Connect with us

Video Stories

സംഘ്പരിവാറിന്റെ ഭാവി ചുവടുകള്‍

Published

on

എ.വി ഫിര്‍ദൗസ്

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരിടത്തുപോലും അധികാരം നിലനിര്‍ത്താനോ, പിടിച്ചെടുക്കാനോ കഴിഞ്ഞില്ല എന്നത് കേന്ദ്രഭരണ പാര്‍ട്ടിയായ ഭാരതീയ ജനതാപാര്‍ട്ടിയെ സംബന്ധിച്ച് ഏറെ അപമാനകരമായ തിരിച്ചടി തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിലെ വിവിധ ഉപവഴികളെ ആശ്രയിച്ചാണ് സംഘ്പരിവാരം ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഓരോന്നിനെയായി വെട്ടിപ്പിടിച്ചുകൊണ്ടിരുന്നത്. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയുടെ തെക്കും വടക്കും നടുക്കും ദേശങ്ങളില്‍ എവിടെയും അതതു പ്രദേശങ്ങളുടെ സാമൂഹ്യ സ്വഭാവമനുസരിച്ച് ചില തദ്ദേശീയ അപഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നത് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളിലെല്ലാം പതിവ് കാഴ്ചയായിരുന്നു. പൊതുവായ ഒരു നയനിലപാടിന്റെതായ മേല്‍ക്കൂരക്ക് കീഴില്‍ ചില താല്‍ക്കാലിക സ്വഭാവമുള്ള നയങ്ങള്‍ സ്വീകരിക്കുകയും അതുവഴി വിജയ സാധ്യത ഉറപ്പ് വരുത്തുകയുമാണവര്‍ ചെയ്തുവന്നത്.
ഉദാഹരണത്തിന് പരിവാറിന്റെ സ്വത്വശുദ്ധിയുടെ ഭാഗമായി കണക്കാക്കിവരുന്ന സസ്യാഹാര ശീലത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ഗുജറാത്ത്, മഹാരാഷ്ട്ര പോലെ ചില സംസ്ഥാനങ്ങളില്‍ മാംസാഹാരത്തിന് പ്രത്യേകിച്ച് ഗോമാംസ ഭക്ഷണത്തിന് എതിരായി തീവ്ര പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തുവന്നിട്ടുള്ള സംഘ്പരിവാര്‍ രാഷ്ട്രീയ പ്രചാരകര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത്തരം വിഷയങ്ങളെകുറിച്ച് കനത്ത നിശബ്ദത പുലര്‍ത്തിയതോര്‍ക്കുക. നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം തുടങ്ങിയിടങ്ങളില്‍ സംഘികള്‍ക്ക് മാംസാഹാരത്തിനെതിരെ ശബ്ദിക്കാന്‍ കഴിയാറില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നാഗാലാന്റില്‍ ഗോമാംസത്തെ അനുകൂലിച്ച് പ്രസംഗിക്കേണ്ട ഗതികേടുവരെയുണ്ടായി. ബി.ജെ.പിയുടെ ഇലക്ഷന്‍ പ്രചാരകര്‍ക്ക് യു.പിയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമെല്ലാം പശുവിന്റെ പേരില്‍ ദലിതരെയും മുസ്‌ലിംകളെയും തല്ലിക്കൊല്ലുന്ന അതേ കാലത്തു തന്നെയാണ് നാഗാലാന്റില്‍ ഈ കാഴ്ചയും കണ്ടത്.
രാഷ്ട്രീയ ഗതികേടില്‍ അധിഷ്ഠിതമായ ഈ സ്വരമാറ്റം ബി.ജെ.പിയുടെ തന്ത്രം മാത്രമാണ് എന്ന് ഇന്ത്യയില്‍ എല്ലാവര്‍ക്കും നന്നായി അറിയാവുന്നതുമാണ്. എന്നാല്‍ ആര്‍.എസ്.എസ് ശാഖകള്‍ സജീവവും പരിവാര്‍ ഘടക പ്രസ്ഥാനങ്ങള്‍ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളുമായ സംസ്ഥാനങ്ങളില്‍ അവര്‍ തീവ്രവും ശക്തവുമായ ഭാഷയില്‍ തന്നെ ഹിന്ദുത്വ അജണ്ടകള്‍ ഉറക്കെപ്പറഞ്ഞ് വോട്ടുപിടിക്കാറാണ് പതിവ്. ഇത്തരത്തില്‍ തീവ്ര ഹിന്ദുത്വ അജണ്ടകളിലൂന്നിയ പ്രചാരണങ്ങള്‍ ശക്തമായ സംസ്ഥാനങ്ങളെയാണ് പൊതുവില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ‘ഹിന്ദി ഹൃദയഭൂമി’യെന്നും, ‘പശു ബെല്‍റ്റെ’ന്നുമെല്ലാം വിശേഷിപ്പിച്ചു വരുന്നത്. ബി.ജെ.പിയുടെ വിജയം സുനിശ്ചിതവും സംഘ്പരിവാര്‍ രാഷ്ട്രീയം അജയ്യവും എന്നു കരുതപ്പെട്ടുവരുന്ന പ്രദേശങ്ങളാണിവ. ഭാരതീയ ജനതാപാര്‍ട്ടി അപഹാസ്യമായ പരാജയം നേരിട്ട ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ മൂന്നു സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ കണക്കാക്കപ്പെട്ടുവന്നവയാണ് പൊതുവേ.
ഈ മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വി ബി.ജെ.പി നേതൃത്വം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. മധ്യപ്രദേശും രാജസ്ഥാനും ബി.ജെ.പി നേതൃത്വം വികസനത്തിന്റെ മികച്ച മാതൃകകളായി ചൂണ്ടിക്കാണിച്ചുവന്ന സംസ്ഥാനങ്ങളാണ്. അവിടങ്ങളില്‍ സ്വാഭാവികമായ ഒരു ഭരണത്തുടര്‍ച്ചയാണ് ബി.ജെ.പി ആഗ്രഹിച്ചിരുന്നത്. ഒരു പരിധിവരെ ആ ആഗ്രഹം അതിമോഹമായിരുന്നുവെങ്കിലും എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലെയും സര്‍വേകളിലെയും എതിരഭിപ്രായങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, പൊതുവായി നിലനിന്ന ധാരണ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. ശക്തമായ ഒരു സര്‍ക്കാര്‍ അനുകൂലിച്ച ജനകീയബോധവും മോദി-അമിത്ഷാ രാഷ്ട്രീയത്തോടുള്ള വിധേയത്വവും മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം നിലനില്‍ക്കുന്നുണ്ട് എന്ന് തന്നെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് തോന്നലുണ്ടായിരുന്നു. അതുകൊണ്ടാണ് അഞ്ച് വര്‍ഷം മുമ്പത്തേതിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തോടെ തന്നെ ബി.ജെ. പി ഈ രണ്ട് സംസ്ഥാനങ്ങളിലും അധികാരത്തില്‍ വരുമെന്ന് പ്രചാരണങ്ങള്‍ക്കിടയില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നത്.
സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ അഞ്ച് സംസ്ഥാനങ്ങിലെയും തെരഞ്ഞെടുപ്പ് പ്രചാരണ രീതികളില്‍ അലംഭാവ പൂര്‍ണമായ ഒരുതരം അജാഗ്രത ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായി എന്നു കാണാം. അടുത്ത വര്‍ഷം പാര്‍ലമെന്റ് പൊതു തെരഞ്ഞെടുപ്പ് വരാന്‍ പോകുന്ന ഘട്ടത്തില്‍ പോലും ഇത്തരത്തില്‍ ഒരയഞ്ഞ സമീപനം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ബി.ജെ.പിയില്‍ നിന്നുണ്ടായതിന് കൃത്യമായ ചില കാരണങ്ങള്‍ ഉണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ അമിതമായ ആത്മവിശ്വാസം അത്തരം കാരണങ്ങളില്‍ ഒന്നു മാത്രമാണ്. അതോടൊപ്പം ശ്രദ്ധേയമായ മറ്റു ചില കാരണങ്ങള്‍ ഇവയാണ്: 1 യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തി പതിവു തെരഞ്ഞെടുപ്പ് രീതികളില്‍നിന്നും പ്രചാരണ ശൈലികളില്‍നിന്നും മാറി സഞ്ചരിക്കാനുള്ള ആഗ്രഹവും ശ്രമവും. 2 വികസനത്തെയും ഭാവിയെയും മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തിരിച്ചടിക്കുകയും പരിഹാസങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുമെന്നുള്ള അനുഭവ പാഠങ്ങള്‍. ഇതെല്ലാം ഈ സംസ്ഥാനങ്ങളില്‍ ബി.ജെ. പിയുടെ പ്രചാരണ സ്വഭാവങ്ങളെ സ്വാധീനിച്ചിരുന്നു.
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ വരുംകാല മുഖമെന്ന് ചിത്രീകരിക്കപ്പെടുന്ന യോഗി ആദിത്യനാഥ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികള്‍ നടന്ന സ്ഥലങ്ങളില്‍ മിക്കയിടങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുകയാണ് ചെയ്തത്. ഇന്ത്യയൊട്ടുക്കും എല്ലാ സംസ്ഥാനങ്ങളിലും ജനങ്ങള്‍ അനുഭവിച്ചുവരുന്ന നിരവധി ജീവല്‍പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മറന്നുകൊണ്ടുള്ള തീവ്ര ഹിന്ദുത്വ മൗഢ്യങ്ങളാണ് എല്ലാ പ്രസംഗങ്ങളിലും യോഗി ആദിത്യനാഥ് കെട്ടഴിച്ചുവിട്ടത്. കടക്കെണികളില്‍ അകപ്പെട്ടവരും രോഗപീഡകളാല്‍ വേട്ടയാടപ്പെടുന്നവരുമായ ജനങ്ങളോട്, അതും പിന്നാക്ക-ദലിത്- ആദിവാസി വിഭാഗങ്ങളുള്‍പ്പെട്ട ഒരു തിരസ്‌കൃത ജനതയോട് ‘ഛത്തീസ്ഗഢ് ഇതിഹാസ ഭൂമിയാണ്’. ‘ഹനുമാന്‍ ദലിത് വിഭാഗക്കാരനായിരുന്നു’ എന്നതുപോലുള്ള വിഡ്ഢിത്തങ്ങളായിരുന്നു യോഗി ആദിത്യനാഥ് പുലമ്പിക്കൊണ്ടിരുന്നത്. നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് ഭാവനാത്മകങ്ങളും ബാലിശങ്ങളുമായ അല്‍പത്തരങ്ങള്‍ ഉന്നയിക്കുംവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബി.ജെ.പി നയിച്ചത്.
യോഗി ആദിത്യനാഥ് പ്രസംഗിച്ച എല്ലായിടങ്ങളിലും അദ്ദേഹം രാമക്ഷേത്രത്തെയും രാമായണത്തെയും മഹാഭാരതത്തെയും ഇതിഹാസ പുരാണങ്ങളെയും കുറിച്ചു പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ അനുഭവിക്കുന്ന തൊഴിലില്ലായ്മക്കും അനാരോഗ്യ പ്രവണതകള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന ഒന്നും അദ്ദേഹത്തിന്റെ വായില്‍ നിന്നു വന്നില്ല. ഛത്തീസ്ഗഢില്‍ നിരവധി ഭവനരഹിതരായ അടിസ്ഥാന വിഭാഗങ്ങള്‍ ഇന്നുമുണ്ട്. കടക്കെണിയില്‍ കുരുങ്ങി ജീവിക്കുന്ന സാധാരണക്കാരുമുണ്ട്. ഇവരോടെല്ലാമാണ് ‘അയോധ്യയില്‍ ഉയരാന്‍ പോകുന്ന ശ്രീരാമക്ഷേത്രത്തിന്റെ ഗഹനതയെ’ കുറിച്ച് ആദിത്യനാഥ് പറഞ്ഞുകൊണ്ടിരുന്നത്. സ്വാഭാവികമായും സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും എതിരായ വിധത്തിലുള്ള ഇത്തരം പ്രസംഗങ്ങള്‍ ഏതൊരു ജനതയിലും ചെടിപ്പും മടുപ്പും സൃഷ്ടിക്കുകയും വിപരീത പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌തെന്നുവരാം. അതു തന്നെയാണ് ഇക്കഴിഞ്ഞ പൊതു തെരഞ്ഞടുപ്പുകളിലെല്ലാം സംഭവിച്ചതും. ‘വികസനത്തെ കുറിച്ച് ഒന്നും പറയാനില്ലേ നിങ്ങള്‍ക്ക്?’ എന്ന് ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ നിശബ്ദമായി ചോദിക്കുന്നുണ്ടായിരുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പര്യാപ്തമായ പ്രചാരണ രീതികളുടെ പരീക്ഷണമാണ് തങ്ങള്‍ നടത്തുന്നതെന്ന് ബി.ജെ.പിക്കാര്‍ തെറ്റിദ്ധരിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പെട്ടെന്ന് ഉരുണ്ടുകൂടിയിട്ടുള്ള രാമക്ഷേത്ര നിര്‍മ്മാണ ചിന്തക്ക് ഊന്നല്‍ നല്‍കുന്ന ആ പ്രചാരണ രീതിയുടെ ‘പ്രയോഗ നായകനായി’ കടന്നുവന്ന യോഗി ആദിത്യനാഥിന്റെ മാത്രമല്ല ആ പ്രചാരണ രീതിയുടെയും അത് ആസൂത്രണം ചെയ്ത അമിത് ഷായുടെയുമെല്ലാം മൊത്തത്തിലുള്ള പരാജയം തന്നെയാണ് തോല്‍വിയിലൂടെ സംഭവിച്ചിട്ടുള്ളത്. ടെസ്റ്റ്‌ഡോസുകള്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ പരാജയം സംഘ്പരിവാര്‍ രാഷ്ട്രീയ ചേരിയില്‍ സൃഷ്ടിച്ച ഞെട്ടലും ആഘാതവും നടുക്കവും അസാധാരാണ മാനങ്ങള്‍ ഉള്ളവ തന്നെയാണ്. അതുകൊണ്ട് അതിജീവനത്തിനും 2019നെ നേരിടുന്നതിനുമായി സംഘ്പരിവാര്‍ രാഷ്ട്രീയം പുതുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു- തെരഞ്ഞെടുപ്പനന്തര ഘട്ടത്തില്‍.
വര്‍ഗീയ രാഷ്ട്രീയ പ്രചാരണ രീതികള്‍ കനത്ത പരാജയം നേരിട്ടതിനാല്‍ ‘അവര്‍ഗീയമായ’ രീതികളിലേക്ക് സംഘ്പരിവാര്‍ ശ്രദ്ധതിരിക്കുമെന്നും കരുതാനാവില്ല. കൂടുതല്‍ തീവ്രതരവും അപകടകരവുമായ തന്ത്രങ്ങളാണവര്‍ ഇനി പുറത്തെടുക്കാന്‍ പോകുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുര്‍ത്തിയാക്കിയതിനുശേഷം നടന്ന ബി.ജെ.പി-ആര്‍.എസ്.എസ്-പരിവാര്‍ നേതൃത്വത്തിന്റെ രഹസ്യ സമന്വിത സംഗമത്തില്‍ ഉരുത്തിരിഞ്ഞ രണ്ട് പ്രധാന ആശയങ്ങള്‍ കൂടുതല്‍ ജനസ്വാധീനം സൃഷ്ടിക്കുന്നവയും വൈകാരികവുമായ വിഷയങ്ങളും അജണ്ടകളും കണ്ടെത്താനും നിലവില്‍ ബി.ജെ.പിക്ക് അത്ര വലിയ സ്വാധീനമൊന്നുമില്ലാത്ത സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ഊന്നല്‍ നല്‍കാനുമാണ്. മേല്‍പറഞ്ഞ തീരുമാനം കൈക്കൊണ്ട ‘ഉന്നതതല യോഗം’ പാര്‍ട്ടിയുടെയോ, പരിവാറിന്റെയോ പതിവ് നേതൃ യോഗങ്ങളെപ്പോലെ ഒന്നായിരുന്നില്ല. തികച്ചും അടിയന്തരവും സവിശേഷവുമായ സാഹചര്യങ്ങളില്‍മാത്രം സംഘ്പരിവാര്‍ വൃത്തത്തിനകത്ത് നടന്നുവരാറുള്ള കൂടിയാലോചനായോഗമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ എക്കാലവും ഇത്തരത്തിലുള്ള അടിയന്തര യോഗങ്ങളിലാണ് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ‘പ്രതിസന്ധി നിവാരണ ഫോര്‍മുലകള്‍’ ഉരുത്തിരിയാറുള്ളത്. സംഘവൃത്തത്തിനകത്ത് ഇത്തരം ആലോചനാ യോഗങ്ങള്‍ ‘വിപത്‌സന്ധി ബൈഠക്കുകള്‍’ എന്നാണ് അറിയപ്പെടുന്നത്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നശേഷം നടന്ന ബി.ജെ.പി എം.പിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രിയോ, ബി.ജെ.പി അധ്യക്ഷനോ പങ്കെടുക്കുകയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. മുന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍കൂടിയായ മുതിര്‍ന്ന കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിങാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അധ്യക്ഷം വഹിച്ചത്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍നിന്ന് പാര്‍ട്ടിയും പാര്‍ട്ടിയുടെ മാതൃഘടകമായ ആര്‍.എസ്.എസുമെല്ലാം പിറകോട്ട് പോകുന്നതുകൊണ്ടാണ് പരാജയം ഏറ്റുവാങ്ങേണ്ടിവരുന്നതെന്ന് ഒരു വിഭാഗം എം.പിമാര്‍ ബി.ജെ.പി പാര്‍ലമെന്ററി യോഗത്തില്‍ അഭിപ്രായപ്പെട്ടത്. അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷവും അവര്‍ക്കിനിയും നേരം പുലര്‍ന്നിട്ടില്ല എന്നര്‍ത്ഥം.
ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലേക്ക് കൂടുതലായി ബി.ജെ.പി വലിച്ചടുപ്പിക്കപ്പെട്ടു എന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ഒരനിവാര്യതയായി മാറിയത്. സംഘനിയന്ത്രണത്തില്‍നിന്ന് ബി.ജെ.പി കുതറിച്ചാടുന്നുവോ എന്ന തോന്നലുണ്ടാക്കിയവരാണ് കഴിഞ്ഞുപോയ നാലര വര്‍ഷങ്ങള്‍. മോദിയും അമിത്ഷായും സംഘത്തിന്റെ ലക്ഷ്മണ രേഖകള്‍ക്കപ്പുറത്തേക്ക് നീങ്ങിയോ എന്ന തോന്നലുണ്ടാക്കുകയും ചെയ്തു. ആ തോന്നലിന്റെ ഒരു വെളിപ്പെടുത്തലായിരുന്നു മഹാരാഷ്ട്രയിലെ മുതിര്‍ന്ന കര്‍ഷക സമര നേതാവും ആര്‍. എസ്.എസ് അനുയായിയുമായ കിഷോര്‍ തിവാരി നാഗ്പൂരിലേക്കയച്ച കത്തിന്റെ ഉള്ളടക്കം. എന്നാല്‍ എക്കാലത്തും ആര്‍.എസ്.എസിന്റെ ആത്യന്തിക നിയന്ത്രണത്തില്‍നിന്ന് ബി.ജെ.പിയും നേതാക്കളും മുക്തമായിരുന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിക്രമാദിത്യന്റെയും വേതാളത്തിന്റെയും കഥയില്‍ ‘രാജാവിന്റെ ആത്മാവ് കുടികൊള്ളുന്നത് ഒരു സവിശേഷ പക്ഷിയിലാണ്’ എന്നതുപോലെ ബി.ജെ.പിയുടെ ആത്മാവ് എക്കാലവും കുടികൊണ്ടിട്ടുള്ളത് ആര്‍.എസ്.എസില്‍ തന്നെയാണ് എന്ന സത്യത്തിനു പകരങ്ങള്‍ ഇല്ല.
ആ ആത്മാവിനെ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാമാണ് വേണ്ടതെന്ന് ചിന്തിക്കാന്‍ ബി.ജെ. പിയും ശരീരത്തെ ശക്തിപ്പെടുത്താന്‍ ആത്മാവായ ആര്‍.എസ്.എസും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങുകയാണ്. ആര്‍.എസ്.എസ് നിര്‍ദ്ദേശങ്ങള്‍ കൂടുതലായി വര്‍ഗീയ സ്വഭാവമാര്‍ജിക്കുകയും ബി.ജെ.പി അതിന് കൂടുതലായി വഴങ്ങേണ്ടതായി വരികയും ചെയ്യുന്ന സാഹചര്യമാണ് ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായിരിക്കുന്നത്. വികസനത്തെകുറിച്ചുള്ള ബി.ജെ.പിയുടെ അവകാശവാദങ്ങളെ ഇനി ഒരുകാലത്തും ഇന്ത്യന്‍ ജനത മുഖവിലക്കെടുക്കാന്‍ പോകുന്നില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വത്തിനറിയാം. നാലര വര്‍ഷക്കാലത്തെ വാഗ്ദാനങ്ങളില്‍ സ്വയം തളച്ചിട്ടുകൊണ്ടുള്ള അടിസ്ഥാന ജനതയുടെ കാത്തിരിപ്പ് തീര്‍ത്തും നിഷ്ഫലമായിരുന്നുവെന്ന അനുഭവ പാഠത്തില്‍നിന്നുള്ളതാണ് അധികാരത്തിലിരുന്ന മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പിയുടെ പുറത്താക്കപ്പെടല്‍. കുറഞ്ഞ ശതമാനം വോട്ടുകള്‍ക്കുമേല്‍ സാധ്യമായ സാങ്കേതികമായ വിജയവും മുന്‍തൂക്കവും മാത്രമാണ് കോണ്‍ഗ്രസിന്റേത് എന്ന ഒരു കൃത്രിമ സമാശ്വാസം ബി.ജെ.പി വെച്ചുപുലര്‍ത്തുന്നതാണ്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശവ്യാപകമായി ബി.ജെ.പി നേടിയെടുത്ത മുന്‍തൂക്കവും അത്തരത്തില്‍ സാങ്കേതികവും ഉപരിപ്ലവവും ആയിരുന്നല്ലോ. കേവലം 31 ശതമാനം വോട്ടിങ് പിന്തുണ മാത്രമാണ് ദേശീയ തലത്തില്‍ ബി. ജെ.പിക്ക് ലഭ്യമായത്. ശേഷിച്ച 69 ശതമാനം വോട്ടുകള്‍, ജനാധിപത്യ വീക്ഷണത്തില്‍ ചിന്തിക്കുമ്പോള്‍, ബി.ജെ.പിക്കെതിരായിരുന്നു. 69 ശതമാനം ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് 31 ശതമാനത്തിന്റെ പിന്‍ബലം കൊണ്ട് മാത്രം ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തീരുമാനിച്ചതുകൊണ്ട് തന്നെയാണ് ബി.ജെ.പി ആ സംസ്ഥാനങ്ങളിലൊന്നും അധികാരത്തിലെത്താതിരുന്നത്. ഭാരതീയ ജനതാ പാര്‍ട്ടിക്ക് അഞ്ച് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഒന്നിച്ചുനല്‍കിയ ഒരു മുന്നറിയിപ്പ് യഥാവിധി ഉള്‍ക്കൊള്ളാനവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണവരുടെ തുടര്‍ പ്രതികരണങ്ങള്‍ തെളിയിച്ചത്.
എന്നാല്‍ ജനോന്മുഖ രാഷ്ട്രീയത്തിന്റെ പാതയിലേക്ക് ദിശ മാറ്റാന്‍ ഒരിക്കലും ബി.ജെ.പിക്ക് സാധിക്കുകയില്ല. അതുകൊണ്ടുതന്നെ വര്‍ഗീയതയെത്തന്നെ കൂടുതലായി ആശ്രയിക്കയും അധികാര രാഷ്ട്രീയത്തിന് മതവര്‍ഗീയ ഭ്രാന്തിനെ ഉപാധിയാക്കുകയും ചെയ്യുന്ന പ്രതിലോമകവും ജനവിരുദ്ധവുമായ നയങ്ങളിലൂടെ മാത്രമേ ഇനിയും അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയൂ. വരുംനാളുകളില്‍ സംഘ്പരിവാര രാഷ്ട്രീയം ഇന്ത്യന്‍ ജനതയില്‍ എടുത്തുപയോഗിക്കാന്‍ പോകുന്ന രാഷ്ട്രീയ തന്ത്രം അത്യധികം അപടകരമായിരിക്കുമെന്ന് ഇതിനകം വ്യക്തമാണ്. ഇതുവരെ ബി.ജെ.പിക്ക് വേരോട്ടം നേടാനാകാത്ത സംസ്ഥാനങ്ങളില്‍കൂടി വര്‍ഗീയവത്കരണം ത്വരിതപ്പെടുത്താനുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമാണ് ജനുവരിയില്‍ അമിത്ഷായും നരേന്ദ്രമോദിയും ഊഴമിട്ട് ഒന്നിലധികം തവണയായി കേരളത്തില്‍ വരാന്‍ പോകുന്നത്. കരുതിയിരിക്കേണ്ട രാഷ്ട്രീയ സന്ദര്‍ശനങ്ങള്‍ തന്നെയാണവ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending