Sports
ജര്‍മനി തോറ്റതല്ല മെക്സിക്കോ തോല്‍പ്പിച്ചതാണ്
ജര്‍മനി 0 മെക്സിക്കോ 1
മുഹമ്മദ് ഷാഫി
ചാമ്പ്യന്‍ ഷോക്കര്‍!. തോറ്റത് ചാമ്പ്യന്മാരായതു കൊണ്ടു മാത്രമല്ല ജര്‍മനി മെക്സിക്കോ മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ തോന്നുന്നത്. പച്ചമലയാളത്തില്‍ എജ്ജാതി കല്‍എന്നും പറയാം. കേളികേട്ട ജര്‍മനിയെ ആദ്യാന്തം പെരുവിരലില്‍ നിര്‍ത്തിയ, ലളിതമായ ഒരു പ്ലാന്‍ ഏറെക്കുറെ പൂര്‍ണതയോടെ നടപ്പിലാക്കിയ മെക്സിക്കോ അര്‍ഹിച്ച ജയം തന്നെ നേടി. മിഗ്വേല്‍ ലയൂനിന്റെ സ്ഥാനത്ത് കോച്ചിങ് ക്ലാസില്‍ പോയ ഒരു കരിങ്കല്ലെങ്കിലുമായിരുന്നെങ്കില്‍ വിജയ മാര്‍ജിന്‍ ഇനിയുമുയര്‍ന്നേനെ. പക്ഷേ, ഡിഫന്‍സില്‍ അയാള്‍ വഹിച്ച പങ്കില്‍, ജര്‍മനിയെ ശ്വാസം വിടാന്‍ അനുവദിക്കാതിരുന്ന പ്രത്യാക്രമണങ്ങളില്‍ അയാളോട് മെക്സിക്കോ പൊറുക്കും.
4231 എന്ന ഫോര്‍മേഷനില്‍ നിന്നു തന്നെ മനസ്സിലാക്കാം ജര്‍മനി ഈ മത്സരം ജയിക്കാന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന്. ഒറ്റക്കു നില്ക്കുന്ന തിമോ വെര്‍നര്‍ക്കു പിന്നില്‍ ഡ്രാക്സ്ലര്, ഓസില്‍, തോമസ് മുള്ളര്‍ എന്നീ കുന്തമുനകള്‍. പിന്നെ, ബോണസ്സായി വലതു വിങില്‍ ഓടിക്കയറുന്ന ജോഷ്വ കിമ്മിച്ചും. സമി ഖദീറയും ടോണി ക്രൂസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുടെ പൊസിഷനിലായിരുന്നെങ്കിലും അവര്‍ കളിയെ സമീപിക്കുക എങ്ങനെയാണെന്ന് നമുക്കെല്ലാമറിയാം.
മെക്സിക്കോ കോച്ച് ജുവാന്‍ ഒസോറിയോയും അതേ ഫോര്മേഷന് ആണ് അവലംബിച്ചത്. എക്സിക്യൂഷനില്‍ പക്ഷേ, വ്യത്യാസമുണ്ടായിരുന്നു എന്നു മാത്രം. ഹവിയര്‍ ഹെര്‍ണാണ്ടസിനു പിന്നില്‍ ലയൂനും കാര്‍ലോസ് വേലക്കും ലൊസാനോക്കും ആക്രമണ ചുമതല. ഹെക്ടര്‍ ഹെരേരക്ക് ഡിഫന്‍സുമായിട്ടാണ് കൂടുതല്‍ ഇണക്കമെങ്കില്‍ ക്യാപ്ടന് ഗ്വര്‍ഡാഡോക്ക് മുന്നേറ്റത്തെ സഹായിക്കലായിരുന്നു ജോലി.
ടിപ്പിക്കല്‍ ലോജര്‍മന്‍ ശൈലിയിലാണ് അവര്‍ തുടങ്ങിയത്. വലതുവിങില്‍ കിമ്മിച്ച് ഓവര്‍ലാപ് ചെയ്ത് കളിച്ചപ്പോള്‍ ഓസില്‍ ഒരല്പം പിന്നോട്ടു മാറി പരമ്പരാഗത പത്താം നമ്പറിന്റെ ജോലി ഏറ്റെടുത്തു. (ഓസിലിന്റെ റോള്‍ മാത്രമാണ് എനിക്കല്പം അപരിചിതമായി തോന്നിയത്. എന്റെ പരിചയക്കുറവായിരിക്കാനാണ് സാധ്യത.) ഖദീറകിമ്മിച്ച്മുള്ളര്‍ഓസില്‍ ചത്വരം വലതുഭാഗത്ത് ആക്രമണം കേന്ദ്രീകരിച്ചു.
ജര്‍മനി എങ്ങനെ കളിക്കുമെന്ന് ഓസോറിയോ ഇന്നു പുലര്‍ച്ചെ സ്വപ്നത്തില്‍ കണ്ടിരിക്കണം. അത്ര കൃത്യതയോടെയായിരുന്നു ഡിഫന്‍സ് പ്ലേസിങ്. അതേസമയം, ജര്‍മനി എത്ര ശക്തമായി ആക്രമിക്കുമ്പോഴും മുഴുവന്‍ പേരെയും സ്വന്തം ഹാഫില്‍ നിയോഗിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഹെര്‍ണാണ്ടസ് എപ്പോഴും മധ്യവരയ്ക്കടുത്തുണ്ടായിരുന്നു. ഇരുവശത്തുമായി കുതിക്കാന്‍ പാകത്തിലായിരുന്നു സ്വന്തം ഹാഫില്‍ കല്‍ക്കുമ്പോഴും ലയൂന്‍ലൊസാനോവേല എന്നിവരില്‍ ഓരോരുത്തരുടെയും നില്‍പ്പ്. പ്രത്യാക്രമണം നടത്താന്‍ മാത്രമല്ല, അപകടകാരികളായ ബോട്ടങിനെയും ഹമ്മല്‍സിനെയും അവരുടെ ഹാഫില്‍ തളക്കാനും ഇതുകൊണ്ട് കഴിഞ്ഞു. ഫലം, പന്ത് ലീക്കാകുമ്പോഴൊക്കെ ജര്‍മന്‍ കളിക്കാര്‍ക്ക് പിന്‍കാലിലേക്ക് ഗിയര്‍ മാറ്റേണ്ടിവന്നു.
അത്തരമൊരുമൊരു ഘട്ടത്തിലാണ് ഗോള്‍ വന്നത്. യഥാര്‍ത്ഥത്തില്‍ അതിന്റെ സൂചനകള്‍ നേരത്തെ തന്നെ കിട്ടിയിരുന്നു. സ്വന്തം ഹാഫില്‍ നിന്ന് മധ്യത്തിലേക്ക്, അവിടെ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ, ബോക്സില്‍ കയറിയാല്‍ പിന്നെ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട്. ഒരു മിനുട്ടാകും മുമ്പേ മെക്സിക്കോ ഇത് പരീക്ഷിച്ചിരുന്നു. ക്ലോസ്റേഞ്ചില്‍ നിന്ന് ലൊസാനോയുടെ ഷോട്ട് ബോട്ടങ് വീണു തടഞ്ഞു എന്നുമാത്രം.
ഖദീറയില്‍ നിന്ന് സ്വന്തം ബോക്സിനു പുറത്തുവെച്ച് മെക്സിക്കോ പന്ത് റിക്കവര്‍ ചെയ്തപ്പോള്‍ അതെന്തു ചെയ്യണമെന്ന് ആ കളിക്കാരന് നല്ല ധാരണയുണ്ടായിരുന്നു. കൃത്യം മധ്യത്തിലെ വട്ടത്തിലേക്ക് പാസ്. ഹവിയര്‍ അവിടെയുണ്ടായിരുന്നു. പന്ത് വാങ്ങി ഇടത്തോട്ട് പാസ് ചെയ്ത് അയാള്‍ കുതിച്ചുപാഞ്ഞു. 30 വാര അകലെ വെച്ച് വീണ്ടും പന്ത് സ്വകരിക്കുമ്പോള്‍ മുന്നില്‍ ഒരു ഡിഫന്റര്‍ മാത്രം. ഇതുവിങിലൂടെ മിന്നല്‍പോലെ കുതിച്ചുവരുന്ന ലൊസാനോയെ സ്പോട്ട് ചെയ്തതിനാണ് ഹെര്‍ണാണ്ടസിന് മാര്‍ക്ക് നല്‍കേണ്ടത്. തിരിഞ്ഞുനോക്കി അത് കാണാവുന്ന പൊസിഷനിലും സന്ദര്‍ഭത്തിലും ആയിരുന്നില്ല ഹവിയര്‍. ഒരുപക്ഷേ, അത് എത്രയോ തവണ ഗ്രൗണ്ടില്‍ അവര്‍ പരിശീലിച്ചതായിരിക്കണം. ബോക്സിനകത്തുവെച്ചുള്ള ലൊസാനോയുടെ ഫസ്റ്റ് ടച്ച് അപാരമായിരുന്നു. മുമ്പൊരിക്കല്‍ പറ്റിയ ബോട്ടങ് വരുത്തിയ വിന ഓര്‍മയിലുള്ളതു കൊണ്ടാവണം, ഓസിലിനെ (?) നിരായുധനാക്കിക്കൊണ്ടുള്ള ആ വെട്ടിത്തിരിയല്‍. ഗോളി മാത്രമുള്ള പോസ്റ്റിലേക്ക് പന്ത് എങ്ങനെ എത്തിക്കണമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.
ടോണി ക്രൂസിന്റെ 100 ശതമാനം കൃത്യമായ ഫ്രീകിക്ക് 110 ശതമാനം കൃത്യതയോടെ തട്ടിത്തെറിപ്പിച്ച ഒച്ചാവോയുടേതു കൂടിയാണ് ഈ വിജയം.കിമ്മിച്ചിന്റെ ബൈസിക്കിള്‍ കിക്കിന് ഒരു ശതമാനം പോലും ചാന്‍സ് നല്കാതിരിക്കാന് അയാള്‍ നടത്തിയ ഡൈവ്. ലോങ് റേഞ്ചറുകളിലും ബോക്സിലെ അനിശ്ചിതത്വതങ്ങളിലും നടത്തിയ സേവുകള്‍… പിന്നെ അവസാന നിമിഷങ്ങളില്‍ പുലര്‍ത്തിയ കാല്ക്കുലേഷന്..
മെക്സിക്കോ നടത്തിയ സബ്സ്റ്റിറ്റിയൂഷനുകള്‍ എല്ലാം കിറുകൃത്യമായിരുന്നു. ധാരണയില്ലാതെ ഉഴറിയ വേലയെ 58ാം മിനുട്ടില്‍ തന്നെ പിന്‍വലിച്ചതു കൊണ്ട് കരുത്തനും ചെറുപ്പക്കാരനുമായ അല്‍വാരസിനെ ഇറക്കാന്‍ കഴിഞ്ഞു. ലൊസാനോ ഗ്യാസ്ഔട്ട് ആയ സമയത്താണ് പരിചയ സമ്പത്തുള്ള യിമനസ് വന്നത്. മാര്‍ക്വേസ് കൂടി വന്നതോടെ കളിയുടെ ശേഷക്രിയ നടത്താന്‍ ഒരു കാരണവരുമായി. (അത്രയും സമ്മര്‍ദമുള്ള ഘട്ടത്തില്‍ 39കാരനായ ഒരു കളിക്കാരനെ ഇറക്കി വിട്ട കോച്ചിന്റെ ആത്മവിശ്വാസം സമ്മതിക്കണം, മാര്‍ക്വേസിന്റെ സ്റ്റാമിനയും. അയാള്‍ ഒരുപക്ഷെ, ഇനിയുമൊരു ലോകകപ്പ് കളിച്ചേക്കും.)
ജര്‍മനി മോശമായി കളിച്ചല്ല തോറ്റത്. ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ കളിക്കും എന്നും ചോദിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്.പക്ഷേ, ഇന്നലെ അര്‍ജന്റീന വരുത്തിയ ഒരു പിഴവ്, പാസിങ് മൂവിങ് വേഗത കൂട്ടാതിരിക്കല്‍, ജര്‍മനിയും വരുത്തി എന്നെനിക്കു തോന്നി. അവസാന 15 മിനുട്ടിലാണ് അവര്‍ അപകടം മണത്ത് കൂടുതല്‍ പേരുമായി ആക്രമണം തുടങ്ങിയത്. 15 മിനുട്ട് ഗോളടിക്കാനുള്ള യഥേഷ്ട സമയം തന്നെയാണ്. റിയാസിനെയും ഗോമസിനെയും ബ്രാന്റ്റിനെയും ഇറക്കി ജര്‍മന്‍കാര്‍ ആഞ്ഞുപിടിച്ചെങ്കിലും മെക്സിക്കോ അവരെ മികച്ചുനിന്നു. ഓസിലിന്റെ പൊസിഷനിങും കളിയില്‍ അയാള്‍ നടത്തിയ ഷിഫ്റ്റിങുമാണ് എന്നെ കുഴപ്പിച്ചത്. അയാള്‍ ഒരു ഫീഡര്‍ ആയിരുന്നോ? അതോ പ്രതിരോധത്തിലും ചുമതല ഉണ്ടായിരുന്നോ? ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞ, ആക്രമിക്കാന്‍ അവസരങ്ങള്‍ കൂടുതലുള്ള ഒരു പൊസിഷനിലായിരുന്നു ഓസിലെങ്കില്‍ മെക്സിക്കോ ഒന്നുകൂടി വിയര്‍ക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.
Sports
ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം: ചരിത്രമെഴുതി ക്യുറസാവോ
കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.
കിങ്സ്റ്റണ്‍: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ കരീബിയന്‍ ദ്വീപായ ക്യുറസാവോയുടെ പേരിലാണ്. കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.
1.56 ലക്ഷം മാത്രം ജനസംഖ്യയും 444 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ഈ രാജ്യത്തിന്റെ നേട്ടം ലോകഫുട്ബോളില് വലിയ ചലനമുണ്ടാക്കി. ഇതോടെ, ഐസ്ലാന്‍ഡിന്റെ റെക്കോര്‍ഡ് (3.5 ലക്ഷത്തിലെ ജനസംഖ്യ) ക്യുറസാവോ മറികടന്നു.
യോഗ്യതയിലെ ക്യുറസാവോയുടെ മിന്നുന്ന പ്രകടനമായി ആറു മത്സരങ്ങളില്‍ 12 പോയിന്റ്, തോല്‍വിയില്ലാതെ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനം, ബെര്‍മുഡക്കെതിരെ 70ന്റെ വമ്പന്‍ ജയം, ജമൈക്ക ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാണ്.
78 കാരനായ ഡച്ച് പരിശീലകന് ഡിക്ക് അഡ്വക്കേറ്റ് ലോകകപ്പില്‍ പരിശീലകനാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയായി മാറും. നെതര്‍ലാന്‍ഡ്സ് ടീമിനൊപ്പം 1994 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ അനുഭവസമ്പത്താണ് അദ്ദേഹത്തിനുള്ളത്.
ക്യുറസാവോ ദേശീയ ടീമിലെ എല്ലാ താരങ്ങളും നെതര്‍ലാന്‍ഡ്സ് വംശജന്മക്കാരാണ്. ഓറഞ്ച് ജേഴ്സിയ്ക്ക് പകരം നീല നിറത്തിലുള്ള ക്യുറസാവോയുടെ കുപ്പായം തെരഞ്ഞെടുത്തുള്ള ഒരു വ്യത്യസ്തതയും ഇവര്‍ക്കുണ്ട്.
യു.എസ്, കാനഡ, മെക്സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 48 ടീമുകളുടെ ആദ്യ ലോകകപ്പായിരിക്കും ഇത്. കരീബിയന്‍-മധ്യ അമേരിക്കന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന ചരിത്ര നേട്ടമാണ് ഈ രാജ്യങ്ങള്‍ കൈവരിച്ചത്.
Sports
ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്ക് തുടക്കം; പാകിസ്താന് സിംബാബ്വെയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി
ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ലാഹോര്‍: ശ്രീലങ്ക, പാകിസ്താന്, സിംബാബ്വെ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരമ്പര മികച്ച ആവേശത്തോടെയാണ് ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ടോസ് നേടിയ പാകിസ്താന് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സിംബാബ്വെയുടെ ഓപ്പണര്‍മാരായ ബ്രയന്‍ ബെനറ്റും തടിവനാഷെ മരുമാനിയും ശക്തമായ പിടിമുറുക്കം കാട്ടി. 36 പന്തില്‍ 49 റണ്‍സ് നേടിയ ബെനറ്റും, 22 പന്തില്‍ 30 റണ്‍സ് നേടിയ നിരുമാനിയും ചേര്‍ന്ന് 72 റണ്‍സിന്റെ ആദ്യ വിക്കറ്റ് പങ്കാളിത്തം നല്കി.
ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 24 പന്തില്‍ പുറത്താകാതെ 34 റണ്‍സ് നേടി ടീമിനെ സ്ഥിരതയിലേക്ക് നയിച്ചുവെങ്കിലും, മറ്റു ബാറ്റര്‍മാര്‍ വലിയ സംഭാവനകളുമായി മുന്നോട്ടുവന്നില്ല. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന സ്കോറിലാണ് സിംബാബ്വെയുടെ ഇന്നിംഗ്സ് അവസാനിച്ചത്.
മറുപടി ബാറ്റിങ്ങില്‍ പാകിസ്താന് ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയില്‍ തകര്‍ന്നിരുന്നു. ഫഖര്‍ സമാന്റെയും 32 പന്തില്‍ 44, ഉസ്മാന് ഖാന്റെയും 28 പന്തില്‍ പുറത്താകാതെ 37, മുഹമ്മദ് നവാസിന്റെയും 12 പന്തില്‍ പുറത്താകാതെ 21 എന്നിങ്ങനെയുള്ള സംഭാവനകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.
19-ാം ഓവറില്‍ ബ്രാഡ് എവാന്‍സിന്റെ പന്തില്‍ മുഹമ്മദ് നവാസിന്റെ കാച്ച് ബ്രയന്‍ ബെനറ്റ് വിട്ടതും പിന്നാലെ വന്ന നോബോള്‍ സമ്മര്‍ദ്ദം കുറക്കുന്നതും പാകിസ്താനെ വിജയത്തിലേക്ക് എത്തിച്ചു. അവസാനമായി 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പാകിസ്താന് നേടി.
ത്രിരാഷ്ട്ര പരമ്പരയിലെ അടുത്ത മത്സരം നാളെ സിംബാബ്വെയും ശ്രീലങ്കയും തമ്മില്‍ നടക്കും.
Sports
ഓസ്ട്രേലിയന്‍ ഓപണ്‍: രണ്ടാം റൗണ്ടിലേക്ക് സാത്വിക്ചിരാഗ്
പുരുഷ ഡബിള്‍സില്‍ ടോപ് സീഡുകളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
സിഡ്നി: ഓസ്ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മിശ്രഫലങ്ങള്‍. പുരുഷ ഡബിള്‍സില്‍ ടോപ് സീഡുകളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ചൈനീസ് തായ്പെയുടെ ചാങ് കോ ചി പോ ലി വെയ് കൂട്ടുകെട്ടിനെ 25-23, 21-16 എന്ന നേരിട്ടുള്ള സെറ്റ് സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ മറികടന്നത്.
അടുത്ത റൗണ്ടില്‍ ഇവര്‍ വീണ്ടും ചൈനീസ് തായ്പേയ് അംഗങ്ങളായ സു ചിങ്ഹെങ് വു ഗുവാന്‍ സുന് കൂട്ടുകെട്ടിനെ നേരിടും.
അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. മലയാളി ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇന്തോനേഷ്യയുടെ ഫെബ്രിയാന ദ്വിപുജി കുസുമ മെയ്ലിസ ട്രിയാസ് പുസ്പിതസരി കൂട്ടുകെട്ട് 21-10, 21-14 എന്ന വ്യത്യാസത്തിലാണ് ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തിയത്.
സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ആയുഷ് ഷെട്ടി എന്നിവര്‍ ബുധനാഴ്ച കോര്‍ട്ടില്‍ ഇറങ്ങും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india15 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala14 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
Sports11 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

