Video Stories
പീലി വിടര്‍ത്തുന്നത് ബ്രഹ്മചാരി മയില്‍
ഗൂഗിള്‍ ഞെട്ടിപ്പോയി, എന്താണപ്പാ ഇന്ത്യക്കാരെല്ലാരും കൂടി മയിലിന്റെ ലൈംഗിക ജീവിതം തപ്പുന്നത്? രാജസ്ഥാനിലെ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ദീര്‍ഘകാലം ജഡ്ജിയായിരുന്ന മഹേഷ് ചന്ദ്ര ശര്‍മ ചരിത്ര വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു വെളിപ്പെടുത്തിയിരിക്കുന്നു, മയിലുകള്‍ ഇണ ചേരുന്നില്ല. പെണ്മയില് മുട്ടയിടുന്നത് ആണ് മയിലിന്റെ കണ്ണീര് കുടിച്ചിട്ടാണ്. 140 പേജുള്ള പശു മാഹാത്മ്യം ഇന്ത്യന്‍ ജുഡീഷ്യറിയുടെ സുപ്രധാന തസ്തികയിലിരുന്നു വിധിയായി തന്നെ പുറപ്പെടുവിച്ച ശേഷം തന്റെ ആത്മാവില്‍ നിന്ന് വെളിപാടുകള്‍ അറിയിക്കവെയാണ് ശാസ്ത്ര വിഷയത്തില്‍ ബിരുദം നേടിയ മഹേഷ് ചന്ദ്ര ശര്‍മ മയിലിനെ പറ്റിയുള്ള വിജ്ഞാനം പുറത്തുവിട്ടത്. ആയിരക്കണക്കിന് പക്ഷി നിരീക്ഷകര്‍ മുതല്‍ സാമാന്യ വിവരക്കാര് വരെ ആശ്ചര്യത്തോടെ ഗൂഗിള്‍ ചെയ്തു നോക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ നല്കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് നാട്ടുകാര്‍ വിരമിച്ച ജഡ്ജിക്ക് ട്രോളിങിലൂടെ പൊങ്കാലയിടുക തന്നെ ചെയ്തു. മയില്‍ ഇണ ചേരുന്നതിന്റെ പൂര്‍ണവിവരണവും വീഡിയോയും ഇതോടൊപ്പം എത്തിക്കുകയും ചെയ്തു.
ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമെല്ലാം രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായി എഴുതിവെച്ച ഭരണഘടനയുടെ തണലിലാണ് ആത്മാവിന്റെ വിളിക്കാരനായ ഇദ്ദേഹം 2007 മുതല്‍ ഹൈക്കോടതി ജസ്റ്റീസ് ആയിരുന്നത്. ഇദ്ദേഹം എന്തെല്ലാം വിധികളില്‍ ജസ്റ്റീസ് കാണിച്ചിരുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. ദലിതനായ ഹൈക്കോടതി ജഡ്ജ് കര്‍ണനെ ചികിത്സിക്കാന്‍ ആളെ തെരഞ്ഞുനടക്കുന്ന സുപ്രീംകോടതി ജഡ്ജുമാര്‍ മഹേഷ്ചന്ദ്രശര്‍മയുടെ മൃഗപക്ഷി പുരാണങ്ങള്‍ കേള്‍ക്കണമെന്നില്ല.
മതേതരത്വത്തെ അപഹസിച്ചുകൊണ്ടാണ് മഹേഷ് ചന്ദ്ര ശര്‍മ തന്റെ അവസാന വിധി പുറപ്പെടുവിച്ചത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പശു പ്രകൃതിയെ ശുദ്ധീകരിക്കുന്ന സര്‍ജനാണത്രെ. ഓക്സിജന്‍ ശ്വസിക്കുന്ന പശു പുറത്തുവിടുന്നതും ഓക്സിജനാണ്. ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും എല്ലുകളുടെയും ഉപയോഗങ്ങള്‍ വിവരിക്കുന്ന ശര്‍മ പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് നിര്‍ദേശിക്കുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗക്കും യമുനക്കും വ്യക്തിപദവി നല്കിയ പോലെ പശുവിന് നിയമപരമായ അസ്തിത്വം നല്‍കണമെന്നാണ് ശിപാര്‍ശ. നാലു വേദങ്ങളും രാമായണവും മഹാഭാരതവും ഉദ്ധരിച്ചാണ് പശുവിന്റെ മഹത്വം ശരിവെക്കുന്നത്. തന്റെ വിധി രാജസ്ഥാന് മാത്രം ബാധകമാണെങ്കിലും മറ്റു സംസ്ഥാനങ്ങളും ഈ വഴിക്കു നീങ്ങണമെന്ന് അദ്ദേഹം ഉപദേശിക്കുക മാത്രമല്ല, വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി സെക്രട്ടറിക്ക് ആജ്ഞ നല്‍കുകയും ചെയ്തിരിക്കുന്നു. ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ ഏതാനും പശുക്കള്‍ നിര്‍വാണം പ്രാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിധിയില്‍ ജഡ്ജ് ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ വിവരിച്ചത് അന്നേ ശ്രദ്ധ നേടിയിരുന്നു.
ദേശീയ പക്ഷിയാകാന്‍ യോഗ്യത വിവരിക്കവെയാണ് മയിലിനെ ബ്രഹ്മചാരിയാക്കിയത്. ശ്രീ കൃഷ്ണന് മയില്‍പീലി ചൂടാന്‍ കാരണം ഈ ബ്രഹ്മചാരിത്വമാണ് കാരണമെന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ശര്‍മയുടെ പുരാണ വിജ്ഞാനം അതിശയിപ്പിക്കുന്നു. കണ്ണീരിന്റെ സന്താനോത്പാദന ശേഷി കണ്ടെത്തിയ ഇദ്ദേഹം മലയാളത്തിലെ ഏതാനും പാട്ടുകള്‍ക്കെങ്കിലും പുതിയ മാനം നിര്‍ദേശിക്കുന്നു. ഇന്നുമെന്റെ കണ്ണുനീരില്‍ എന്നോര്‍മ പുഞ്ചിരിച്ചു, കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി, കണ്ണുനീര് തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ തുടങ്ങിയ ഗാനങ്ങളിലെ കണ്ണീരിലെ കവിയുടെ ക്രാന്ത ദര്ശിത്വത്തിന് മുമ്പില്‍ നമിച്ചുപോകും.
ദൗസ ഗവണ്മെന്റ് കോളജില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ജയ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദവും തൊഴില്‍ നിയമത്തില്‍ ഡിപ്ലോമയും നേടിയ ശര്‍മ 1979 മുതല്‍ അഭിഭാഷകനാണ്. 1955 ജൂണ്‍ ഒന്നിനായിരുന്നു ജനനം. ബ്രഹ്മചാരിത്വത്തെ കൊണ്ടാടുമ്പോഴും അദ്ദേഹം വിവാഹം കഴിക്കാതിരുന്നിട്ടില്ല. 2004 മുതല്‍ 2007 വരെ കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷക പാനലില്‍ അംഗമായിരുന്നു. രാജസ്ഥാന് സര്‍ക്കാറിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി സേവനം ചെയ്തു. ശര്‍മയുടെ പ്രത്യേക വൈദഗ്ധ്യം ഭരണഘടനയിലാണത്രെ. അഭിഭാഷകനായിരിക്കെ മഹാരാജ സ്വാമി മാന്‍സിങ് ട്രസ്റ്റ്, ശ്രീ ഷീല മാതാജി ട്രസ്റ്റ് എന്നിവയുടെ കേസുകളായിരുന്നു കൂടുതല്‍ ഏറ്റെടുത്തിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും രാജസ്ഥാന് പത്രികയുടെയും കേസുകളിലും ഹാജരായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിക്കെതിരെ ഒരു കേസ് രാജസ്ഥാന് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ മഹേഷ് ശര്‍മയായിരുന്നു ജഡ്ജിങ് സീറ്റിലുണ്ടായിരുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ പ്രതിയായ ഒരു കേസും വന്നു. ഗവണ്മെന്റിന്റെ നൂറ് ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തതിലെ അഴിമതിയായിരുന്നു കേസിന്നാധാരം. ഹൈക്കോടതിയിലെ മൂന്ന് ജഡ്ജുമാരും പ്രതിയായ കേസ് വന്നപ്പോഴും വിധി പ്രസ്താവിക്കേണ്ട ഇരിപ്പിടത്തില്‍ മഹേശ് ശര്‍മ. പാട്ടത്തിന് കൊടുത്ത ഉത്തരവില്‍ മുഖ്യമന്ത്രി തുല്യം ചാര്‍ത്തിയില്ലെന്ന പഴുത് കണ്ടുപിടിക്കാന്‍ തന്റെ വേദ പാണ്ഡിത്യമൊന്നും അദ്ദേഹത്തിന് ചെലവിടേണ്ടി വന്നിട്ടുണ്ടാവില്ല.
മഹേഷ് ചന്ദ്ര ശര്‍മയുടെ വിധി പ്രസ്താവത്തിന് ശേഷം ഗൂഗിളില്‍ പീക്കോക്ക് എന്ന് പരതിയാല്‍ ആദ്യം എത്തുക അതിന്റെ ഇണചേരലിനെ പറ്റിയുള്ള വിവരണത്തിലാണെന്നത് അദ്ദേഹത്തിന്റെ ശിരസ്സില്‍ യശസ്സിന്റെ ഒരു പീലി തന്നെ വിടര്‍ത്താതിരിക്കില്ല.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world23 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

