Connect with us

Video Stories

മോദി സര്‍ക്കാറിന്റെ മൂന്നു വര്‍ഷവും ഒരു വര്‍ഷത്തെ ഇടതു ഭരണവും

Published

on

നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മോദിയുടെ നേതൃത്വത്തില്‍ രാജ്യം വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രചാരണമാണ് നടക്കുന്നത്. സര്‍ക്കാറിന്റെ വീഴ്ചകളും ജനവിരുദ്ധ നയങ്ങളും ഒളി അജണ്ടകളും മറച്ചുപിടിക്കുന്നതിനാണ് മോദിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഹിന്ദുത്വ അജണ്ടയിലൂന്നിയ വര്‍ഗീയ ധ്രുവീകരണമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയ വഴി തെളിച്ചത്. വര്‍ഗീയ കലാപങ്ങളെ ഊര്‍ജമാക്കി നടത്തിയ കാമ്പയിന്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായിരുന്നു. അരക്ഷിതാവസ്ഥയും ഭീതിയും നിറഞ്ഞ സാമൂഹ്യാവസ്ഥയെ തന്ത്രപരമായി ചൂഷണം ചെയ്യുന്നതോടൊപ്പം അഛാ ദിന്‍ ആയേഗാ (നല്ല നാള്‍ വരും) ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളും ബി.ജെ.പി ഉയര്‍ത്തി. ഇതിനെല്ലാമുപരി മതേതര പാര്‍ട്ടികളുടെ അനൈക്യം എന്‍.ഡി.എയുടെ വിജയത്തിന് പ്രധാന കാരണമായിരുന്നു. കോണ്‍ഗ്രസും മതേതര പാര്‍ട്ടികളും തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ബി.ജെ. പി ഭരണം രാജ്യത്തിന് ആപത്തായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ കെടുതികളാണ് രാജ്യം ഇന്ന് നേരിടുന്നത്.
ശുഭപ്രതീക്ഷ നല്‍കിയായിരുന്നു മോദി ഭരണത്തിന്റെ തുടക്കം. വികസന പദ്ധതികള്‍, അയല്‍പക്ക ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികള്‍, ന്യൂനപക്ഷാനുകമ്പ നിലപാടുകള്‍ എന്നിവയൊക്കെ പ്രതീക്ഷ നല്‍കി. എന്നാല്‍ ന്യൂനപക്ഷങ്ങളുടെയും ദലിത് വിഭാഗങ്ങളുടെയും ആശങ്കകള്‍ അസ്ഥാനത്താണെന്ന തോന്നലുണ്ടാക്കാന്‍ മോദി ഭരണത്തിന് കഴിഞ്ഞത് മാസങ്ങള്‍ മാത്രമാണ്. പരിവാരം റിമോട്ട് കണ്‍ട്രോള്‍ ഭരണം ആരംഭിച്ചതോടെ മോദി സര്‍ക്കാറിന്റെ തനിനിറം പുറത്തുവന്നു. ഏകശിലാത്മകമായ ഇന്ത്യയെന്ന പരിവാര സങ്കല്‍പത്തെ സാക്ഷാത്കരിക്കാനുള്ള ഉപകരണമായി കേന്ദ്ര സര്‍ക്കാര്‍ മാറി. ഒറ്റ മതം, ഒറ്റ ഭാഷ (ഹിന്ദുത്വ, ഹിന്ദി) എന്ന നിലയിലേക്ക് ഇന്ത്യയെ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമങ്ങള്‍ മതേതരത്വം എന്ന വാക്കിനെ തന്നെ അപ്രസക്തമാക്കി.
കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടുവെച്ച സന്ദേശം ലളിതമായിരുന്നു. ന്യൂനപക്ഷങ്ങളെ ഞങ്ങള്‍ക്ക് വേണ്ടെന്ന് നേര്‍ക്കുനേര്‍ ബി.ജെ.പി പ്രഖ്യാപിച്ചു. 403 അംഗ അസംബ്ലിയിലേക്ക് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരാളെ പോലും മത്സരിപ്പിക്കാന്‍ ബി.ജെ.പി തയാറായില്ല. നിങ്ങളുടെ വോട്ടും വേണ്ട, നിങ്ങളേയും വേണ്ട എന്ന നിലയിലേക്ക് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തി വിജയം നേടാനായി എന്നത് മതേതര ഇന്ത്യയെ സംബന്ധിച്ച് ശുഭകരമായ കാര്യമല്ല. ന്യൂനപക്ഷങ്ങളോട് മാത്രമല്ല, ദലിത് വിഭാഗത്തോടും ഈ നിലപാടാണ് പരിവാരത്തിനുള്ളത്.
ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെട്ട മഹാഭൂരിപക്ഷത്തിന് രാഷ്ട്രീയാധികാരം മാത്രമല്ല, സാമ്പത്തിക പുരോഗതിയും നിഷേധിക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. ബീഫ് നിരോധനത്തിനും ഉണ്ട് ഇങ്ങനെയൊരു കാര്യം. മാംസ കച്ചവടം, തുകല്‍ വ്യവസായം, തുകലെടുക്കല്‍ തുടങ്ങി ചെറുതും വലുതുമായ ജോലികളില്‍ ഏര്‍പ്പെടുന്നത് അധികവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരോ, ദലിതുകളോ ആണ്. (ഏറെക്കുറെ തൊഴിലധിഷ്ഠിതമാണല്ലോ ജാതി വ്യവസ്ഥ. അതുകൊണ്ടാകാം.)
ഡിജിറ്റല്‍ ഡിവൈഡിങ് സമ്പത്തും അധികാരവും ഏതാനും പേര്‍ക്ക് എന്ന നിലയിലേക്ക് കൊണ്ടുവരും. പഴയ കാലത്തെന്ന പോലെ സമൂഹത്തിലെ ഉപരിവര്‍ഗത്തിന് മാത്രമായി സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ പവര്‍ ഉള്ളവര്‍ക്ക് മാത്രമായി സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം കൊടുക്കുകയാണ്. സാമ്പത്തിക ക്രയവിക്രയത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ നിരക്ഷര ജനകോടികള്‍ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെടും. കാഷ്‌ലെസ് എക്കോണമി അസാധ്യമാണെന്നതിന് കേരളം ഉദാഹരണമാണ്. കമ്പ്യൂട്ടര്‍ സാക്ഷരതയിലുള്‍പ്പെടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന് അസാധ്യമായത്, ഇന്നും വൈദ്യുതി പോലും എത്താത്ത ആയിരക്കണക്കിന് ഉത്തേരന്ത്യന്‍ ഗ്രാമങ്ങളില്‍ നടപ്പാക്കാനാണ് മോദി ശ്രമിക്കുന്നത്. ഡിജിറ്റല്‍ പവര്‍ സൊസൈറ്റിക്ക് മാത്രമായി സാമ്പത്തികാവകാശം പരിമിതപ്പെടുകയാണ് ഫലത്തില്‍ സംഭവിക്കുക. കോടിക്കണക്കിന് ഗ്രാമീണരെയും വയോജനങ്ങളേയും നിരക്ഷരരേയും ഇത് കൊടിയ ദുരിതത്തിലേക്ക് തള്ളിവിടും.
500, 1000 രൂപ നോട്ടുകളുടെ നിരോധനത്തിലൂടെ ദുരിതം ഏറ്റുവാങ്ങിയതും സാധാരണക്കാരാണ്. ഒട്ടും ആലോചനയില്ലാതെ കൈക്കൊണ്ട നടപടിയായിരുന്നു നോട്ടു നിരോധനം. കള്ളപ്പണം തടയാനെന്ന പേരിലായിരുന്നു ഈ നടപടി. എന്നാല്‍ നോട്ടു നിരോധനത്തിന് ശേഷം കള്ളപ്പണം കൂടി വൈറ്റായി ബാങ്കുകളിലെത്തി. നോട്ടു നിരോധനം വ്യാപാര, വ്യവസായ മേഖലയിലും കാര്‍ഷിക രംഗത്തുമുണ്ടാക്കിയ തിരിച്ചടി പെട്ടെന്ന് പരിഹരിക്കാനാകുന്നതല്ല. ചെറുകിട വ്യവസായ മേഖലയില്‍ മാത്രം 40 ശതമാനത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. കാര്‍ഷിക മേഖലക്കുണ്ടായ നഷ്ടം ഒന്നോ രണ്ടോ വര്‍ഷം കൂടി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടു നിരോധനം വമ്പന്‍ പരാജയമാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിനെ വിമര്‍ശിച്ചവരെ ദേശസ്‌നേഹം കൊണ്ട് എതിരിടുകയാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ചെയ്തത്.
യു.പി.എ സര്‍ക്കാറിന് വ്യക്തമായ സാമ്പത്തിക നയമുണ്ടായിരുന്നു. ലോകം നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ മന്‍മോഹന്‍ സിങിനായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ചൈനയെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ പിന്തള്ളുമെന്നുമായിരുന്നു അക്കാലത്തെ വിലയിരുത്തല്‍. എന്നാല്‍ ഇന്നത്തെ സ്ഥിതി വളരെ നിരാശാജനകമാണ്. വ്യാവ സായിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴേക്ക് പോയി. തൊഴിലില്ലായ്മ വര്‍ധിച്ചു. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. സംരംഭകര്‍ക്കാകെ തിരിച്ചടിയാണ്. ഔട്ട് സോഴ്‌സിങ് ജോലികള്‍ ഇല്ലാതാകുന്ന സ്ഥിതിയാണ്. വസ്തുതകള്‍ ഇതായിരിക്കേയാണ് മോദി ഇഫക്ട് സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ത്ഥ്യത്തെ മൂടിവെക്കുന്നത്.
ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള നല്ല നീക്കമെന്ന നിലക്കാണ് അനുയായികള്‍ ഇതിനെ വിശദീകരിക്കുന്നത്. നിര്‍ഭാഗ്യകരമായ വസ്തുത വിദേശ നയതന്ത്ര ബന്ധം കൂടുതല്‍ വശളായി എന്നതാണ്.
മോദി പല കാര്യങ്ങളിലും മൗനം പാലിക്കുകയാണ്. കര്‍ഷക സമരങ്ങളോട് മാത്രമല്ല, എല്ലാ എതിര്‍പ്പുകളോടും അസഹിഷ്ണുത കാട്ടുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തന്നെ പലപ്പോഴും ചോദ്യം ചെയ്യുന്നു. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ വിഭജിക്കപ്പെടുന്നത് ഒരു പ്രധാനമന്ത്രിക്ക് എത്രകാലം നോക്കിയിരിക്കാനാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ടം വിധി നടപ്പാക്കുന്നത് നീതി നിര്‍വഹണ സംവിധാനത്തെ അപഹാസ്യമാക്കുന്നു. ബീഫ് രാഷ്ട്രീയമാണ് ഇതിന് അവര്‍ ഉപയോഗിക്കുന്നത്. മുഹമ്മദ് അഖ്‌ലാഖിന്റെ മരണം മാത്രമല്ല, ആള്‍ക്കൂട്ടങ്ങള്‍ നടത്തിയ എല്ലാ കൊലപാതകങ്ങളിലും ഇരയായത് ന്യൂനപക്ഷങ്ങളോ, ദലിതുകളോ ആണ്. ഈ വിഭാഗങ്ങളുടെ നിലനില്‍പിന് തന്നെ ഭീഷണി ഉയരുന്നു. ഭയപ്പാടോടെ ഒരു ജനത ജീവിക്കേണ്ടി വരുന്ന സ്ഥിതി ദുസ്സഹമാണ്. ഇന്ത്യയിലെ മതേതര കക്ഷികള്‍ക്ക് ഇപ്പോള്‍ യോജിക്കാനായില്ലെങ്കില്‍ പിന്നീട് അതിന് അവസരം ലഭിച്ചേക്കില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിവിധ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തത് യോജിപ്പിന്റെ ആദ്യ ചവുട്ടടിയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളുടെ തുടര്‍ച്ചയാണ് ഒരു വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിലും നിഴലിക്കുന്നത്. കേരളത്തെ സംബന്ധിച്ച് കോട്ടങ്ങളുടെ ഒരു വര്‍ഷമാണ് കടന്നുപോയത്. ഈ സര്‍ക്കാറിന് നേട്ടങ്ങള്‍ ഒന്നും പറയാനില്ല. യു.ഡി.എഫ് സര്‍ക്കാറിന്റെ പദ്ധതികളെ കുറിച്ചാണ് ഇപ്പോള്‍ ഇടുതുമുന്നണി പറയുന്നത്. ഒരു വര്‍ഷത്തിനിടെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. ഇപ്പോഴത്തെ നിലക്കാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ ഏറ്റവും മോശം പെര്‍ഫോമന്‍സ് എന്ന ഖ്യാതിയാണ് ഇടതുമുന്നണി സര്‍ക്കാറിനെ കാത്തിരിക്കുന്നത്. സര്‍ക്കാറിന്റെ വിലയിരുത്തലാകും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പെന്ന പ്രഖ്യാപനത്തോടെയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വലിയ പരാജയമാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടെ രണ്ട് ഉപതെരഞ്ഞെടുപ്പുകളെ നേരിട്ടിരുന്നു. പിറവത്ത് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ ഇടതുമുന്നണിയില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കാനും യു.ഡി.എഫിനായി. നൂറുദിന കര്‍മ പരിപാടിയോടെ തുടക്കം കുറിച്ച യു.ഡി.എഫ് സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങളുടെ പ്രതിഫലനമായിരുന്നു ഉപതെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായത്. വിഴിഞ്ഞം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങി കേരളത്തിന്റെ മുഖഛായ മാറ്റുന്ന വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ ഒരു വര്‍ഷം കൊണ്ട് യു.ഡി.എഫിനായി. ഇടതുമുന്നണി ഒരു വര്‍ഷം തികക്കുമ്പോഴും തുടക്കം കിട്ടാതെ കിതക്കുകയാണ്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് ഭരണത്തെ നിശ്ചലമാക്കിയിരിക്കുന്നു. ഫയലുകള്‍ നീങ്ങുന്നില്ല. പദ്ധതി വിഹിതം ചെലവഴിക്കാന്‍ കഴിയാത്ത സ്ഥിതി മുമ്പൊരിക്കലുമുണ്ടായിട്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നത്. വിജയിക്കുമെന്നുറപ്പില്ലാത്ത പരീക്ഷണമാണിത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും കിഫ്ബി എങ്ങുമെത്തിയിട്ടില്ല. കേരളത്തിന്റെ വളര്‍ച്ചയെക്കുറിച്ച് ഇന്നാരും സംസാരിക്കുന്നില്ല. തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പരാജയപ്പെടുന്നത് കേരളമായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending