Connect with us

Sports

മിന്നിയത് സഞ്ജു മാത്രം

Published

on

 

ഹൈദരാബാദ്: തിരിച്ചുവരവില്‍ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിംഗ് പിഴച്ചു. വിലക്കിന്റെ രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെ ഹൈദരാബാദിന് മുന്നില്‍ രാജസ്ഥാനായി പൊരുതിയത് മലയാളി താരം സഞ്ജു സാംസണ്‍ മാത്രം. 42 പന്തില്‍ 49 റണ്‍സുമായി യുവ വിക്കറ്റ് കീപ്പര്‍ മിന്നിയെങ്കിലും നായകന്‍ അജിങ്ക്യ രഹാനെ ഉള്‍പ്പെടെയുള്ളവര്‍ നിറം മങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നേടിയത് കേവലം 125 റണ്‍സ് മാത്രം. ഹൈദരാബാദാവട്ടെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ നഷ്ടമായെങ്കിലും കൂളായി ലക്ഷ്യത്തിലെത്തി. രഹാനെയും ഡി.ജെ.എം ഷോര്‍ട്ടുമാണ് റോയല്‍സിന്റെ ഇന്നിംഗ്‌സ് തുടങ്ങിയത്. പക്ഷേ ആറ് റണ്‍സ് മാത്രം സ്‌ക്കോര്‍ബോര്‍ഡിലുള്ളപ്പോള്‍ ഓസ്‌ട്രേലിയക്കാരന്‍ റണ്ണൗട്ടായി. കളിയിലുടനീളം ഉജ്ജ്വല ഫീല്‍ഡിംഗ് നടത്തിയ നായകന്‍ കീത്ത് വില്ല്യംസണിന്റെ ത്രോ സ്റ്റംമ്പില്‍ പതിക്കുമ്പോള്‍ ഷോര്‍ട്ട് ചിത്രത്തിലുണ്ടായിരുന്നില്ല. പക്ഷേ രഹാനെയും സാംസണും ആദ്യ വിക്കറ്റ് നഷ്ടം കാര്യമാക്കിയില്ല. രണ്ട് പേരും സ്‌ക്കോര്‍ 52 കടത്തി. ആക്രമണമെല്ലാം തിരുവനന്തപുരത്തുകാരന്റെ വകയായിരുന്നു. അതിനിടെ കൗള്‍ രംഗത്ത് വന്നപ്പോള്‍ രഹാനെ വീണു. 13 പന്തില്‍ 13 റണ്‍സ് നേടിയ നായകന്‍ മടങ്ങിയത് പക്ഷേ സ്‌ക്കോറിംഗിനെ ബാധിച്ചില്ല. ഇംഗ്ലീഷുകാരന്‍ ബെന്‍ സ്‌റ്റോക്ക്‌സിനെ സാക്ഷിയാക്കി സാംസണ്‍ അടി തുടര്‍ന്നു. പൊന്നിന്‍ വിലക്ക് വാങ്ങിയ സ്‌റ്റോക്ക്‌സിനെ പക്ഷേ അഞ്ച് റണ്‍സ് നേടാനാണ് കഴിഞ്ഞത്. പകരം വന്ന ത്രിപാഠി പലവട്ടം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ഒടുവില്‍ 17 ല്‍ അദ്ദേഹം പുറത്തായി. ഒന്നിന് പിറകെ ഒന്നായി ബാറ്റ്‌സ്മാന്മാര്‍ മടങ്ങിയപ്പോള്‍ ഭാരം മുഴുവന്‍ സാംസണിലായി. 49 ല്‍ ഷക്കിബുല്‍ ഹസനെ പറത്താനുള്ള ശ്രമത്തില്‍ അദ്ദേഹവും പുറത്തായതോടെ റോയല്‍സ് വേഗം വീണു. വാലറ്റത്തില്‍ ചെറുത്തുനില്‍പ്പ് നടത്തിയത് 18 റണ്‍സ് നേടിയ ഗോപാല്‍ മാത്രം. ഹൈദരാബാദിന് വേണ്ടി ഷക്കീബ്, കൗള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ചെറിയ സ്‌ക്കോര്‍ പിന്തുടരാന്‍ ഹൈദരാബാദിന് ശിഖര്‍ ധവാന്‍ ധാരാളമായിരുന്നു. ഇന്ത്യന്‍ ഓപ്പണറുടെ വെടിക്കെട്ടില്‍ മല്‍സരം പെട്ടെന്ന് അവസാനിച്ചു. അര്‍ധശതകവുമായി ധവാന്‍ സീസണിന് ഗംഭീര തുടക്കവുമിട്ടു.

Sports

2026 ടി20 ലോകകപ്പ്: രോഹിത് ശർമ ബ്രാൻഡ് അംബാസഡർ

മുംബൈയിൽ നടന്ന ചടങ്ങിൽ ഐസിസി ചെയർമാൻ ജയ് ഷാ നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെയാണ് വാർത്ത പുറത്ത് വന്നത്.

Published

on

മുംബൈ: 2026 ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ രോഹിത് ശർമയെ തെരഞ്ഞെടുത്തു. മുംബൈയിൽ നടന്ന ചടങ്ങിൽ ഐസിസി ചെയർമാൻ ജയ് ഷാ നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെയാണ് വാർത്ത പുറത്ത് വന്നത്. 2024 ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചും ഇതുവരെയുള്ള ഒൻപത് പതിപ്പുകളിലും പങ്കെടുത്തതുമായ രോഹിത്തിനേക്കാൾ നല്ല പ്രതിനിധി ടൂർണമെന്റിന് ഉണ്ടാകില്ലെന്നും ജയ് ഷാ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ടൂർണമെന്റിന്റെ ഷെഡ്യൂളും ചടങ്ങിൽ പ്രഖ്യാപിച്ചു. ഫെബ്രുവരി 7നാണ് ലോകകപ്പ് ആരംഭിക്കുന്നത്. മാർച്ച് 8നാണ് ഫൈനൽ മത്സരം അരങ്ങേറുക. ഇന്ത്യയിലെ അഞ്ച് വേദികളിലും ശ്രീലങ്കയിലെ മൂന്ന് വേദികളിലുമായി ആകെ എട്ട് വേദികളിലാണ് മത്സരങ്ങൾ നടക്കുക.

അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഈ വർഷത്തെ ലോകകപ്പ് ഘടന. ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഗ്രൂപ്പ് എയിൽ ഒരുമിച്ചാണ്. ഫെബ്രുവരി 15നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ–പാകിസ്താൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം.

Continue Reading

Sports

ടി20 ലോകകപ്പ് 2026: ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയില്‍

യുഎസ്എ, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Published

on

മുംബൈ: 2026 ടി20 ലോകകപ്പിനായുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പ് എയില്‍ ഇടം പിടിച്ചു. യുഎസ്എ, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഫെബ്രുവരി 7ന് ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന രീതിയിലാണ് ലോകകപ്പ് ആരംഭിക്കുക.

ഗ്രൂപ്പ് ബി-യില്‍ ആസ്ട്രേലിയ, ശ്രീലങ്ക, അയര്‍ലാന്‍ഡ്, സിംബാബ്വെ, ഒമാന്‍ എന്നിവര്‍ പങ്കുചേരും. ഇംഗ്ലണ്ട്, വിന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവര്‍ക്കൊപ്പം നവാഗതരായ ഇറ്റലി ഗ്രൂപ്പ് സി-യില്‍. ഗ്രൂപ്പ് ഡി-യില്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യുഎഇ, കാനഡ എന്നീ ടീമുകളാണ്.

ഉദ്ഘാടന മത്സരത്തില്‍ പാകിസ്താന്‍ നെതര്‍ലാന്‍ഡ്‌സിനെ നേരിടും. അഹമ്മദാബാദിലെ വമ്പന്‍ വേദിയിലാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ നടക്കുക.

Continue Reading

Sports

അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വിജയം തുടർന്ന് കേരളം, ഝാർഖണ്ഡിനെതിരെ നാല് വിക്കറ്റ് വിജയം

ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തു.

Published

on

വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ഝാർഖണ്ഡിനെ നാല് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 17 പന്തുകൾ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഝാർഖണ്ഡിന് തുടക്കം തന്നെ പിഴച്ചു. മൂന്ന് മുൻനിര ബാറ്റർമാരെയും പുറത്താക്കി സൂര്യ സുകുമാർ തുടക്കത്തിൽ തന്നെ കേരളത്തിന് മുൻതൂക്കം സമ്മാനിച്ചു. തുട‍ർന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോൾ, രണ്ട് പേർ മാത്രമാണ് ഝാർഖണ്ഡ് നിരയിൽ രണ്ടക്കം കണ്ടത്. എട്ടാമതായി ഇറങ്ങി 28 റൺസുമായി പുറത്താകാതെ നിന്ന വൃഷ്ടി കുമാരിയുടെ ഇന്നിങ്സാണ് അവരെ വലിയൊരു നാണക്കേടിൽ നിന്ന് കരകയറ്റിയത്. കേരളത്തിന് വേണ്ടി സൂര്യ സുകുമാർ മൂന്നും ശീതൾ വി.ജെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കവും മികച്ചതായിരുന്നില്ല. ഓപ്പണർമാരായ ദിയ ഗിരീഷും ശ്രദ്ധ സുമേഷും ആറ് റൺസ് വീതം നേടി മടങ്ങി. അനന്യ പ്രദീപ് എട്ടും വൈഷ്ണ എം പി മൂന്നും റൺസെടുത്ത് പുറത്തായി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ ക്യാപ്റ്റൻ നജ്ലയുടെയും കഴിഞ്ഞ മത്സരത്തിലെ മികവ് ആവർത്തിച്ച ഇസബെല്ലിൻ്റെയും ഇന്നിങ്സുകൾ കേരളത്തിന് തുണയായി. കേരളം 17.1 ഓവറിൽ ലക്ഷ്യത്തിലെത്തി. നജ്ല 24ഉം ഇസബെൽ പുറത്താകാതെ 19 റൺസും നേടി. ഝാ‍ർഖണ്ഡിന് വേണ്ടി ആനന്ദിത കിഷോർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Continue Reading

Trending