Connect with us

Article

അന്ധവിശ്വാസവും സി.പി.എമ്മിന്റെ കാപട്യവും

ഒരു കാലത്ത് മതവിശ്വാസത്തെ എത്രമാത്രം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഹിന്ദു മത വിശ്വാസത്തെയും ഇസ്‌ലാംെ്രെകസ്തവ വിശ്വാസത്തെയുമെല്ലാം അവര്‍ അന്ധവിശ്വാസമാക്കി. ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു’ എന്ന സി. കേശവന്റെ വാക്യത്തെ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. കാലം കുറെ കഴിഞ്ഞപ്പോള്‍ വോട്ടു ലഭിക്കാന്‍ വേണ്ടി ‘അംഗങ്ങള്‍ക്ക് മതവിശ്വാസമാവാം’ എന്ന നിലയിലേക്ക് അവര്‍ നയം മാറ്റി. പിന്നീട് ബലിയിടല്‍ കര്‍മം വരെ പാര്‍ട്ടി ആഭിമുഖ്യത്തില്‍ നടത്തുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വരെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനവും പൂജയും പുഷ്പാഞ്ജലിയും നടത്തി.

Published

on

റസാഖ് ആദൃശ്ശേരി

2013ല്‍ പാലക്കാട് നടന്ന സി.പി.എം പ്ലീനത്തില്‍ അംഗീകരിച്ച പ്രധാന പ്രമേയങ്ങളിലൊന്ന് ‘വിശ്വാസവും അന്ധവിശ്വാസവും’ സംബന്ധിച്ചുള്ളതായിരുന്നു. ‘സമൂഹത്തെ പിറകോട്ടടിപ്പിക്കുംവിധത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമാകുകയാണ്. ആള്‍ദൈവങ്ങള്‍ വ്യാപകമാകുന്നു. ഇതെല്ലാം കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് തളര്‍ത്താനും അരാഷ്ട്രീയത വളര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ്. ഇതുകണ്ടുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിലപാട് സ്വീകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കാകണം. ഒരു പാര്‍ട്ടിയംഗവും അന്ധവിശ്വാസത്തിനും അനാചാരത്തിനും വിധേയരാകരുത’. ഈ പ്രമേയം അംഗീകരിച്ചതിനുശേഷം അന്ധവിശ്വാസത്തിനെതിരെ അംഗങ്ങളെ പഠിപ്പിക്കാന്‍ പാര്‍ട്ടി കഠിനമായി യത്‌നിച്ചുവെന്നു കരുതാം. വര്‍ഷം 9 കഴിഞ്ഞു. കേരള സമൂഹത്തെയാകെ നാണിപ്പിക്കുംവിധം പാര്‍ട്ടിക്കാര്‍ നടത്തുന്ന നരബലിയിലെത്തി കാര്യങ്ങള്‍.

പത്തനംതിട്ട ഇലന്തൂരില്‍ ആഭിചാരത്തിനിടെ രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതി ഭഗവല്‍ സിംഗ് സി. പി.എം നേതാവാണ്. ആദ്യം ബ്രാഞ്ച് കമ്മിറ്റിയംഗമെന്നാണ് സി.പി.എം നേതാക്കള്‍ പറഞ്ഞത്. പിന്നീട് അനുഭാവിയും സഹയാത്രികനുമായി. ശേഷം കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗമാണെന്നെങ്കിലും പതിവിനു വിപരീതമായി നേതൃത്വം സമ്മതിച്ചു. സാധാരണ നിലയില്‍ ഇത്തരം കേസുകളില്‍പെട്ടവരെ പാര്‍ട്ടി തള്ളിപ്പറയലാണ് ചെയ്യാറ്. ഇയാളുടെ ഭാര്യ ലൈലയും പാര്‍ട്ടിക്കാരിയാണ്. ഒരു സി. പി.എം അംഗം ഇത്തരത്തില്‍ തരംതാഴുമ്പോള്‍ അത് പാര്‍ട്ടിയുടെ അപചയം കൂടിയാണ് സൂചിപ്പിക്കുന്നത്. പുരോഗമന പ്രസ്ഥാനമെന്നു എപ്പോഴും അവകാശപ്പെടുന്ന പാര്‍ട്ടിയുടെ അംഗം, അയാള്‍ സാധാരണക്കാരനൊന്നുമല്ല. പാര്‍ട്ടി പരിപാടികളില്‍ പ്രസംഗിക്കുകയും ഫെയ്‌സ്ബുക്കില്‍ ഹൈക്കു സ്‌പെഷലിസ്റ്റ് എന്നു പറഞ്ഞു ചെറു കവിതകള്‍ എഴുതുകയും പാര്‍ട്ടിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്. എന്നിട്ടും ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി അയാളുടെ മുന്നില്‍വെച്ചു ഭാര്യ ലൈലയുമായി വ്യാജ സിദ്ധന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. പിന്നീട് ഐശ്വര്യം കൈവരുന്നതിനുവേണ്ടി പാവപ്പെട്ട രണ്ടു സ്ത്രീകളെ ചതിയില്‍ തട്ടികൊണ്ടു വന്നു ക്രൂരമായി കൊലപ്പെടുത്തുന്നു. ആ സ്ത്രീകളുടെ മാംസം വരെ അവര്‍ കാര്യസിദ്ധിക്ക് വേണ്ടിയെന്നു കരുതി ഭക്ഷിക്കുന്നു. ഇതെല്ലാം കണ്ടു പ്രബുദ്ധ കേരളം നാണത്താല്‍ തല താഴ്ത്തുമ്പോള്‍ ഭഗവല്‍ സിംഗുമാരെ പടച്ചുവിട്ടതില്‍ സി.പി.എമ്മിനുള്ള പങ്ക് വിലയിരുത്തേണ്ടതല്ലേ.

