Connect with us

india

‘മോദിയുടേത് വെറുപ്പിന്‍റെ രാഷ്ട്രീയം, മുസ്‌ലിം ജനവിഭാഗത്തെ പൂര്‍ണ്ണമായി തഴഞ്ഞ നടപടി ജനാധിപത്യവിരുദ്ധം’: കെ സുധാകരന്‍ എംപി

ഒരു എംപി പോലും ബിജെപിക്ക് മുസ്‌ലിം ജനവിഭാഗത്തില്‍ നിന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ മുസ്‌ലിം ജനവിഭാഗത്തെ പൂര്‍ണ്ണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ഒരു എംപി പോലും ബിജെപിക്ക് മുസ്‌ലിം ജനവിഭാഗത്തില്‍ നിന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്‌ലിം ജനവിഭാഗത്തെ മൃഗീയമായി കടന്നാക്രമിച്ചാണ് മോദി അധികാരത്തിലേറിയതെന്ന് കെ. സുധാകരന്‍ പറഞ്ഞു. കൊടിയ മതവിദ്വേഷവും വിഷവുമാണ് മോദി ചീറ്റിയത്. നുഴഞ്ഞു കയറ്റക്കാര്‍, കൂടുതല്‍ കുട്ടികളുള്ളവര്‍, കെട്ടുതാലിവരെ പിടിച്ചെടുക്കും തുടങ്ങിയ വേദനിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് മോദി നടത്തിയത്. ഇത്രയും വിഷലിപ്തമായ വാക്കുകളും പച്ചയ്ക്കുള്ള വര്‍ഗീയതയും ഒരു ഭരണാധികാരിയും പ്രയോഗിച്ചിട്ടില്ല, അതിനെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടി വായിച്ചവര്‍ക്കുപോലും ഇപ്പോള്‍ നാവുപൊങ്ങുന്നില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

2002-ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ നിന്നുപോലും പാഠം പഠിക്കാത്ത മോദിയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്ന് വീണ്ടും വ്യക്തമായിരിക്കുകയാണ്. മതേതര ജനാധിപത്യ രാഷ്ട്രത്ത് വലിയ ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് മോദി എന്നും പൊതുപ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. വെറുപ്പിന്‍റെ രാഷ്ട്രീയമാണ് മോദിയുടെ മുഖമുദ്ര. പച്ചയായ വര്‍ഗീയതയാണ് കൊടിക്കൂറ. എല്ലാവരുടെയും സുസ്ഥിതി, എല്ലാവരെയും വിശ്വാസത്തില്‍, എല്ലാവരോടുമൊപ്പം തുടങ്ങിയ മോദിയുടെ വാക്കുകള്‍ക്ക് പഴഞ്ചാക്കിന്‍റെ വിലപോലുമില്ലെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

മോദിയെന്ന ഏകാധിപതിക്ക് രാജ്യം മൂക്കുകയറിട്ടിരിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം എന്നത് സാമാന്യമര്യാദയാണ്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ശക്തമായ പ്രതിപക്ഷമാണ് ഇന്നു രാജ്യത്തുള്ളത്. എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച് ഇന്ത്യാമുന്നണിയും അതിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും മുന്നോട്ടുപോകുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

india

ഡല്‍ഹിയിലെ വായുമലിനീകരണം; പരിഹരിക്കാന്‍ കോടതിയുടെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ല; സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമര്‍ശം.

Published

on

ഡല്‍ഹിയിലെ രൂക്ഷമായ വായുമലിനീകരണത്തില്‍ പ്രതികരണവുമായി സുപ്രിംകോടതി. ഡല്‍ഹി വായുമലിനീകരണം പരിഹരിക്കാന്‍ കോടതിയുടെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ലെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമര്‍ശം.

‘ഞങ്ങളും ഡല്‍ഹിയിലെ താമസക്കാരാണ്. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പക്ഷേ ഈ പ്രശ്‌നത്തിന് ആരും കാരണക്കാരല്ലെന്ന് നമ്മള്‍ അംഗീകരിക്കണം’ ബെഞ്ച് പറഞ്ഞു. ഡല്‍ഹി വായു മലിനീകരണ വിഷയത്തില്‍ കോടതി നിയമിച്ച അഭിഭാഷകയായ അപരാജിത സിങ് സമര്‍പ്പിച്ച ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.

‘ഒരു ജുഡീഷ്യല്‍ ഫോറത്തിന് എന്ത് മാന്ത്രിക വടിയാണ് പ്രയോഗിക്കാനാവുക? ഡല്‍ഹിക്ക് ഈ വായുമലിനീകരണം അപകടകരമാണെന്ന് ഞങ്ങള്‍ക്കറിയാം… ഉടനടി ശുദ്ധവായു ലഭിക്കാന്‍ കഴിയുന്ന എന്ത് പരിഹാരമാണ് നിര്‍ദേശിക്കാനാവുക?’ കോടതി ചോദിച്ചു.

ശൈത്യകാലത്ത് മാത്രം രൂക്ഷമായ മലിനീകരണം ഉണ്ടാകുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ദീപാവലി സീസണില്‍ അതൊരു ആചാരപരമായ രീതിയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ശൈത്യകാലം കഴിഞ്ഞാല്‍ അത് അപ്രത്യക്ഷമാകും. എന്തായാലും നമുക്ക് പതിവായി നിരീക്ഷണം നടത്താം’ ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി.

ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ചിന്റെ പ്രതികരണം. പരിഹാരങ്ങള്‍ കടലാസില്‍ ഒതുങ്ങുകയാണെന്നും അടിസ്ഥാനപരമായി ഒന്നും നടക്കുന്നില്ലെന്നും അപരാജിത സുപ്രിംകോടതിയെ അറിയിച്ചു.

Continue Reading

india

ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണത്തിന് സ്വതന്ത്ര സംവിധാനം വേണം: സുപ്രീംകോടതി

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കാന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനത്തിന്റെ ആവശ്യം സുപ്രീംകോടതി നിരീക്ഷിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാച്ചി എന്നിവരടങ്ങുന്ന ബെഞ്ച് പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലഹബാദിയയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്. ‘ ഇന്ത്യാസ് ഗോട്ട് ടാലന്റ് ‘ ഷോയിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു രണ്‍വീറിന്റെ ഹര്‍ജി. ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു. വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന കണ്ടന്റില്‍ ഉത്തരവാദിത്തക്കുറവും അശ്ലീലതയുമുളള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ കോര്‍ട്ടിനെ അറിയിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക്‌മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥ അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ഇരയാകുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണ സംവിധാനത്തിന്റെ നിര്‍മാണം അനിവാര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Continue Reading

india

‘ദലിത്-ഒബിസി വോട്ടുകള്‍ വെട്ടിമാറ്റുന്നു’: എസ്‌ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ് ആയതായി രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ സമുദായങ്ങളെ ലക്ഷ്യമിട്ട് പേരുകള്‍ നീക്കം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായി രംഗത്തെത്തി. രാജ്യത്ത് നടപ്പാക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) പ്രക്രിയ ബിജെപിക്ക് ഗുണകരമാക്കാനുള്ള രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവായി മാറിയിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചൂണ്ടിക്കാട്ടി. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ ലക്ഷ്യമിട്ട് നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയിരുന്ന വിപിന്‍ യാദവിന്റെ ആത്മഹത്യയ്ക്കു പിന്നിലും ഇതേ സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗക്കാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന സമ്മര്‍ദ്ദം പാലിക്കാത്ത പക്ഷം ജോലിയില്‍ നിന്നും പുറത്താക്കുമെന്നും പൊലീസ് നടപടി നേരിടുമെന്നും യാദവ് നേരിട്ട ഭീഷണിയുണ്ടായിരുന്നുവെന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ 19 ദിവസത്തിനിടെ 16-ഓളം ബിഎല്‍ഒമാര്‍ മരണമടഞ്ഞുവെന്ന കോണ്‍ഗ്രസിന്റെ ആരോപണവും രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. അമിത സമ്മര്‍ദ്ദവും നിര്‍ബന്ധിത സാഹചര്യങ്ങളുമാണ് പല മരണങ്ങള്‍ക്കുമുള്ള കാരണമെന്ന് പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സമുദായങ്ങളില്‍നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കുന്ന പ്രവണതയും കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാനില്‍ മാത്രം കോണ്‍ഗ്രസിന് ശക്തമായ മണ്ഡലങ്ങളില്‍ 20,000 മുതല്‍ 25,000 വരെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര ആരോപിച്ചു. വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ നടക്കുന്നത് അസാധുവായ രാഷ്ട്രീയ ഇടപെടലാണെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Continue Reading

Trending