Connect with us

Video Stories

മോദി ഫാക്ടറെന്ന നുണ ഫാക്ടറി

Published

on

പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഏതുനിമിഷവും ഉണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിനുശേഷം 26ന് നടന്ന പാക് അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണത്തിന്റെയും അതിന് തിരിച്ചടിയായി 27ന് ഇന്ത്യന്‍ വിമാനം തകര്‍ത്ത് പൈലറ്റിനെ പിടികൂടിയ പാക്കിസ്താന്റെ നടപടിയുടേയുമൊക്കെ പശ്ചാത്തലത്തിലാണ് വിജ്ഞാപനം നീണ്ടുപോകുന്നതെന്നാണ് വിശദീകരണം. എങ്കിലും സുരക്ഷാസൈനികരുടെ ലഭ്യത ഉറപ്പുവരുത്തി സമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം നടേപറഞ്ഞ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക പ്രശ്‌നങ്ങള്‍ രാജ്യത്തെ തുറിച്ചുനോക്കിനില്‍ക്കവെ പ്രധാനമന്ത്രിയും കൂട്ടരും തുടര്‍ഭരണത്തിന് ഏതുതരംവരെയും താഴുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളോരോന്നും ബോധ്യപ്പെടുത്തുന്നത്.

ഇതിനകം വിവിധ തെരഞ്ഞെടുപ്പുറാലികളില്‍ സംസാരിച്ച നരേന്ദ്രമോദി രാജ്യസുരക്ഷയെയും പാക്് ആക്രമണത്തെയുമാണ് അവയിലെല്ലാം പ്രധാനമായും ചര്‍ച്ച ചെയ്തത്. പാക്കിസ്താനുനേര്‍ക്ക് ആക്രമണം നടത്തിയ ഉടന്‍ പ്രധാനമന്ത്രി രാജസ്ഥാനിലെ തെരഞ്ഞെടുപ്പു റാലിയില്‍ ഇതേക്കുറിച്ച് വീമ്പുപറച്ചില്‍ നടത്തി. തന്റെ കൈകളില്‍ രാജ്യം സുരക്ഷിതമാണെന്നാണ് അദ്ദേഹം വ്യംഗ്യമായി പറഞ്ഞത്. പ്രതിപക്ഷകക്ഷികളാകട്ടെ വളരെയധികം പക്വമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയാകെയും നേരത്തെ നിശ്ചയിച്ചിരുന്ന റാലികള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നുവെച്ചു. പരിണതപ്രജ്ഞനെന്ന് പേരുകേട്ട മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് രാജ്യത്തെ വ്യോമസേനയോടും അതിന്റെ ഊര്‍ജസ്വലരായ സൈനികരോടും നന്ദി പറഞ്ഞാണ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി യു.പിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയം തീര്‍ത്തും ഉപേക്ഷിച്ചാണ് സംസാരിച്ചത്. 21 പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കള്‍ പങ്കെടുത്ത ഡല്‍ഹിയിലെ യോഗത്തില്‍ പാസാക്കിയ പ്രമേയം നമ്മുടെ സൈനികരുടെ ത്യാഗത്തെ അളവറ്റ് പ്രശംസിക്കുന്നതും അതേസമയം ഭരണകക്ഷി നേതാക്കളുടെ രാഷ്ട്രീയക്കളിയെ അപഹസിക്കുന്നതുമായിരുന്നു.

രാജ്യസുരക്ഷയെ ഇടുങ്ങിയ കക്ഷിരാഷ്ട്രീയത്തിനാണ് ബി.ജെ.പി നേതാക്കള്‍ വേദിയാക്കുന്നതെന്ന് പ്രതിപക്ഷവും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അഭിപ്രായപ്പെടുകയാണ്. കഴിഞ്ഞദിവസം പുറപ്പെടുവിച്ച പ്രസ്താവന രാജ്യത്തെ പ്രമുഖരായ സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ സുരക്ഷയെ പ്രകീര്‍ത്തിക്കുന്നതും രാഷ്ട്രീയക്കളികളെ ഇകഴ്ത്തുന്നതുമായിരുന്നു. എന്നാല്‍ രാജസ്ഥാനിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ഡല്‍ഹിയിലും ഓടിനടന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന് നേര്‍ക്ക് നടക്കുന്ന ഭീഷണിയെ മുതലെടുക്കാന്‍ സങ്കുചിത രാഷ്ട്രീയയമാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്നതിന് ഉദാഹരണമാണ് കഴിഞ്ഞദിവസം ഡല്‍ഹിയിലെ ഡിസ്്‌ലെക്‌സിയ രോഗികളുടെ യോഗത്തില്‍ അദ്ദേഹം നടത്തിയ മറ്റൊരു പ്രസ്താവന. രോഗികളോട് സംസാരിക്കവെ മോദി പറഞ്ഞ വാക്കുകള്‍ ഇന്ത്യക്കും പൗരന്മാര്‍ക്കാകെയും നാണക്കേടായെന്ന് പറയാതെവയ്യ. 40-50 വയസ്സ ്പ്രായം കഴിഞ്ഞവര്‍ക്ക് ഓര്‍മ നില്‍ക്കില്ലെന്നായിരുന്നു രോഗികളുടെ മുഖത്തുനോക്കി പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തെ മുഖ്യപ്രതിപക്ഷകക്ഷിയുടെ അധ്യക്ഷനെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഊഹിക്കാന്‍ കഴിയും. പ്രതിപക്ഷ നേതാവിനെ പപ്പു എന്നു വിളിക്കുന്ന ഒരു പ്രധാനമന്ത്രിയില്‍നിന്ന് ഇതിലപ്പുറവും ജനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആ പദവിക്ക് ചേര്‍ന്നതാണോ ഇത്തരം പ്രസ്താവനകള്‍. പ്രധാനമന്ത്രി പദമേറിയശേഷം ആദ്യമായി യു.പിയിലെ അമേത്തി പാര്‍ലമെന്റ് മണ്ഡലത്തില്‍ എത്തിയ നരേന്ദ്രമോദി നടത്തിയതും കല്ലുവെച്ച നുണയായിരുന്നു.

രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ അദ്ദേഹം തറക്കല്ലിട്ടതും
2010ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമായ തോക്ക്ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി രാഹുലിന്റെ കഴിവുകേടാണ് അവിടെനിന്ന് ഇതുവരെയും ഉല്‍പാദനം ആരംഭിക്കാതിരുന്നതെന്നാണ് പറഞ്ഞത്. ഇതിനെതിരെ രാഹുല്‍തന്നെ ഇന്നലെ അതിരൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നു. രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താനെന്ന് സ്വയം അഹങ്കരിക്കുന്ന മോദി ഇങ്ങനെ രാജ്യത്തെ എല്ലാറ്റിനെയും തന്റെ സ്വന്തം പെട്ടിയിലാക്കുന്ന തിരക്കിലാണ് രാഷ്ട്ര സുരക്ഷയെയും സൈനികരുടെ ത്യാഗത്തെയും സ്വന്തം നെഞ്ചില്‍ ഒട്ടിച്ചുനടക്കുന്നത്. ഇത് തിരിച്ചറിയാന്‍ പാകത്തില്‍ ഇന്ത്യന്‍ ജനത രാഷ്ട്രീയ ബോധമുള്ളവരാണെന്ന് അദ്ദേഹം അറിയാതെ പോകുന്നതാണ് ഖേദകരം.

പാക്കിസ്താന് നേരെ നടന്ന മിറാഷ്-2000 ആക്രമണത്തില്‍ പാകിസ്താനിലെ ഖൈബര്‍ പഷ്തൂണ്‍ക്വാ പ്രവിശ്യയിലെ ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് പരിശീലന കേന്ദ്രം തകര്‍ത്തുവെന്ന് പറയുന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയവും സര്‍ക്കാരും ഇതുവരെയും അതിന്റെ തെളിവുകള്‍ പുറത്തുവിടാതിരിക്കുന്നതും വിശദീകരണം ചോദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതും തുടരുകയാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും മൊത്തക്കച്ചവടം ഏറ്റെടുത്തവരാണ് രാജ്യത്തെ പൗരന്മാരുടെ സംശയത്തെ സന്ദേഹത്തോടെ വീക്ഷിക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി പോലും ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.ബംഗളൂരുവില്‍ ഒരു പ്രിന്‍സിപ്പല്‍ പോസ്റ്റ് ചെയ്ത സമൂഹ മാധ്യമത്തിലെ അഭിപ്രായപ്രകടനം പോലും സംഘ്പരിവാറുകാരുടെ ഭീഷണിക്ക് കാരണമായി.

ഉറി ആക്രമണത്തിനുശേഷം പാകധീനകശ്മീരിലേക്ക് നാം നടത്തിയ ആക്രണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായ സര്‍ക്കാരിന് എന്തുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം നല്‍കാനാകുന്നില്ല. പ്രമുഖ വിദേശ വാര്‍ത്താഏജന്‍സികളായ റോയിട്ടേഴ്‌സും ഖലീജ് ടൈംസുമൊക്കെ ബലാക്കോട്ടില്‍ വലിയ ആള്‍നാശമുണ്ടായില്ലെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടതും അത് ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതുമാണെന്നിരിക്കെ ജനങ്ങളുടെ പണം കൊണ്ട് രാജ്യത്തിന്റെ സുരക്ഷ കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ സംശയത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ജനാധിപത്യ സര്‍ക്കാരിന് ബാധ്യതയില്ലേ. പ്രധാനമന്ത്രി മൗനം ഭജിക്കുമ്പോള്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അമിത്ഷായും സര്‍ക്കാര്‍ പറയട്ടെ എന്ന് സൈന്യവും പറയുമ്പോള്‍ ഈ പരസ്പര വൈരുധ്യം ജനം കണ്ണടച്ച് വിഴുങ്ങണമെന്നാണോ പറയുന്നത്? 2019ലെ വിജയഘടകം മോദി ഫാക്ടര്‍ ആകും എന്നു പറയുന്നവര്‍ ഇത്തരം നുണകളും അര്‍ധ സത്യങ്ങളുമാണോ പ്രതിപാദനം ചെയ്യുന്നത്.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending