Culture
മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
കൊച്ചി:അടിയന്തിര ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതി താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. വ്യക്തികള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെങ്കിലും അടിസ്ഥാന അവകാശങ്ങള്‍ക്ക് ഭംഗം വരാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഇടക്കാല ഉത്തരവ് ബാധകമായിരിക്കും. പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളും പൗരന്‍മാര്‍ക്കുണ്ടെങ്കിലും അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലാവരുതെന്നും കോടതി വ്യക്തമാക്കി. നിര്‍ബന്ധിച്ചു ആരെയും ഹര്‍ത്താലില്‍ പങ്കാളികളാക്കരുതെന്നും കോടതി വ്യക്തമാക്കി. നോട്ടിസ് കാലാവധിക്കുള്ളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ടു സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനു സര്‍ക്കാരിനാവുമെന്നും കോടതി നിരീക്ഷിച്ചു. നോട്ടീസ് കാലവധിക്കുള്ളില്‍ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ ചോദ്യം ചെയ്തു വ്യക്തികള്‍ക്ക് കോടതിയെ സമീപിക്കാനാവുമെന്നും കോടതി വ്യക്തമാക്കി. ഏഴു ദിവസം സമയം അനുവദിക്കുന്നതോടുകൂടി ആവശ്യമെങ്കില്‍ കോടതിക്ക് ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ ഇടപെടാനാവുമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ടെന്ന കാര്യം വിശ്വസിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ഹര്‍ത്താലിനെതിരെ സമൂഹത്തില്‍ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ പ്രഖ്യാപിക്കുന്നവര്‍ അറിയുന്നില്ലേയെന്നും കോടതി ആരാഞ്ഞു. ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് തമാശയായിട്ടാണോയെന്നും കോടതി ആരാഞ്ഞു.
ഹര്‍ത്താലിനെതിരെ നിരവധി സുപ്രിംകോടതി വിധികളുണ്ടായിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചു ഇതുവരെ നിയമനിര്‍മാണം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
വ്യാപാരി, വ്യവസായി വിഭാഗങ്ങള്‍ക്ക് ഹര്‍ത്താല്‍ ദിനത്തില്‍ സംരക്ഷണം നല്‍കുന്നതിനു കഴിയുമോയെന്ന് വ്യക്തമാക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലാണ് ഹര്‍ത്താലുകള്‍ നടത്തുന്നത്. ഇത് ഗുരുതരവിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ജനവികാരം മുഖവിലക്കെടുക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു. ഹര്‍ത്താല്‍ മൂലം ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറഞ്ഞുപോകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവൃത്തിദിനങ്ങള്‍ കുറയുകയാണെന്നും കോടതി വ്യക്തമാക്കി.
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്നു 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 4807 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും 1904 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസ് മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. ഇന്നും നാളെയുമായി നടക്കുന്ന പണിമുടക്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. പൊലിസ് സംരക്ഷണം ആവശ്യപ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്, തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളവേദി എന്നീ സംഘടനകളാണ് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ത്താലിലുണ്ടാവുന്ന നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ നഷ്ടപരിഹാര കമ്മീഷനുകളെ നിയമിക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് മൂന്നാഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala10 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

