ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം സെമി ഫൈനലിൽ കരുത്തരായ റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 12.30ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലാണ് മത്സരം.
പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാപ്പെയില്ലാതെയാണ് റയൽ മാഡ്രിഡ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടി ഹാട്രിക്ക് സ്വന്തമാക്കിയ ഗോൺസാലോ ഗാർഷ്യയുടെ മികച്ച ഫോമിലാണ് റയലിന്റെ പ്രതീക്ഷകൾ. മറുവശത്ത്, അവസാന നാല് മത്സരങ്ങളിലായി ഗോൾ നേടാനാവാത്ത ഹൂലിയൻ അൽവാരസിന്റെ മോശം ഫോം അത്‌ലറ്റികോ പരിശീലകൻ ഡിയേഗോ സിമിയോണിക്കും സംഘത്തിനും തലവേദന സൃഷ്ടിക്കുന്നു.
ഈ സീസണിൽ ഇതിന് മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം അത്‌ലറ്റികോ മാഡ്രിഡിനായിരുന്നു. മെട്രോ പൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിമിയോണിയുടെ ടീം റയലിനെ തകർത്തത്. ഹൂലിയൻ അൽവാരസ്, അന്റോയിൻ ഗ്രീസ്മാൻ, ലെ നൊമാർഡ്, സോർലോത്ത് എന്നിവർ അത്‌ലറ്റികോയ്ക്കായി ഗോൾ നേടിയപ്പോൾ എംബാപ്പെയും അർദ ഗുലറുമാണ് റയലിന്റെ സ്കോറർമാർ.
ആദ്യ സെമി ഫൈനലിൽ അത്‌ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ ഫൈനൽ ഉറപ്പിച്ചിരുന്നു. റഫീന്യ, ഫെർമിൻ ലോപസ്, റൂണി ബാഡ്ജി, ഫെറാൻ ടോറസ് എന്നിവർ ബാഴ്‌സയ്ക്കായി ഗോൾ നേടി. സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരം ജനുവരി 11നാണ് നടക്കുക.