Connect with us

Video Stories

വൈദ്യുതിക്കാലില്‍ തട്ടിപ്പിളര്‍ന്നൊരു വെടിയുണ്ട

Published

on

നരേന്ദ്രമോദിക്ക് പഠിക്കുകയാണ് പിണറായി വിജയനെന്ന് പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. നൂറ്റമ്പതോളം ആളുകള്‍ ക്യൂവില്‍ നിന്ന് മരിച്ചിട്ടും അച്ചടിച്ച് പുറത്തുവിട്ട നോട്ടത്രയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയിട്ടും നോട്ട് നിരോധനത്തില്‍ നിന്ന് പിന്‍മാറാത്തതാണ് ഡല്‍ഹിയിലെ അമ്പത്താറിഞ്ച് നെഞ്ചെങ്കില്‍ മകന്‍ മരിച്ച അമ്മയോട് ഒന്ന് സംസാരിക്കാന്‍ പോലും അനുവദിക്കാത്തതാണ് ഇവിടത്തെ ഇരട്ടച്ചങ്ക്. ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും രക്ഷാപാതയൊരുക്കി പ്രിയങ്കരനായ ലോക്‌നാഥ് ബെഹ്‌റയെ കേരളത്തിലെ പൊലീസ് മേധാവിയായി നിയമിച്ചത് അല്‍പം ചോര പൊടിച്ചാണ്. കാലാവധി കഴിയും മുമ്പെ സെന്‍കുമാറിനെ ഡി.ജി.പിയല്ലാതാക്കിയും സീനിയോറിറ്റി കൊണ്ട് മുകളിലുള്ളവരെ പലേടത്തായി ഒതുക്കിയും വല്ലാണ്ട് കഷ്ടപ്പെട്ടു. പിണറായിയുടെ ആഭ്യന്തര ഭരണം എട്ട് മാസം കൊണ്ട് എട്ടില്‍ പൊട്ടി നില്‍ക്കുമ്പോഴാണ് മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ ആഭ്യന്തരത്തില്‍ ഉപദേഷ്ടാവായി വെക്കുന്നത്. 2005ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മുറപ്രകാരം ഡി.ജി.പിയായ രമണ്‍ ശ്രീവാസ്തവയെ 2006ല്‍ വന്ന ഇടതു സര്‍ക്കാര്‍ 2008വരെ തുടരാന്‍ അനവദിച്ചിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്നതുകൊണ്ടു കൂടിയാണ് പിണറായിയുടെ ഉപദേശിപ്പട്ടികയില്‍ മുന്‍ അതിര്‍ത്തി രക്ഷാ സേന ഡയരക്ടര്‍ ജനറലിനെ നിയമിക്കുന്നത്.

രമണ്‍ ശ്രീവാസ്തവ എന്ന ഉത്തര്‍പ്രദേശുകാരന്‍ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെ പിണറായിക്കും കൂട്ടര്‍ക്കും കരതലാമലകം പോലെ അറിയും. 1991 ഡിസമ്പര്‍ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ വീട്ടിന്റെ മുറ്റത്ത് മണ്ണപ്പം ചുട്ടുകളിച്ചിരുന്ന സിറാജുന്നിസയെന്ന പതിനൊന്നുകാരിയുടെ തലയോട്ടി പിളര്‍ത്തി കടന്നുപോയ വെടിയുണ്ട പുറപ്പെട്ടത് രമണ്‍ ശ്രീവാസ്തവയുടെ അണ്ണാക്കില്‍ നിന്നായിരുന്നു. പിന്നൊയൊരിക്കല്‍ കേരളത്തെ പിടിച്ചുലച്ച ഐ.എസ്.ആര്‍.ഒ കേസിന്റെ ചാരത്തിനടിയിലും ഈ പേര്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. ജിഷ്ണു പ്രണോയ് എന്ന കൗമാരക്കാരന്റെ മരണത്തില്‍ മനസ്സ് നീറിയ ഒരമ്മയുടെ കണ്ണീര്‍ നനവ് മായാതിരിക്കുമ്പോള്‍ തന്നെ രമണ്‍ ശ്രീവാസ്തവ കേരള പൊലീസിന് ഉപദേശിയായി എത്തുന്നുവെന്നത് യാദൃച്ഛികമാണെന്ന് കരുതുകയാവും നല്ലത്. ടോമിന്‍ തച്ചങ്കരി എന്ന ഐ.പി.എസുകാരനുമായി ബന്ധമുണ്ടെന്ന് പറയുന്ന കൊച്ചിയിലെ സ്റ്റുഡിയോയിലേക്ക് പൈറസി പിടിക്കാന്‍ കുതിച്ച ഐ.പി.എസുകാരന്‍ ഋഷിരാജ് സിങിനെ തേടിയെത്തിയ വിളി അന്ന് ഡി.ജി.പിയായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ ഫോണില്‍ നിന്നായിരുന്നു. ഫോണിന് ഋഷിരാജ്‌സിങ് ചെവി കൊടുക്കില്ലെന്ന് കണ്ടപ്പോള്‍ രേഖാമൂലം റെയ്ഡ് തടയാന്‍ ഉള്ള ഒരു ചങ്ക് ഇദ്ദേഹത്തിനുണ്ടായിരുന്നു.

അന്ന് രമണ്‍ ശ്രീവാസ്തവ ഉത്തരമേഖല ഐ.ജി മാത്രം. ബി.ജെ.പിയുടെ മുരളി മനോഹര്‍ ജോഷിയുടെ ഏകതായാത്രക്ക് ചൂട്ട് പിടിച്ച് കേരളത്തിലൂടെ നടത്തിയ ഉപയോത്രക്ക് പാലക്കാട് മേപ്പറമ്പില്‍ ആരോ കല്ലെറിഞ്ഞുപോലും. പുതുപ്പള്ളിത്തെരുവിലൂടെ കടന്നുപോയ എ.എസ്.പി സന്ധ്യക്ക് കിട്ടിയത് വെടി വെക്കാനുള്ള ഐ.ജിയുടെ ഉത്തരവാണ്. അതും വയര്‍ലെസ് സെറ്റിലൂടെ. വെടി വെക്കേണ്ട ആവശ്യമില്ലെന്ന എ.എസ്.പിയുടെ അഭിപ്രായം തള്ളിയ ഏമാന് ഒരു ബാലികയുടെ ശവം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതാണ് സിറാജുന്നിസ സംഭവം. രമണ്‍ ശ്രീവാസ്തവയുടെ പ്രാഗത്ഭ്യത്തിന്റെ തെളിവാണ് പുതിയ ഉപദേശി നിയമനം. മുന്‍ സര്‍ക്കാര്‍ നിയമിച്ച ഡി.ജി.പിയെ കഴിവുകേടിന്റെ പേരില്‍ മാറ്റിയതുമായി ബന്ധപ്പെട്ട കേസും വിചാരണയും നടക്കുമ്പോഴാണ്, മുന്‍ സര്‍ക്കാര്‍ നിയമിച്ചയാളെ കാലാവധി തീരും വരെ തുടരാന്‍ അനുവദിച്ച ഡി.ജി.പിയെ ഉപദേശകനാക്കുന്നത്.
2009ല്‍ ഇദ്ദേഹം ഡല്‍ഹിക്കു പോയി. ബോര്‍ഡര്‍ പട്രോള്‍ ഏജന്‍സിയുടെ ഡയരക്ടര്‍ ജനറല്‍, ബി.എസ്.എഫ് ഡയരക്ടര്‍ ജനറല്‍, കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ഒ.എന്‍.ജി.സി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളിലിരുന്നു സേവനം അര്‍പ്പിച്ചു. ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ശ്രമകരമായ ജോലി ബി.എസ്.എഫിലേതായിരുന്നുവെന്ന് 1973 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഇദ്ദേഹം പറയും. രമണിന്റെ സഹോദരന്‍ വിക്രമും ഐ.പി.എസുകാരനാണ്. യു.പി കേഡറിലായ അദ്ദേഹവും സി.ആര്‍.പി.എഫ്, ഇന്തോ ടിബറ്റന്‍ പൊലീസ് എന്നിവയുടെ ഡയരക്ടര്‍ ജനറലായിന്നു. 1951 ഒക്‌ടോബര്‍ 24നാണ് രമണിന്റെ ജനനമെങ്കില്‍ രേഖ പ്രകാരം സഹോദരന്‍ വിക്രമിന്റെ ജനനത്തീയതി 1952 മാര്‍ച്ച് 18 ആണ്. ഏതാണ്ട് ഒരേ സമയം സേനയുടെ രണ്ട് വിഭാഗത്തിന്റെ തലവന്മാരായി സഹോദരങ്ങള്‍ വന്നുവെന്നത് കേന്ദ്ര ആഭ്യന്തര വകുപ്പിനും പൊല്ലാപ്പായി.
ചീഫ് സെക്രട്ടറിയുടെ പദവി കല്‍പിച്ചാണ് ഈ മുന്‍ ഡി.ജി.പിയെ ഉപദേശകനായി വാഴ്ത്തുന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്ക് പുറമെ രമണ്‍ ശ്രീവാസ്തവ കാര്യമായി ഉപദേശിക്കേണ്ടത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനെയാണ്. മുഖ്യമന്ത്രിക്കുള്ള ഉപദേശം ജയരാജന്‍ നല്‍കിക്കോളും. പതിനൊന്ന് വയസ്സുകാരിയെ കൊണ്ട് അക്രമത്തിന് നേതൃത്വം നല്‍കിക്കുകയും ഇലക്ട്രിക് പോസ്റ്റിന് തട്ടി പിളര്‍ന്നുപോയ വെടിയുണ്ട തലയോട്ടികൊണ്ട് സ്വീകരിക്കുകയും ചെയ്ത രമണ്‍ ശ്രീവാസ്തവ മുഖ്യന് നല്‍കുന്ന ഉപദേശം തികച്ചും സൗജന്യമാണ്. ശാസ്ത്ര, സാമ്പത്തിക, മാധ്യമം, നിയമം, വികസനം, പ്രസ് എന്നിങ്ങനെ പോകുന്ന ഉപദശി ശൃംഖലയില്‍ തട്ടിത്തെറിച്ച ഈ വെടിയുണ്ടയും കിടക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending