Video Stories
സംഘ്പരിവാറിന്റെ ഭാവി ചുവടുകള്‍

എ.വി ഫിര്‍ദൗസ്
അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരിടത്തുപോലും അധികാരം നിലനിര്‍ത്താനോ, പിടിച്ചെടുക്കാനോ കഴിഞ്ഞില്ല എന്നത് കേന്ദ്രഭരണ പാര്‍ട്ടിയായ ഭാരതീയ ജനതാപാര്‍ട്ടിയെ സംബന്ധിച്ച് ഏറെ അപമാനകരമായ തിരിച്ചടി തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിലെ വിവിധ ഉപവഴികളെ ആശ്രയിച്ചാണ് സംഘ്പരിവാരം ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഓരോന്നിനെയായി വെട്ടിപ്പിടിച്ചുകൊണ്ടിരുന്നത്. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയുടെ തെക്കും വടക്കും നടുക്കും ദേശങ്ങളില്‍ എവിടെയും അതതു പ്രദേശങ്ങളുടെ സാമൂഹ്യ സ്വഭാവമനുസരിച്ച് ചില തദ്ദേശീയ അപഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നത് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളിലെല്ലാം പതിവ് കാഴ്ചയായിരുന്നു. പൊതുവായ ഒരു നയനിലപാടിന്റെതായ മേല്‍ക്കൂരക്ക് കീഴില്‍ ചില താല്‍ക്കാലിക സ്വഭാവമുള്ള നയങ്ങള്‍ സ്വീകരിക്കുകയും അതുവഴി വിജയ സാധ്യത ഉറപ്പ് വരുത്തുകയുമാണവര്‍ ചെയ്തുവന്നത്.
ഉദാഹരണത്തിന് പരിവാറിന്റെ സ്വത്വശുദ്ധിയുടെ ഭാഗമായി കണക്കാക്കിവരുന്ന സസ്യാഹാര ശീലത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ഗുജറാത്ത്, മഹാരാഷ്ട്ര പോലെ ചില സംസ്ഥാനങ്ങളില്‍ മാംസാഹാരത്തിന് പ്രത്യേകിച്ച് ഗോമാംസ ഭക്ഷണത്തിന് എതിരായി തീവ്ര പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തുവന്നിട്ടുള്ള സംഘ്പരിവാര്‍ രാഷ്ട്രീയ പ്രചാരകര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത്തരം വിഷയങ്ങളെകുറിച്ച് കനത്ത നിശബ്ദത പുലര്‍ത്തിയതോര്‍ക്കുക. നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം തുടങ്ങിയിടങ്ങളില്‍ സംഘികള്‍ക്ക് മാംസാഹാരത്തിനെതിരെ ശബ്ദിക്കാന്‍ കഴിയാറില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നാഗാലാന്റില്‍ ഗോമാംസത്തെ അനുകൂലിച്ച് പ്രസംഗിക്കേണ്ട ഗതികേടുവരെയുണ്ടായി. ബി.ജെ.പിയുടെ ഇലക്ഷന്‍ പ്രചാരകര്‍ക്ക് യു.പിയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമെല്ലാം പശുവിന്റെ പേരില്‍ ദലിതരെയും മുസ്‌ലിംകളെയും തല്ലിക്കൊല്ലുന്ന അതേ കാലത്തു തന്നെയാണ് നാഗാലാന്റില്‍ ഈ കാഴ്ചയും കണ്ടത്.
രാഷ്ട്രീയ ഗതികേടില്‍ അധിഷ്ഠിതമായ ഈ സ്വരമാറ്റം ബി.ജെ.പിയുടെ തന്ത്രം മാത്രമാണ് എന്ന് ഇന്ത്യയില്‍ എല്ലാവര്‍ക്കും നന്നായി അറിയാവുന്നതുമാണ്. എന്നാല്‍ ആര്‍.എസ്.എസ് ശാഖകള്‍ സജീവവും പരിവാര്‍ ഘടക പ്രസ്ഥാനങ്ങള്‍ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളുമായ സംസ്ഥാനങ്ങളില്‍ അവര്‍ തീവ്രവും ശക്തവുമായ ഭാഷയില്‍ തന്നെ ഹിന്ദുത്വ അജണ്ടകള്‍ ഉറക്കെപ്പറഞ്ഞ് വോട്ടുപിടിക്കാറാണ് പതിവ്. ഇത്തരത്തില്‍ തീവ്ര ഹിന്ദുത്വ അജണ്ടകളിലൂന്നിയ പ്രചാരണങ്ങള്‍ ശക്തമായ സംസ്ഥാനങ്ങളെയാണ് പൊതുവില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ‘ഹിന്ദി ഹൃദയഭൂമി’യെന്നും, ‘പശു ബെല്‍റ്റെ’ന്നുമെല്ലാം വിശേഷിപ്പിച്ചു വരുന്നത്. ബി.ജെ.പിയുടെ വിജയം സുനിശ്ചിതവും സംഘ്പരിവാര്‍ രാഷ്ട്രീയം അജയ്യവും എന്നു കരുതപ്പെട്ടുവരുന്ന പ്രദേശങ്ങളാണിവ. ഭാരതീയ ജനതാപാര്‍ട്ടി അപഹാസ്യമായ പരാജയം നേരിട്ട ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ മൂന്നു സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ കണക്കാക്കപ്പെട്ടുവന്നവയാണ് പൊതുവേ.
ഈ മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വി ബി.ജെ.പി നേതൃത്വം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. മധ്യപ്രദേശും രാജസ്ഥാനും ബി.ജെ.പി നേതൃത്വം വികസനത്തിന്റെ മികച്ച മാതൃകകളായി ചൂണ്ടിക്കാണിച്ചുവന്ന സംസ്ഥാനങ്ങളാണ്. അവിടങ്ങളില്‍ സ്വാഭാവികമായ ഒരു ഭരണത്തുടര്‍ച്ചയാണ് ബി.ജെ.പി ആഗ്രഹിച്ചിരുന്നത്. ഒരു പരിധിവരെ ആ ആഗ്രഹം അതിമോഹമായിരുന്നുവെങ്കിലും എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലെയും സര്‍വേകളിലെയും എതിരഭിപ്രായങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, പൊതുവായി നിലനിന്ന ധാരണ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. ശക്തമായ ഒരു സര്‍ക്കാര്‍ അനുകൂലിച്ച ജനകീയബോധവും മോദി-അമിത്ഷാ രാഷ്ട്രീയത്തോടുള്ള വിധേയത്വവും മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം നിലനില്‍ക്കുന്നുണ്ട് എന്ന് തന്നെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് തോന്നലുണ്ടായിരുന്നു. അതുകൊണ്ടാണ് അഞ്ച് വര്‍ഷം മുമ്പത്തേതിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തോടെ തന്നെ ബി.ജെ. പി ഈ രണ്ട് സംസ്ഥാനങ്ങളിലും അധികാരത്തില്‍ വരുമെന്ന് പ്രചാരണങ്ങള്‍ക്കിടയില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നത്.
സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ അഞ്ച് സംസ്ഥാനങ്ങിലെയും തെരഞ്ഞെടുപ്പ് പ്രചാരണ രീതികളില്‍ അലംഭാവ പൂര്‍ണമായ ഒരുതരം അജാഗ്രത ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായി എന്നു കാണാം. അടുത്ത വര്‍ഷം പാര്‍ലമെന്റ് പൊതു തെരഞ്ഞെടുപ്പ് വരാന്‍ പോകുന്ന ഘട്ടത്തില്‍ പോലും ഇത്തരത്തില്‍ ഒരയഞ്ഞ സമീപനം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ബി.ജെ.പിയില്‍ നിന്നുണ്ടായതിന് കൃത്യമായ ചില കാരണങ്ങള്‍ ഉണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ അമിതമായ ആത്മവിശ്വാസം അത്തരം കാരണങ്ങളില്‍ ഒന്നു മാത്രമാണ്. അതോടൊപ്പം ശ്രദ്ധേയമായ മറ്റു ചില കാരണങ്ങള്‍ ഇവയാണ്: 1 യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തി പതിവു തെരഞ്ഞെടുപ്പ് രീതികളില്‍നിന്നും പ്രചാരണ ശൈലികളില്‍നിന്നും മാറി സഞ്ചരിക്കാനുള്ള ആഗ്രഹവും ശ്രമവും. 2 വികസനത്തെയും ഭാവിയെയും മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തിരിച്ചടിക്കുകയും പരിഹാസങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുമെന്നുള്ള അനുഭവ പാഠങ്ങള്‍. ഇതെല്ലാം ഈ സംസ്ഥാനങ്ങളില്‍ ബി.ജെ. പിയുടെ പ്രചാരണ സ്വഭാവങ്ങളെ സ്വാധീനിച്ചിരുന്നു.
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ വരുംകാല മുഖമെന്ന് ചിത്രീകരിക്കപ്പെടുന്ന യോഗി ആദിത്യനാഥ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികള്‍ നടന്ന സ്ഥലങ്ങളില്‍ മിക്കയിടങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുകയാണ് ചെയ്തത്. ഇന്ത്യയൊട്ടുക്കും എല്ലാ സംസ്ഥാനങ്ങളിലും ജനങ്ങള്‍ അനുഭവിച്ചുവരുന്ന നിരവധി ജീവല്‍പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മറന്നുകൊണ്ടുള്ള തീവ്ര ഹിന്ദുത്വ മൗഢ്യങ്ങളാണ് എല്ലാ പ്രസംഗങ്ങളിലും യോഗി ആദിത്യനാഥ് കെട്ടഴിച്ചുവിട്ടത്. കടക്കെണികളില്‍ അകപ്പെട്ടവരും രോഗപീഡകളാല്‍ വേട്ടയാടപ്പെടുന്നവരുമായ ജനങ്ങളോട്, അതും പിന്നാക്ക-ദലിത്- ആദിവാസി വിഭാഗങ്ങളുള്‍പ്പെട്ട ഒരു തിരസ്‌കൃത ജനതയോട് ‘ഛത്തീസ്ഗഢ് ഇതിഹാസ ഭൂമിയാണ്’. ‘ഹനുമാന്‍ ദലിത് വിഭാഗക്കാരനായിരുന്നു’ എന്നതുപോലുള്ള വിഡ്ഢിത്തങ്ങളായിരുന്നു യോഗി ആദിത്യനാഥ് പുലമ്പിക്കൊണ്ടിരുന്നത്. നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് ഭാവനാത്മകങ്ങളും ബാലിശങ്ങളുമായ അല്‍പത്തരങ്ങള്‍ ഉന്നയിക്കുംവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബി.ജെ.പി നയിച്ചത്.
യോഗി ആദിത്യനാഥ് പ്രസംഗിച്ച എല്ലായിടങ്ങളിലും അദ്ദേഹം രാമക്ഷേത്രത്തെയും രാമായണത്തെയും മഹാഭാരതത്തെയും ഇതിഹാസ പുരാണങ്ങളെയും കുറിച്ചു പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ അനുഭവിക്കുന്ന തൊഴിലില്ലായ്മക്കും അനാരോഗ്യ പ്രവണതകള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന ഒന്നും അദ്ദേഹത്തിന്റെ വായില്‍ നിന്നു വന്നില്ല. ഛത്തീസ്ഗഢില്‍ നിരവധി ഭവനരഹിതരായ അടിസ്ഥാന വിഭാഗങ്ങള്‍ ഇന്നുമുണ്ട്. കടക്കെണിയില്‍ കുരുങ്ങി ജീവിക്കുന്ന സാധാരണക്കാരുമുണ്ട്. ഇവരോടെല്ലാമാണ് ‘അയോധ്യയില്‍ ഉയരാന്‍ പോകുന്ന ശ്രീരാമക്ഷേത്രത്തിന്റെ ഗഹനതയെ’ കുറിച്ച് ആദിത്യനാഥ് പറഞ്ഞുകൊണ്ടിരുന്നത്. സ്വാഭാവികമായും സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും എതിരായ വിധത്തിലുള്ള ഇത്തരം പ്രസംഗങ്ങള്‍ ഏതൊരു ജനതയിലും ചെടിപ്പും മടുപ്പും സൃഷ്ടിക്കുകയും വിപരീത പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌തെന്നുവരാം. അതു തന്നെയാണ് ഇക്കഴിഞ്ഞ പൊതു തെരഞ്ഞടുപ്പുകളിലെല്ലാം സംഭവിച്ചതും. ‘വികസനത്തെ കുറിച്ച് ഒന്നും പറയാനില്ലേ നിങ്ങള്‍ക്ക്?’ എന്ന് ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ നിശബ്ദമായി ചോദിക്കുന്നുണ്ടായിരുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പര്യാപ്തമായ പ്രചാരണ രീതികളുടെ പരീക്ഷണമാണ് തങ്ങള്‍ നടത്തുന്നതെന്ന് ബി.ജെ.പിക്കാര്‍ തെറ്റിദ്ധരിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പെട്ടെന്ന് ഉരുണ്ടുകൂടിയിട്ടുള്ള രാമക്ഷേത്ര നിര്‍മ്മാണ ചിന്തക്ക് ഊന്നല്‍ നല്‍കുന്ന ആ പ്രചാരണ രീതിയുടെ ‘പ്രയോഗ നായകനായി’ കടന്നുവന്ന യോഗി ആദിത്യനാഥിന്റെ മാത്രമല്ല ആ പ്രചാരണ രീതിയുടെയും അത് ആസൂത്രണം ചെയ്ത അമിത് ഷായുടെയുമെല്ലാം മൊത്തത്തിലുള്ള പരാജയം തന്നെയാണ് തോല്‍വിയിലൂടെ സംഭവിച്ചിട്ടുള്ളത്. ടെസ്റ്റ്‌ഡോസുകള്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ പരാജയം സംഘ്പരിവാര്‍ രാഷ്ട്രീയ ചേരിയില്‍ സൃഷ്ടിച്ച ഞെട്ടലും ആഘാതവും നടുക്കവും അസാധാരാണ മാനങ്ങള്‍ ഉള്ളവ തന്നെയാണ്. അതുകൊണ്ട് അതിജീവനത്തിനും 2019നെ നേരിടുന്നതിനുമായി സംഘ്പരിവാര്‍ രാഷ്ട്രീയം പുതുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു- തെരഞ്ഞെടുപ്പനന്തര ഘട്ടത്തില്‍.
വര്‍ഗീയ രാഷ്ട്രീയ പ്രചാരണ രീതികള്‍ കനത്ത പരാജയം നേരിട്ടതിനാല്‍ ‘അവര്‍ഗീയമായ’ രീതികളിലേക്ക് സംഘ്പരിവാര്‍ ശ്രദ്ധതിരിക്കുമെന്നും കരുതാനാവില്ല. കൂടുതല്‍ തീവ്രതരവും അപകടകരവുമായ തന്ത്രങ്ങളാണവര്‍ ഇനി പുറത്തെടുക്കാന്‍ പോകുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുര്‍ത്തിയാക്കിയതിനുശേഷം നടന്ന ബി.ജെ.പി-ആര്‍.എസ്.എസ്-പരിവാര്‍ നേതൃത്വത്തിന്റെ രഹസ്യ സമന്വിത സംഗമത്തില്‍ ഉരുത്തിരിഞ്ഞ രണ്ട് പ്രധാന ആശയങ്ങള്‍ കൂടുതല്‍ ജനസ്വാധീനം സൃഷ്ടിക്കുന്നവയും വൈകാരികവുമായ വിഷയങ്ങളും അജണ്ടകളും കണ്ടെത്താനും നിലവില്‍ ബി.ജെ.പിക്ക് അത്ര വലിയ സ്വാധീനമൊന്നുമില്ലാത്ത സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ഊന്നല്‍ നല്‍കാനുമാണ്. മേല്‍പറഞ്ഞ തീരുമാനം കൈക്കൊണ്ട ‘ഉന്നതതല യോഗം’ പാര്‍ട്ടിയുടെയോ, പരിവാറിന്റെയോ പതിവ് നേതൃ യോഗങ്ങളെപ്പോലെ ഒന്നായിരുന്നില്ല. തികച്ചും അടിയന്തരവും സവിശേഷവുമായ സാഹചര്യങ്ങളില്‍മാത്രം സംഘ്പരിവാര്‍ വൃത്തത്തിനകത്ത് നടന്നുവരാറുള്ള കൂടിയാലോചനായോഗമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ എക്കാലവും ഇത്തരത്തിലുള്ള അടിയന്തര യോഗങ്ങളിലാണ് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ‘പ്രതിസന്ധി നിവാരണ ഫോര്‍മുലകള്‍’ ഉരുത്തിരിയാറുള്ളത്. സംഘവൃത്തത്തിനകത്ത് ഇത്തരം ആലോചനാ യോഗങ്ങള്‍ ‘വിപത്‌സന്ധി ബൈഠക്കുകള്‍’ എന്നാണ് അറിയപ്പെടുന്നത്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നശേഷം നടന്ന ബി.ജെ.പി എം.പിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രിയോ, ബി.ജെ.പി അധ്യക്ഷനോ പങ്കെടുക്കുകയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. മുന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍കൂടിയായ മുതിര്‍ന്ന കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിങാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അധ്യക്ഷം വഹിച്ചത്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍നിന്ന് പാര്‍ട്ടിയും പാര്‍ട്ടിയുടെ മാതൃഘടകമായ ആര്‍.എസ്.എസുമെല്ലാം പിറകോട്ട് പോകുന്നതുകൊണ്ടാണ് പരാജയം ഏറ്റുവാങ്ങേണ്ടിവരുന്നതെന്ന് ഒരു വിഭാഗം എം.പിമാര്‍ ബി.ജെ.പി പാര്‍ലമെന്ററി യോഗത്തില്‍ അഭിപ്രായപ്പെട്ടത്. അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷവും അവര്‍ക്കിനിയും നേരം പുലര്‍ന്നിട്ടില്ല എന്നര്‍ത്ഥം.
ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലേക്ക് കൂടുതലായി ബി.ജെ.പി വലിച്ചടുപ്പിക്കപ്പെട്ടു എന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ഒരനിവാര്യതയായി മാറിയത്. സംഘനിയന്ത്രണത്തില്‍നിന്ന് ബി.ജെ.പി കുതറിച്ചാടുന്നുവോ എന്ന തോന്നലുണ്ടാക്കിയവരാണ് കഴിഞ്ഞുപോയ നാലര വര്‍ഷങ്ങള്‍. മോദിയും അമിത്ഷായും സംഘത്തിന്റെ ലക്ഷ്മണ രേഖകള്‍ക്കപ്പുറത്തേക്ക് നീങ്ങിയോ എന്ന തോന്നലുണ്ടാക്കുകയും ചെയ്തു. ആ തോന്നലിന്റെ ഒരു വെളിപ്പെടുത്തലായിരുന്നു മഹാരാഷ്ട്രയിലെ മുതിര്‍ന്ന കര്‍ഷക സമര നേതാവും ആര്‍. എസ്.എസ് അനുയായിയുമായ കിഷോര്‍ തിവാരി നാഗ്പൂരിലേക്കയച്ച കത്തിന്റെ ഉള്ളടക്കം. എന്നാല്‍ എക്കാലത്തും ആര്‍.എസ്.എസിന്റെ ആത്യന്തിക നിയന്ത്രണത്തില്‍നിന്ന് ബി.ജെ.പിയും നേതാക്കളും മുക്തമായിരുന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിക്രമാദിത്യന്റെയും വേതാളത്തിന്റെയും കഥയില്‍ ‘രാജാവിന്റെ ആത്മാവ് കുടികൊള്ളുന്നത് ഒരു സവിശേഷ പക്ഷിയിലാണ്’ എന്നതുപോലെ ബി.ജെ.പിയുടെ ആത്മാവ് എക്കാലവും കുടികൊണ്ടിട്ടുള്ളത് ആര്‍.എസ്.എസില്‍ തന്നെയാണ് എന്ന സത്യത്തിനു പകരങ്ങള്‍ ഇല്ല.
ആ ആത്മാവിനെ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാമാണ് വേണ്ടതെന്ന് ചിന്തിക്കാന്‍ ബി.ജെ. പിയും ശരീരത്തെ ശക്തിപ്പെടുത്താന്‍ ആത്മാവായ ആര്‍.എസ്.എസും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങുകയാണ്. ആര്‍.എസ്.എസ് നിര്‍ദ്ദേശങ്ങള്‍ കൂടുതലായി വര്‍ഗീയ സ്വഭാവമാര്‍ജിക്കുകയും ബി.ജെ.പി അതിന് കൂടുതലായി വഴങ്ങേണ്ടതായി വരികയും ചെയ്യുന്ന സാഹചര്യമാണ് ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായിരിക്കുന്നത്. വികസനത്തെകുറിച്ചുള്ള ബി.ജെ.പിയുടെ അവകാശവാദങ്ങളെ ഇനി ഒരുകാലത്തും ഇന്ത്യന്‍ ജനത മുഖവിലക്കെടുക്കാന്‍ പോകുന്നില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വത്തിനറിയാം. നാലര വര്‍ഷക്കാലത്തെ വാഗ്ദാനങ്ങളില്‍ സ്വയം തളച്ചിട്ടുകൊണ്ടുള്ള അടിസ്ഥാന ജനതയുടെ കാത്തിരിപ്പ് തീര്‍ത്തും നിഷ്ഫലമായിരുന്നുവെന്ന അനുഭവ പാഠത്തില്‍നിന്നുള്ളതാണ് അധികാരത്തിലിരുന്ന മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പിയുടെ പുറത്താക്കപ്പെടല്‍. കുറഞ്ഞ ശതമാനം വോട്ടുകള്‍ക്കുമേല്‍ സാധ്യമായ സാങ്കേതികമായ വിജയവും മുന്‍തൂക്കവും മാത്രമാണ് കോണ്‍ഗ്രസിന്റേത് എന്ന ഒരു കൃത്രിമ സമാശ്വാസം ബി.ജെ.പി വെച്ചുപുലര്‍ത്തുന്നതാണ്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശവ്യാപകമായി ബി.ജെ.പി നേടിയെടുത്ത മുന്‍തൂക്കവും അത്തരത്തില്‍ സാങ്കേതികവും ഉപരിപ്ലവവും ആയിരുന്നല്ലോ. കേവലം 31 ശതമാനം വോട്ടിങ് പിന്തുണ മാത്രമാണ് ദേശീയ തലത്തില്‍ ബി. ജെ.പിക്ക് ലഭ്യമായത്. ശേഷിച്ച 69 ശതമാനം വോട്ടുകള്‍, ജനാധിപത്യ വീക്ഷണത്തില്‍ ചിന്തിക്കുമ്പോള്‍, ബി.ജെ.പിക്കെതിരായിരുന്നു. 69 ശതമാനം ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് 31 ശതമാനത്തിന്റെ പിന്‍ബലം കൊണ്ട് മാത്രം ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തീരുമാനിച്ചതുകൊണ്ട് തന്നെയാണ് ബി.ജെ.പി ആ സംസ്ഥാനങ്ങളിലൊന്നും അധികാരത്തിലെത്താതിരുന്നത്. ഭാരതീയ ജനതാ പാര്‍ട്ടിക്ക് അഞ്ച് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഒന്നിച്ചുനല്‍കിയ ഒരു മുന്നറിയിപ്പ് യഥാവിധി ഉള്‍ക്കൊള്ളാനവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണവരുടെ തുടര്‍ പ്രതികരണങ്ങള്‍ തെളിയിച്ചത്.
എന്നാല്‍ ജനോന്മുഖ രാഷ്ട്രീയത്തിന്റെ പാതയിലേക്ക് ദിശ മാറ്റാന്‍ ഒരിക്കലും ബി.ജെ.പിക്ക് സാധിക്കുകയില്ല. അതുകൊണ്ടുതന്നെ വര്‍ഗീയതയെത്തന്നെ കൂടുതലായി ആശ്രയിക്കയും അധികാര രാഷ്ട്രീയത്തിന് മതവര്‍ഗീയ ഭ്രാന്തിനെ ഉപാധിയാക്കുകയും ചെയ്യുന്ന പ്രതിലോമകവും ജനവിരുദ്ധവുമായ നയങ്ങളിലൂടെ മാത്രമേ ഇനിയും അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയൂ. വരുംനാളുകളില്‍ സംഘ്പരിവാര രാഷ്ട്രീയം ഇന്ത്യന്‍ ജനതയില്‍ എടുത്തുപയോഗിക്കാന്‍ പോകുന്ന രാഷ്ട്രീയ തന്ത്രം അത്യധികം അപടകരമായിരിക്കുമെന്ന് ഇതിനകം വ്യക്തമാണ്. ഇതുവരെ ബി.ജെ.പിക്ക് വേരോട്ടം നേടാനാകാത്ത സംസ്ഥാനങ്ങളില്‍കൂടി വര്‍ഗീയവത്കരണം ത്വരിതപ്പെടുത്താനുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമാണ് ജനുവരിയില്‍ അമിത്ഷായും നരേന്ദ്രമോദിയും ഊഴമിട്ട് ഒന്നിലധികം തവണയായി കേരളത്തില്‍ വരാന്‍ പോകുന്നത്. കരുതിയിരിക്കേണ്ട രാഷ്ട്രീയ സന്ദര്‍ശനങ്ങള്‍ തന്നെയാണവ.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
GULF3 days ago
എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും
-
News1 day ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
india2 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
Article21 hours ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india18 hours ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി