Connect with us

More

‘അവര്‍ക്കല്ല, നമുക്കാണ് തെറ്റിദ്ധാരണകള്‍’;പുതുവൈപ്പ് സംഭവത്തെക്കുറിച്ച് എം. അബ്ദുല്‍ റഷീദ് എഴുതുന്നു

Published

on

പുതുവൈപ്പ് സമരത്തെക്കുറിച്ചും ജനങ്ങളുടെ ഭീതിയെക്കുറിച്ചും മാധ്യമപ്രവര്‍ത്തകന്‍ എം അബ്ദുല്‍ റഷീദ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പുതുവൈപ്പ് സമരത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന് ആരോപിക്കുന്ന സര്‍ക്കാരിന്റേയും പുതുവൈപ്പില്‍ അപകടസാധ്യതയില്ലെന്ന് പറയുന്ന ന്യായീകരണങ്ങളുടേയും മുനയൊടിക്കുന്നതാണ് പുതുവൈപ്പ് സമരത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്. പ്ലാന്റിനെക്കുറിച്ച് അവര്‍ക്കല്ല, നമുക്കാണ് തെറ്റിദ്ധാരണകള്‍ എന്ന് തുടങ്ങുന്ന ലേഖനത്തില്‍ ജയ്പ്പൂരിലും ഗുജറാത്തിലും ഐ.ഒ.സി പ്ലാന്റുകളിലുണ്ടായ അപകടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അവര്‍ക്കല്ല, നമുക്കാണ് തെറ്റിദ്ധാരണകള്‍..!
‘പിങ്ക് സിറ്റി’ എന്നാണ് ജയ്പ്പൂരിനെ വിളിക്കുക. ഇന്ത്യയിലെ മനോഹര നഗരങ്ങളിലൊന്ന്. പക്ഷേ, 2009 ഒക്ടോബര്‍ 29–ന് ജയ്പ്പൂര്‍ ‘കറുത്ത സിറ്റി’യായി മാറി. അന്നു രാത്രി ഏഴരയ്ക്കാണ് ജയ്പ്പൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓയില്‍ ഡിപ്പോ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്!
സിതാപുര വ്യവസായമേഖലയിലെ ഐഒസി പ്ലാന്റില്‍ എണ്ണായിരം കിലോലിറ്റര്‍ പെട്രോള്‍ സംഭരിച്ചിരുന്ന ഭൂഗര്‍ഭടാങ്കിലാണ് തീപടര്‍ന്നത്. 12 പേര്‍ ഉടന്‍ വെന്തു മരിച്ചു. 300 പേര്‍ ശരീരമാകെ പൊള്ളിയടര്‍ന്നും ശ്വാസംമുട്ടിയും പകുതി ജീവനോടെ രക്ഷപ്പെട്ടു. ജയ്പ്പൂര്‍ നഗരം കുലുങ്ങിവിറച്ചു!
പൊട്ടിത്തെറി കാരണം റിച്ചര്‍സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനംതന്നെ ഉണ്ടായി. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ കെട്ടിടങ്ങളുടെ ജനാലകള്‍ പൊട്ടിച്ചിതറി.
തീയണയ്ക്കാന്‍ ഒരാഴ്ച ആര്‍ക്കും ഒരു ചുക്കും ചെയ്യാനായില്ല. ഐഒസി മുംബൈയില്‍നിന്ന് വിളിച്ചുവരുത്തിയ സാങ്കേതികവിദഗ്ധര്‍ കാഴ്ചക്കാരായി നോക്കിനിന്നു. ‘ആളിപ്പടരുന്ന പെട്രോളില്‍ ഒന്നും ചെയ്യാനില്ലെന്ന്’ അവര്‍ കൈമലര്‍ത്തി.
പകരം ചുറ്റുവട്ടത്ത് താമസിച്ചിരുന്ന അഞ്ചുലക്ഷം ആളുകളെ ഒഴിപ്പിച്ചു.
