരു മുനി നാരായണ പ്രസാദ് (വിവര്‍ത്തനം-സൗന്ദര്യലഹരി), ഏഴാച്ചേരി രാമചന്ദ്രന്‍ (ബാലസാഹിത്യം- സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും), ഡോ. എസ്.ഡി.പി.നമ്പൂതിരി (ഹാസസാഹിത്യം-വെടിവട്ടം) എന്നിവരെയാണ് ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തതെന്ന് വൈശാഖന്‍ പറഞ്ഞു.

chandrika: