തിരുവനന്തപുരം: കേരള നിയമസഭയില്‍ എസ്‌ഐആര്‍ (വോട്ടര്‍ പട്ടിക തീവ്ര പരിശോധന) പ്രക്രിയയെതിരെ കേരളം ഒറ്റകെട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്തുണക്കുകയും ചെയ്തു. ലീഗ് എം.എല്‍.എമാരായ യു. ലത്തീഫ്, എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ ഭേദഗതികള്‍ അവതരിപ്പിച്ചു.
പ്രമേയം ചൂണ്ടിക്കാട്ടുന്നത്, വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളെ യുക്തിരഹിതമായി ഒഴിവാക്കിയതും, ദേശീയ തലത്തില്‍ ഇതു ലക്ഷ്യമിടുന്നുണ്ടെന്ന സംശയവും രാജ്യവ്യാപകമായി നിലനില്‍ക്കുന്നു എന്നതാണ്. ബിഹാര്‍ എസ്.ഐ.ആര്‍ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീംകോടതി പരിഗണനയില്‍ ഉള്ളതിനിടയിലാണ്, കേരളത്തില്‍ ഇത് നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനുള്ള ഭീഷണിയുണ്ടാക്കുമെന്ന ഭയം ഉയരുന്നത്.
2002-ലെ വോട്ടര്‍ പട്ടികയും 2025-ലെ പട്ടികയും തമ്മില്‍ ഒത്തുനോക്കല്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ എന്റോള്‍മെന്റുകള്‍, നീക്കം ചെയ്യലുകള്‍, എതിര്‍പ്പുകള്‍ എന്നിവയ്ക്കായി വീടുതോറുമുള്ള പരിശോധന നിര്‍ബന്ധിത ഘടകം. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് (ബി.എല്‍.ഒ) 2002ലെ ലിസ്റ്റുകളും ഏറ്റവും പുതിയ ലിസ്റ്റുകളും നല്‍കും. ബിഹാറിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, കേരളത്തില്‍ 2002 ലിസ്റ്റിലുള്ള പേരുകള്‍ക്ക് 80% പേര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല.
എസ്.ഐ.ആറില്‍ മൂന്ന് വിഭാഗങ്ങളായി വോട്ടര്‍മാരെ പരിഗണിക്കും. 1987ന് മുമ്പ് ജനിച്ചവര്‍, 1987 നും 2004 നും ഇടയില്‍ ജനിച്ചവര്‍, 2004ന് ശേഷം ജനിച്ചവര്‍ എന്നിങ്ങനെ.