ധനശേഖരണമായിരുന്നു ഈ കൊലകളുടെ ലക്ഷ്യം. ഏത് മാര്‍ഗത്തിലൂടെയും പണം സമ്പാദിക്കാമെന്നു പഠിപ്പിച്ച കൊടുക്കുന്ന രീതിയിലേക്ക് ഇപ്പോള്‍ സി.പി. എം എത്തിയിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയിരുന്ന പാര്‍ട്ടി ബി. ജെ.പി ചങ്ങാത്തം സ്വീകരിച്ചപ്പോള്‍ കോര്‍പറേറ്റുകളുടെ വിനീതദാസന്മാരായി മാറി. പട്ടിണി പാവങ്ങളുടെയും മര്‍ദ്ദിതരുടെയും പാര്‍ട്ടി, ഇന്നു സാധാരണക്കാരെ ദ്രോഹിക്കുന്ന കക്ഷിയായി മാറി. ജനങ്ങള്‍ക്കാവശ്യമില്ലാത്ത കെ റെയില്‍ പോലെയുള്ള പദ്ധതികള്‍ കൊണ്ടുവരാന്‍ എന്തൊരു ഉല്‍സാഹമാണ് പാര്‍ട്ടിക്ക്. കമ്മീഷന്‍ മുഖേന കോടികള്‍ അടിച്ചെടുക്കാമെന്ന മോഹം മാത്രമാണ് അതിനു പിന്നിലുള്ളത്. കേരളത്തില്‍ മാത്രമാണ് സി.പി. എമ്മിനു ഭരണമുള്ളത്. പക്ഷേ, പാര്‍ട്ടിയുടെ സ്വത്ത് ദേശീയ കക്ഷികളെ പോലും അമ്പരപ്പിക്കുന്നതാണ്. എങ്ങനെയാണിതുണ്ടായത്? നേതൃത്വം വഴിവിട്ട മാര്‍ഗത്തിലൂടെ സമ്പാദിക്കുമ്പോള്‍ അണികളും കാശുണ്ടാക്കാന്‍ അവിഹിതമാര്‍ഗം സ്വീകരിക്കുന്നുവെന്നാണ് നരബലി സംഭവത്തിലൂടെ മനസ്സിലാക്കേണ്ടത്. പ്രശ്‌നത്തെ രാഷ്ട്രീയമായി പരിശോധിക്കാന്‍ പോലും സി.പി. എം തയ്യാറായിട്ടില്ല. അതിന്റെ ഉത്തരവാദിത്തം മുഴുവനും മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ഡി.വൈ.എഫ്.ഐ ശ്രമിക്കുന്നത്. ‘സാമൂഹിക വിദ്യാഭ്യാസത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്ന് വാര്‍ത്തകളില്‍മാത്രം കേട്ടുശീലിച്ച ഇത്തരം കൃത്യങ്ങള്‍ കേരളത്തിലെ മണ്ണില്‍ എങ്ങനെ നടന്നു എന്നത് സാംസ്‌കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തില്‍ വലതുപക്ഷവത്കരണത്തിനുവേണ്ടി നടത്തപ്പെടുന്ന ആശയപ്രചാരണമാണ് ഇത്തരം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് വളമാകുന്നത്’. ഡി.വൈ.എഫ്.ഐയുടെ പ്രസ്താവന പോലും യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ഓടിയൊളിക്കാന്‍ വേണ്ടിയുള്ളതാണ്. വലതുപക്ഷ ആശയ പ്രചാരണം മാത്രമാണോ ഇതിനു കാരണം? മനുഷ്യന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ഓടിയൊളിച്ച കമ്യൂണിസം ഇതിനു കാരണമല്ലെ. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ വര്‍ഗസമരത്തില്‍ മാത്രം ഒതുക്കിയ കമ്യൂണിസ്റ്റുകള്‍ക്ക് മനുഷ്യന് നേര്‍വഴി കാണിച്ചുകൊടുത്ത മതം അന്ധവിശ്വാസമായിരുന്നു. ജനങ്ങളെ ചൂഷണംചെയ്യുന്ന മതപുരോഹിതന്മാരെയും ആള്‍ദൈവങ്ങളെയും മാത്രമാണ് മാര്‍ക്‌സിസം കണ്ടത്. എല്ലാവിധ ചൂഷണങ്ങളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കുന്ന ഇസ്‌ലാം മതത്തെ മാര്‍ക്‌സ് കണ്ടതേയില്ല. മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളാണ് സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കുള്ള പ്രധാന കാരണമെന്നു മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. പക്ഷേ, കേരളത്തിലെ ഇടതുപക്ഷം അത് അംഗീകരിച്ചിട്ടില്ല. അവര്‍ എന്നും പ്രചരിപ്പിച്ചത് സാമ്രാജ്യത്വത്തിന്റെ കറുത്ത കൈകളാണ് ലോകത്തുള്ള മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ്.

ഒരു കാലത്ത് മതവിശ്വാസത്തെ എത്രമാത്രം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഹിന്ദു മത വിശ്വാസത്തെയും ഇസ്‌ലാം-ക്രൈസ്തവ വിശ്വാസത്തെയുമെല്ലാം അവര്‍ അന്ധവിശ്വാസമാക്കി. ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു’ എന്ന സി. കേശവന്റെ വാക്യത്തെ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. കാലം കുറെ കഴിഞ്ഞപ്പോള്‍ വോട്ടു ലഭിക്കാന്‍ വേണ്ടി ‘അംഗങ്ങള്‍ക്ക് മതവിശ്വാസമാവാം’ എന്ന നിലയിലേക്ക് അവര്‍ നയം മാറ്റി. അപ്പോള്‍ അണികളില്‍ ഭൂരിഭാഗവും ചെന്നെത്തിയത് മതത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുസംഘങ്ങളിലും കൂടോത്ര സംഘങ്ങളിലും കപടഭക്തിപ്രസ്ഥാനങ്ങളിലുമൊക്കെയായിരുന്നു. പിന്നീട് ബലിയിടല്‍ കര്‍മം വരെ പാര്‍ട്ടി ആഭിമുഖ്യത്തില്‍ നടത്തുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വരെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനവും പൂജയും പുഷ്പാഞ്ജലിയും നടത്തി. എല്ലാ മുതലാളിത്ത വ്യവസ്ഥയും തകര്‍ത്ത് ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ വന്ന കമ്യൂണിസ്റ്റുകള്‍, മരണശേഷം പരലോകത്തുള്ള സ്വര്‍ഗത്തെകുറിച്ചു മതം പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചു. യുക്തിവാദികള്‍ മുടന്തന്‍ വാദങ്ങളുമായിവന്നു. അവരുടെ ആശയ നിലപാടുകളെ എല്ലാ നിലയിലും മാര്‍ക്‌സിസ്റ്റുകള്‍ പിന്തുണച്ചു. അവസാനം കേരളത്തിലെ യുക്തിവാദികള്‍ സംഘ്പരിവാറിനു ആളെ കൂട്ടികൊടുക്കുന്നവരായി മാറിയിരിക്കുന്നു. കേരള യുക്തിവാദി നേതാവ് രവിചന്ദ്രനെ പോലെയുള്ളവര്‍ മുസ്‌ലിം വിരുദ്ധത പ്രസംഗിക്കുകയും അനുയായികളെ ആര്‍.എസ്.എസിലേക്ക് ആനയിക്കുന്നതും കാഴ്ചക്കാരനെ പോലെ നോക്കി നില്‍ക്കാന്‍ മാത്രമേ സി.പി.എമ്മിനു കഴിയുന്നുള്ളു. ഒപ്പം തങ്ങളുടെ പ്രവര്‍ത്തകര്‍ അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും മുഴുകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനും.

മാര്‍ക്‌സിസ്റ്റുകളും യുക്തിവാദികളും ഒരു സി.പി.എം കുടുംബം നരബലി പോലെയുള്ള ക്രൂരകൃത്യം ചെയ്തിട്ടും അതില്‍ നിരാശപ്പെടാതെ, ഇസ്‌ലാം മതത്തില്‍ നരഹത്യയുണ്ടെന്നും ബലിപെരുന്നാള്‍ അത്തരത്തിലുള്ള നരഹത്യയുടെ ഓര്‍മപെരുന്നാളാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം ജാള്യത മറച്ചുവെക്കാനുള്ള ശ്രമമാണിത്. അല്ലാഹുവിന്റെ കല്‍പനപ്രകാരം പ്രിയപ്പെട്ട മകനെ ബലി അര്‍പ്പിക്കാന്‍ ഇബ്രാഹിം നബി തയ്യാറായതിലൂടെ ദൈവത്തിന്റെ കല്‍പന അനുസരിക്കാന്‍ അത് എത്ര പ്രയാസമേറിയതാണെങ്കിലും ഒരു മടിയുമില്ലാത്ത ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ഉത്തമ മാതൃക കാണിച്ചു തരുകയായിരുന്നു അല്ലാഹു. ഇതൊരു പരീക്ഷണം മാത്രമായിരുന്നുവെന്നും മനുഷ്യനെ അറുക്കാനല്ല മറിച്ച് നിങ്ങളുടെ ത്യാഗസന്നദ്ധത പരീക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നുമാണ് അല്ലാഹു ഇബ്രാഹിം പ്രവാചകനോടു പറയുന്നത്. ഈ ചരിത്രം ഖുര്‍ആനിലും ബൈബിളിലുമെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. ഇതില്‍ എവിടെയാണ് നരബലിയെ പ്രോല്‍സാഹിപ്പിക്കുന്നത്?

കേരളത്തില്‍ മയക്കുമരുന്നുകള്‍ പോലെ അന്ധവിശ്വാസവും ലഹരിയായി പടര്‍ന്നുകഴിഞ്ഞിട്ടുണ്ട്. മനുഷ്യത്വഹീനവും മാനവിക സംസ്‌കാരത്തിനു നിരക്കാത്തതുമായ ദുരാചാരങ്ങള്‍ കര്‍ശനമായി തടയുന്നതിനു നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അന്ധവിശ്വാസം എന്താണെന്നു വ്യക്തമായി നിര്‍വചിക്കണം. നിരീശ്വരവാദികള്‍ക്ക് ദൈവവിശ്വാസവും മതവിശ്വാസികള്‍ക്ക് പ്രകൃതി വാദികളുടെവാദവും അന്ധവിശ്വാസമാണ്. അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും നിരോധിക്കണമെന്നാവശ്യപ്പെട്ടു 2019 നവംബര്‍ 15 നു പി.ടി തോമസ് സ്വകാര്യ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്‍ സര്‍ക്കാര്‍ ഔദ്യോഗിക ബില്ലായി പരിഗണിക്കുന്നത് ആലോചിക്കണമെന്ന് അന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വകാര്യ ബില്ലായതിനാല്‍ പരിഗണിക്കേണ്ടതില്ലെന്നാണ് അന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. പിന്നീട് ഇതിനുള്ള നിയമനിര്‍മാണത്തിന് കരടുബില്‍ തയ്യാറാക്കാന്‍ ജസ്റ്റിസ് കെ.ടി തോമസ് ചെയര്‍മാനായ നിയമ പരിഷ്‌കരണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. 2021 ഒക്ടോബറില്‍ കമ്മീഷന്‍ കരട്ബില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ അത് നിയമമാക്കിയിട്ടില്ല.

അന്ധവിശ്വാസങ്ങളും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യംചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതാണ് കരട് നിയമം. മന്ത്രവാദം, കൂടോത്രം, നഗ്‌നരാക്കി നടത്തിക്കല്‍, പ്രേതബാധ ഒഴിപ്പിക്കല്‍, നിധി തേടിയുള്ള ഉപദ്രവം തുടങ്ങിയവ നിയമമനുസരിച്ചു ശിക്ഷാര്‍ഹമാണ്. മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഢിപ്പിക്കലും കടുത്ത കുറ്റമാണ്. നിയമവും നിയമപാലകരും മാത്രം വിചാരിച്ചാല്‍ തീരാവുന്ന സാമൂഹിക പ്രശ്‌നമല്ല അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ചെയ്തികള്‍. ഇതിന്റെ ദോഷവശങ്ങളെ പറ്റി ശക്തമായ ബോധവത്കരണമാണ് ആവശ്യം.

 

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending