kerala
80 വയസുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു; പരാതിക്കാരനു നേരെ വനിതാ കമ്മീഷന് അധ്യക്ഷയുടെ ശകാരവര്‍ഷം
അയല്‍വാസി വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ നീതി തേടി വനിതാ കമ്മീഷനില്‍ എത്തിയ വൃദ്ധക്കും കുടുംബത്തിനുമാണ് സംസ്ഥാന വനിതാ കമ്മീഷന്റെ ശകാരം കേള്‍ക്കേണ്ടി വന്നത്
പത്തനംതിട്ട: വയോധികയുടെ പരാതി സംബന്ധിച്ച് ചോദിക്കാന്‍ വിളിച്ചതിന് അധിക്ഷേപിച്ച് വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. അയല്‍വാസി വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ നീതി തേടി വനിതാ കമ്മീഷനില്‍ എത്തിയ വൃദ്ധക്കും കുടുംബത്തിനുമാണ് സംസ്ഥാന വനിതാ കമ്മീഷന്റെ ശകാരം കേള്‍ക്കേണ്ടി വന്നത്.
പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശിനി ലക്ഷ്മിക്കുട്ടിയാണ് പരാതിക്കാരി. മദ്യപിച്ച് അയല്‍വാസി മര്‍ദിച്ച സംഭവത്തിലാണ് ലക്ഷ്മിക്കുട്ടി പരാതി നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് വനിതാ കമ്മിഷനില്‍ പരാതി നല്‍കിയത്. ഹിയറിംഗിന് ലക്ഷ്മിക്കുട്ടി നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മിഷന് ആവശ്യപ്പെട്ടിരുന്നു. ഇതേപ്പറ്റി ചോദിക്കാന്‍ വിളിച്ചപ്പോഴായിരുന്നു ലക്ഷ്മിക്കുട്ടിയുടെ ബന്ധുവിനോട് വനിതാ കമ്മിഷന് കയര്‍ത്തത്. പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിംഗിന് ഹാജരാകണമെന്ന് പറഞ്ഞതായും ബന്ധു പറയുന്നു.
അടൂരിലാണ് ഹിയറിങ്ങിന് വരാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോട്ടാങ്കല്‍ സ്വദേശിയായ ലക്ഷ്മിക്കുട്ടിക്ക് അന്‍പത് കിലോമീറ്റര്‍ അകലെയുള്ള അടൂരിലേക്ക് ഹിയറിംഗിന് എത്തുക ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ ചെറുമകന് വനിതാ കമ്മീഷന് വെബ്സൈറ്റില്‍ നിന്നും കോണ്ടാക്ട് നമ്പര്‍ എടുത്തു അതില്‍ വിളിച്ചു.
വനിതാ കമ്മീഷന് അധ്യക്ഷയായ എംസി ജോസഫൈനാണ് ഈ കോള്‍ എടുത്തത്. അവരോട് കാര്യങ്ങള്‍ വിശദീകരിച്ച ചെറുമകന് ഇത്രയും പ്രായമായ മുത്തശ്ശിയുമായി ഇത്ര ദൂരം സഞ്ചരിക്കാനാവില്ലെന്നും അതിനാല്‍ ഹിയറിംഗിന്റെ സ്ഥലം മാറ്റി തരാനാവുമോ എന്നും ചോദിച്ചു. ഇതോടെയാണ് വനിതാ കമ്മീഷന് അധ്യക്ഷ പരാതിക്കാരോട് പൊട്ടിത്തെറിച്ചത്.
വിവാദമായ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ
ജോസഫൈന്: ആരാണ് പരാതിക്കാരി
പരാതിക്കാരിയുടെ ബന്ധു: എന്റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്.
ജോസഫൈന്: അപ്പോ പിന്നെ എന്തിനാ പരാതി കൊടുത്തത്, അത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനില്‍ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു ഇതിലൊക്കെ ആരെയെങ്കിലും ബന്ധപ്പെടുത്തേടേഡോ…
പരാതിക്കാരിയുടെ ബന്ധു: അപ്പോള്‍ ഇതു വനിതാ കമ്മീഷനില്‍ അല്ലേ പരാതി കൊടുക്കേണ്ടത്
ജോസഫൈന്: 89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനില്‍ എത്തിക്ക്, വനിതാ കമ്മീഷനില്‍ പരാതി കൊടുത്താല്‍ വിളിപ്പിക്കും, അപ്പോള്‍ എത്തണം. സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താല്‍ ആളെ ശിക്ഷിക്കാന്‍ പറ്റോ ഇല്ലലോ, കമ്മീഷന് രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങള്‍ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിതാ കമ്മീഷന് ഓഫീസില്‍ വിളിപ്പിച്ചാല്‍ വരാന്‍ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ
പരാതിക്കാരിയുടെ ബന്ധു: തിരുവല്ലയായിരുന്നേല്‍ വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ ഒരുപാട് ദൂരമുണ്ട്
ജോസഫൈന്: അതൊക്കെ നിങ്ങള്‍ തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ.
kerala
അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.
അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.
മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.
സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
kerala
തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.
ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
kerala
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.
പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

