kerala
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്ലിംലീഗ്: പി.കെ കുഞ്ഞാലിക്കുട്ടി
ലീഗിനെതിരെ സാമ്പാര്‍ മുന്നണിയുണ്ടാക്കിയപ്പോള്‍ അതിലൊരു കഷ്ണമായിരുന്നു എസ്.ഡി.പി.ഐയെന്നും ആശയപരമായ ഈ പോരാട്ടം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്ലാതരം വര്‍ഗീയതകള്‍ക്കുമെതിരായ ആശയ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ഭൂരിപക്ഷന്യൂനപക്ഷ സൗഹൃദത്തിലൂടെ മാത്രമേ രാജ്യത്തിന് വളര്‍ച്ചയുണ്ടാകൂ എന്നതാണ് ലീഗ് നിലപാട്.
മതസൗഹാര്‍ദ്ദത്തിന് മുസ്ലിംലീഗ് വലിയ മൂല്യം കല്പിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ മുഖ്യ എതിരാളിയായി കാണുന്നത് മുസ്ലിംലീഗിനെയാണ്. ഐഡിയോളജിക്കലായും രാഷ്ട്രീയമായും അവരോട് പോരാടുന്ന സംഘടനയാണ് ലീഗ്. ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ ചെയ്തത് വന്‍ ദ്രോഹമാണ്. അതുകൊണ്ടാണ് അവരെ എതിര്‍ത്തത്. ഭൂരിപക്ഷ വര്‍ഗീയതക്കാണ് അവര്‍ വെള്ളവും വളവും നല്‍കുന്നത്. ഭൂരിപക്ഷ വര്‍ഗീയതക്ക് വേണ്ട മധുരമാണ് ഇവര്‍ നല്‍കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
വെറുപ്പിന്റെ പ്രചാരകരായി പ്രവര്‍ത്തിക്കുന്ന ആര്.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രം കയറൂരി വിടുന്നത് നിഷ്പക്ഷ നിലപാടല്ല. അന്തര്‍ദേശീയ തലത്തില്‍ തന്നെ വിവാദമായ പ്രസ്താവനകള്‍ നടത്തുന്ന സംഘടനകള്‍ കേന്ദ്ര ഭരണത്തിന്റെ തണലില്‍ യാതൊരു പ്രശ്നവുമില്ലാതെ ഇരിക്കുകയാണ്. നിര്‍ബാധം ഒരു കൂട്ടരെ വിഷലിപ്തമായ വര്‍ഗീയത പ്രചരിപ്പിക്കാന്‍ വിടുകയും മറ്റൊരു കൂട്ടരെ നിരോധിക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ല. പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ യാതൊരു സ്വീകാര്യതയും കിട്ടിയിട്ടില്ല. മുസ്ലിംലീഗാണ് ഇത്തരം ശക്തികളെ ഒറ്റയ്ക്ക് എതിര്‍ത്ത് തോല്പിച്ചത്. ലീഗിനെതിരെ സാമ്പാര്‍ മുന്നണിയുണ്ടാക്കിയപ്പോള്‍ അതിലൊരു കഷ്ണമായിരുന്നു എസ്.ഡി.പി.ഐയെന്നും ആശയപരമായ ഈ പോരാട്ടം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇസ്ലാമില്‍ തീവ്രവാദമില്ല. മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം സംഘടനയും പോപ്പുലര്‍ ഫ്രണ്ടിനെ അംഗീകരിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ രാജ്യത്തിന് ഗുണം ചെയ്യില്ല. അതേസമയം ഭൂരിപക്ഷ വര്‍ഗീയതയെ ഊട്ടിവളര്‍ത്തുന്നതും അംഗീകരിക്കാനാവില്ല. ആശയപരമായി ഇത്തരം സംഘടനകളെ എതിര്‍ക്കണം. ആര്.എസ്.എസ് ഉള്‍പ്പെടെ ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇന്ത്യയുടെ അഖണ്ഡത നിലനില്‍ക്കണം. വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ കെട്ടുറപ്പിനെയാണ് ചോദ്യം ചെയ്യുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന് വിലകല്പിച്ച് ഇന്ത്യക്കാര്‍ മുന്നോട്ട് പോകണമെന്നും അതിനെതിരെ ആര് പ്രവര്‍ത്തിച്ചാലും നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
നടിയെ ആക്രമിച്ച കേസ്; ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ, വിധിപ്പകര്‍പ്പ് പുറത്ത്
കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്.
നടിയെ ആക്രമിച്ച കേസിന്റെ വിധിപ്പകര്‍പ്പ് പുറത്ത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ എന്ന വരി ഉള്‍പ്പടെ 1,711 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്. എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങളും നിഷേധിക്കുന്നു.
എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും വിധിന്യായത്തില്‍ പറയുന്നു. ഒന്‍പതാം പ്രതി മേസ്തിരി സനല്‍ ജയിലില്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതില്‍ തെളിവില്ലെന്നും വിധിന്യായത്തിലെ 1547ാം പേജിലുണ്ട്.
ദിലീപിന്റ ഫോണുകളിലെ ചാറ്റു ചെയ്തു എങ്കില്‍ ഫോണുകള്‍ എന്തുകൊണ്ട് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കോടതി ചോദിച്ചു വ്യാജ സ്ക്രീന്‍ ഷോട്ട് കേസില്‍ എന്ത് കൊണ്ട് ഷോണ്‍ ജോര്‍ജിനെ വിസ്തരിച്ചില്ല എന്നും കോടതി ചോദിച്ചു. ഉന്നയിച്ച സംശയങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ഇരയുടെ മോതിരത്തിന്റെ കാര്യം എന്തുകൊണ്ട് ആദ്യ മൊഴിയില്‍ പറഞ്ഞില്ല എന്നും കോടതി സംശയം ഉന്നയിച്ചു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ, മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.
kerala
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; വേദിയില്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി കാണികള്‍
ചിലി സംവിധായകന് പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി.
മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കം. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന സിനിമാ സംവാദങ്ങള്‍ക്കാണ് തലസ്ഥാനത്ത് തുടക്കമായത്. നിശാഗന്ധിയില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ ഡെലിഗേറ്റുകളില്‍ ചിലര്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി.
ചിലി സംവിധായകന് പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി. പൊരുതുന്ന ജനതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതാണ് ഇത്തവണത്തെ ചലചിത്ര മേളയുടെ സന്ദേശം. ഈ മാസം 19 വരെയാണ് മേള. നിശാഗന്ധി ഓപ്പണ്‍ തീയറ്റര്‍ ഉള്‍പ്പെടെ 16 വേദികളിലാ മാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.
kerala
ഇത്രയുംനാള്‍ പോരാടിയിട്ടും അതിജീവിതയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ല; ഉമാ തോമസ് എംഎല്‍എ
ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്രയുംനാള്‍ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയില്‍ നിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
നിര്‍ഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാള്‍ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാന്‍ പറ്റില്ല. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.
കോടതിയെ മാനിക്കാതെയല്ല. സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയില്‍ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാള് ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നല്കാന്, എട്ട് വര്‍ഷമായി ദുഃഖം മുഴുവന്‍ സഹിക്കുന്ന അവള്‍ക്ക് നീതി ലഭിച്ചില്ല. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് എന്ന കാര്യത്തില്‍ സംശയമില്ല,- ഉമാ തോമസ് എംഎല്‍എ പറഞ്ഞു.
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
Sports1 day agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