ആളുന്ന തീയും പുകയും കണ്ട് പതിനായിരങ്ങള്‍ നേരത്തേതന്നെ വീടുവിട്ടോടിയിരുന്നതിനാല്‍ ‘ഒഴിപ്പിക്കല്‍’ എളുപ്പമായി. ഒരാഴ്ച കത്തിയെരിഞ്ഞ തീ മുന്നൂറ് കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് പിന്നീട് ഐഒസിയുടെതന്നെ കണക്കു വന്നു. ആഴ്ചകളോളം ജയ്പ്പൂര്‍ ശവക്കോട്ടപോലെ മൂകമായി!
ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നായ ജയ്പ്പൂരിന്റെ ഹൃദയത്തില്‍നിന്ന് വെറും 16 കിലോമീറ്റര്‍ അകലെ ഈ കൂറ്റന്‍ പെട്രോള്‍ സംഭരണശാല വന്നപ്പോള്‍തന്നെ ഏറെ ആശങ്ക!കള്‍ ഉണ്ടായിരുന്നു. പക്ഷേ, അന്ന് ഐഒസി പറഞ്ഞത് ഇപ്പോള്‍ പുതുവൈപ്പിനില്‍ പറയുന്ന അതേ ന്യായമായിരുന്നു: ‘അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുളള ഈ സംഭരണശാലയില്‍ ഒരപകടവും സംഭവിക്കില്ല. എല്ലാം പൂര്‍ണ്ണസുരക്ഷിതം..!’
പക്ഷേ, 2009 ഒക്ടോബര്‍ 29 ന്റെ രാത്രിയില്‍ സകല സുരക്ഷകളും പാളി. ജയ്പ്പൂര്‍നഗരത്തിന്റെ ആകാശം പെട്രോള്‍പുക മൂടി കറുത്തുനിന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ജനം അലമുറയിട്ടു.
ഓയില്‍ഡിപ്പോയില്‍!നിന്ന് പൈപ്പ്‌ലൈനിലേക്ക് പെട്രോള്‍ മാറ്റുമ്പോഴുണ്ടായ സാങ്കേതിക തകരാറായിരുന്നു അപകട കാരണം. രക്ഷാസംവിധാനങ്ങളൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് പിന്നീട് ഐഒസി തന്നെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു!
തീര്‍ന്നില്ല, മൂന്നു വര്‍ഷം കഴിഞ്ഞ് 2013 ജനുവരി ആറിന് ഗുജറാത്തിലെ ഐഒസി പ്ലാന്റില്‍ സമാനമായ അപകടം ആവര്‍ത്തിച്ചു. നാലു പേര്‍ മരിച്ചു. ഗുജറാത്തിലെ ഹാസിറ പ്ലാന്റില്‍ ഐഒസിയുടെ അഞ്ച് ഭൂഗര്‍ഭ പെട്രോള്‍ടാങ്കുകളാണ് അന്ന് ഒരുമിച്ച് കത്തിയമര്‍ന്നത്. 24 മണിക്കൂര്‍ വേണ്ടിവന്നു തീ ശമിപ്പിക്കാന്‍.
അത്തരമൊരു അപകടം നേരിടാനുള്ള യാതൊരു സംവിധാനവും ഐഒസിക്ക് ഉണ്ടായിരുന്നില്ലെന്ന് അവിടെയും അന്വേഷണത്തില്‍ തെളിഞ്ഞു.
2014 ജൂണ്‍ 26 ന് ആന്ധ്രപ്രദേശില്‍ ഗെയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചത് 14 പേരാണ്.
ഈ അപകടങ്ങളൊന്നും കഴിഞ്ഞിട്ട് അധികകാലമായില്ല. എന്നിട്ടും എത്ര വേഗമാണ് നമ്മള്‍ അതൊക്കെ മറന്നുപോകുന്നത്!
ഒരാഴ്ചയായി പുതുവൈപ്പിന്‍ ജനതയ്ക്കുള്ള ഉപദേശങ്ങളാണ് കേള്‍ക്കുന്നതും കാണുന്നതുമെല്ലാം. ‘അജ്ഞരായ’ പുതുൈവപ്പിന്‍കാരെ ‘യാതൊരു അപകട സാധ്യതയുമില്ലാത്ത’ എല്‍പിജി പദ്ധതിക്ക് അനുകൂലമായി ‘ബോധവത്കരിക്കണമെന്നാണ്’ ആഹ്വാനം. അങ്ങനെ പറയുന്നവരില്‍ ഐഒസി വക്താക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സിപിഎമ്മുകാര്‍ എന്നിവരെല്ലാം വരുന്നത് സ്വാഭാവികം. പക്ഷേ, മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം ചേരും മുമ്പ് രണ്ടുവട്ടം ആലോചിക്കണം.
കാരണം, നിങ്ങളുടെ തൊട്ടുമുന്നില്‍ വിരല്‍പ്പാടകലെ ആ ‘ന്യൂസ് ആര്‍ൈക്കവിലു’ണ്ട് ഐഒസി അടക്കമുള്ളവരുടെ പലതരം ഇന്ധനസംഭരണശാലകളില്‍ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങളുടെ ബാക്ക്ഫയലുകള്‍. അത് ഒരാവര്‍ത്തിയൊന്നു നോക്കിയാല്‍ അപ്പോള്‍ നില്‍ക്കും പുതുൈവപ്പിനിലെ ‘നിരക്ഷരരെ’ ‘ബോധവത്കരിക്കാനുള്ള’ ‘നമ്മള്‍ അറിവുള്ളവരുടെ’ ദാഹം.
എല്‍എന്‍ജി, എല്‍പിജി ടെര്‍മിനലുള്ള മേഖലകളില്‍ ഭീകരാക്രമണ ഭീഷണി കൂടുമെന്ന പുതുവൈപ്പിന്‍കാരുടെ വാദത്തെ പരിഹസിച്ചുതള്ളി ഒരു ‘സഖാവിന്റെ’ പോസ്റ്റ് കണ്ടു.
ബ്രിട്ടീഷുകാരനായ പെട്രോളിയം–പ്രകൃതിവാതക സാങ്കേതികസുരക്ഷാ വിദഗ്ധന്‍ പ്രൊഫസര്‍ പീറ്റര്‍ ഡി കാമറൂണിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഒരു പഠനറിപ്പോര്‍ട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു വേണ്ടി നടത്തിയ പഠനമാണ്.
എല്‍പിജി, എല്‍എന്‍ജി സംഭരണകേന്ദ്രങ്ങളുള്ള പ്രദേശങ്ങളിലെ അപകടസാധ്യതകള്‍ വിശദമാക്കുന്ന ആ റിപ്പോര്‍ട്ടിലെ ചെറിയൊരു ഭാഗം മാത്രം ഉദ്ധരിക്കാം: ‘എല്‍എന്‍ജി ടെര്‍മിനലുകളുള്ള എല്ലാ മേഖലകളിലും ഭീകരാക്രമണ സാധ്യത കൂടുതലാണ് എന്നതൊരു യാഥാര്‍ഥ്യമാണ്. സെപ്റ്റംബര്‍ 11 ന് മുമ്പ് എല്‍എന്‍ജി ടെര്‍മിനലുകളുടെ ഏറ്റവും വലിയ അപകടസാധ്യത ആക്‌സിഡന്റല്‍ ലീക്കേജോ മനുഷ്യന്റെ പിഴവുകളോ ആയിരുന്നു. എന്നാല്‍ ഇന്ന് അതല്ല സാഹചര്യം. ഇന്ന് ലോകത്തെ ഏതൊരു ഇന്ധനസംഭരണകേന്ദ്രവും ശക്തമായ ഭീകരാക്രമണ ഭീഷണി നേരിടുന്നുണ്ട്. യമനില്‍ 2002–ല്‍ വാതകടാങ്കറിനു നേരേ ബോട്ട് ഇടിച്ചുകയറ്റിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇത്തരം ഭീകരാക്രമണസാധ്യത അമേരിക്കയുടെപോലും വലിയ ഭീതിയാണ്…’
പുതുവൈപ്പിനിലെ ‘നിരക്ഷര ഗ്രാമീണരുടെ’ അല്ല, ലോകത്തെ ഏറ്റവും വലിയ ഇന്ധനസുരക്ഷാ വിദഗ്ധരില്‍ ഒരാളുടെ റിപ്പോര്‍ട്ടാണിത്!
വൈപ്പിന്‍ ഒരു ബോംബാണ്. ഇതിനകം പണിതീര്‍ന്നുകഴിഞ്ഞ എല്‍എന്‍ജി ടെര്‍മിനലുകളും ഇപ്പോഴത്തെ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണവും കൂടിയാകുമ്പോള്‍ ഏതുനിമിഷവും പൊട്ടാവുന്നൊരു ബോംബിനു മുകളില്‍ത്തന്നെയാണ് വൈപ്പിന്‍കാരുടെ ജീവിതം. ഐഒസി നടത്തുന്ന നിയമലംഘനങ്ങള്‍ ആ അപകടസാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തരം അപായസാധ്യതയെ പ്രൊഫസര്‍ പീറ്റര്‍ ഡി കാമറൂണ്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ‘ഫ്‌ളോട്ടിങ് ബോംബുകള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.
എല്ലാ സുരക്ഷയുമുണ്ടായിട്ടും 2004–ല്‍ അള്‍ജീരിയയില്‍ പൊട്ടിത്തെറിച്ച സ്‌കിക്ഡ എല്‍എന്‍ജി പ്ലാന്റിലെ അപകടം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
ഈ പദ്ധതിയെക്കുറിച്ചുള്ള വൈപ്പിന്‍കാരുടെ പേടികളെല്ലാം നേരാണ്. ലോകമെങ്ങും സുരക്ഷാവിദഗ്ധര്‍ അംഗീകരിച്ചുകഴിഞ്ഞ സത്യങ്ങള്‍. ആ പേടികളുടെ പുറത്തുതന്നെ ലോകത്തെ പല രാജ്യങ്ങളും ഇത്തരം സംഭരണശാലകള്‍ പണിതിട്ടുണ്ടെന്നതും നേരാണ്. പക്ഷെ, തങ്ങളുടെ തലയ്ക്കു മീതേ തൂങ്ങാന്‍പോകുന്ന അപകടങ്ങളെക്കുറിച്ചുള്ള സത്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ വൈപ്പിന്‍കാരെ നമ്മള്‍ ‘വിവരമില്ലാത്തവര്‍’ ആക്കരുത്. അവര്‍ പറയുന്നതാണ് ശരിയായ വിവരം.
മതിലുകെട്ടിപ്പൊക്കി ഗേറ്റും പൂട്ടി സുഖകരമായ വീടുകളിലോ വില്ലകളിലോ ഉറങ്ങാന്‍കിടക്കുമ്പോള്‍ നമുക്കു തോന്നും ‘ലോകം മുഴുവന്‍ ഇങ്ങനെ സുരക്ഷിത’മാണെന്ന്. നമ്മുടെ ആ ധാരണയാണ് തെറ്റ്.
ഈ സത്യം ആരു പറഞ്ഞില്ലെങ്കിലും മാധ്യമങ്ങള്‍ പറയണം.
ജനങ്ങളെ പറഞ്ഞുപറ്റിക്കാനോ തലയടിച്ചുപൊട്ടിക്കാനോ ഭരണകൂടത്തിന് എളുപ്പം കഴിയും. തല്ലിയോ കൊന്നോ തീവ്രവാദമുദ്ര ചാര്‍ത്തിയോ, എങ്ങനെയും ഈ പ്രതിഷേധത്തെ പിണറായി സര്‍ക്കാര്‍ ഒതുക്കുകതന്നെ ചെയ്യും, അതുറപ്പ്. കാരണം, ‘വികസന കാര്യത്തില്‍ കേന്ദ്രവും കേരളവും യോജിച്ചാണെന്ന്’ എത്രയോ വട്ടം സഖാവ് പിണറായി വിജയന്‍ പറഞ്ഞുകഴിഞ്ഞു!
എങ്കിലും അറിയാവുന്ന സത്യം മാധ്യമങ്ങളെങ്കിലും പറയുകത്തന്നെ വേണം. ‘എല്‍എന്‍ജി സഹിക്കുന്ന നിങ്ങള്‍ക്ക് എല്‍ പി ജി കൂടി സഹിച്ചൂടെ?’ എന്ന ക്രൂരമായ ചോദ്യം മാധ്യമങ്ങള്‍ എങ്കിലും വൈപ്പിന്‍കാരോട് ചോദിക്കരുത്. കാവിത്തോക്കും ചുവപ്പുലാത്തിയുമൊക്കെ ഒന്നായിച്ചേര്‍ന്ന് കര്‍ഷകനെയും പാവപ്പെട്ടവനേയും തുരത്തുന്ന ഈ കെട്ടകാലത്ത് മാധ്യമങ്ങള്‍ക്കു അല്ലാതെ മറ്റാര്‍ക്കാണ് നേര് പറയാന്‍ കഴിയുക?
…………………………
എം. അബ്ദുള്‍ റഷീദ്
ചിത്രം: ജയ്പൂരില്‍ ഐഒസി പെട്രോള്‍ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തം.

india

ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

2025 മെയ് മുതൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്

Published

on

ന്യൂഡൽഹി: സമീപ ആഴ്ചകളിൽ ഇന്ത്യൻ അധികാരികൾ നൂറുകണക്കിന് ബംഗാളി മുസ്‌ലിംകളെ ‘നിയമവിരുദ്ധ കുടിയേറ്റക്കാർ’ എന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ‘ഇന്ത്യൻ പൗരന്മാരായ ബംഗാളി മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിലൂടെ ഇന്ത്യ ഭരിക്കുന്ന ബിജെപി വിവേചനത്തിന് ആക്കം കൂട്ടുകയാണ്.’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏഷ്യ ഡയറക്ടർ എലൈൻ പിയേഴ്സൺ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കണ്ടെത്തലുകൾ അറിയിച്ചുകൊണ്ട് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും പിയേഴ്സൺ പറഞ്ഞു.

‘ഇന്ത്യൻ സർക്കാർ പുറത്താക്കപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ മെയ് 7 നും ജൂൺ 15 നും ഇടയിൽ ഇന്ത്യ 1,500-ലധികം മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ബോർഡർ ഗാർഡ് ബംഗ്ലാദേശ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മ്യാൻമറിൽ നിന്നുള്ള ഏകദേശം 100 റോഹിംഗ്യൻ അഭയാർത്ഥികളും ഉൾപ്പെടുന്നു.’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പത്രക്കുറിപ്പിൽ പറയുന്നു. 2025 മെയ് മുതൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള സർക്കാരുകൾ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ഈ നടപടിയെന്ന് HRW ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശ് അതിർത്തി പ്രദേശത്തുള്ള അസമിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ നിന്ന് മെയ് മാസത്തിൽ ഏകദേശം 100 റോഹിംഗ്യൻ അഭയാർഥികളെ ഇന്ത്യൻ അധികൃതർ പുറത്താക്കിയാതായി റിപ്പോർട്ടിൽ പറയുന്നു. മ്യാൻമറിന് സമീപമുള്ള 40 റോഹിംഗ്യൻ അഭയാർഥികളെ അധികൃതർ നിർബന്ധിച്ച് ലൈഫ് ജാക്കറ്റുകൾ നൽകി കടലിൽ തള്ളിയതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (OHCHR) റിപ്പോർട്ട് ചെയ്തിരുന്നു. മ്യാൻമറിനെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ടോം ആൻഡ്രൂസ് ഇതിനെ ‘മനുഷ്യ മാന്യതക്ക് അപമാനം’ എന്നാണ് വിശേഷിപ്പിച്ചത്. റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തുന്നത് തടയാനുള്ള അപേക്ഷ ഇന്ത്യൻ സുപ്രിം കോടതി മെയ് ആദ്യത്തിൽ നിരസിച്ചു, ഇന്ത്യൻ നിയമപ്രകാരം അവർ വിദേശികളാണെന്ന് കണ്ടെത്തിയാൽ അവരെ നാടുകടത്തണമെന്നും കോടതി പറഞ്ഞു.

Continue Reading

More

റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം

തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു

Published

on

മോസ്‌കോ: റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 49 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ് അതിര്‍ത്തിയിലെ അമിര്‍ മേഖലയില്‍ വെച്ച് കാണാതാവുകയായിരുന്നു. തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

യാത്രയ്ക്കിടെ വിമാനത്തിന് തീപിടിച്ച് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അമിര്‍ സെന്റര്‍ ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ഫയര്‍ സേഫ്റ്റി അധികൃതര്‍ വ്യക്തമാക്കി. മലയിടുക്കിലാണ് വിമാനം തകര്‍ന്നു വീണതെന്നും അധികൃതര്‍ സൂചിപ്പിച്ചു. വിമാനത്തിലെ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് കുട്ടികള്‍ അടക്കം 43 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

1950 കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയനിൽ വികസിപ്പിച്ചെടുത്ത ഇരട്ട ടർബോപ്രോപ്പ് ഗതാഗത വിമാനമാണ് അപകടത്തിൽപ്പെട്ട An-24. അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെയാണ് റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷ്യമായതെന്ന് പ്രാദേശിക ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇടതൂർന്ന വനങ്ങളാലും ദുർഘടമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ടതാണ് ഈ പ്രദേശം.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട വിഫ ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചു. ഇത് ന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിച്ചുവരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത 2 ദിവസത്തിനുള്ളില്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതോടെ കേരളത്തിലും തിങ്കളാഴ്ച വരെ വീണ്ടും മഴ/ കാറ്റ് ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, തൃശൂര്‍,പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍,കാസര്‍കോട്, ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

26 ന് കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍,പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.

27 ന് എറണാകുളം, ഇടുക്കി, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്.

 

Continue Reading

Trending