Connect with us

News

മധ്യകേരളത്തില്‍ ചരിത്രം തിരുത്തും

Published

on

അഷ്‌റഫ് തൈവളപ്പ്

ലോക്‌സഭ തെരഞ്ഞെടുപ്പിന് അഞ്ചു ദിവസം മാത്രം ശേഷിക്കെ മധ്യകേരളത്തില്‍ നിലവിലെ കോട്ടകള്‍ നിലനിര്‍ത്താനും നഷ്ടപ്പെട്ടവ തിരിച്ചു പിടിക്കാനും ശക്തമായ പോരാട്ടം. പൊന്നാപുരം കോട്ടകളായ എറണാകുളം, കോട്ടയം മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മധ്യകേരളത്തിലെ എട്ടു സീറ്റുകളില്‍ എട്ടും ഇത്തവണ കൂടെപോരുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. 2014 തെരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു വിജയം. രാജ്യത്തൊട്ടാകെയുള്ള ഭരണ വിരുദ്ധ തരംഗം കേരളത്തിലും ശക്തമായി പ്രതിഫലിക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. മറുഭാഗത്ത് നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്താനുള്ള ജീവന്‍ മരണ പോരാട്ടത്തിലാണ് എല്‍.ഡി.എഫ്. ഉറച്ച മണ്ഡലങ്ങളായി എല്‍ഡിഎഫ്എക്കാലവും കണക്കാക്കുന്ന ആലത്തൂരിലും പാലക്കാട്ടും ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമെന്നാണ് പ്രവചനം. ജനകീയ എംപി എന്ന ലേബലില്‍ ഇരുമണ്ഡലങ്ങളിലും എല്‍ഡിഎഫ് നടത്തുന്ന പ്രചാരണത്തെ മണ്ഡലത്തിന്റെ അവികസിത കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് യുഡിഎഫ് പ്രതിരോധിക്കുന്നത്. തോല്‍വി മുന്നില്‍ കണ്ട് ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാഹരിദാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ വരെ സൈബര്‍ സഖാക്കളും മുതിര്‍ന്ന നേതാക്കളും വ്യാപക പ്രചാരണം നടത്തുന്നുണ്ടെങ്കിലും യുഡിഎഫിന്റെ ആത്മവിശ്വാസം വോട്ട് ദിവസം അടുക്കുതോറും വര്‍ധിക്കുന്നു. ഫലത്തില്‍ കേരളം തന്നെ ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നായി ആലത്തൂര്‍ മാറുകയും ചെയ്തു. പാലക്കാട്ട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ അട്ടിമറി പ്രതീക്ഷയിലാണ് യുഡിഎഫ്. മുമ്പെങ്ങുമില്ലാത്ത വിധം മികവാര്‍ന്ന പ്രചാരണമാണ് മണ്ഡലത്തില്‍ യുഡിഎഫ് നടത്തുന്നത്.
സിറ്റിങ് എംപിമാരെ വച്ച് മാറിയതു മൂലം കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടപ്പെട്ട തൃശൂരും ചാലക്കുടിയും ഇത്തവണ മോദി വിരുദ്ധ, രാഹുല്‍ തരംഗത്തില്‍ തിരികെ പോരുമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ വിശ്വാസം. സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിന് മുമ്പേ മണ്ഡലത്തില്‍ സജീവമായിരുന്ന ടി.എന്‍ പ്രതാപനും ബെന്നി ബെഹന്നാനുമാണ് യഥാക്രമം ഇരുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍. തൃശൂരില്‍ സിറ്റിങ് എംപി സി.എന്‍ ജയദേവനെ മാറ്റിയതിലുള്ള അതൃപ്തി സിപിഐയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും ബാക്കി. പലയിടത്തും പാര്‍ട്ടിയിലും മുന്നണിയിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. ജനകീയനായ ടി.എന്‍ പ്രതാപനാണെങ്കില്‍ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അവസാന നിമിഷം പ്രഖ്യാപിക്കപ്പെട്ട സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ കാര്യമായ ചലനമുണ്ടാക്കുമെന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ല.
ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ച്ച ചികിത്സയിലായിരുന്നുവെങ്കിലും ചാലക്കുടിയില്‍ യുഡിഎഫ് പ്രചാരണത്തിന് ഒട്ടും മാറ്റ് കുറഞ്ഞില്ല. ബെന്നി ബെഹന്നാന്‍ വിശ്രമിച്ചപ്പോള്‍ മണ്ഡലത്തിലെ നാലു യുവ എംഎല്‍എമാര്‍ പ്രചാരണം ഏറ്റെടുത്തത് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയ ആവേശവും ആത്മവിശ്വാസവും ചെറുതല്ല. കഴിഞ്ഞ ദിവസം ബെന്നി ബെഹന്നാന്‍ പ്രചാരണം രംഗത്തേക്ക് തിരികെ വരികയും ചെയ്തു. സിനിമ നടനെന്ന ലേബലില്‍ കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി ജയിച്ചു കയറിയ ഇന്നസെന്റ് ഇത്തവണ വോട്ടര്‍മാര്‍ക്കിടയില്‍ വിയര്‍ക്കുന്നു. അണികളുടെ അതൃപ്തി അവഗണിച്ച് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ വീണ്ടും കളത്തിലെത്തിയ സ്ഥാനാര്‍ഥിക്കായി സ്വന്തം ചിഹ്നം അനുവദിച്ചിട്ടും പ്രവര്‍ത്തകരില്‍ പഴയ ആവേശം ഒട്ടുമില്ല. എം.പിയുടെ 700 കോടിയുടെ വികസന കണക്കുകള്‍ കഴിഞ്ഞ ദിവസം യുഡിഎഫ് എംഎല്‍എമാര്‍ തെളിവുസഹിതം പൊളിച്ചടക്കി. ജയിച്ചതില്‍ പിന്നെ എം.പിയെ മണ്ഡലത്തില്‍ കാണാന്‍ കിട്ടിയില്ലെന്ന ആക്ഷേപം നേരത്തെയുണ്ട്. ഇതിനെല്ലാം പുറമെ പ്രളയ ഏറെ നഷ്ടമുണ്ടാക്കിയ മണ്ഡലത്തില്‍ എംപിയുടെ അസാനിധ്യവും ഒളിച്ചോട്ടവും എല്‍ഡിഎഫിനെ വോട്ടര്‍മാര്‍ക്കിടയില്‍ അവസാന നിമിഷവും പ്രതിരോധത്തിലാക്കുന്നുണ്ട്. നാടിളക്കിയുള്ള പ്രചാരണവും ബെന്നിക്ക് വോട്ടര്‍മാര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകരണവും യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ അഞ്ചു സീറ്റുകള്‍ കൈവിട്ടപ്പോള്‍ യുഡിഎഫിനൊപ്പം ഉറച്ച് നിന്ന മൂന്ന് മണ്ഡലങ്ങളായിരുന്നു എറണാകുളം, കോട്ടയം, ആലപ്പുഴ. സ്വന്തന്ത്രരെ വിട്ട് മുന്‍ രാജ്യസഭ എം.പി പി.രാജീവിനെയാണ് ഇത്തവണ എറണാകുളത്ത് സിപിഎം പരീക്ഷിക്കുന്നത്. രാജ്യസഭ എംപിയെന്ന നിലയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ലോക്‌സഭയിലെത്തിക്കണമെന്നാണ് ആവശ്യം. പാര്‍ട്ടിക്ക് അത്ര ആത്മാര്‍ഥതയുണ്ടെങ്കില്‍ രാജ്യസഭയിലേക്ക് സീറ്റ് ഒഴിവുണ്ടായ സമയത്ത് വീണ്ടും പരിഗണിക്കരുതായിരുന്നോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന് പാര്‍ട്ടിക്കും മുന്നണിക്കും മറുപടിയില്ല. രാജീവിന്റെ സ്ഥാനാര്‍ഥിത്വം മറ്റൊരു പരീക്ഷണം മാത്രമെന്ന് ചുരുക്കം. പിതാവിന്റെ പാരമ്പര്യത്തിനപ്പുറം എംഎല്‍എ എന്ന നിലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഹൈബി ഈഡന്‍ യുഡിഎഫിനായി വോട്ടു ചോദിക്കുന്നത്. സര്‍വേ ഫലങ്ങളില്‍ ഹൈബിക്ക് ഈസി വാക്കോവര്‍ പ്രവചിക്കുന്ന മണ്ഡലത്തില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍ ഉയര്‍ത്തുകയാണ് ലക്ഷ്യം. ആലപ്പുഴയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് വലിയ വിജയ പ്രതീക്ഷയിലായിരുന്ന എല്‍ഡിഎഫ് കേന്ദ്രങ്ങളെ ആശങ്കയിലാക്കിയാണ് യുഡിഎഫ് സാരഥി ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ തേരോട്ടം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്‍ഡിഎഫി നെ ഷാനിമോള്‍ പ്രചാരണ രംഗത്ത് പിന്നിലാക്കി. മണ്ഡലത്തിലുടനീളം സുപരിചിതയായ ഷാനിമോള്‍ക്ക് പര്യടനത്തിനിടയില്‍ കിട്ടുന്നത് വീട്ടമ്മമാരുടേതടക്കം വലിയ പിന്തുണ. വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്.
കോട്ടയത്ത് തോമസ് ചാഴിക്കാടനും അനായാസ വിജയമാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളെ ഇളക്കാന്‍ വി.എന്‍ വാസവന്റെ സ്ഥാനാര്‍ഥിത്വത്തിനായിട്ടില്ല. മലയോര മണ്ണിനെ ഇളക്കി മറിച്ചുള്ള പ്രചാരണമാണ് ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റേത്. 2014ല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോര്‍ജ്ജിനായിരുന്നു വിജയം. വലിയ വാഗ്ദാനങ്ങള്‍ നല്‍കി വിജയിച്ച ജോയ്‌സിനോട് ഇത്തവണ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തിരിഞ്ഞു നില്‍ക്കുന്നു. ചാലക്കുടിയിലെ പോലെ ഇടുക്കിയിലും ഇല്ലാത്ത വികസന കണക്കുകള്‍ എല്‍ഡിഎഫ് നിരത്തിയെങ്കിലും പൊളിഞ്ഞു പാളീസായി. സര്‍വേ ഫലങ്ങളിലടക്കം വന്‍ ഭൂരിപക്ഷത്തിലുള്ള വിജയമാണ് മണ്ഡലത്തില്‍ യുഡിഎഫിന് ഇക്കുറി പ്രവചിക്കപ്പെടുന്നത്.

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

Trending