india
പേരുമാറ്റല്‍ തുടര്‍ക്കഥയാക്കി മോദിയും കൂട്ടരും; ആന്‍ഡമാന്‍ പോര്‍ട്ട് ബ്ലെയര്‍ ഇനി ‘ശ്രീ വിജയപുരം’ എന്ന് അറിയപ്പെടും
നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയപുരം പ്രതീകപ്പെടുത്തുന്നുവെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.

ഓന്ത് നിറംമാറുന്ന വേഗത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ റോഡുകളുടെയും സ്ഥലങ്ങളുടെയും ചരിത്രനിര്‍മ്മിതികളുടെയും പേരുകള്‍ മാറ്റുന്നത്. ഏറ്റവുമൊടുവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് പോര്‍ട്ട് ബ്ലെയറിന്റെ പേര് ‘ശ്രീ വിജയ പുരം’ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയപുരം പ്രതീകപ്പെടുത്തുന്നുവെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. മുമ്പത്തെ പേരിന് കൊളോണിയല്‍ പാരമ്പര്യമുണ്ടായിരുന്നെങ്കിലും, ശ്രീ വിജയപുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തെയും എ & എന്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകപ്പെടുത്തുന്നു.’- ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ തീരുമാനം പ്രഖ്യാപിച്ചു.
എന്തായാലും മോദിസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ പേരുമാറ്റല്‍ അത്ര പുതുമയുള്ള കാര്യമല്ല. ഓരോ പ്രദേശത്തിനും പേരുകള്‍ വരുന്നതിന് ആ പേരുമായി ബന്ധപ്പെട്ട ചരിത്രമുണ്ടാകും. ചരിത്രത്തിലെ ആ ഘട്ടത്തെ മായ്ച്ചുകളയാന്‍ പേര് മാറ്റം കൊണ്ട് മാത്രം സാധ്യമാകുമോയെന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍, അതിനായി പേര് മാറ്റുകയെന്നത് പലയിടത്തെയും ഭരണാധികാരികളുടെ രീതിയായിരുന്നു. അതില്‍ ഒന്നാമത് നില്‍ക്കുന്നത് നരേന്ദ്രമോദിയും സര്‍ക്കാരുമാണെന്ന് പറയാതെ വയ്യ.
രാജഭരണകാലത്ത് ഏകാധിപതികളുടെ ഇച്ഛയ്ക്കനുസരിച്ച് പേരുകള്‍ മാറ്റിയിരുന്നു. എന്നാല്‍, ജനാധിപത്യത്തില്‍ പേരുകള്‍ പൊതുവില്‍ മുന്‍കാലങ്ങളിലെ ഓര്‍മ്മകളെ മായ്ച്ചുകളയാന്‍ മിനക്കെടാതെ അതുപോലെ തുടരുകയാണ് ചെയ്തത്. എന്നാല്‍, അതിനൊരപവാദമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പേര് മാറ്റല്‍ നടപടികള്‍. സ്ഥലം, അവാര്‍ഡ്, സ്റ്റേഡിയം ഉദ്യാനം, റോഡ് എന്നിവയുടെയൊക്കെ പേര് മാറ്റുകയെന്നത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും പ്രധാന പരിപാടികളിലൊന്നാണ്.
രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ ആക്കി. രാഷ്ട്രപതി ഭവനു മുന്നില്‍ തുടങ്ങി ഇന്ത്യ ഗേറ്റ് വരെ നീളുന്ന രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാക്കിമാറ്റി. ബിജെപി അധികാരത്തിലെത്തിയശേഷം ഡല്‍ഹിയിലെ മുഗള്‍-ബ്രിട്ടീഷ് ഭരണകാലഘട്ടം ഓര്‍മിപ്പിക്കുന്ന പല റോഡുകളുടെയും പേര് മാറ്റിയിരുന്നു. ഔറംഗസേബ് റോഡ്, റേസ് കോഴ്‌സ് റോഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുശേഷം ഉത്തര്‍പ്രദേശില്‍ ഫൈസാബാദ്, അലഹബാദ് തുടങ്ങിയ നഗരങ്ങളുടെ പേര് മാറ്റിയിരുന്നു.
തീന്‍മൂര്‍ത്തി ചൗക്ക് തീന്‍മൂര്‍ത്തി ഹൈഫെ ചൗക്ക് എന്നും പേര് മാറ്റം നടന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വസതിയായ തീന്‍മൂര്‍ത്തി ഭവന്‍ ഇപ്പോള്‍ മ്യൂസിയമാണ്. മൂന്ന് കുതിരപ്പട റെജിമെന്റുകളുടെ പങ്ക് അടയാളപ്പെടുത്തുന്നതിനാണ് തീന്‍മൂര്‍ത്തി ചൗക്ക് എന്ന് നാമകരണം ചെയ്തത്. 2021 ല്‍, സിക്കിമിലെ സോംഗോ തടാകത്തെയും ഗാങ്‌ടോക്കിലെ നാഥുല ചുരത്തിനെയും ബന്ധിപ്പിക്കുന്ന 19.51 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെയും പേര് മാറ്റം നടന്നു. ജവഹര്‍ലാല്‍ നെഹ്‌റു റോഡ് എന്നതില്‍നിന്നു നരേന്ദ്ര മോദി മാര്‍ഗ് എന്നാണ് സിക്കിം സര്‍ക്കാര്‍ മാറ്റിയത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. മൊട്ടേരയിലെ സ്റ്റേഡിയത്തിന്റെ ആദ്യത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു. പുതുക്കിപ്പണിതപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമായി. അതിനുശേഷമാണ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയത്.
ഐതിഹാസിക മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ള ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഇപ്പോള്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയമാണ്. ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേരും മാറ്റി. 2021ലാണ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം എന്ന പേര് മാറ്റം വന്നത്. 41 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സില്‍ മെഡല്‍ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്.
ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമായ അലഹബാദിനെ ‘പ്രയാഗ്‌രാജ്’ ആക്കി മാറ്റിയത് യോഗി സര്‍ക്കാരാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മസ്ഥലം കൂടിയായ അലഹബാദ് സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായകമായ ചരിത്രയോഗങ്ങള്‍ക്ക് സാക്ഷിയായ നഗരം കൂടിയാണ്.
രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ കൊണ്ടുവന്ന പദ്ധതികള്‍ തന്നെ പേര് മാറ്റിയതാണ് മോദി സര്‍ക്കാരിന്റെ പല പദ്ധതികളുമെന്ന ആരോപണം ആദ്യം മുതല്‍ തന്നെയുണ്ട്. എന്തായാലും അക്കാര്യത്തില്‍ യാതൊരു മാറ്റവും ഇല്ലായെന്നാണ് ഇപ്പോഴും വ്യക്തമാകുന്നത്.
india
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് AAIB സമർപ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.
എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയിലേയ്ക്കുള്ള ഇന്ധനം കട്ട്ഓഫ് ചെയ്യുന്ന രണ്ട് സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ RUN-ൽ നിന്ന് CUTOFF-ലേക്ക് മാറുകയും ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഇതോടെ രണ്ട് എഞ്ചിനുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ ഓഫ് ആവുകയും വായുവിൽ വെച്ച് എഞ്ചിനുകളുടെ ത്രസ്റ്റ് നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും ഒരേസമയം ത്രസ്റ്റ് നഷ്ടപ്പെടുന്നതിന് മുമ്പ് വിമാനം 180 നോട്ട് വേഗതയിലെത്തിയിരുന്നു. ഇന്ധന സ്വിച്ചുകൾ ഫ്ലിപ്പ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് വേഗതയും ഉയരവും പെട്ടെന്ന് നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമാനം പറന്നുയർന്ന ഉടൻ തന്നെ ‘റാം എയർ ടർബൈൻ’ (RAT) പ്രവർത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഊർജ്ജ തടസ്സം സംഭവിക്കുമ്പോൾ RAT സാധാരണയായി സജീവമാകാറുണ്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പറന്ന് ഉയരുന്നതിനിടെ ഓഫായി എന്നത് ഇത് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ഓഫായതിന് പിന്നാലെ രണ്ട് ഇന്ധന സ്വിച്ചുകളും RUN-ലേക്ക് തിരികെ മാറ്റി. ഇതിന് പിന്നാലെ ഒരു എഞ്ചിൻ താൽക്കാലികമായി സ്ഥിരത കൈവരിച്ചുവെന്നും പക്ഷേ മറ്റൊന്നിന് പ്രവർത്തന ശേഷി വീണ്ടെടുക്കാനായില്ലെന്നും റിപ്പോർട്ട് പറയുന്നു. എഞ്ചിൻ 2 പ്രവർത്തന ശേഷി വീണ്ടെടുക്കുന്നതിൻ്റെ ലക്ഷണങ്ങൾ കാണിച്ചു, പക്ഷേ എഞ്ചിൻ 1 സ്ഥിരത കൈവരിക്കുന്നതിൽ പരാജയപ്പെട്ടു, ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. വിമാനത്തിന്റെ ഫോർവേഡ് എക്സ്റ്റെൻഡഡ് എയർഫ്രെയിം ഫ്ലൈറ്റ് റെക്കോർഡർ (EAFR) വീണ്ടെടുക്കുകയും വിജയകരമായി ഡൗൺലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലുള്ളത്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഡാറ്റ വീണ്ടെടുക്കാൻ കഴിയാത്തത്ര ഗുരുതരമായ കേടുപാടുകൾ പിൻഭാഗത്തെ EAFR-ന് സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
india
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.
എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.
നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.
എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
india
ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു
സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.
രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.
ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന്‍ പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.
വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള്‍ ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india3 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
film3 days ago
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍
-
india3 days ago
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു
-
Football3 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
-
kerala3 days ago
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി